പ്രമുഖരെ തലങ്ങും വിലങ്ങും "വധിച്ച്' ആദരാഞ്ജലി അർപ്പിക്കൽ സോഷ്യൽ മീഡിയയ്ക്ക് വല്ലാത്ത ഹരമാണ്. അടുത്തകാലത്ത് ഏറ്റവുമധികംതവണ "മരിച്ചത്' ഗായിക എസ്. ജാനകിയത്രേ. കോവിഡ് ബാധിച്ചു ചികിത്സയിലിരിക്കേ മരണത്തിനു മുന്പ് എസ്പിബിയേയും പലതവണ "കൊന്നു'. വ്യാജവാർത്തകൾ അറിഞ്ഞും അറിയാതെയും ഷെയർ ചെയ്യപ്പെടുന്പോൾ ഈ വ്യക്തികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും ആരാധകർക്കുമുണ്ടാകുന്ന മനോവിഷമത്തിന് എന്താണ് പരിഹാരം...
കഴിഞ്ഞ ചൊവ്വാഴ്ച വൈകുന്നേരം മുതൽ സോഷ്യൽ മീഡിയയിൽ ഒരു വാർത്ത വൈറലായി: ഗായകനും രചയിതാവുമായ ലക്കി അലി അന്തരിച്ചു. അനുശോചനങ്ങൾ ഒഴുകിത്തുടങ്ങി. അടുത്തറിയാവുന്നവർ പലരും ഇതു വ്യാജവാർത്തയാണ് എന്നു പറഞ്ഞിട്ടും ഷെയറുകൾ കുറഞ്ഞില്ല. അദ്ദേഹത്തിന്റെ സുഹൃത്ത് ട്വിറ്ററിൽ വന്ന് ഇങ്ങനെ കുറിച്ചു: ലക്കിയോട് ഞാൻ ഇന്നുച്ചയ്ക്കു ശേഷവും സംസാരിച്ചു. അദ്ദേഹം സുഖമായിരിക്കുന്നു. കുടുംബത്തോടൊപ്പം ഫാം ഹൗസിലുണ്ട്. കോവിഡ് ഇല്ല. പൂർണ ആരോഗ്യവാനാണ്.
ഇതു വായിച്ചിട്ടും വിശ്വസിക്കാത്തവർ വീണ്ടും വ്യാജവാർത്ത പങ്കുവച്ചുകൊണ്ടിരുന്നു. ഒടുവിൽ ബംഗളൂരുവിലെ ഫാമിലിരുന്ന് ലക്കി സ്വയം പറഞ്ഞു: ഞാനിവിടെ വീട്ടിൽ കുടുംബത്തോടൊപ്പം സമാധാനമായിരിക്കുന്നു. എല്ലാവരുടെയും ക്ഷേമത്തിനും സുരക്ഷിതത്വത്തിനും വേണ്ടി പ്രാർഥിക്കുന്നുണ്ട്.
ഈ പ്രസ്താവന വന്നതോടെ സോഷ്യൽ മീഡിയയും വിശ്രമിക്കാൻ പോയി. തന്റെ മരണം സംബന്ധിച്ച അഭ്യൂഹങ്ങൾ എവിടെനിന്നു വന്നുവെന്ന് അറിയില്ലെന്നു കൂട്ടിച്ചേർക്കുന്നു സുന്ദരശബ്ദത്തിന്റെ ഉടമയായ ലക്കി അലി. അദ്ദേഹത്തിനു കോവിഡ് ബാധിച്ചിട്ടേയില്ല. വെർച്വൽ കണ്സെർട്ടുകളുടെ പ്ലാനിംഗിലും തന്റെ സംഗീതസൃഷ്ടിയിലും തിരക്കിട്ടുകഴിയുകയാണ് അദ്ദേഹം. പുതിയ സിംഗിളുകൾ വൈകാതെ പുറത്തിറക്കുമെന്ന് നേരത്തെ അറിയിച്ചതുമാണ്. പിന്നെ എന്തിന്, ആര് ഇത്തരം മരണവാർത്തകൾ പടച്ചുവിടുന്നു എന്നു ചോദിച്ചാൽ ഉത്തരമില്ല.
അലകൾ തേടി അലി
തൊണ്ണൂറുകളിൽ ഹിന്ദി പോപ് രംഗത്ത് ഉദിച്ചുയർന്ന താരമാണ് ലക്കി അലി എന്നു പ്രശസ്തനായ മക്സൂദ് മെഹ്മദ് അലി. ബോളിവുഡിലെ പ്രശസ്ത നടനായിരുന്ന മെഹ്മദിന്റെ ഒന്പതു മക്കളിൽ രണ്ടാമൻ. സുനോ എന്ന ആദ്യ ആൽബത്തിലെ ഓ സനം എന്ന ഒറ്റ പാട്ടുകൊണ്ട് ഒരു തലമുറയുടെയൊന്നാകെ ഹൃദയങ്ങളിൽ കുടിയേറിയയാളാണ് ലക്കി അലി. ഒട്ടനവധി പുരസ്കാരങ്ങൾ വാരിക്കൂട്ടിയ ആൽബമായിരുന്നു അത്. എവിടെയും തിരിച്ചറിയാവുന്നവിധം വേറിട്ടുനിന്ന ഈണങ്ങൾ, അത്രതന്നെ വ്യക്തിത്വമുള്ളതും പരിശീലനം ലഭിച്ചിട്ടില്ലാത്തതുമായ ശബ്ദം- ഇതു രണ്ടുമായിരുന്നു ലക്കിയുടെ പ്രധാന ആകർഷണങ്ങൾ. സിഫർ എന്ന രണ്ടാം ആൽബവും, അക്സ്, കഭി ഏസാ ലഗ്താ ഹേ എന്നിങ്ങനെ തുടർന്നുവന്ന ആൽബങ്ങളും സൂപ്പർ ഹിറ്റുകളായി. തുടർന്ന് സിനിമകളിലും ആ സ്വരം നിറഞ്ഞു. അഭിനയവും ഗാനരചനയും അദ്ദേഹത്തിനു നിഷ്പ്രയാസം വഴങ്ങി. ലൈവ് ഷോകളുടെയും ഹരമായിരുന്നു അദ്ദേഹം.
ജീവിതം അലിയെ വിചിത്രമായ വഴികളിലുടെയാണ് നടത്തിയത്. 60കളിലും 70കളിലും സിനിമയിൽ വലിയ തിരക്കിലായിരുന്ന പിതാവുമായി അലിക്ക് വലിയ ബന്ധമില്ലായിരുന്നു. പഠനം ഏറെയും ബോർഡിംഗ് സ്കൂളുകളിൽ. ഒരിക്കൽ ഒരു വിമാനത്താവളത്തിൽവച്ച് പിതാവിനെ കണ്ടപ്പോൾ ദാ, അതാണ് സിനിമയിലെ കൊമേഡിയൻ മെഹ്മദ് എന്നു വിളിച്ചുപറഞ്ഞതായും കഥയുണ്ട്. ഇടക്കാലത്ത് ലഹരിക്കും അടിമയായി. ഇതിനെയെല്ലാം അതിജീവിച്ച് ഉയർന്നുവന്നതാണ് അദ്ദേഹത്തിന്റെ സംഗീതജീവിതം.
ആത്മാവുള്ള സംഗീതം
ഏറെക്കാലം വെള്ളിവെളിച്ചത്തിൽനിന്ന് അകന്നുനിന്നെങ്കിലും ലക്കി അലി സംഗീതത്തിലെ തന്റെ അന്വേഷണങ്ങൾ ഒഴിവാക്കിയിരുന്നില്ല. ആത്മീയത തുളുന്പുന്ന ഒരു പാട്ടിനുവേണ്ടി അടുത്തയിടെ അദ്ദേഹം കൂട്ടുപിടിച്ചത് ഇസ്രേലി സംഗീതജ്ഞനായ എലീസെർ ബോട്സെറിനെയായിരുന്നു. ലാമെല്ല എന്ന ആൽബത്തിലേതായിരുന്നു ആ ട്രാക്ക്.
ഒരേപോലുള്ള ചിന്തകളിൽനിന്നാണ് ആ കൂട്ടായ്മ ഉണ്ടായതെന്ന് ലക്കി പറഞ്ഞു. രണ്ടുപേരിലുമുള്ള കലയുടെ ആത്മാവു തേടുന്നതിനുള്ള വഴി. രണ്ടുപേരെയും കണ്ടെത്തൽ. സംഗീതത്തിലൂടെ വെളിവാക്കപ്പെടുന്ന സംസ്കാരവും ബന്ധങ്ങളും.. ഇതൊക്കെയായിരുന്നു ആ ആൽബമെന്ന് ലക്കി ഓർമിക്കുന്നു.
ഈ പ്രോജക്ടിനോട് പറഞ്ഞറിയിക്കാനാവാത്ത ഒരിഷ്ടമുണ്ടായിരുന്നു എനിക്ക്. സ്നേഹപൂർവം പ്രവർത്തിക്കാൻ ഇതിനേക്കാൾ മികച്ചൊരു പ്ലാറ്റ്ഫോം വേറെയില്ല. അമറായ എന്ന ട്രാക്ക് ഞങ്ങളുടെ പരസ്പരമുള്ള പ്രതിഫലനങ്ങളാണ്- ലക്കി അലി പറയുന്നു. രണ്ടു സംസ്കാരങ്ങളെ കൂട്ടിയിണക്കുന്ന പാലമായും അദ്ദേഹം ആ ട്രാക്കിനെ വിശേഷിപ്പിക്കുന്നു.
ഒരു പാട്ടിന്റെ ആത്മാവിനെ നിങ്ങൾക്കു സ്വയം തിരിച്ചറിയാനും അനുഭവിക്കാനും കഴിയണം. അതു തിരിച്ചറിഞ്ഞാൽ നിങ്ങൾക്ക് ആ പാട്ടിനു നിങ്ങളുടെതായ വ്യാഖ്യാനം നൽകാൻ കഴിയും. അതു നിങ്ങൾക്കുവേണ്ടി പ്രവർത്തിക്കും. അതാണ് ആത്മാവുള്ള പാട്ട്, അല്ലെങ്കിൽ നിങ്ങളുടെ ആത്മാവിനെ തൊടുന്ന പാട്ട്- ലക്കിയുടെ വിശദീകരണം ഇങ്ങനെ.
ഇക്കഴിഞ്ഞ മാർച്ച് അവസാനം പുറത്തിറങ്ങിയ വിവിധ ഭാഷകളിലുള്ള ആ പാട്ട് തുടക്കത്തിലേ ആസ്വാദകശ്രദ്ധ നേടിയിരുന്നു.
സംഗീതത്തിനും അഭിനയത്തിനും പുറമേ ലക്കിക്ക് ഇഷ്ടമുള്ള, അദ്ദേഹം പ്രവർത്തിച്ച ഒട്ടേറെ കാര്യങ്ങളുണ്ട്. കുതിരകളെ ഇഷ്ടപ്പെടുന്ന അദ്ദേഹം ഏറെക്കാലം പോണ്ടിച്ചേരിയിലെ ഒരു ഓയിൽ റിഗിൽ ജോലിചെയ്തു. കാർപെറ്റുകളുടെ വില്പന നടത്തി. ഇന്ന് ജൈവ രീതികൾ കർശനമായി പിന്തുടരുന്ന ഒന്നാന്തരം കർഷകനുമാണ്.
ഈ വിധം പാട്ടിലും ജീവിതത്തിലും മുഴുകി കഴിയുന്നവരെ ഒരു സുപ്രഭാതത്തിൽ ചെന്നുകയറി "വധിക്കുന്ന' ശീലം സോഷ്യൽ മീഡിയ എന്നവസാനിപ്പിക്കുമോ എന്തോ!
ഹരിപ്രസാദ്
കഴിഞ്ഞ ചൊവ്വാഴ്ച വൈകുന്നേരം മുതൽ സോഷ്യൽ മീഡിയയിൽ ഒരു വാർത്ത വൈറലായി: ഗായകനും രചയിതാവുമായ ലക്കി അലി അന്തരിച്ചു. അനുശോചനങ്ങൾ ഒഴുകിത്തുടങ്ങി. അടുത്തറിയാവുന്നവർ പലരും ഇതു വ്യാജവാർത്തയാണ് എന്നു പറഞ്ഞിട്ടും ഷെയറുകൾ കുറഞ്ഞില്ല. അദ്ദേഹത്തിന്റെ സുഹൃത്ത് ട്വിറ്ററിൽ വന്ന് ഇങ്ങനെ കുറിച്ചു: ലക്കിയോട് ഞാൻ ഇന്നുച്ചയ്ക്കു ശേഷവും സംസാരിച്ചു. അദ്ദേഹം സുഖമായിരിക്കുന്നു. കുടുംബത്തോടൊപ്പം ഫാം ഹൗസിലുണ്ട്. കോവിഡ് ഇല്ല. പൂർണ ആരോഗ്യവാനാണ്.
ഇതു വായിച്ചിട്ടും വിശ്വസിക്കാത്തവർ വീണ്ടും വ്യാജവാർത്ത പങ്കുവച്ചുകൊണ്ടിരുന്നു. ഒടുവിൽ ബംഗളൂരുവിലെ ഫാമിലിരുന്ന് ലക്കി സ്വയം പറഞ്ഞു: ഞാനിവിടെ വീട്ടിൽ കുടുംബത്തോടൊപ്പം സമാധാനമായിരിക്കുന്നു. എല്ലാവരുടെയും ക്ഷേമത്തിനും സുരക്ഷിതത്വത്തിനും വേണ്ടി പ്രാർഥിക്കുന്നുണ്ട്.
ഈ പ്രസ്താവന വന്നതോടെ സോഷ്യൽ മീഡിയയും വിശ്രമിക്കാൻ പോയി. തന്റെ മരണം സംബന്ധിച്ച അഭ്യൂഹങ്ങൾ എവിടെനിന്നു വന്നുവെന്ന് അറിയില്ലെന്നു കൂട്ടിച്ചേർക്കുന്നു സുന്ദരശബ്ദത്തിന്റെ ഉടമയായ ലക്കി അലി. അദ്ദേഹത്തിനു കോവിഡ് ബാധിച്ചിട്ടേയില്ല. വെർച്വൽ കണ്സെർട്ടുകളുടെ പ്ലാനിംഗിലും തന്റെ സംഗീതസൃഷ്ടിയിലും തിരക്കിട്ടുകഴിയുകയാണ് അദ്ദേഹം. പുതിയ സിംഗിളുകൾ വൈകാതെ പുറത്തിറക്കുമെന്ന് നേരത്തെ അറിയിച്ചതുമാണ്. പിന്നെ എന്തിന്, ആര് ഇത്തരം മരണവാർത്തകൾ പടച്ചുവിടുന്നു എന്നു ചോദിച്ചാൽ ഉത്തരമില്ല.
അലകൾ തേടി അലി
തൊണ്ണൂറുകളിൽ ഹിന്ദി പോപ് രംഗത്ത് ഉദിച്ചുയർന്ന താരമാണ് ലക്കി അലി എന്നു പ്രശസ്തനായ മക്സൂദ് മെഹ്മദ് അലി. ബോളിവുഡിലെ പ്രശസ്ത നടനായിരുന്ന മെഹ്മദിന്റെ ഒന്പതു മക്കളിൽ രണ്ടാമൻ. സുനോ എന്ന ആദ്യ ആൽബത്തിലെ ഓ സനം എന്ന ഒറ്റ പാട്ടുകൊണ്ട് ഒരു തലമുറയുടെയൊന്നാകെ ഹൃദയങ്ങളിൽ കുടിയേറിയയാളാണ് ലക്കി അലി. ഒട്ടനവധി പുരസ്കാരങ്ങൾ വാരിക്കൂട്ടിയ ആൽബമായിരുന്നു അത്. എവിടെയും തിരിച്ചറിയാവുന്നവിധം വേറിട്ടുനിന്ന ഈണങ്ങൾ, അത്രതന്നെ വ്യക്തിത്വമുള്ളതും പരിശീലനം ലഭിച്ചിട്ടില്ലാത്തതുമായ ശബ്ദം- ഇതു രണ്ടുമായിരുന്നു ലക്കിയുടെ പ്രധാന ആകർഷണങ്ങൾ. സിഫർ എന്ന രണ്ടാം ആൽബവും, അക്സ്, കഭി ഏസാ ലഗ്താ ഹേ എന്നിങ്ങനെ തുടർന്നുവന്ന ആൽബങ്ങളും സൂപ്പർ ഹിറ്റുകളായി. തുടർന്ന് സിനിമകളിലും ആ സ്വരം നിറഞ്ഞു. അഭിനയവും ഗാനരചനയും അദ്ദേഹത്തിനു നിഷ്പ്രയാസം വഴങ്ങി. ലൈവ് ഷോകളുടെയും ഹരമായിരുന്നു അദ്ദേഹം.
ജീവിതം അലിയെ വിചിത്രമായ വഴികളിലുടെയാണ് നടത്തിയത്. 60കളിലും 70കളിലും സിനിമയിൽ വലിയ തിരക്കിലായിരുന്ന പിതാവുമായി അലിക്ക് വലിയ ബന്ധമില്ലായിരുന്നു. പഠനം ഏറെയും ബോർഡിംഗ് സ്കൂളുകളിൽ. ഒരിക്കൽ ഒരു വിമാനത്താവളത്തിൽവച്ച് പിതാവിനെ കണ്ടപ്പോൾ ദാ, അതാണ് സിനിമയിലെ കൊമേഡിയൻ മെഹ്മദ് എന്നു വിളിച്ചുപറഞ്ഞതായും കഥയുണ്ട്. ഇടക്കാലത്ത് ലഹരിക്കും അടിമയായി. ഇതിനെയെല്ലാം അതിജീവിച്ച് ഉയർന്നുവന്നതാണ് അദ്ദേഹത്തിന്റെ സംഗീതജീവിതം.
ആത്മാവുള്ള സംഗീതം
ഏറെക്കാലം വെള്ളിവെളിച്ചത്തിൽനിന്ന് അകന്നുനിന്നെങ്കിലും ലക്കി അലി സംഗീതത്തിലെ തന്റെ അന്വേഷണങ്ങൾ ഒഴിവാക്കിയിരുന്നില്ല. ആത്മീയത തുളുന്പുന്ന ഒരു പാട്ടിനുവേണ്ടി അടുത്തയിടെ അദ്ദേഹം കൂട്ടുപിടിച്ചത് ഇസ്രേലി സംഗീതജ്ഞനായ എലീസെർ ബോട്സെറിനെയായിരുന്നു. ലാമെല്ല എന്ന ആൽബത്തിലേതായിരുന്നു ആ ട്രാക്ക്.
ഒരേപോലുള്ള ചിന്തകളിൽനിന്നാണ് ആ കൂട്ടായ്മ ഉണ്ടായതെന്ന് ലക്കി പറഞ്ഞു. രണ്ടുപേരിലുമുള്ള കലയുടെ ആത്മാവു തേടുന്നതിനുള്ള വഴി. രണ്ടുപേരെയും കണ്ടെത്തൽ. സംഗീതത്തിലൂടെ വെളിവാക്കപ്പെടുന്ന സംസ്കാരവും ബന്ധങ്ങളും.. ഇതൊക്കെയായിരുന്നു ആ ആൽബമെന്ന് ലക്കി ഓർമിക്കുന്നു.
ഈ പ്രോജക്ടിനോട് പറഞ്ഞറിയിക്കാനാവാത്ത ഒരിഷ്ടമുണ്ടായിരുന്നു എനിക്ക്. സ്നേഹപൂർവം പ്രവർത്തിക്കാൻ ഇതിനേക്കാൾ മികച്ചൊരു പ്ലാറ്റ്ഫോം വേറെയില്ല. അമറായ എന്ന ട്രാക്ക് ഞങ്ങളുടെ പരസ്പരമുള്ള പ്രതിഫലനങ്ങളാണ്- ലക്കി അലി പറയുന്നു. രണ്ടു സംസ്കാരങ്ങളെ കൂട്ടിയിണക്കുന്ന പാലമായും അദ്ദേഹം ആ ട്രാക്കിനെ വിശേഷിപ്പിക്കുന്നു.
ഒരു പാട്ടിന്റെ ആത്മാവിനെ നിങ്ങൾക്കു സ്വയം തിരിച്ചറിയാനും അനുഭവിക്കാനും കഴിയണം. അതു തിരിച്ചറിഞ്ഞാൽ നിങ്ങൾക്ക് ആ പാട്ടിനു നിങ്ങളുടെതായ വ്യാഖ്യാനം നൽകാൻ കഴിയും. അതു നിങ്ങൾക്കുവേണ്ടി പ്രവർത്തിക്കും. അതാണ് ആത്മാവുള്ള പാട്ട്, അല്ലെങ്കിൽ നിങ്ങളുടെ ആത്മാവിനെ തൊടുന്ന പാട്ട്- ലക്കിയുടെ വിശദീകരണം ഇങ്ങനെ.
ഇക്കഴിഞ്ഞ മാർച്ച് അവസാനം പുറത്തിറങ്ങിയ വിവിധ ഭാഷകളിലുള്ള ആ പാട്ട് തുടക്കത്തിലേ ആസ്വാദകശ്രദ്ധ നേടിയിരുന്നു.
സംഗീതത്തിനും അഭിനയത്തിനും പുറമേ ലക്കിക്ക് ഇഷ്ടമുള്ള, അദ്ദേഹം പ്രവർത്തിച്ച ഒട്ടേറെ കാര്യങ്ങളുണ്ട്. കുതിരകളെ ഇഷ്ടപ്പെടുന്ന അദ്ദേഹം ഏറെക്കാലം പോണ്ടിച്ചേരിയിലെ ഒരു ഓയിൽ റിഗിൽ ജോലിചെയ്തു. കാർപെറ്റുകളുടെ വില്പന നടത്തി. ഇന്ന് ജൈവ രീതികൾ കർശനമായി പിന്തുടരുന്ന ഒന്നാന്തരം കർഷകനുമാണ്.
ഈ വിധം പാട്ടിലും ജീവിതത്തിലും മുഴുകി കഴിയുന്നവരെ ഒരു സുപ്രഭാതത്തിൽ ചെന്നുകയറി "വധിക്കുന്ന' ശീലം സോഷ്യൽ മീഡിയ എന്നവസാനിപ്പിക്കുമോ എന്തോ!
ഹരിപ്രസാദ്