നമ്മുടെ നാട്ടിൽ മക്കളുടെ വിവാഹബന്ധങ്ങൾക്കു നല്ല അടിത്തറ കൊടുക്കാൻ പ്രത്യേക ക്ലാസുകളും കൗണ്സലിംഗ് സെഷൻസും പല മതവിഭാഗങ്ങളും സജ്ജീകരിക്കാറുണ്ടല്ലോ.
ഇവിടത്തെ കഥ അതല്ല. 18 വയസു കഴിഞ്ഞാൽ കുട്ടികളെ കൂടെ പാർപ്പിക്കുക എന്നത് അപൂർവം. ഇന്ത്യക്കാർപോലും ഇപ്പോൾ ഈ നിഷ്കർഷ പാലിക്കുന്നുണ്ട്. ചിലപ്പോൾ കുട്ടികളുടെ നിർബന്ധത്തിനു വഴങ്ങിയായിരിക്കും. ഈ സമയത്തിനോടകം ഭാവി പങ്കാളിയെ ഏതാണ്ടു കണ്ടിരിക്കും. പിന്നെ ഒരു തടസവുമില്ലാതെ അവർ വിവാഹപൂർവ കൂട്ടുകെട്ടിൽ കഴിയും. അതിൽ ഇടപെടാൻ മാതാപിതാക്കൾക്ക് അവകാശമില്ല.
കഴിഞ്ഞ ദിവസം മക്കളുടെ സുഹൃത്തായ ഒരു ഇന്ത്യൻ ഡോക്ടറുടെ വീട്ടിൽ അത്താഴവിരുന്നിനുപോയി. ഭംഗിയായി ഒരുക്കിയിട്ടിരിക്കുന്ന ആ വലിയ വീട്ടിൽ എന്റെ കണ്ണുകൾ പരതിയത് അവരുടെ മകനെയാണ്. കാഴ്ചയ്ക്കും കാര്യത്തിനും മിടുക്കനായ ആ 24കാരൻ ഒരു എൻജിനിയറാണ്. കാണാതായപ്പോൾ ഞാൻ അന്വേഷിച്ചു. രണ്ടു വർഷമായി അടുത്തുതന്നെയുള്ള ഒരു ചെറിയ ഫ്ളാറ്റിലാണത്രെ. ഡോക്ടറും ഭർത്താവും ചുവരിലാകെ മകന്റെ പല പ്രായത്തിലെടുത്തിട്ടുള്ള ഫോട്ടോകളും ധാരാളം പ്രശസ്തി പത്രങ്ങളുംവച്ച് അലങ്കരിച്ചിരിക്കുന്നു. (യാതൊരു വഴക്കോ പിണക്കമോ ഇവർ തമ്മിലില്ല. സ്നേഹം മാത്രം!)
അവന് ഒരു ഗേൾഫ്രണ്ട് ഉണ്ട്. (ആ കുട്ടിയും വീടിനു പുറത്തുവന്നതാണ്) രണ്ടുപേരുംകൂടി വിനോദയാത്രകൾക്കുപോകും. ഇടയ്ക്കു മാതാപിതാക്കളെ സന്ദർശിക്കാനും എത്തും. രണ്ടു വർഷം കഴിഞ്ഞ് വിവാഹം നടത്താനിരിക്കുകയാണത്രെ.
വിവാഹബന്ധത്തെ അതർഹിക്കുന്ന പാവനതയിലും ഗൗരവത്തിലും വീക്ഷിക്കാത്ത ഈ രാജ്യത്ത് 30 ശതമാനവും (ഒൗദ്യോഗിക രേഖകൾ പ്രകാരം) വിവാഹമോചനത്തിൽ കലാശിക്കുന്നുവെന്നതിൽ അദ്ഭുതപ്പെടാനില്ല.
ഇതിന്റെ ഫലമായി സമൂഹത്തിൽ രൂപപ്പെട്ട സിംഗിൾ പേരന്റ്സ് എന്ന കൂട്ടരെപ്പറ്റി അടുത്ത തവണ പറയാം.
സിസിലിയാΩ പെരുബ്ബനാനി
cjperu5@gmail.com
വിവാഹപൂർവ ഒരുക്കം
03:53 AM Apr 25, 2021 | Deepika.com