ചൈനയിൽനിന്നു കുടം പൊട്ടിച്ചു പുറത്തുവന്ന കൊറോണ വൈറസിന് ഒന്നര വയസാകുന്നു. മനുഷ്യൻ വാക്സിൻ എടുത്തു പൊരുതാനിറങ്ങിയപ്പോൾ രൂപവും ഭാവവും മാറ്റി ആഞ്ഞടിക്കുകയാണ് വൈറസ്. വൈറസുകളോടുള്ള മനുഷ്യന്റെ പോരാട്ടം ആദ്യമല്ല. പക്ഷേ, എന്നും അവസാനത്തെ ചിരി മനുഷ്യന്റെതായിരുന്നു.
2019 ഡിസംബറിൽ ചൈനയുടെ ഹുബെ പ്രവിശ്യയുടെ തലസ്ഥാനമായ വുഹാനിൽ ഉത്ഭവിച്ച കോവിഡ് മഹാമാരി ലോക രാജ്യങ്ങളിലേക്കു പടർന്നു കയറിയിരിക്കുന്നു. 2020 മാർച്ച് 12-ന് ലോകാരോഗ്യ സംഘടന കോറോണ വൈറസിനെ മഹാമാരിയായി പ്രഖ്യാപിച്ചു.
കോവിഡ് അതിവ്യാപനത്തിൽ ഇന്ന് ഏറെ മുന്നിലാണ് ഇന്ത്യ. 12 സംസ്ഥാനങ്ങളിൽ കോവിഡ് പിടിവിട്ടുപറക്കുന്നു. ചിതയെരിക്കാൻ പോലും സംവിധാനമില്ലാത്ത വിറങ്ങലിച്ച നിലയിലാണ് ഗുജറാത്തും ഉത്തർപ്രദേശും ഡൽഹിയും മഹാരാഷ്ട്രയും.
കൊലയാളി വൈറസ്
കോവിഡിന്റെ പെരുക്കവും മരണപ്പട്ടികയും പുതിയ ഉയരങ്ങളിലേക്ക് കുതിക്കുകയാണ്. അഞ്ചു ഭൂഖണ്ഡങ്ങളിലായി 14.35 കോടി ജനങ്ങളെ കോവിഡ് 19 വൈറസ് വീഴ്ത്തി. സംഹാര മഹാമാരിയിൽ മരണം 30 ലക്ഷം കവിഞ്ഞു. ഇന്ത്യയിൽ രോഗബാധിതർ 1.56 കോടി മറികടന്നു, 1.85 ലക്ഷം പേർ മരണം പ്രാപിച്ചു. കേരളത്തിൽ 12 ലക്ഷം പിന്നിട്ടുപായുന്ന വൈറസിൽ മരണം അയ്യായിരം. ജനിതകമാറ്റത്തിലൂടെ കോവിഡിന്റെ രണ്ടാം തരംഗം കൊടുങ്കാറ്റായി ആഞ്ഞടിച്ചുകൊണ്ടിരിക്കുന്നു.
ലോകത്തെ അടച്ചുപൂട്ടി, രാജ്യത്തിന്റെ അതിരുകളിൽ കാവൽനിന്ന് മനുഷ്യരെ മാസ്ക് അണിയിച്ചും കൈകഴുകിച്ചും കുത്തിവച്ചും ചെറുക്കാൻ ശ്രമിച്ചിട്ടും ഭീകര വൈറസ് കീഴടങ്ങുന്നില്ല.
വൈറസിനെ നശിപ്പിക്കാനുള്ള മരുന്ന് വികസിപ്പിക്കാൻ 52 രാജ്യങ്ങളിൽ നടത്തുന്ന ഗവേഷണങ്ങൾ ഫലപ്രാപ്തി കണ്ടിട്ടില്ല. പ്രതിരോധിക്കാനും മയപ്പെടുത്താനുമുള്ള വാക്സിൻ ഏറെക്കുറെ വിജയിച്ചുവരുന്പോഴാണ് വൈറസിന് ജനിതകമാറ്റം വന്നുകൊണ്ടിരിക്കുന്നത്. കോവിഡ് ഘടനാമാറ്റം ഇങ്ങനെ തുടർന്നാൽ നിലവിലെ വാക്സിനുകളെ വൈറസ് കീഴടക്കി അതിവ്യാപനത്തിലേക്കു കടക്കുമോ എന്നതും ശാസ്ത്രലോകം നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു. ഗതാഗതവും തൊഴിലും വരുമാനവും നിശ്ചലമായി ജനകോടികൾ മാന്ദ്യത്തിന്റെ പിടിയിലമർന്ന മറ്റൊരു മഹാമാരി ഈ തലമുറയിൽ വേറെയുണ്ടായിട്ടില്ല. ഇതിനെന്ന്, എങ്ങനെ ശമനം എന്നതിന് ശാസ്ത്രത്തിനും കൃത്യമായ ഉത്തരമില്ല.
3.21 കോടി ആളുകളെ കോവിഡ് ബാധിച്ച വടക്കേ അമേരിക്കയാണ് സൂചികയുടെ തലപ്പത്തുള്ളത്. ഇന്ത്യ, ബ്രസീൽ, ഫ്രാൻസ്, റഷ്യ, ബ്രിട്ടൻ, തുർക്കി, ഇറ്റലി, സ്പെയിൻ, ജർമനി തുടങ്ങിയവ താഴെത്താഴെ ഇടംപിടിച്ചിരിക്കുന്നു.
65 രാജ്യങ്ങളിലായി 87.8 കോടി ജനങ്ങൾ വാക്സിൻ സ്വീകരിച്ചു. ജനങ്ങളിൽ 60 ശതമാനം ഒന്നാം ഡോസും 56 ശതമാനം രണ്ടാം ഡോസുകളും വാക്സിൻ സ്വീകരിച്ച ഇസ്രയേലാണ് പ്രതിരോധത്തിൽ ഒന്നാമത്. പൊതുസ്ഥലങ്ങളിൽ മുഖാവരണം ഇസ്രയേൽ ഒഴിവാക്കിയിട്ടും ഇന്ത്യ കഴിഞ്ഞ വർഷം മറച്ച മുഖം ഇപ്പോഴും മൂടിയിൽതന്നെ തുടരുകയാണ്.
പ്രതിരോധകുത്തിവയ്പ്പിൽ ബ്രിട്ടനാണ് രണ്ടാം സ്ഥാനത്ത്. ജനസംഖ്യയുടെ 48.6 ശതമാനം അവിടെ ഒന്നാം ഡോസ് സ്വീകരിച്ചുകഴിഞ്ഞു. മൂന്നാം സ്ഥാനത്തുള്ള യുഎസിൽ 24 ശതമാനത്തിന് വാക്സിൻ ലഭിച്ചപ്പോൾ 38.72 ശതമാനത്തിന് ആദ്യ ഡോസ് ലഭിച്ചു.
സാംബിയ, കാമറൂണ്, ദക്ഷിണ സുഡാൻ, പാപ്പുവ ന്യൂഗിനിയ, സിറിയ, അർമേനിയ, കിർഗിസ്ഥാൻ രാജ്യങ്ങളാണ് വാക്സിൻ വിതരണത്തിൽ ഏറെ പിന്നിൽനിൽക്കുന്നത്. യൂറോപ്പിൽ 100ൽ 23 പേരും തെക്കേ അമേരിക്കയിൽ 100ൽ 14 പേരും ഏഷ്യയിൽ 8.6 പേരും ആഫ്രിക്കയിൽ 1.1 പേരും വാക്സിൻ കുത്തിവയ്പ് നടത്തിവരുന്നു. 600 കോടി ജനങ്ങളെ കുത്തിവരുന്പോഴേക്കും കോവിഡ് എത്രത്തോളം വിനാശം വിതയ്ക്കുമെന്ന് പറയാനാവില്ല.
കേരളം
കോവിഡിൽ കേരളവും ചരിത്രമെഴുതി. ഇന്ത്യയിലെ ആദ്യ കോവിഡ് ചൈനയിൽനിന്നെത്തിയ മെഡിക്കൽ വിദ്യാർഥിയിൽ 2020 ജനുവരി 30-ന് തൃശൂരിൽ സ്ഥിരീകരിച്ചു.
മാർച്ച് എട്ടിന് കേരളത്തിൽ പുതിയ അഞ്ച് കൊറോണ കേസുകൾ ആശങ്കയുടെ തലക്കെട്ടുമായി വാർത്തകളിൽ നിറഞ്ഞു. ഇറ്റലിയിൽ നിന്നെത്തിയ ദന്പതികളും അവരുടെ 26 വയസുള്ള മകനും പിന്നാലെ നാട്ടിലുള്ള വൃദ്ധ മാതാപിതാക്കളും പോസിറ്റീവായി. പത്തനംതിട്ട ജനറൽ ആശുപത്രിയിലും കോട്ടയം മെഡിക്കൽ കോളജിലും ആരോഗ്യ വിദഗ്ധർ ഉണ്ണാതെയും ഉറങ്ങാതെയും പരിചരണവും ചികിത്സയും നൽകി സുഖപ്പെടുത്തിയതോടെ കേരളത്തിലെ പൊതു ആരോഗ്യമേഖല അഭിമാനാർഹമായ നേട്ടംകുറിച്ചു. പക്ഷേ, രണ്ടാം വരവ് നമ്മെയും വലയ്ക്കുകയാണ്.
രോഗം പൊട്ടിപ്പുറപ്പെട്ട് ഇതുവരെയുള്ള രോഗികളുടെ ആകെ എണ്ണത്തിൽ അമേരിക്ക മുന്നിലാണെങ്കിലും നിലവിൽ ഇന്ത്യയിലെ പ്രതിദിന രോഗികളുടെ എണ്ണം യുഎസിലേതിന്റെ നാലിരട്ടിയിലേറെയാണ്. ദിവസം മൂന്നു ലക്ഷത്തോടുത്ത് രോഗികളുണ്ടാകുന്ന രാജ്യം. ആകെ കേസുകളുടെ എണ്ണത്തിൽ ലോകത്ത് ഒന്നാമതുള്ള യുഎസിൽ ഇത് നിലവിൽ 64,000 മാത്രം. ഈ പിടിവിട്ട പോക്കിൽ ഇന്ത്യ യുഎസിനെ മറികടന്നേക്കാം. റഷ്യ, ഇറ്റലി, ഫിലിപ്പീൻസ്, കാനഡ, കൊളംബിയ തുടങ്ങിയ രാജ്യങ്ങളിലെ പ്രതിദിന കേസുകളേക്കാൾ കൂടുതലാണ് കേരളം ഉൾപ്പെടെ സംസ്ഥാനങ്ങളിൽ ദിവസവും എണ്ണിക്കൊണ്ടിരിക്കുന്നത്. ജാഗ്രത പാലിച്ചേ മതിയാകൂ.
റെജി ജോസഫ്
ലോകത്തെ മാറ്റിമറിച്ച16 മാസം
03:50 AM Apr 25, 2021 | Deepika.com