അത്യസാധാരണമായ ആവിഷ്കാരഭംഗികൊണ്ട് വലിയ ജനപ്രീതി നേടിയ സിനിമയാണ് ഫഹദ് ഫാസിലിന്റെ ജോജി. ഒടിടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്ത ചിത്രം ഇപ്പോഴും സോഷ്യൽ മീഡിയയിലെ ചൂടുള്ള സംസാരവിഷയം. എല്ലാവരും എടുത്തു പറയുന്ന ഒരു കാര്യമുണ്ട്- ഈ പശ്ചാത്തല സംഗീതമില്ലെങ്കിൽ ജോജി ഇല്ല എന്ന്! യുട്യൂബിൽ ഒരാൾ അഭിപ്രായമെഴുതി: നട്ടെല്ലു മരവിപ്പിക്കുന്ന ബാക്ക്ഗ്രൗണ്ട് മ്യൂസിക്!!
സംവിധായകൻ ദിലീഷ് പോത്തനും എഴുത്തുകാരൻ ശ്യാം പുഷ്കരനും തങ്ങളുടെ പുതിയ സിനിമയുടെ ബാക്ക്ഗ്രൗണ്ട് സ്കോർ ചെയ്യാൻ ഏല്പിച്ചതാണ് പഴയ പരിചയക്കാരനായ യുവാവിനെ. ഒരു ചെറിയ സിനിമയാണ്, ഒടിടി റിലീസിംഗ് ആണ് എന്നൊക്കെ പറഞ്ഞുവച്ചിരുന്നു. ചിത്രത്തിൽ പാട്ടുകളില്ല, ഡ്രമാറ്റിക് തീമാണ്, ഒടിടി ആയതിനാൽ വലിയ റീച്ചുണ്ടാകും.., അതുകൊണ്ട് പശ്ചാത്തല സംഗീതത്തിന് ഒരു ഇന്റർനാഷണൽ ടച്ച് വന്നാൽ കൊള്ളാം എന്നതായിരുന്നു ദിലീഷിന്റെ ആവശ്യം.
ആമസോണുമായുള്ള കരാർ പ്രകാരം നിശ്ചിത സമയത്ത് സിനിമ റിലീസ് ചെയ്യണം. അതുകൊണ്ട് അധികം സമയമില്ല. കംപോസിംഗ് പണി നടക്കുന്നതിനിടയിൽ ഇടയ്ക്ക് ദിലീഷിന്റെ കോൾ വരും- ജസ്റ്റിനേ, നമുക്ക് അടുത്താഴ്ച ഇരിക്കാമോ..?
ബാക്കി ജസ്റ്റിൻ വർഗീസ് എന്ന ആ യുവ സംഗീതകാരൻതന്നെ പറയട്ടെ:
തീമുകൾ ഉണ്ടാക്കാൻ സമയംവേണമെന്ന് ദിലീഷേട്ടനോടു പറഞ്ഞു. കുറേ ഉണ്ടാക്കി മാറ്റിമാറ്റി വേണം ഒരു രൂപത്തിൽ എത്താൻ. പേടിയുമുണ്ട്., സബ്ജക്ട് ഇങ്ങനെ ആണല്ലോ. കംപോസിംഗിനു മാത്രമേ കൂടുതൽ സമയമെടുക്കൂ, ബാക്കി അഡീഷണൽ പ്രോഗ്രാമിംഗ് ഒക്കെ പെട്ടെന്നു തീർക്കാം എന്നുപറഞ്ഞപ്പോൾ സമയമെടുത്തോ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
ഞാൻ ഒരു തീമൊക്കെ ചെയ്തുകൊടുത്തിട്ടു ചോദിക്കും, ചേട്ടാ ഞാൻ ചെയ്യുന്നത് ശരിയാണോ., വഴിതെറ്റി പോകുന്നുണ്ടോ.. ഇല്ലെടാ, കറക്ടാണ്, ഞങ്ങൾ ഹാപ്പിയാണ്. അവർക്ക് തൃപ്തിയാകുന്നുണ്ടോ, ഇവന്റടുത്ത് വന്നത് അബദ്ധമായി എന്ന് തോന്നുമോ എന്നൊക്കെയായിരുന്നു എന്റെ പേടി. അവസാനം പൂർത്തിയാക്കി കേട്ടപ്പോൾ തോന്നി, ഭയങ്കര പ്രത്യേകത ഒന്നുമില്ല, എന്നാലും കുഴപ്പമില്ല എന്ന്.
ആമസോണിൽ സിനിമ വന്നു കണ്ടുകൊണ്ടിരുന്നപ്പോഴും പേടി- മ്യൂസിക് കൂടിയോ, ആളുകൾ എന്തു പറയും... മൊബൈലിൽ നെറ്റ് ഓഫാക്കിയിരുന്നു. വീണ്ടും ഓണാക്കിയപ്പോൾ മെസേജുകൾ കണ്ട് എന്റെ കണ്ണു നിറഞ്ഞുപോയി. എല്ലാവരുടെയും അധ്വാനം ഫലംകണ്ടല്ലോ..
ആ സിനിമയാണ് ജോജി!
അങ്ങനെ പേടിപ്പിക്കണ്ട!
കഥയുടെ ആശയം പറഞ്ഞപ്പോൾ എങ്ങനെ വളരെ വ്യത്യസ്തമായി ചെയ്യാം എന്നായിരുന്നു ചിന്ത. എരുമേലി ഭാഗത്തു നടക്കുന്ന കഥയിൽ സിംഫണിപോലുള്ള സംഗീതമൊക്കെ ചേരുന്പോൾ എങ്ങനെയാവും എന്ന പേടിയുമുണ്ടായിരുന്നു. തുടക്കത്തിൽ കുറച്ച് സൗണ്ട് ഡിസൈൻഡ് ആയ തീമുകളാണ് ചെയ്തത്. ക്രീപ്പി സൗണ്ടുകളൊക്കെ ചേർത്തിരുന്നു. അതു വേണ്ട, പേടിപ്പിക്കുന്ന ത്രില്ലർ അല്ല എന്നായിരുന്നു ദിലീഷേട്ടന്റെ മറുപടി. കുറച്ചുകൂടി മ്യൂസിക്കൽ ആവാമെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെ കുറേ ട്രാക്കുകൾ കേട്ട്, അവരുടെ കണ്സ്ട്രക്ഷൻ മനസിലാക്കി ആ രീതിയിൽ ചെയ്യാൻ ശ്രമിച്ചാണ് ഇപ്പോൾ കേട്ട രൂപത്തിലേക്ക് എത്തിയത്.
ഷൂട്ടിംഗ് തുടങ്ങിയപ്പോൾ ഞാൻ ചെയ്തുകൊടുത്ത ട്രാക്കുകൾ പല സ്ഥലത്തും പ്ലേസ് ചെയ്ത് എഡിറ്റ് ചെയ്ത് അവരെനിക്കു തിരിച്ചു തന്നിരുന്നു. എന്റെ ആശങ്ക അതോടെ മാറി. സീനുകൾക്ക് അനുസരിച്ച് ചെറുതായി റീവർക്ക് ചെയ്യേണ്ട കാര്യമേ ഉണ്ടായിരുന്നുള്ളൂ. കുറച്ചു സ്ഥലങ്ങളിൽ താളമൊന്നും നോക്കാതെ ചെയ്തിട്ടുണ്ട്. എനിക്ക് പണ്ടു മുതൽക്കേ കോമണ് താളത്തിൽനിന്നൊക്കെ മാറി അസാധാരണമായി ചെയ്യാൻ ഇഷ്ടമാണ്. ജോജിയുടെ ചില മാനസിക വ്യാപാരങ്ങൾക്ക് അങ്ങനെയൊരു സംഭവം ചെയ്താൽ കൊള്ളാമെന്നു തോന്നി. ആദ്യം ഒന്നു ചെയ്തപ്പോൾ അതിൽ സംഗീതാത്മകത കുറവായിരുന്നു. ദിലീഷേട്ടൻ അല്പം മ്യൂസിക്കൽ ആക്കാമോ എന്നു ചോദിച്ചു. അതിൽ താളവും ശ്രുതിയുമൊക്കെ തെറ്റിച്ചു കുറച്ച് വിയേഡ് ആക്കാൻ ശ്രമിച്ചു. അത് അവർക്കും ഇഷ്ടമായി.
(ഒരു സീനിൽ ജോജി പുറത്തുനിന്ന് അകത്തേക്കു വരുന്പോൾ പൾസ് പോലെ പതിയെ പശ്ചാത്തല സംഗീതം പോകുന്നുണ്ട്. മുറിക്കകത്തെ ചുവരിൽ ഇരിക്കുന്ന ക്ലോക്ക് പശ്ചാത്തലത്തിൽ വരുന്നു. അതിന്റെ സൂചിയുടെ ശബ്ദം സംഗീതത്തോടു കലർന്ന് വല്ലാത്തൊരു അനുഭവമാണ് ഉണ്ടാക്കുന്നത്. സൂക്ഷ്മമായി ശ്രദ്ധിക്കുന്നവർക്ക് ഇക്കാര്യം മനസിലാകും. അല്ലാത്തവരെ അവർപോലും അറിയാതെ അതു സ്വാധീനിക്കുകയും ചെയ്യും).
വയലിൻ വിചാരം
കംപോസിംഗിനായി സാധാരണ പിയാനോയാണ് ഉപയോഗിക്കുക. തീമുകൾ പിയാനോയിൽ വായിച്ച് അതിന്റെ ഒറിജിനൽ വയലിൻ പതിപ്പുണ്ടാക്കിയാണ് സംവിധായകനെയും തിരക്കഥാകൃത്തിനെയും തുടക്കംമുതൽ കേൾപ്പിച്ചത്. കീബോർഡ് പ്രോഗ്രാമിംഗ് ചെയ്തില്ല. കൊച്ചിയിൽനിന്നുള്ള പ്രശസ്ത വയലിനിസ്റ്റായ കരോൾ ജോർജാണ് അതിഗംഭീരമായി വയലിൻ വായിച്ചത്. വിചാരിച്ച ട്രാക്കിലേക്കു വരുന്നുവെന്ന് അതു കേട്ടപ്പോഴേ തോന്നി. മെയിൻ തീമിന്റെ ലീഡ് കരോൾ വായിച്ചതുതന്നെയാണ് ഉപയോഗിച്ചത്.
സോഫ്റ്റ്, ഫ്രം സോഫിയ
സംഗീതത്തിന് ഒരു ക്ലാസ് ഉണ്ടാവണമെന്ന് സംവിധായകനും തിരക്കഥാകൃത്തും തുടക്കത്തിലേ പറഞ്ഞത് ജസ്റ്റിന്റെ ഓർമയിലുണ്ട്. വെസ്റ്റേണ് ശൈലിയായതിനാൽ പുറത്തുനിന്നുള്ള കലാകാരന്മാരെക്കൊണ്ടു പ്ലേ ചെയ്യിച്ചാൽ കൊള്ളാമെന്നു തോന്നി. എന്നാൽ അതു വലിയ ചെലവുള്ള സംഗതിയാണ്. അത്ര ഭയങ്കര പൈസയാവില്ലെങ്കിൽ ചെയ്യാമെന്നായിരുന്നു ദിലീഷേട്ടന്റെ മറുപടി. മാസിഡോണിയൻ ഓർക്കസ്ട്ര പോലെ ഒരുപാട് സംഘങ്ങളെക്കുറിച്ച് ആലോചിച്ചു. മുംബൈയിലെ വിദേശ കലാകാരന്മാരെ ഉപയോഗിച്ചാലോ എന്നും ചിന്തവന്നു. അങ്ങനെയിരിക്കെയാണ് ബൾഗേറിയൻ തലസ്ഥാനമായ സോഫിയയിൽനിന്നുള്ള ഫോർ ഫോർ മ്യൂസിക്കിലേക്ക് എത്തിയത്. താങ്ങാവുന്ന ചെലവിൽ സമീപിക്കാവുന്ന സംഘമായിരുന്നു അവർ.
ഇവിടെ കംപോസ് ചെയ്ത്, അറേഞ്ച് ചെയ്ത സെഷൻ അവർക്ക് അയച്ചുകൊടുത്തു. എന്നാൽ അവരാണ് ആ ഒറിജിനൽ ചെയ്തത് എന്നൊക്കെ ചിലയിടത്ത് കമന്റുകൾ കണ്ടു. സന്തോഷം തോന്നി. നമ്മൾ ചെയ്തതു കേട്ട് അവരാണ് ചെയ്തത് എന്നു തോന്നുന്നെങ്കിൽ അത് വലിയ കാര്യമാണല്ലോ.
അവർ സ്കോറുകൾ എഴുതി തിരുത്തലുകൾക്കായി തന്നു. കരോളിന്റെ സഹായത്തോടെയാണ് അതും ചെയ്തത്. ഓണ്ലൈനിൽ അവരുടെ വായനകേട്ട് ഓരോന്നായി കറക്ട് ചെയ്ത് മുന്നോട്ടു പോവുകയായിരുന്നു. നമ്മൾ എറണാകുളത്തെ ചെറിയൊരു സ്റ്റുഡിയോയിൽ ഇരുന്നു ചെയ്ത സംഗീതം ഇത്രയും ദൂരെയുള്ള ഒരു 40 പീസ് ഓർക്കസ്ട്ര പ്ലേ ചെയ്യുന്നതു കേട്ടപ്പോൾ ഞങ്ങളെല്ലാവർക്കും അക്ഷരാർഥത്തിൽ രോമാഞ്ചമായിരുന്നു.
"ഫ ഫ' സ്പീക്കിംഗ്
റിലീസ് ദിവസം കുറേ കോളുകൾ വന്നിരുന്നു. ഞാനന്ന് വേറൊരു സിനിമയുടെ മിക്സിംഗ് ജോലികളുമായി തിരക്കിലായിരുന്നതുകൊണ്ട് ചില കോളുകൾ എടുക്കാനായില്ല. മിസ്ഡ് കോളിൽ ഒരെണ്ണം ഫ ഫ എന്നു കണ്ടപ്പോഴേ മനസിലായി, ഫഹദ് ഫാസിലാണ്. തിരിച്ചു വിളിച്ചപ്പോൾ വളരെ നല്ല അഭിപ്രായമായിരുന്നു അദ്ദേഹത്തിന്. സിനിമയിൽ ഏറ്റവും ഇഷ്ടമായത് സംഗീതമാണ്, ഇനിയും നമുക്കൊരുമിച്ച് സിനിമകൾ ചെയ്യണം എന്നെല്ലാം അദ്ദേഹം പറഞ്ഞു. വീണ്ടും സന്തോഷമായി- ജസ്റ്റിൻ വർഗീസ് പറഞ്ഞുനിർത്തുന്നു.
കറുകുറ്റി സ്വദേശിയാണ് ജസ്റ്റിൻ. തണ്ണീർമത്തൻ ദിനങ്ങളിലെ ജാതിക്കാതോട്ടം ജസ്റ്റിന്റെ സൂ പ്പർ ഹിറ്റ് ഗാനങ്ങളിലൊന്നാണ്.
ഹരിപ്രസാദ്
JOJIയിലെ ജസ്റ്റിൻ!
06:28 AM Apr 18, 2021 | Deepika.com