പാണത്തൂരിൽനിന്ന് ഒരാൾ ആദ്യമായി ഐഐഎം പ്രഫസറായി എന്നതായിരുന്നു രഞ്ജിത് രാമചന്ദ്രനെക്കുറിച്ചുള്ള വാർത്ത. പിന്നീടത് ദരിദ്രകുടുംബത്തിലെ വിദ്യാർഥിയെന്ന വിശേഷണത്തിലായി. ഒടുവിൽ ആ യുവപ്രഫസറുടെ ഒറ്റമുറിവീടും വാർത്തയായതോടെ സംഗതി വേറെ ലെവലായി. പരിശ്രമങ്ങൾക്ക് അതിരു നിശ്ചയിക്കുന്നവർ ഇതു വായിക്കുക...
"ഇന്ത്യയിലെ വ്യവസായരംഗത്തേക്കുള്ള വിദേശനിക്ഷേപങ്ങളുടെ വരവിന്റെ ഭൂമിശാസ്ത്രപരമായ വിതരണം' എന്നതായിരുന്നു ചെന്നൈ ഐഐടിയില്‍ ഇക്കണോമിക്സില്‍ പിഎച്ച്ഡി ചെയ്യുമ്പോള്‍ മലയാളിയായ രഞ്ജിത് രാമചന്ദ്രന്റെ പഠനവിഷയം. രാജ്യത്തെ മഹാനഗരങ്ങളും ഗ്രാമാന്തരങ്ങളും തമ്മിലുള്ള അസന്തുലിതാവസ്ഥയെക്കുറിച്ച് രഞ്ജിത് ഗവേഷണം നടത്തുമ്പോഴും പിന്നീട് ജര്‍മനിയിലും ജപ്പാനിലുമൊക്കെ ചെന്ന് സാമ്പത്തികശാസ്ത്രത്തില്‍ ഗഹനമായ പ്രബന്ധങ്ങള്‍ അവതരിപ്പിക്കുമ്പോഴും അതിന് സ്വന്തം ജീവിതാനുഭവങ്ങളുടെ പിന്‍ബലമുണ്ടായിരുന്നു.
അക്കാദമിക് രംഗത്തെ അത്യുന്നതമായ നേട്ടങ്ങളിലേക്കുള്ള രഞ്ജിത്തിന്റെ യാത്ര തുടങ്ങിയത് കാസര്‍ഗോഡ് ജില്ലയിലെ വിദൂര മലയോര ഗ്രാമമായ പാണത്തൂരിലെ ഒരു കൊച്ചു കൂരയില്‍ നിന്നാണ്. പ്ലസ്ടു കഴിഞ്ഞപ്പോള്‍ വീട്ടിലെ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മൂലം പഠനം നിര്‍ത്താന്‍ തുടങ്ങിയേടത്തുനിന്ന് ടെലിഫോണ്‍ എക്സ്ചേഞ്ചില്‍ സെക്യൂരിറ്റി ജീവനക്കാരനായി ജോലിചെയ്തു കിട്ടിയ വരുമാനം കൊണ്ട് ബിരുദപഠനവും പിന്നെ ബിരുദാനന്തര ബിരുദവും പിഎച്ച്ഡിയും പൂര്‍ത്തീകരിച്ച് ഇപ്പോള്‍ റാഞ്ചിയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റില്‍ അസിസ്റ്റന്റ് പ്രഫസര്‍ പദവി വരെ എത്തിനില്‍ക്കുന്ന ആ ജീവിതയാത്ര ചെറിയ ബുദ്ധിമുട്ടുകളുടെ മുന്നില്‍പോലും നിരാശപ്പെട്ട് പിന്തിരിയുന്ന എത്രയോ ജീവിതങ്ങള്‍ക്ക് പ്രചോദനമാകുന്നതാണ്.
കാഞ്ഞങ്ങാട് നഗരത്തില്‍ നിന്ന് 50 കിലോമീറ്ററോളം കിഴക്ക് കര്‍ണാടക അതിര്‍ത്തിയോടു ചേര്‍ന്നുകിടക്കുന്ന മലയോരഗ്രാമമാണ് പാണത്തൂര്‍. അവിടെ കേളപ്പന്‍കയം എന്ന സ്ഥലത്താണ് രഞ്ജിത്തിന്റെ വീട്. പഠനകാലത്ത് വീട്ടിലേക്ക് റോഡ് സൗകര്യം പോലും ഉണ്ടായിരുന്നില്ല. ഇപ്പോള്‍ ഒരു ചെമ്മണ്‍പാതയുണ്ട്. മണ്‍കട്ടകള്‍ കൊണ്ട് നിര്‍മിച്ച ചുവരുകളും ഓടുമേഞ്ഞതാണെങ്കിലും മുഴുവനും ചോര്‍ന്നൊലിക്കുന്നതിനാല്‍ പോളിത്തീന്‍ ഷീറ്റിട്ടു മറച്ച മേല്‍ക്കൂരയുമുള്ള വീട്. അകത്ത് സ്ഥലം നന്നേ കുറവായതിനാല്‍ പാത്രങ്ങളടക്കമുള്ള പല സാധനങ്ങളും കല്ലും മണ്ണുമിട്ട് ഉയര്‍ത്തിയ ഇറയത്ത് നിരത്തിവച്ചിരിക്കുകയാണ്. മഴ വന്നാല്‍ ചുറ്റിലും ചെളിവെള്ളമാകും. പഠനമുറിയെക്കുറിച്ച് ചോദിച്ചാൽ രഞ്ജിത് ചിരിക്കും. ഒറ്റമുറിവീട്ടിൽ എല്ലാത്തിനും ഒരിടമേയുള്ളു. ഉണ്ണാനും ഉറങ്ങാനും പഠിക്കാനും എല്ലാം ഒറ്റമുറി.
പഠിക്കാത്ത സങ്കടം തീർത്ത് അച്ഛൻ
അച്ഛന് രാമചന്ദ്രന് തയ്യല്‍ക്കാരനും അമ്മ ബേബി തൊഴിലുറപ്പ് തൊഴിലാളിയുമാണ്. മാറിമാറിവരുന്ന സര്‍ക്കാരുകളുടെ ഭവനപദ്ധതികള്‍ ഒരുപാടുണ്ടായിട്ടും അതിലൊന്നും പട്ടികവര്‍ഗ വിഭാഗത്തില്‍ പെടുന്ന ഈ കുടുംബത്തെ പരിഗണിക്കാതെ പോയി. ഒരുപക്ഷേ ഇതിനേക്കാള്‍ ബുദ്ധിമുട്ട് അനുഭവിക്കുന്ന വേറെയും കുടുംബങ്ങള്‍ ഇവിടെത്തന്നെ ഉള്ളതുകൊണ്ടാകാം.
ഇത്രയും ബുദ്ധിമുട്ടുകള്‍ക്കിടയിലും മക്കള്‍ക്ക് നല്ല വിദ്യാഭ്യാസം കൊടുക്കണമെന്ന ആഗ്രഹം രാമചന്ദ്രനുണ്ടായിരുന്നു. തനിക്ക് ആശിച്ചിട്ടും അധികമൊന്നും പഠിക്കാന്‍ കഴിയാതെപോയതിന്റെ സങ്കടമായിരുന്നു ആ ആഗ്രഹത്തിനു പിന്നില്‍. എന്നിട്ടും തരക്കേടില്ലാത്ത മാര്‍ക്കോടെ ഹയര്‍ സെക്കന്‍ഡറി പാസായ രഞ്ജിത്തിനു മുന്നില്‍ തുടര്‍പഠനം ഒരു ചോദ്യചിഹ്നമായി. തൊട്ടുതാഴെ ഒരനുജനും അനുജത്തിയും കൂടി ഉള്ളപ്പോള്‍ അത്യാവശ്യം ഉത്തരവാദിത്വങ്ങളെങ്കിലും സ്വയം ഏറ്റെടുക്കാതെ വയ്യായിരുന്നു. അങ്ങനെയാണ് തല്ക്കാലം പഠനം നിര്‍ത്തി വല്ല ജോലിക്കും ശ്രമിക്കാന്‍ തീരുമാനിച്ചത്.
"അച്ഛനോ അമ്മയോ ഒരിക്കല്‍പോലും എന്നോട് അതു ചെയ്യണം, ഇതു ചെയ്യണമെന്നൊക്കെ പറഞ്ഞ് സമ്മര്‍ദത്തിലാക്കാന്‍ വന്നിട്ടില്ല. സത്യത്തില്‍ ആ സമയത്തൊക്കെ എന്തുചെയ്യണമെന്ന് ഒന്നു പറഞ്ഞുതരാന്‍ പോലും ആരുമുണ്ടായിരുന്നില്ലെന്നതാണ് സത്യം. ഒരു വലിയ ഒഴുക്കില്‍പെട്ട അവസ്ഥയായിരുന്നു. പക്ഷേ നീന്തിച്ചെന്ന് തൊട്ട കരകളൊക്കെയും സുന്ദരമായിരുന്നു എന്നതാണ് എനിക്ക് ലഭിച്ച ഭാഗ്യം' രഞ്ജിത്തിന്റെ വാക്കുകളില്‍ നിറയുന്നത് അനുഭവങ്ങള്‍ പഠിപ്പിച്ചുതന്ന പോസിറ്റിവിറ്റിയാണ്.
ആദ്യം സെക്യൂരിറ്റി ജീവനക്കാരൻ
പാണത്തൂരിലെ ഗ്രാമീണ ടെലിഫോണ്‍ എക്സ്ചേഞ്ചില്‍ രാത്രികാല സെക്യൂരിറ്റി ജീവനക്കാരന്റെ ജോലിയാണ് രഞ്ജിത്തിന് കിട്ടിയത്. അതുതന്നെയായിരുന്നു ആദ്യത്തെ ഭാഗ്യം. രാത്രി ജോലിചെയ്തു കിട്ടുന്ന വരുമാനത്തോടൊപ്പം പകല്‍ സമയം പഠിക്കാനുള്ള സമയവും അതുവഴി കിട്ടി.
രാത്രി ജോലിസ്ഥലത്തേക്ക് എത്തേണ്ടതിനാല്‍ ദൂരസ്ഥലങ്ങളില്‍ പോയി പഠിക്കാനാവില്ല. അതിനുള്ള വരുമാനവുമില്ല. സാധാരണക്കാര്‍ക്ക് ചേര്‍ന്നു പഠിക്കാന്‍ കഴിയുന്ന ഒരു കോളജ് മാത്രമേ രഞ്ജിത്തിന്റെ നാട്ടില്‍ ഉണ്ടായിരുന്നുള്ളൂ. കോട്ടയം രൂപതയുടെ കീഴിലുള്ള രാജപുരം സെന്റ് പയസ് ടെന്ത് കോളജ്. കണ്ണൂര്‍ സര്‍വകലാശാലയ്ക്കു കീഴിലെ ഏറ്റവും മികച്ച ഇക്കണോമിക്സ് വിഭാഗങ്ങളിലൊന്നാണ് അവിടെയുള്ളത്. അങ്ങനെയാണ് ഇക്കണോമിക്സ് മുഖ്യവിഷയമായെടുത്ത് ബിരുദത്തിന് ചേര്‍ന്നത്.
കാസര്‍ഗോഡ് ജില്ലയുടെ മലയോരമേഖലയ്ക്കു മുന്നില്‍ ആദ്യമായി ഉന്നതവിദ്യാഭ്യാസത്തിന്റെ ജാലകങ്ങള്‍ തുറന്നിട്ട സ്ഥാപനമായിരുന്നു സെന്റ് പയസ് കോളജ്. രഞ്ജിത്തിനെപ്പോലെ തീര്‍ത്തും പിന്നാക്കമായ കുടുംബ പശ്ചാത്തലങ്ങളില്‍ നിന്നെത്തുന്ന ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ക്ക് അന്താരാഷ്ട്ര നിലവാരത്തിലേക്ക് പഠിച്ചുയരാന്‍ ആത്മവിശ്വാസം പകര്‍ന്നുനല്‍കിയ സ്ഥാപനം. അവിടുത്തെ അധ്യാപകരും കൂട്ടുകാരും രഞ്ജിത്തിന് പകര്‍ന്നുനല്‍കിയ പോസിറ്റിവിറ്റി അത്രയും വലുതായിരുന്നു.
ആദ്യമായി പൊതുവേദികളില്‍ സംസാരിക്കാന്‍പോലും തന്നെ പ്രാപ്തനാക്കിയത് സെന്റ് പയസില്‍ നിന്നു ലഭിച്ച ആത്മവിശ്വാസമാണെന്ന് രഞ്ജിത് പറയുന്നു. പില്ക്കാലത്ത് ജര്‍മനിയിലും ജപ്പാനിലുമൊക്കെയെത്തി പേപ്പര്‍ പ്രസന്റേഷനുകള്‍ നടത്തുമ്പോഴും ആ ഊര്‍ജം ഉള്ളിലുണ്ടായിരുന്നു.
നല്ല മാര്‍ക്കോടെ ബിരുദം പൂര്‍ത്തിയാക്കിയപ്പോഴും വീട്ടിലെ സാഹചര്യങ്ങളില്‍ കാര്യമായ മാറ്റമൊന്നും ഉണ്ടായിരുന്നില്ല. അതിനകം കാസര്‍ഗോഡ് ജില്ലയില്‍ കേരള കേന്ദ്ര സര്‍വകലാശാല വന്നുകഴിഞ്ഞിരുന്നു. ദൂരെയൊന്നും പോകാതെ തന്നെ ബിരുദാനന്തര ബിരുദത്തിന് ചേരാന്‍ കഴിയുന്ന സാഹചര്യം പ്രയോജനപ്പെടുത്താന്‍ പ്രോത്സാഹനം നല്കിയതും സെന്റ് പയസിലെ അധ്യാപകരായിരുന്നു. പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് അവിടെ പ്രവേശനം കിട്ടിയത്. കാസര്‍ഗോഡിന്റെ പുറത്തുള്ള അക്കാദമിക് ലോകവുമായി നേരിട്ടു ബന്ധപ്പെടാന്‍ അവസരം ലഭിക്കുന്നത് അവിടെവച്ചാണ്.
കേന്ദ്ര സര്‍വകലാശാല സ്ഥിതി ചെയ്യുന്നത് കാസര്‍ഗോഡ് ജില്ലയിലെ പെരിയയിലാണെങ്കിലും അവിടുത്തെ അധ്യാപകരിലും വിദ്യാര്‍ഥികളിലും ഏറിയ പങ്കും സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും മറ്റു ഭാഗങ്ങളില്‍ നിന്നുള്ളവരാണ്. അവിടെനിന്നു മികച്ച നിലയില്‍ തന്നെ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയപ്പോള്‍ പിഎച്ച്ഡിക്ക് ചേരാനുള്ള പ്രേരണയും വഴികളും പകര്‍ന്നുകിട്ടിയത് അവരില്‍നിന്നാണ്. അങ്ങനെയാണ് പ്രവേശനപരീക്ഷയെഴുതി ചെന്നൈ ഐഐടിയില്‍ പിഎച്ച്ഡിക്ക് പ്രവേശനം ലഭിക്കുന്നത്.
അപകർഷതയെ അതിജീവിച്ച്
ഇത്രയും കാലം കാസര്‍ഗോഡിന്റെ ചുരുങ്ങിയ വട്ടം മാത്രം കണ്ടുശീലിച്ച രഞ്ജിത് ആദ്യമായായിരുന്നു ഒരു മഹാനഗരത്തിലെ ജീവിതപ്രവാഹത്തിന്റെ ഭാഗമാകുന്നത്. മലയാളം മാത്രം പറഞ്ഞുശീലിച്ച പശ്ചാത്തലത്തില്‍നിന്നും ഐഐടിയിലെ വിശാലമായ ലോകത്തെത്തിയപ്പോള്‍ ആള്‍ക്കൂട്ടത്തിനു നടുവില്‍ ഒറ്റയ്ക്കായിപ്പോയതുപോലൊരു തോന്നലായിരുന്നുവെന്ന് രഞ്ജിത് പറയുന്നു.
ജനിച്ചുവളര്‍ന്ന മണ്ണില്‍ത്തന്നെ വേരുറപ്പിച്ച് സെന്റ് പയസിലും കേന്ദ്ര സര്‍വകലാശാലയിലും ഉയരങ്ങള്‍ കീഴടക്കിയ രഞ്ജിത്തിന് ഒരു പറിച്ചുമാറ്റല്‍ അത്ര സുഖകരമായി തോന്നിയില്ല. ഐഐടിയിലെ അക്കാദമിക് അന്തരീക്ഷവും ഇതുവരെ പരിചയിച്ച സാഹചര്യങ്ങളില്‍നിന്നും തികച്ചും വ്യത്യസ്തമായിരുന്നു. പിന്നാക്കമേഖലകളില്നിന്നും ഐഐടികളില്‍ എത്തുന്ന മറ്റു പലര്‍ക്കും സംഭവിച്ചിട്ടുള്ളതുപോലെ ഒരു അപകര്‍ഷതാബോധം രഞ്ജിത്തിനെയും പിടികൂടി. ഇത് എന്റെ ലോകമല്ലെന്നൊരു തോന്നലില്‍ പിഎച്ച്ഡി പഠനം ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങാന്‍തന്നെ തീരുമാനിച്ചു.
തന്റെ ഗൈഡായി തെരഞ്ഞെടുത്തിരുന്ന ഡോ. സുഭാഷിനെ കണ്ട് തീരുമാനമറിയിച്ചപ്പോള്‍ തോറ്റു പിന്മാറുന്നതിനുമുമ്പ് ഒന്നു പൊരുതിനോക്കുകയെങ്കിലും ചെയ്തുകൂടേ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുചോദ്യം. നഷ്ടപ്പെടാനൊന്നുമില്ലാത്തവന്റെ പോരാട്ടം. ജയിക്കണമെന്ന ചിന്ത മനസിലുണ്ടെങ്കില്‍ ഏതു ലോകവും കീഴടക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞപ്പോള്‍, വിത്തെറിഞ്ഞാല്‍ പൊന്നുവിളയുന്ന പാണത്തൂരിലെ മലയോരമണ്ണില്‍ ജനിച്ചുവളര്‍ന്ന തനിക്ക് ഏതു മഹാനഗരത്തിലെത്തിയാലും നൂറുമേനി വിജയം നേടാനുള്ള ഉള്ക്കരുത്തുണ്ടെന്ന് രഞ്ജിത് സ്വന്തം മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു.
ഡോ. സുഭാഷും അദ്ദേഹത്തിന്റെ ഭാര്യ ഡോ. വൈദേഹിയും ഒരനുജനെ പോലെ കണ്ട് എല്ലാ പഠനപ്രവര്‍ത്തനങ്ങളിലും നിറഞ്ഞ പിന്തുണയുമായി ഒപ്പം നിന്നു. ജര്‍മനിയിലും ജപ്പാനിലും പോകാനും രണ്ട് അന്താരാഷ്ട്ര ജേര്‍ണലുകളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കാനും അവസരം ലഭിക്കുന്നത് പിഎച്ച്ഡി പഠനകാലത്താണ്.
ആദ്യനിയമനം ക്രൈസ്റ്റിൽ
പിഎച്ച്ഡി പഠനം പൂര്‍ത്തിയാക്കിയപ്പോള്‍ ബംഗളൂരുവിലെ ക്രൈസ്റ്റ് സര്‍വകലാശാലയില്‍ അസിസ്റ്റന്റ് പ്രഫസറായി ആദ്യ നിയമനം ലഭിച്ചു. സംവരണത്തിന്റെ ആനുകൂല്യമൊന്നുമില്ലാതെ മെറിറ്റിന്റെ മാത്രം പിന്‍ബലത്തിലാണ് രാജ്യത്തെ ഏറ്റവും മികച്ച സ്വകാര്യ സര്‍വകലാശാലകളിലൊന്നായ ക്രൈസ്റ്റില്‍ രഞ്ജിത്തിന് നിയമനം ലഭിച്ചത്. അതേസമയം കാലിക്കറ്റ് സര്‍വകലാശാലയില്‍ അധ്യാപക തസ്തികയിലേക്ക് അപേക്ഷിച്ചെങ്കിലും റാങ്ക് പട്ടികയില്‍ നാലാം സ്ഥാനമാണ് ലഭിച്ചത്. സംവരണാനുകൂല്യമുണ്ടായിട്ടും നിയമനം ലഭിച്ചതുമില്ല.
ഇത് കേരളമാണെന്നും ഇവിടെ അംഗീകാരം ലഭിക്കണമെങ്കില്‍ മെറിറ്റ് മാത്രമുണ്ടായിട്ട് കാര്യമില്ലെന്നും മറ്റു പല ഘടകങ്ങളും ഒത്തുവരേണ്ടിവരുമെന്നുമുള്ള പാഠം വീണ്ടും ആവര്‍ത്തിച്ചു. ഇതിനെതിരെ ഹൈക്കോടതിയില്‍ നിയമപോരാട്ടം നടത്തുന്നതിനിടയിലാണ് രാജ്യത്തെ ഏറ്റവും വലിയ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായ റാഞ്ചി ഐഐഎമ്മിലെ ഇക്കണോമിക്സ് വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രഫസറായി രഞ്ജിത്തിന് നിയമനം ലഭിക്കുന്നത്. ഇനി കാലിക്കറ്റ് സര്‍വകലാശാലയില്‍ നിയമനം ലഭിച്ചാലും വരാന്‍ സാധ്യതയില്ലെങ്കിലും അവസരങ്ങള്‍ നിഷേധിക്കപ്പെടുന്ന വരുംതലമുറകള്‍ക്കുവേണ്ടി നിയമപോരാട്ടം തുടരാന്‍ തന്നെയാണ് രഞ്ജിത്തിന്റെ തീരുമാനം.
കുടുംബ പ്രാരാബ്ധങ്ങള്‍ക്കിടയിലും രഞ്ജിത്തിനൊപ്പം പഠിച്ചു മുന്നേറിയ സഹോദരി രഞ്ജിത ബിഎഡും സഹോദരന് രാഹുല്‍ ഹോട്ടല്‍ മാനേജ്മെന്റ് ബിരുദവും പൂര്‍ത്തിയാക്കിയിട്ടുണ്ട്.
പാണത്തൂരിലെ സ്വന്തം വീടിന്റെ ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തുകൊണ്ടാണ് രഞ്ജിത് ഐഐഎമ്മിലെ സ്ഥാനലബ്ധി ആഘോഷിച്ചത്. "എനിക്ക് നന്നായറിയാം, ഇതുപോലെ ആയിരക്കണക്കിന് കുടിലുകളില്‍ വിടരുംമുമ്പ് വാടിപ്പോയ ഒരുപാട് സ്വപ്നങ്ങളുടെ കഥ. ഇനി അവയ്ക്കുപകരം സ്വപ്നസാക്ഷാല്ക്കാരങ്ങളുടെ കഥകള്‍ ഉണ്ടാകണം. എന്റെ കഥ ഒരാളുടെയെങ്കിലും സ്വപ്നങ്ങള്‍ക്ക് വളമാകുന്നെങ്കില്‍ അതാണ് എന്റെ വിജയം. ഒരുപക്ഷേ നിങ്ങളുടെ തലയ്ക്ക് മുകളില്‍ ഇടിഞ്ഞുവീഴാറായ ഉത്തരമുണ്ടായിരിക്കാം. നാലുചുറ്റിലും ഇടിഞ്ഞുവീഴാറായ ചുവരുകള്‍ ഉണ്ടായിരിക്കാം. എന്നിരുന്നാലും നിങ്ങള്‍ ആകാശത്തോളം സ്വപ്നം കാണുക. ഒരുനാള്‍ ആ സ്വപ്നങ്ങളുടെ ചിറകിലേറി നിങ്ങള്‍ക്കും വിജയതീരത്തെത്താം.'
ശ്രീജിത് കൃഷ്ണന്
ഒറ്റമുറിയിൽനിന്ന് ഒറ്റക്കുതിപ്പ്!
06:25 AM Apr 18, 2021 | Deepika.com