ജീവിതം സുഗമവും സുഖകരവുമാക്കാൻ ഓസ്ട്രേലിയ ശ്രദ്ധിക്കുന്നതിന്റെ ഒരുദാഹരണമാണ് ഇവിടത്തെ കോവിഡ് വാക്സിനേഷൻ. സ്വീകർത്താവിന് ഒരു ചിന്താക്കുഴപ്പവും ഉണ്ടാകാതിരിക്കാൻ ദിവസങ്ങൾക്കുമുൻപു മുതലേ വാക്സിന്റെ ഗുണദോഷങ്ങളും അനന്തരഫലങ്ങളും മെസേജ് വഴി ഓരോ വ്യക്തിയെയും അറിയിച്ചുകൊണ്ടിരിക്കും. ഒടുവിൽ വ്യക്തിസ്വാതന്ത്ര്യത്തെ മാനിച്ചുകൊണ്ടുതന്നെ ഒരു ചോദ്യം. വാക്സിൻ സ്വീകരിക്കാൻ തയാറാണോ? യേസ് എന്നോ നോ എന്നോ മാത്രം അടിച്ച് അയച്ചാൽ മതി.
ഏപ്രിൽ മാസം എട്ടാംതീയതി കൃത്യം ഒന്നര മണിക്കുതന്നെ മകനോടൊപ്പം അവർ നിർദേശിച്ച സെന്ററിലെത്തി. ചുമതലപ്പെട്ട ഒരു വനിത എന്നെ കാത്തുനിന്നിരുന്നതുപോലെ വാതിൽക്കൽ വന്ന് ’സിസിലി-യാ-മ, വെൽക്കം’ എന്നു പറഞ്ഞ് അകത്തേക്കാനയിച്ചു. പ്രതീക്ഷിക്കാത്ത ഈ വിഐപി പരിചരണം കണ്ടപ്പോൾ ഞാൻ ഓർത്തുപോയി മകന്റെ കൂട്ടുകാരോ പരിചയക്കാരോ ആയിരിക്കാം അവർ എന്ന്. പുറകേവന്ന രണ്ടുപേരോടും ഇതേ ശൈലിയിലുള്ള പെരുമാറ്റം കണ്ടപ്പോൾ മനസിലായി എല്ലാവരും വിഐപിമാർതന്നെയാണെന്ന്.
രണ്ടു മൂന്നു മിനിറ്റ് കാത്തിരുന്നപ്പോൾ ഡോക്ടറുടെ മുറിയിലേക്ക്. അദ്ദേഹവും ചിരപരിചിതനെപ്പോലെ. ലോഹ്യവും മന്ദസ്മിതവും. സ്വന്തം പേരും പറഞ്ഞു. ഉടൻതന്നെ വാക്സിനേഷൻ തരുമെന്നു പറഞ്ഞിട്ട് ’എടുക്കാൻ സ്വന്തമായ തീരുമാനമെടുത്തതാണോ’ എന്ന് ഒരിക്കൽക്കൂടി ചോദിച്ചു.
കുത്തിവയ്പു കഴിഞ്ഞ് എഴുന്നേറ്റപ്പോൾ സ്വെറ്റർ ഇടാൻ എന്നെ സഹായിച്ച് പതിനഞ്ചുമിനിറ്റു വിശ്രമത്തിനായി മറ്റൊരു നഴ്സ് കൂട്ടിക്കൊണ്ടുപോയി. ആ മുറിയിൽ അപ്പോൾ അഞ്ചുപേർ മാത്രം. അടുത്ത അഞ്ചുപേരെ ഞങ്ങൾക്കുശേഷം അറ്റൻഡു ചെയ്യും. ആരുടെയും സമയം അപഹരിക്കില്ല. കാത്തിരുന്നു സമയം കളയേണ്ടതില്ല.
അന്ന് ആ അഞ്ചുപേരിൽ ഇന്ത്യക്കാരിയായി ഞാൻ മാത്രം. ഒരു ചൈനക്കാരൻ, മറ്റുള്ളവർ വെള്ളക്കാർ. എല്ലാവരും ഒരുപോലെ. ഉന്നതമായ ഒരു പ്രാപഞ്ചികബോധത്തോടെയുള്ള പെരുമാറ്റശൈലി ലോകമെന്പാടും വ്യാപിച്ചെങ്കിൽ എന്ന് ഓർത്തു പോയി.
സിസിലിയാമ്മ പെരുമ്പനാനി
ടെൻഷനില്ലാതെ വാക്സിനേഷൻ
05:51 AM Apr 18, 2021 | Deepika.com