കോഴിക്കോട്: കൊല്ലം സ്വദേശിനിയായ 32കാരിയെ മയക്കുമരുന്നു നൽകി കോഴിക്കോട്ട് കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ അരങ്ങേറിയതു കൊടുംക്രൂരത. പ്രണയം നടിച്ചു വിളിച്ചു വരുത്തി മയക്കുമരുന്നു നല്കി പീഡിപ്പിക്കുകയായിരുന്നു.
കോഴിക്കോട് ചേവരമ്പലത്തെ സ്വകാര്യ ഹോട്ടലില്‍ വച്ചാണ് പീഡനം നടന്നത്. അജ്നാസ് യുവതിയെ ടിക് ടോക്ക് വഴിയാണ് പരിചയപ്പെട്ടത്. പിന്നീട് കോഴിക്കോട്ടേക്കു വിളിച്ചുവരുത്തി. ട്രെയിനിലാണ് യുവതി കോഴിക്കോട്ടെത്തിയത്.
അജ്നാസ് മുഖ്യപ്രതി
കാറിലാണ് ഹോട്ടലിലെത്തിച്ചത്. പിന്നീടു നാലുപേരും ചേര്‍ന്നു പീഡിപ്പിക്കുകയായിരുന്നു. ആദ്യം അജ്നാസ് ആണ് യുവതിയെ ആക്രമിച്ചത്. പിന്നീടു മറ്റുള്ളവരും പീഡിപ്പിച്ചു. പീഡന ദൃശ്യങ്ങള്‍ ഇവർ മൊബൈല്‍ ഫോണില്‍ പകര്‍ത്തി.
യുവതിക്കും മയക്കുമരുന്നും മദ്യവും നല്കി അര്‍ധ മയക്കത്തിലാക്കിയായിരുന്നു പീഡനമെന്ന് എസിപി കെ.സുദര്ശന് പറഞ്ഞു. തുടർച്ചയായുള്ള ആക്രമണത്തിൽ പെൺകുട്ടി ബോധരഹിതയായി.ഇതോടെ പ്രതികൾത്തന്നെ യുവതിയെ ആശുപത്രിയിലെത്തിച്ച ശേഷം മുങ്ങുകയായിരുന്നു.
യുവതി ആശുപത്രിയിലായ ശേഷം ആശുപത്രി അധികൃതരാണ് വിവരം പോലീസിനെ അറിയിച്ചത്. യുവതിയുടെ പരാതിയിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
ക്രൂരപീഡനം
പെണ്‍കുട്ടിക്കു ബോധക്ഷയമുണ്ടായതോടെയാണ് യുവതിയെ ആശുപത്രിലാക്കി സ്ഥലംവിടാൻ പ്രതികൾ തീരുമാനിച്ചത്. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ തെളിവുകള്‍ പോലീസിനു ലഭിച്ചു. സംഭവത്തിൽ നാലു പേരാണ് ഇപ്പോൾ പോലീസിന്റെ പിടിയിൽ ആയിരിക്കുന്നത്.
യുവതിയുടെ മെഡിക്കല്‍ പരിശോധനയില്‍ ക്രൂരമായ പീഡനം നടന്നതായി കണ്ടെത്തി. യുവതിക്കു ശ്വാസ തടസവുമുണ്ട്.സംഭവവുമായി ബന്ധപ്പെട്ടു രണ്ടുപേരെ ഇന്നാണ് പിടികൂടിയത്. ഇന്നലെ രണ്ടുപേര്‍ അറസ്റ്റിലായിരുന്നു.
അത്തോളി കൊളിയോട്ടു താഴം കവലയില്‍ മീത്തല്‍ സ്വദേശികളായ അജ്നാസ്(39), ഇടത്തില്‍ താഴ നെടുവില്‍ പൊയില്‍ എന്‍.പി.ഫഹദ്(36), നിജാസ്(34), സുഹൈബ്(39) എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ അര്‍ധരാത്രിയോടെയാണ് ഇവരെ തലയാട് വനത്തിനുള്ളില്‍നിന്നു പിടികൂടിയത്.
വനത്തിൽ ഒളിവിൽ
അജ്നാസിനെയും ഫഹദിനെയും പിടികൂടിയതോടെ ഇവര്‍ വനത്തിൽ ഒളിച്ചുതാമസിക്കുകയായിരുന്നു. എസിപി കെ.സുദര്‍ശന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്. ഇതോടെ കേസില്‍ ഉള്‍പ്പെട്ട നാലുപേരും അറസ്റ്റിലായി.
ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയിലുള്ള യുവതിയുടെ വൈദ്യ പരിശോധനാ റിപ്പോര്‍ട്ട് ഇന്നു ലഭിക്കും. പീഡനം നടന്ന ലോഡ്ജിനെതിരെ പ്രദേശവാസികളില്‍ നിന്നടക്കം പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ സംഭവത്തില്‍ ലോഡ്ജ് നടത്തിപ്പുകാരുടെ പങ്കും അന്വേഷിക്കാനാണ് പൊലീസിന്റെ തീരുമാനം.
നാലു പേരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് തീരുമാനം. അജ്നാസാണ് മൂഖ്യ ആസൂത്രകന്‍ എന്നാണ് പോലീസ് പറയുന്നത്. സംഭവസമയത്തു പ്രതികള്‍ മദ്യലഹരിയിലായിരുന്നതായും സൂചനയുണ്ട്.
മയക്കുമരുന്നു നൽകി; പെൺകുട്ടിക്ക് ഇപ്പോഴും ശ്വാസതടസം; ആശുപത്രിയിലെത്തിച്ചതു ബോധമില്ലാതെ
11:10 AM Nov 09, 2021 | Deepika.com