പഠിക്കാൻ അതിസമർഥയായിരുന്നു മോണ്സെ മെഡീന. അങ്ങനെയാണു സ്പെയിനിലെ വലേൻസയിൽ ജനിച്ച അവൾ സ്കോളർഷിപ്പോടെ ഉന്നതപഠനത്തിനായി അമേരിക്കയിലെ സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിലെത്തിയത്. രണ്ടു മാസ്റ്റർ ബിരുദങ്ങളും മാത്തമാറ്റിക്കൽ ആൻഡ് കമ്യൂട്ടേഷനൽ എൻജിനിയറിംഗിൽ പിഎച്ച്ഡിയുമായി സിലിക്കണ് വാലിയിൽ ജെറ്റ്ലോർ എന്ന കന്പനിക്കു മോണ്സെ തുടക്കമിട്ടതു 2011-ൽ ആയിരുന്നു.
മോണ്സെയുടെ ജെറ്റ്ലോർ എന്ന മാർക്കറ്റിംഗ് കന്പനി വൻവിജയമായിരുന്നതുകൊണ്ടു പെപാൾ എന്ന കന്പനി വലിയ വിലകൊടുത്ത് അതുവാങ്ങി. ചുരുങ്ങിയ നാൾകൊണ്ടു രണ്ടു കോടിപതിയും പല അവാർഡുകൾക്ക് അർഹയുമായിത്തീർന്ന മോണ്സെ 2018-ൽ സ്പെയിനിൽ മടങ്ങിയെത്തി ഡിലോയ്റ്റ് എന്ന ഇന്റർനാഷണൽ കന്പനിയുടെ പാർട്ണറായി മാറി. ഇതെത്തുടർന്നാണു 2019-ൽ ബിസിനസ് ഇൻസൈഡർ മാഗസിന്റെ ’വിജയി’കളുടെ ലിസ്റ്റിൽ മോണ്സെ തെരഞ്ഞെടുക്കപ്പെട്ടത്.
എന്നാൽ, പിറ്റെ വർഷം മോണ്സെ പണവും പദവിയും പ്രതാപവും ഉപേക്ഷിച്ചു സ്പെയിനിലെ ഒരു മിണ്ടാമഠത്തിൽ അർഥിനിയായി ചേർന്നു. എന്തുകൊണ്ട്? ഈ ചോദ്യത്തിന് ഉത്തരം നൽകുന്നതിനുമുൻപു മറ്റു ചിലരുടെ കഥകൾകൂടി ഇവിടെ കുറിക്കട്ടെ.
ഹോളിവുഡിലെ ഏറ്റവും പ്രിയപ്പെട്ട താരങ്ങളിലൊന്നായി മാറിക്കൊണ്ടിരുന്നപ്പോഴാണു ഡൊളോറസ് ഹാർട് എന്ന സുന്ദരി സിനിമയുടെ അദ്ഭുത ലോകത്തിലെ ഗ്ലാമറും സന്പത്തുമൊക്കെ ഉപേക്ഷിച്ച് 24-ാം വയസിൽ കണറ്റിക്കട്ടിലുള്ള ആബി ഓഫ് റെജീന ലോഡിസ് എന്ന മിണ്ടാമഠത്തിൽ അംഗമായത്. ഇപ്പോൾ 82 വയസുള്ള അവർ മദർ ഡൊളോറസ് ആയി അറിയപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്യുന്നു.
റോക്ക് ആൻഡ് റോൾ സംഗീതത്തിന്റെ രാജാവ് എന്ന് അറിയപ്പെട്ടിരുന്ന എൽവിസ് പ്രസ്ലിയോടൊപ്പം അഭിനയിക്കാൻ അവസരം ലഭിച്ച ഡൊളോറസ് പത്തു സിനിമകൾ വിജയകരമായി പൂർത്തിയാക്കിയ അവസരത്തിലായിരുന്നു എല്ലാം ഉപേക്ഷിച്ചു മഠത്തിൽ ചേർന്നത്. എന്തുകൊണ്ട്?
ഒലാല്ല ഒലിവേറസ് എന്ന അതിസുന്ദരി സ്പെയിനിലെ സൂപ്പർ മോഡലും സിനിമാനടിയുമായിരുന്നു. 2014-ൽ 36 വയസുള്ളപ്പോൾ ഒലാല്ല ഓർഡർ ഓഫ് സെന്റ് മൈക്കിൾ എന്ന സെമി- ക്ലോയിസ്റ്റേർഡ് മഠത്തിൽ ചേർന്നു. എന്തുകൊണ്ട്?
ഒരു കാലത്ത് അമേരിക്കയിലെ അറിയപ്പെടുന്ന ടെന്നീസ് താരമായിരുന്നു ആൻഡ്രിയ യേഗർ. വിവിധ ടൂർണമെന്റുകളിൽനിന്നായി പത്തു സിംഗിൾസ് കിരീടങ്ങൾ നേടിയിട്ടുള്ള ആൻഡ്രിയ 1982-ൽ ഫ്രഞ്ച് ഓപ്പണിന്റെയും 1983 വിന്പിൾഡണിന്റെയും ഫൈനലിസ്റ്റ് ആയിരുന്നു. ടെന്നീസിലൂടെയും പരസ്യങ്ങളിലൂടെയും ദശലക്ഷക്കണക്കിനു ഡോളർ സന്പാദിച്ച അവർ എല്ലാം ഉപേക്ഷിച്ച് 2006-ൽ സിസ്റ്റർ ആൻഡിയ ആയി മാറി. എപ്പിസ്കോപ്പൻ സഭാംഗമായ അവർ ആംഗ്ലിക്കൻ ഓർഡർ ഓഫ് പ്രീച്ചേഴ്സ് എന്ന സന്യാസസഭയിലെ അംഗമാണ് ഇപ്പോൾ.
1994-ൽ മാഞ്ചെസ്റ്റർ യുണൈറ്റഡിന്റെ യുവതാരങ്ങളിലൊന്നായി ഫുട്ബോൾ രംഗത്തു കടന്നുവന്നതാണു ഫിലിപ് മുൾറൈൻ. നോർത്തേണ് അയർലൻഡിൽനിന്നുള്ള ഈ ഫുട്ബോൾ താരം കൂടുതൽ അവസരങ്ങൾ തേടി 1999-ൽ നോർവിച്ച് സിറ്റി ടീമിന്റെ ഭാഗമായി. അന്ന് അദ്ദേഹത്തിനു ലഭിച്ച പ്രതിഫലം അഞ്ചുലക്ഷം പൗണ്ടായിരുന്നു. 2008 വരെ മുൾറൈൻ പ്രഫഷണൽ ഫുട്ബോൾ രംഗത്തു തുടർന്നു. എന്നാൽ, പിറ്റെ വർഷം, 31-ാം വയസിൽ അദ്ദേഹം ഫുട്ബോളിൽനിന്നു വിരമിച്ചു വൈദിക പഠനത്തിനായി സെമിനാരിയിൽ ചേർന്നു. 2017-ൽ മുൾറൈൻ ഡൊമിനിക്കൻ സന്യാസസഭയിലെ വൈദികനായി അഭിഷിക്തനായി. എന്തുകൊണ്ട്?
ചെയ്സ് ഹെൻഗെൻബ്രിങ്ക് എന്ന അമേരിക്കൻ ചെറുപ്പക്കാരനു ഫുട്ബോൾ വലിയ ഹരമായിരുന്നു. കളിയിൽ മികച്ചുനിന്ന അദ്ദേഹം നാലുവർഷം ചിലിയിലെ ഫുട്ബോൾ രാജാക്കന്മാരോടൊപ്പം കളിച്ചു. അമേരിക്കയിൽ തിരികെ എത്തിയ അദ്ദേഹം ന്യൂ ഇംഗ്ലണ്ട് റെവല്യൂഷൻ എന്ന ക്ലബ്ബിനുവേണ്ടി കളിച്ചുകൊണ്ടിരിക്കുന്പോൾ ആരാധകരെയെല്ലാം ഞെട്ടിച്ചുകൊണ്ടു സെമിനാരിയിൽ ചേർന്നു വൈദികപഠനം ആരംഭിച്ചു. 2014-ൽ ഇല്ലിനോയി സംസ്ഥാനത്തെ പിയോറിയ രൂപതയിൽ അദ്ദേഹം വൈദികനായി. എന്തുകൊണ്ട്?
മുകളിൽ പറഞ്ഞിരിക്കുന്ന കഥകളെല്ലാം ഏറെ പ്രസിദ്ധരായ വ്യക്തികളെക്കുറിച്ചാണ്. എന്നാൽ, ഇവരെപ്പോലെ അറിയപ്പെടുന്നവരല്ലെങ്കിലും ജീവിതത്തിലെ വിവിധ രംഗങ്ങളിൽ വിജയിച്ച ധാരാളം വ്യക്തികൾ ഇപ്പോഴും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പൗരോഹിത്യത്തിലേക്കും സന്യാസസമർപ്പിത ജീവിതത്തിലേക്കും കടന്നുവരാറുണ്ട്. നമ്മുടെ കൊച്ചുകേരളത്തിലെ അനുഭവവും അതുതന്നെയാണല്ലോ.
ഇനി, പ്രസിദ്ധരായ വ്യക്തികൾ എന്തുകൊണ്ടു ലൗകിക ജീവിതത്തിലെ സുഖസൗകര്യങ്ങൾ വെടിഞ്ഞു സമർപ്പണജീവിതത്തിലേക്കു കടന്നു എന്നു നോക്കാം. എന്തുകൊണ്ടാണു ഡൊളോറസ് ഹാർട്ട് സന്യാസജീവിതത്തിലേക്കു പോകുന്നു എന്നു ചോദിച്ചപ്പോൾ അവർ പറഞ്ഞ ഉത്തരം ഇതായിരുന്നു: "ഞാൻ കേട്ടതു നിങ്ങൾ കേട്ടാൽ നിങ്ങളും ഞാൻ തെരഞ്ഞെടുത്ത മാതിരിയുള്ള ജീവിതം തെരഞ്ഞെടുക്കും.’
മദർ ഡൊളോറസ് പറഞ്ഞതു ശരിയാണ്. ദൈവം വിളിച്ചാൽ പോകാതിരിക്കാൻ പറ്റില്ല. അത്രയും ശക്തിയുള്ള വിളിയാണത്. ഇസ്രയേൽ ജനത്തെ നയിക്കാൻ മോശയെ ദൈവം വിളിച്ചപ്പോൾ മോശ തടസം പറഞ്ഞു. എന്നാൽ, ആ വിളിയുടെ ശക്തികൊണ്ടു മോശയ്ക്കു ദൈവത്തിന്റെ വിളി പിന്തുടരാതിരിക്കാൻ സാധിച്ചില്ല. ഈ അനുഭവംതന്നെയാണു ജെറമിയ, ജോനാ എന്നിങ്ങനെയുള്ള പ്രവാചകന്മാരുടെയും ജീവിതത്തിൽ നാം കാണുന്നത്.
യേശു വിളിച്ച അപ്പസ്തോലന്മാരുടെ കാര്യത്തിലും ഇതാണു സംഭവിച്ചത്. പൗലോസ് അപ്പസ്തോലന്റെ കാര്യത്തിലാണെങ്കിൽ യേശുവിന്റെ വിളി അതിശക്തവുമായിരുന്നു. ഇന്നും ദൈവം ധാരാളം പേരെ വൈദികരായും സന്യാസിനികളായും സേവനം ചെയ്യുവാൻ വിളിക്കുന്നുണ്ട്. ശക്തമായ ഈ വിളി ലഭിക്കുന്നതുകൊണ്ടാണ് പൗരോഹിത്യവും സന്യാസജീവിതവും ഏറെ വിമർശിക്കപ്പെടുന്പോഴും ധാരാളം ആളുകൾ ദൈവത്തിന്റെ വിളി പിന്തുടരുന്നത്.
ദൈവവിളി സ്വീകരിച്ച് ആളുകൾ സകലതും ഉപേക്ഷിച്ചു യേശുവിന്റെ പിന്നാലെ പോകുന്നതിന്റെ മറ്റൊരു കാരണം മുൻ സൂപ്പർ മോഡലും കന്യാസ്ത്രീയുമായ ഒലല്ല ഒളിവേർഡ് ചൂണ്ടിക്കാണിക്കുന്നുണ്ട്. അവർ പറഞ്ഞു: "കർത്താവിന് ഒരിക്കലും തെറ്റു സംഭവിക്കാറില്ല.' അതായത്, കർത്താവിന്റെ വിളിയാണു വിളിക്കപ്പെട്ട വ്യക്തികൾക്ക് ഏറ്റവും അനുയോജ്യമെന്നു വ്യക്തം. അതു തെരഞ്ഞെടുക്കാതെ വരുന്പോഴാണു ജീവിതം പരാജയമായി മാറുന്നത്.
എന്നാൽ, ദൈവം വിളിച്ചു എന്ന ഒറ്റക്കാരണംകൊണ്ട് വിളിക്കപ്പെടുന്നവർ ആ വിളിയോടു വിശ്വസ്തത പുലർത്തണം. അതിനു സന്മനസുള്ളവർക്കു വിളിക്കുന്നവനായ ദൈവം എല്ലാ കൃപകളും നൽകുകയും ചെയ്യും. അതു തീർച്ചയാണ്.
സമർപ്പിതജീവിതത്തിലേക്കു നാം വിളിക്കപ്പെട്ടവരാണോ? എങ്കിൽ ദൈവാനുഗ്രഹത്തിലാശ്രയിച്ചുകൊണ്ട് നമ്മുടെ ദൈവവിളിയോടു നമുക്കു വിശ്വസ്തരായിരിക്കാം. നാം സമർപ്പിതരുടെ ജീവിതത്തിന്റെ ഭാഗവും അവരുടെ സേവനം സ്വീകരിക്കുന്നവരുമാണോ? എങ്കിൽ, അവർ അവരുടെ ജീവിതാന്തസിൽ വിശുദ്ധരായി ജീവിക്കാൻ നമുക്കു പ്രാർഥിക്കാം.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
ഞാൻ കേട്ടതു നിങ്ങൾ കേട്ടാൽ നിങ്ങളും...
05:44 AM Apr 18, 2021 | Deepika.com