കൂടല്ലൂരിലെ റംല സ്റ്റോഴ്സിനു മുന്നിലെ കസേരയിൽ ഇപ്പോഴും യൂസഫിക്കയുണ്ട്. പണ്ടെന്നോ പെട്രോമാക്സ് വിളക്കുകൾ കത്തിജ്വലിച്ച് നിന്ന പീടികയുടെ മുന്നിലിരുന്ന അന്നത്തെ പീടിക മുതലാളിയുടെ അതേ പ്രൗഢിയോടെ തന്നെ. കാലമേ ഒരല്പനേരം കണ്ണു ചിമ്മുക.... മാടത്ത് തെക്കേപ്പാട്ട് വാസുദേവൻ നായരുടെ പോയ ദിനങ്ങളിലേക്ക്; മലയാളത്തിന്റെ മഹാകഥാകാരൻ എം.ടി. വാസുദേവൻ നായരുടെ കൗമാരത്തിലേക്ക് വീണ്ടും നടന്നു പോകാം....
അല്ലെങ്കിൽ വേണ്ട. വെറുതെ എന്തിനാണ് കാലത്തെ കൂട്ടുപിടിച്ച് ഒരു മടക്കയാത്ര. സാക്ഷാൽ എം.ടി. "നാലുകെട്ടി'ലൂടെ ലോകത്തിന്റെ നെഞ്ചിനുള്ളിൽ പ്രതിഷ്ഠിച്ച യൂസഫിന്റെ ഓർമയിലൂടെ തന്നെ പിന്നിലേക്കു നടക്കാം. എംടിയുടെ "നാലുകെട്ടി' ന്റെ ഹൃദയ ഞരന്പുകളിൽത്തന്നെ എംടി എടുത്തുവച്ചിട്ടുണ്ടല്ലോ യൂസഫിക്കയെ, പിന്നെ യൂസഫിക്കയുടെ പീടികയെയും. എംടിയുടെ ആത്മാംശം നിറയുന്ന അപ്പുണ്ണി എന്ന നായകനിലൂടെ സ്വന്തം അത്ഭുത കാഴ്ചകളല്ലെ കഥാകാരൻ വായനക്കാരെ കാട്ടിത്തന്നതും.
"ന്റെ മോൻ പോയിട്ടാ ഈസ്പ്പിന്റെ പീട്യേന്ന് രണ്ടണയ്ക്ക് വെളിച്ചെണ്ണ വാങ്ങിക്കൊണ്ടന്നാ'
അവൻ പുറത്തേയ്ക്കു നോക്കി. വെയിൽ തീരെ മാഞ്ഞു കഴിഞ്ഞു..... ഇരുട്ടായാൽ കൈതക്കാടുകൾ വളർന്നു നില്ക്കുന്ന ഇടവഴിയിലൂടെ ഒറ്റയ്ക്കു നടന്നു പോകാൻ അപ്പുണ്ണിക്കു ഇത്തിരി പേടിയുണ്ട്. കൈതക്കൂട്ടത്തിനിടയിലെ മാളങ്ങളിൽ മൂർഖൻ പാന്പുകൾ ഉണ്ടാവും. ആ വഴിയുടെ വക്കിലാണ് മന്ത്രവാദി ഏരോമനെ ദഹിപ്പിച്ചിരിക്കുന്നതും. ഇരുട്ട് പരക്കാൻ തുടങ്ങുന്ന ഇടതൂർന്ന കൈതക്കാടുകൾക്കു നടുവിലൂടെ നടന്നു പോകാൻ അപ്പുണ്ണിക്കു തീരെ മനസുണ്ടായിരുന്നില്ല. അമ്മ പക്ഷേ അടവൊന്നു മാറ്റി. "ഉം ചെല്ല്. അപ്പുണ്യേ, വേഗം കൊണ്ടന്നാൽ ഉള്ളി മൂപ്പിച്ച് ചോറും തരണ്ട്!!'
അതുകേട്ട പാടെ അപ്പുണ്ണിയുടെ നാവിൽ ഒരു കുടം വെള്ളമൂറി. അമ്മ കൊടുത്ത രണ്ടണ ട്രൗസറിന്റെ പോക്കറ്റിലേക്കിട്ട് അപ്പുണ്ണി നേരേ യൂസുപ്പന്റെ പീടികയിലേക്ക് കുതിച്ചൊരോട്ടം വച്ചുകൊടുത്തു.
അപ്പുണ്ണി "യൂസുപ്പ്' എന്നും അപ്പുണ്ണിയുടെ അമ്മ "ഈസ്പ്പ്' എന്നും പറയുന്ന നാലുകെട്ടിലെ പീടിക മുതലാളിയാണ് യൂസഫ് പുളിക്കൽ. കൂടല്ലൂരിൽ ഇന്നു ജീവിച്ചിരിക്കുന്ന എം.ടി യുടെ ഏക കഥാപാത്രം. വയസ് 92 ആയെങ്കിലും എംടിയുടെയും കൂടല്ലൂരിന്റെയും ഓർമകൾ യൂസഫിക്കയിൽ ഭദ്രം.
നാലുകെട്ടിലൂടെ എംടി വരച്ചു കാട്ടിയ യൂസുപ്പിന്റെ ആ വലിയ പീടിക- പെട്രോമാക്സ് വിളക്കുകൾ കത്തിനില്ക്കുന്ന, വിഷുവിനു പടക്കങ്ങൾ വില്പനയ്ക്കു വച്ചിരിക്കുന്ന കൂടല്ലൂരിലെ വന്പൻ പീടിക. കൂടല്ലൂരിലെ ആദ്യത്തെ തുന്നൽക്കാരൻ ഇരുന്ന് മെഷീനിൽ തുണി തുന്നിയതും ഇതേ പീടികയിൽ ഇരുന്നാണ്.
"നാലുകെട്ടി' ലെ പീടികയിൽ പൈസ എണ്ണി പെട്ടിക്കു മുന്നിലിരിക്കുന്ന തനി ഗ്രാമീണന്റെ നിർമല മനസുള്ള യൂസുപ്പ് താൻ തന്നെയാണെന്നു ലോകമറിയുന്പോൾ യൂസഫ് പുളിക്കലിന് അടക്കാനാവാത്ത സന്തോഷമുണ്ട്.
"മലപ്പുറം ജില്ലയിലും മറ്റുമൊക്കെ മലയാള അക്ഷരം ശരിക്കു വായിക്കാനറിയാത്തവർക്കു പോലും ന്റെ കാര്യം പറഞ്ഞാ പിന്നൊന്നും പറയാനില്ല.' അഭിമാനം കൊണ്ട് ഇടറുന്ന വാക്കുകളോടെ യൂസഫിക്ക പറയുന്നു. എം.ടിയെക്കുറിച്ച് പറഞ്ഞാലും പറഞ്ഞാലും കൊതി തീരില്ല യൂസഫിക്കയ്ക്ക്.
"എം.ടി കുമരനല്ലൂരിൽ സ്കൂളിൽ ഏഴിൽ പഠിക്ക്യാ. അന്നീ പ്രദേശമൊക്കെ ടിപ്പു സുൽത്താൻ റോഡായിരുന്നു. വീടുകളും കുറവ്. എനക്കു അന്നു എല്ലാ ബിസിനസുമുണ്ട്. പലചരക്ക്, സ്റ്റേഷനറി, പെട്രോമാക്സ്.... ഇതൊന്നും ഈ പ്രദേശത്ത് വേറെയില്ല. എം.ടി അന്നു കുമരനല്ലൂരു പോയിട്ട് പഠിച്ചു വരും. വന്നാൽ അപ്പോ ഇവ്ടെ വരും. പീടികയില് വന്ന് ഇതൊക്കെ കാണും. കണ്ടിട്ട് സന്തോഷിച്ച് പോകും. അങ്ങനെ കഴിഞ്ഞു കുറേക്കാലം. ഇവിടെ ഇസ്ക്കൂളിൽ എസ്എസ്എൽസി കഴിഞ്ഞിട്ട് എം.ടി പാലക്കാട് പോയി. ബിഎസ്സി എടുക്കാൻ. പിന്നീട് 1958-ലാണ് നാലുകെട്ട് എഴുതുന്നത്. നോവല് വന്നപ്പോ പലോരും ന്നെ തിരിച്ചറിഞ്ഞു. അന്നു മുതല് ഇന്നുവരെയും ആളോള് വന്നു കാണണുണ്ട്. കൂടല്ലൂരിലെ പരന്പരാഗതമായ കുടുംബമാണ് എം.ടിയുടെ തെക്കേപ്പാട്ട് കുടുംബം. പുളിക്കൽ കുടുംബവുമങ്ങനെതന്നെ. എം.ടിയുടെ കുടുംബവുമായി നല്ല അടുപ്പമുണ്ട്. എം.ടിയുടെ ചെറിയമ്മയുടെ മകൻ രവിയുമായും എഴുത്തുകാരൻ (എം.ടി. രവീന്ദ്രൻ) നല്ല ബന്ധം തന്നെയാണിപ്പോഴും.'
ജ്ഞാനപീഠം ഉൾപ്പെടെ എം.ടിക്കു മഹോന്നത പുരസ്കാരങ്ങൾ ലഭിച്ച വേളകളിലും പിറന്നാൾ ആഘോഷങ്ങളിലും കൂടല്ലൂർ എം.ടിക്ക് ആദരം അർപ്പിച്ചപ്പോഴും യൂസഫ് പങ്കെടുത്തിരുന്നു.
പീടികയ്ക്കൊപ്പം പണ്ട് കൊപ്ര ബിസിനസൊക്കെ ഉണ്ടായിരുന്നു യൂസഫ് പുളിക്കലിനു പിന്നീട് കച്ചവടങ്ങൾ ഒന്നൊന്നായി പുരോഗമിക്കുകയായിരുന്നു. എം.ടി കൗതുകത്തോടെ നോക്കിക്കണ്ടിരുന്ന പഴയ പീടിക (നാലുകെട്ടിൽ എം.ടി എടുത്തുവച്ച യൂസുപ്പിന്റെ പീടിക ഇപ്പോൾ വാടകയ്ക്കു നല്കിയിരിക്കുകയാണ്).
ഫാത്തിമയാണ് യൂസഫ് പുളിക്കലിന്റെ സഹധർമിണി. ഒന്പതു മക്കളാണ്. ഒരാൾ ഇപ്പോൾ ജീവിച്ചിരിപ്പില്ല. എട്ടു മക്കളും കുടുംബവും നല്ല നിലയിൽ ജീവിക്കുന്നു. നാലാമത്തെ മകൻ ജമാൽ പീടികകളുടെ ചുമതല നന്നായി നോക്കിനടത്തുന്നുമുണ്ട്.
മലയാളത്തിന്റെ മഹാകഥാകാരനെ എന്തായിരുന്നു യൂസഫിക്ക വിളിച്ചിരുന്നത്. "അന്നു കുട്ടിയല്ലെ. എന്നെക്കാൾ അഞ്ച് വയസിനിളപ്പമുണ്ട്. നല്ലൊരു മോനാണല്ലോ, ഞാനും വാസുന്നു തന്നെ വിളിച്ചിരുന്നു.
' എം.ടിക്കിപ്പോഴും യൂസഫിക്കയോട് പഴയ സ്നേഹം തന്നെയുണ്ടോ?
"പിന്നെന്താണ്! ആരെങ്കിലും ചെന്നാൽ അപ്പോ ചോദിക്കും. യൂസഫ്ക്കയുടെ വർത്താനം എന്താണ്ന്ന്'
മടങ്ങി വരാത്ത ഏതോ കാലത്തിന്റെ നാലുകെട്ടുകളുടെ ആർദ്രമായ, തീക്ഷ്ണമായ അടയാളം പോലെ യൂസഫിക്ക.
എസ്. മഞ്ജുളാദേവി
എംടിയുടെ യൂസഫിക്ക ഇവിടെ ഉണ്ട്
03:34 AM Apr 11, 2021 | Deepika.com