മൂന്നാർ: ബാരക്ക് നന്പർ 27-ൽ വൈക്കോൽ കിടക്കകൾ ഇല്ല. പലകകൾ നിരത്തിയിരിക്കുന്ന കട്ടിലുകളിൽ കിടക്കണം. ഓരോരുത്തർക്കും ഓരോ പുതപ്പു കിട്ടി. അതു വിരിയായോ പുതപ്പായോ ഉപയോഗിക്കാം.
പുതുതായി എത്തിയ ആളെന്നനിലയിൽ ഞാൻ മൂന്നാമത്തെ തട്ടിലേക്കു കയറണം (ട്രെയിനിൽ ഏറ്റവും ഉയരെയുള്ള മൂന്നാമത്തെ ടയറിലേതുപോലെ). എനിക്കതു വളരെ ബുദ്ധിമുട്ടാണ്. എന്റെ ഒരു കാൽ കൈകൾ കൊണ്ടുയർത്തി ഏറ്റവും അടിയിലെ തട്ടിൽ വയ്ക്കുന്നതാണ് ആദ്യത്തെപടി. തുടർന്നു സർവശക്തിയും സമാഹരിച്ച് രണ്ടാമത്തെ തട്ടിലേക്ക്. ഇവിടെ ഞാൻ കുറച്ചുസമയം വിശ്രമിക്കണം. കാലുകളിൽ വെള്ളംകെട്ടി ഭാരം കൂടുതലായതിനാൽ കൈകൊണ്ട് എടുത്തുയർത്തണം. ഏറ്റവും മുകളിലെത്തിയാൽ ഈ അധ്വാനത്തിന്റെ ആയാസത്തിൽ വിറച്ചുകൊണ്ട് പലകപ്പുറത്തേക്കു വീഴും. ഹൃദയം ശക്തമായി മിടിക്കുന്നതു കേൾക്കാം. പക്ഷേ പലകകളിൽ ഒന്നു കാണാനില്ല. കട്ടിലുകളിൽ പലകകൾ ആണിവച്ച് ഉറപ്പിക്കാത്തതുകൊണ്ട് എന്റെ പ്രിയ അയൽക്കാരൻ എടുത്തതാണ്. ഓരോ കട്ടിലിലും ഒന്നോ രണ്ടോ പലകകൾ വീതം കുറവാണല്ലോ! ഒരു പലകയുടെ ഇടവേളയുണ്ട്, നമ്മൾ അനങ്ങുന്പോൾ ഉള്ള പലകകളും അനങ്ങും. താഴെ വീഴുമോ എന്നു പേടിച്ച് ഉറക്കമേ വരില്ല!
വികലാംഗരുടെ ബ്ലോക്കിൽ ക്യാന്പിലെ സമയക്രമം ഞങ്ങളെ അത്ര ബാധിച്ചില്ല. ഞങ്ങൾ നാലുമണിക്ക് ഉണരും. അരമണിക്കൂറിനകം കാപ്പി കിട്ടും. പിന്നെ ഉച്ചഭക്ഷണംവരെ ഞങ്ങൾ ബാരക്കിനു പുറത്തു കഴിച്ചുകൂട്ടണം. ഞങ്ങൾ ബാരക്കിനു വെളിയിലെ നിരത്തിലിരിക്കും. മഴയോ വെയിലോ ആകട്ടെ, ഞങ്ങളവിടെ ഇരിക്കുകയോ കിടക്കുകയോ നില്ക്കുകയോ ചെയ്യും. മരഷൂസുകൾ രണ്ടെണ്ണം അടുപ്പിച്ചുവച്ച് അതിന്മേലാണു ഞങ്ങൾ ഇരിക്കുക. കൈകൾ മുട്ടിന്മേൽ വയ്ക്കും. ബാരക്കിന്റെ ഭിത്തിയിൽ ചാരുന്നതു കർശനമായി വിലക്കിയിട്ടുണ്ട്.
ഉച്ചഭക്ഷണത്തിനുശേഷവും ഇതുതന്നെ ക്രമം. ദേഹത്തുള്ള മുറിവുകളും വ്രണങ്ങളും നിരത്തിലുള്ള മണലിൽ മുട്ടാതെ എങ്ങനെയെങ്കിലും ഇരിക്കാനാണ് എല്ലാവരും ശ്രമിക്കുന്നത്.
വികലാംഗരുടെ ബാരക്കിൽവച്ച് ഞാൻ എന്റെ പഴയൊരു സ്നേഹിതനെ കണ്ടുമുട്ടി. ബ്രസൽസിൽനിന്നുള്ള ഈശോസഭാ വൈദികൻ ഫാ. ദെ കോണിങ്ക്. കാത്തലിക് ഫിലിം ബ്യൂറോയിൽവച്ചാണ് എനിക്ക് അദ്ദേഹത്തെ പരിചയം. ഇവിടെ എത്തിപ്പെട്ടിട്ട് അധികനാളായിട്ടില്ല. അതുകൊണ്ട് അദ്ദേഹത്തിന്റെ ആരോഗ്യവും ക്ഷയിച്ചിട്ടില്ല.
ഇവിടെവച്ച് മോറിസ് അച്ചനും കോണിങ്ക് അച്ചനും ഞങ്ങളുടെ ഒറ്റ സുഹൃദ്സംഘമായി. ഞങ്ങളുടെ ജീവിതത്തിന്റെ അന്ത്യഘട്ടമെന്നു പറയാവുന്ന ഈ കാലയളവിൽ അവർ രണ്ടുപേരുമാണ് മാസങ്ങൾക്ക് ആത്മീയവും മാനസികവുമായ ശക്തി പകർന്നുതന്നത്.
ഇപ്പോൾ ഞങ്ങൾ എല്ലാ ദിവസവും പ്രഭാതഭക്ഷണത്തിനുശേഷം ബാരക്കിനു മുന്പിലുള്ള നിരത്തിന്റെ ഏറ്റവും അകലെ, ആരുടെയും ശ്രദ്ധയാകർഷിക്കാത്ത ഒരിടത്ത് ഒന്നിച്ചു കൂടുകയും പരമാവധി രഹസ്യമായി ഒന്നിച്ചു പ്രാർഥിക്കുകയും ചെയ്യും. ആരെങ്കിലും അടുത്തുവന്നാൽ ഞങ്ങൾ നിസാരകാര്യങ്ങളെക്കുറിച്ചു സംസാരിച്ചുകൊണ്ട് വിഷയം മാറ്റും.
തുടർന്ന് ഫാ. കോണിങ്ക് ഞങ്ങളുടെ പരിചിന്തനത്തിനായി ചില വിഷയങ്ങൾ നിർദേശിക്കും. മരച്ചെരുപ്പുകളിൽ, പരസ്പരം പുറംചാരിയുള്ള ആ ഇരിപ്പിൽ ഞങ്ങൾ ആ വിഷയങ്ങൾ ചർച്ച ചെയ്യും.
ഇനിയാണു വിശുദ്ധ കുർബാനയർപ്പണം. ഞങ്ങൾക്കു പ്രാർഥനകൾ ഹൃദിസ്ഥമാണ്. ലക്സംബർഗിൽ പ്രചാരത്തിലുള്ള പരിശുദ്ധ മറിയത്തോടുള്ള പ്രാർഥനാഗാനം ഞങ്ങൾക്ക് ഏറെ പ്രിയങ്കരമാണ്. ""ഞങ്ങളുടെ പ്രതീക്ഷയായ മറിയമേ സ്വസ്തി'' എന്നാണതു തുടങ്ങുന്നത്.
ഒരു ദിവസം രാവിലെ ഫാ. കോണിങ്ക് അദ്ദേഹത്തിന്റെ ഷർട്ടിൽ തയ്ച്ചുപിടിപ്പിച്ചിരുന്ന ഒരറയിൽനിന്ന് ""വിറ്റാമിൻ സി'' എന്നെഴുതിയിരുന്ന ഒരു ചെറിയ പ്ലാസ്റ്റിക് കൂട് പുറത്തെടുത്തു. പോയ നല്ല ദിവസങ്ങളിൽ ഇത്തരം ഗുളികകൾ ക്യാന്പിലെ സ്റ്റോറിൽ നിന്ന് വാങ്ങാൻ കഴിയുമായിരുന്നു.
പ്ലാസ്റ്റിക് കൂടിൽ തിരുവോസ്തിയായിരുന്നെന്ന് ഞങ്ങൾക്കു മനസിലായി. ഞങ്ങളുടെ ആവേശം അടക്കിനിർത്താൻ പാടുപെടേണ്ടിവന്നു.
""നമ്മളെ വിട്ടുകളയുകയില്ല.'' അദ്ദേഹം പറഞ്ഞു. ""26-ാം നന്പർ ബാരക്കിലെ ഒരു ജർമൻ വൈദികനാണ് കർത്താവിനെ നമുക്കുവേണ്ടി തന്നയച്ചത്.''
അമൂല്യമായ ഈ നിധി അങ്ങനെതന്നെ സൂക്ഷിക്കുവാനും വാഹനത്തിൽ കയറ്റി ഞങ്ങളിൽ ഒരാളെ കൊണ്ടുപോകുന്ന ദിവസം അയാൾക്ക് ഒരു ഭാഗം കൊടുക്കുവാനും ഞങ്ങൾ നിശ്ചയിച്ചു.
ആഘോഷത്തിന്റെ ദിനങ്ങളായിരുന്നു അവ. വിശുദ്ധ കുർബാനയുടെ പ്രാർഥനകൾ ഒന്നിച്ചുചൊല്ലുന്പോൾ ഫാ. കോണിങ്ക് തിരുവോസ്തി കൈയിൽപ്പിടിക്കും, ആരുടെയും ശ്രദ്ധയാകർഷിക്കാതെ. പീഡിപ്പിക്കപ്പെടുന്ന വൈദികർക്ക് അത് എത്ര സമാശ്വാസം നൽകിയെന്ന്, എത്രമാത്രം ധൈര്യവും ബലിയർപ്പണത്തിനുള്ള സന്നദ്ധതയും നൽകിയെന്ന് വാക്കുകൾകൊണ്ടു പറയാൻ സാധ്യമല്ല.
""വാഹനയാത്ര''യുടെ ഭീതികൊണ്ട് ഞങ്ങളുടെ ദിനരാത്രങ്ങൾ കലുഷമായിരുന്നു.
ഓരോ ശനിയാഴ്ചയും 50-നും 100-നും ഇടയ്ക്ക് ആളുകളെ കയറ്റിക്കൊണ്ടുപോയിരുന്നു. വളരെപ്പേർ കടുത്ത നിരാശയും വിഷമവും പ്രകടിപ്പിച്ചു. കുറെപ്പേർ നിർവികാരതയോടെ പെരുമാറി, ആവശ്യപ്പെട്ടവ മാത്രം ചെയ്തുകൊണ്ട്. വാഹനത്തിലേക്ക് നടക്കാൻ പറഞ്ഞപ്പോൾ ചിലർ മനോരോഗികളെപ്പോലെ അർഥശൂന്യമായി ചിരിച്ചു.
വികലാംഗരുടെ ബ്ലോക്കിൽനിന്ന് യാത്രയ്ക്കായി ആളുകളെ എങ്ങനെയാണു തെരഞ്ഞെടുക്കുന്നതെന്നു ഞങ്ങൾക്കു മനസിലായതേ ഇല്ല. പേരുകളുടെ ഫയൽ കാർഡുകളിൽനിന്ന് തോന്നുംപോലെ ചിലതു തെരഞ്ഞെടുക്കുകയാണെന്നു ഞങ്ങൾ വിചാരിച്ചു.
ഓഗസ്റ്റ്1, 1942. അന്നൊരു ശനിയാഴ്ചയാണ്.
ഭക്ഷണം കൊണ്ടുവരുന്ന ഒരു തടവുകാരൻ എന്നെ ബ്ലോക്കിന്റെ അതിർത്തിയിലുള്ള കന്പിവേലിക്കരികിലേക്കു വിളിച്ചു. രണ്ടു തടവുകാർ അവിടെ സംസാരിച്ചുകൊണ്ടു നില്പുണ്ട്. ആകസ്മികമായി എത്തിപ്പെട്ടതുപോലെ ഞാൻ അവിടെ ചുറ്റിപ്പറ്റി നിന്നു. തടവുകാർ വിയന്നായിലെ “കാത്തലിക് ആക്ഷൻ” എന്ന യുവജന സംഘടനയിലെ അംഗങ്ങളായ സർവകലാശാലാ വിദ്യാർഥികളാണ് എന്നു സ്വയം പരിചയപ്പെടുത്തി. “വരുന്ന ശനിയാഴ്ച വണ്ടിയിൽ കയറ്റിവിടേണ്ടവരിൽ അച്ചന്റെ പേരുമുണ്ടെന്നു പറയാൻ ഷ്മിട്സ് ഞങ്ങളെ ചുമതലപ്പെടുത്തിയിരിക്കയാണ്. മറ്റുള്ളവർ ആരൊക്കെയാണെന്ന് അദ്ദേഹത്തിന് അറിഞ്ഞുകൂടാ. അച്ചന്റെ പേര് മരിച്ചവരുടെ പട്ടികയിലേക്കു മാറ്റാമെന്ന് ഒരാൾ സമ്മതിച്ചിട്ടുണ്ട്. അങ്ങനെയാണെങ്കിൽ അച്ചനെ വണ്ടിയിൽ കയറ്റിവിടേണ്ടിവരികയില്ല. പകരം ഒന്നര റൊട്ടി കൊടുക്കാൻ അച്ചൻ തയാറാണോ?”
“മറുപടി നാളെ പറയാം.” എന്നു പറഞ്ഞ് ഞാൻ എന്റെ സ്നേഹിതരുടെ അടുത്തേക്കു പോയി. അവരാരും ഈ പദ്ധതിയോടു യോജിച്ചില്ല.
“വില വളരെ കൂടുതലാണ്!” വാന്പാക്ക് പറഞ്ഞു. “ഒന്നര റൊട്ടി മാറ്റിവയ്ക്കാൻ എനിക്കു സാധിക്കുമെന്നു തോന്നുന്നില്ല! മാത്രമല്ല, വണ്ടിയിൽ കയറ്റിവിടുകയില്ല എന്നതിന് യാതൊരു ഉറപ്പുമില്ലാതാനും. ഞാൻ മരിക്കണമെന്നാണു നിശ്ചയമെങ്കിൽ അതു പട്ടിണി കിടന്നോ മരണവാതകം ശ്വസിച്ചോ ആണോ എന്നത് എനിക്കു പ്രശ്നമല്ല.
എന്റെ പേര് വരുന്നയാഴ്ചത്തെ യാത്രക്കാരുടെ പട്ടികയിൽ ഉള്ളതുകൊണ്ട് എനിക്കു സംശയമൊന്നുമില്ല. ബാറ്റി എഷും എന്റെ ഒപ്പമുണ്ട്.
“പട്ടികയിൽ നിന്റെ പേരുള്ളതുകൊണ്ട് നിന്നെ ആദ്യം ഞങ്ങൾ വിലയ്ക്കു വാങ്ങാം. ഞങ്ങളുടെ റൊട്ടി നീയുമായി പങ്കുവയ്ക്കാം. വരുന്നയാഴ്ച നിനക്ക് ഞങ്ങളെ സഹായിക്കാമല്ലോ!”
“ഞാൻ നിങ്ങളെ സഹായിക്കാം.” മോൺ. ഒറിഗർ പറഞ്ഞു. “ജീവിതത്തിൽനിന്ന് ഞാൻ കൂടുതലൊന്നും പ്രതീക്ഷിക്കുന്നില്ല. എന്റെ ജോലി തീർന്നതായി എനിക്കു ബോധ്യമുണ്ട്.”
ഈ കുലീന വ്യക്തികൾ എനിക്കുവേണ്ടി ചെയ്യാൻ തയാറായ ത്യാഗത്തെപ്പറ്റി ചിന്തിക്കുന്പോൾ എനിക്കു കണ്ണീരടക്കാൻ കഴിയുന്നില്ല. അപ്പോൾ ഞങ്ങൾ വൈകാരികമായി പ്രതികരിച്ചിരുന്നില്ല എന്നതു നേരാണ്. ഞങ്ങൾ പരസ്പരം കൈപിടിച്ചു കുലുക്കുക മാത്രം ചെയ്തു.
പിറ്റേന്ന് എഷും ഞാനുംകൂടി അര റൊട്ടി കൈമാറി, പദ്ധതിയെ ഞങ്ങൾ അനുകൂലിക്കുന്നതിന്റെ സൂചനയായി. കന്പിവലയിലൂടെ കടത്താൻവേണ്ടി ഞങ്ങളതു ചെറുകഷണങ്ങളായി മുറിച്ചിരുന്നു.
“ജീവിക്കുന്നവരുടെ പട്ടികയിൽനിന്ന് ചൊവ്വാഴ്ച രാത്രി ആദ്യത്തെയാളിന്റെ പേര് വെട്ടും.’’ ഇതാണു ഞങ്ങളോടു പറഞ്ഞത്.
ഞാനത്ര വലിയ ശുഭാപ്തിവിശ്വാസമൊന്നും പുലർത്തിയില്ല. രേഖകൾ തിരുത്തിയതായി കണ്ടാൽ അത് അവന്റെയും ഞങ്ങളുടെയും അവസാനമാണല്ലോ.
എങ്കിലും ഞാൻ ഉറച്ചുനിന്നു. ശനിയാഴ്ച പുറപ്പെടേണ്ട മരണവണ്ടിയിൽ ഞാനും പോകേണ്ടതാണല്ലോ.
എന്റെ മനസിലൂടെ മറ്റൊരു ചിന്ത കടന്നുപോയി. ഞാൻ മോചിക്കപ്പെടുകയാണെങ്കിൽ അവർ എന്റെ പേര് കണ്ടെത്തുക മരിച്ചവരുടെ പട്ടികയിലായിരിക്കും. മരിച്ചുപോയതായി അവർ രേഖപ്പെടുത്തുകയായിരിക്കും ഫലം.
മരണത്തെ മുഖാമുഖം കാണുന്ന ആ നിമിഷങ്ങളിൽ അത്തരം പ്രതീക്ഷ വച്ചുപുലർത്താൻ ആർക്കാണു കഴിയുക?
ചൊവ്വാഴ്ച രാത്രി ഒരുപോള കണ്ണടച്ചില്ല. ഞാൻ മരിച്ചുകൊണ്ടിരിക്കുകയാണല്ലോ.
മുൻകൂട്ടി കാണാത്ത പ്രത്യാഘാതങ്ങൾ ഈ ‘മരണ’ത്തിന് ഉണ്ടാകില്ല എന്നുള്ളതിന് എനിക്ക് ഒരുറപ്പും ഇല്ലായിരുന്നു.
ഈ അഭ്യാസമൊക്കെ ഫലപ്രാപ്തിയിൽ എത്തുമോ?
ഞാൻ പ്രാർഥിക്കാൻ ശ്രമിച്ചു. ആകാംക്ഷകൊണ്ട് ശരീരം വിറയ്ക്കുന്നുണ്ട്. ക്ഷീണവും പട്ടിണിയും കൊണ്ടു തകർന്ന എന്റെ ശരീരം.
(തുടരും)
തടവറ സ്മരണകൾ
ഫാ. ജീൻ ബെർനാർഡ്
പരിഭാഷ: ഡോ. വർഗീസ് പുളിമരം
രണ്ടാം ലോകമഹായുദ്ധകാലത്ത്
നാസിസത്തെ എതിർത്തതിന്റെ പേരിൽ തടവറകളിൽ അടയ്ക്കപ്പെട്ട
കത്തോലിക്കാവൈദികർ ആയിരക്കണക്കിനാണ്. ജർമനിയിലെ മ്യൂണിക്കിനടുത്ത് ഡാഹാവ് പട്ടണത്തിലെ
കോൺസൻട്രേഷൻ ക്യാന്പിലെ അന്തേവാസിയായിരുന്ന ലക്സംബർഗ് സ്വദേശി ഫാ. ജീൻ ബെർനാർഡിന്റെ
അനുഭവങ്ങളാണ് തടവറ സ്മരണകൾ എന്ന ആത്മകഥാ കുറിപ്പുകൾ.
മരണത്തിലേക്ക് അടിവച്ച്
02:18 AM Apr 11, 2021 | Deepika.com