പത്തു മക്കളിൽ മൂന്നാമത്തവൾ ആയിരുന്നു ഐലീന കൊവാൽസ്ക (1905-1938). മരപ്പണിയും കൃഷിയുമായിരുന്നു അവളുടെ പിതാവിന്റെ ജോലി. പോളണ്ടിന്റെ മധ്യഭാഗത്തുള്ള ലോഡ്സ് നഗരത്തിനടുത്തായിരുന്നു അവളുടെ ജനനം. മൂന്നു വർഷം മാത്രമെ അവൾ സ്കൂളിൽ പഠിച്ചുള്ളു. ഏതെങ്കിലുമൊരു സന്യാസസഭയിൽ ചേർന്നു സമർപ്പിതജീവിതം നയിക്കണമെന്നതായിരുന്നു അവളുടെ ആഗ്രഹം.
എന്നാൽ, മാതാപിതാക്കൾ അതിന് എതിരായിരുന്നു. പതിനാറു വയസു തികഞ്ഞപ്പോൾ അവൾ സ്ഥിരം ഒരു വീട്ടിൽ ജോലിക്കു പോകാൻ തുടങ്ങി. മൂന്നു വർഷം കഴിഞ്ഞപ്പോൾ അവൾക്കു കർത്താവായ യേശുവിന്റെ ഒരു ദർശനമുണ്ടായി. ആ ദർശനത്തിൽ അവൾ കണ്ടതു സഹിക്കുന്ന യേശുവിനെയായിരുന്നു. അന്ന് യേശു അവളെ സമർപ്പിതജീവിതത്തിനു ക്ഷണിച്ചു.
എത്രയും വേഗം ജന്മസ്ഥലത്തുനിന്നു വണ്ടികയറി വാഴ്സോ എന്ന നഗരത്തിലെത്തി സമർപ്പിതജീവിതം ആരംഭിക്കാനായിരുന്നു യേശു നൽകിയ നിർദേശം. വാഴ്സോ നഗരത്തിൽ അവൾക്ക് ആരെയും പരിചയമില്ലായിരുന്നു. എങ്കിലും യേശുവിന്റെ നിർദേശമനുസരിച്ച് അവൾ അവിടേക്കു പോയി.
വിദ്യാഭ്യാസത്തിന്റെ പോരായ്മമൂലം പല കോണ്വെന്റുകളും അവളെ സ്വീകരിക്കാൻ തയാറായില്ല. അവസാനം അവളെ സ്വീകരിച്ചതു സിസ്റ്റേഴ്സ് ഓഫ് ഒൗവ്വർ ലേഡി ഓഫ് മേഴ്സി ആയിരുന്നു. 1926 ഏപ്രിൽ 30-ന് ഇരുപതാംവയസിൽ അവൾ ഈ സന്യാസസമൂഹത്തിൽനിന്നു സഭാവസ്ത്രം സ്വീകരിച്ചു സിസ്റ്റർ ഫൗസ്റ്റീന ആയി. പ്രാർഥനാജീവിതത്തോടൊപ്പം അവൾ ചെയ്തിരുന്ന ജോലികൾ ഭക്ഷണം തയാറാക്കൽ, അതിഥിസ്വീകരണം, പൂന്തോട്ടപ്പണി എന്നിവയായിരുന്നു.
1930 മേയ്മാസത്തിൽ ക്ഷയരോഗലക്ഷണങ്ങൾ സിസ്റ്റർ ഫൗസ്റ്റീനയിൽ കാണപ്പെട്ടു. കുറെ മാസത്തെ വിശ്രമത്തിനുശേഷം സിസ്റ്റർ ഫൗസ്റ്റീന ആരോഗ്യം വീണ്ടെടുത്തു. ഈ കാലഘട്ടത്തിൽ സിസ്റ്റർ ഫൗസ്റ്റീന താമസിച്ചിരുന്നതു പ്ളോക്ക് എന്ന സ്ഥലത്തായിരുന്നു. ഇവിടെവച്ച് 1931 ഫെബ്രുവരി 22 ഞായറാഴ്ച രാത്രി സിസ്റ്റർ ഫൗസ്റ്റീനയ്ക്ക് കർത്താവായ യേശുവിന്റെ ഒരു ദർശനമുണ്ടായി.
ആ ദർശനത്തിൽ സിസ്റ്റർ ഫൗസ്റ്റീന കണ്ടതു വെള്ളവസ്ത്രധാരിയായ യേശുവിനെയായിരുന്നു. അപ്പോൾ അവിടുത്തെ വലതുകരം ആശീർവദിക്കുന്നതിനായി ഉയർത്തപ്പെട്ടിരുന്നു. ഇടതുകരമാകട്ടെ മാറിലെ വസ്ത്രത്തിൽ സ്പർശിച്ചിരുന്നു. അവിടെനിന്നു രക്തവർണത്തിലും വെള്ളനിറത്തിലുമുള്ള പ്രകാശരശ്മികൾ പ്രസരിക്കുന്നുണ്ടായിരുന്നു.
സിസ്റ്റർ ഫൗസ്റ്റീന അപ്പോൾ കണ്ടതുപോലുള്ള ഒരു ചിത്രം വരച്ച് ആ ചിത്രത്തിലൂടെ തന്റെ കരുണയിലുള്ള വിശ്വാസവും ഭക്തിയും പ്രചരിപ്പിക്കാൻ യേശു അന്നു സിസ്റ്റർ ഫൗസ്റ്റീനയോട് ആവശ്യപ്പെട്ടു. ഇതെത്തുടർന്നാണു പിന്നീട് 2000 മേയ് 23-ന് ജോണ് പോൾ രണ്ടാമൻ മാർപാപ്പ കത്തോലിക്കാസഭയിൽ കരുണയുടെ തിരുനാൾ സ്ഥാപിച്ചത്. ഉയിർപ്പുതിരുനാൾ കഴിഞ്ഞുവരുന്ന ആദ്യ ഞായറാഴ്ചയാണ് ഈ തിരുനാൾ ആഘോഷിക്കുന്നത്.
സിസ്റ്റർ ഫൗസ്റ്റീന 1938 ഒക്ടോബർ അഞ്ചിനു 33-ാം വയസിൽ മരിച്ചു. എന്നാൽ, സിസ്റ്ററിന്റെ കരുണയിലുള്ള ഭക്തി അവസാനിച്ചില്ല. എന്നു മാത്രമല്ല, കാലക്രമേണ അതു വർധിച്ചതേയുള്ളു. അങ്ങനെയാണു യേശുവിന്റെ കരുണയുടെ ചിത്രത്തോടുള്ള വണക്കവും കരുണക്കൊന്തയുമൊക്കെ പ്രചരിച്ചത്. ഇതിനിടയിൽ സിസ്റ്ററർ ഫൗസ്റ്റീനയുടെ വിശുദ്ധി അംഗീകരിച്ച്, 2000 ഏപ്രിൽ 30-ന് സിസ്റ്ററെ ജോണ് പോൾ രണ്ടാമൻ മാർപാപ്പ വിശുദ്ധ പദവിയിലേക്ക് ഉയർത്തുകയും ചെയ്തു.
വിശുദ്ധ ഫൗസ്റ്റീനയുടെ ഒരു ലഘുചരിത്രം ഇവിടെ അവതരിപ്പിച്ചതു നാം പലപ്പോഴും മറന്നുപോകുന്ന ദൈവത്തിന്റെ കരുണ എന്ന ഒരു പ്രധാനകാര്യം അനുസ്മരിപ്പിക്കാനാണ്. ദൈവത്തിന്റെ കരുണയിൽ ആശ്രയിക്കുന്നതിനും അവിടുന്നിൽ പൂർണമായും ശരണപ്പെടുന്നതിനും ഭൂരിപക്ഷംപേരും മറന്നുപോകുന്നു എന്ന് ഓർമിപ്പിച്ചുകൊണ്ടായിരുന്നു ദൈവത്തിന്റെ കരുണയിലുള്ള ഭക്തി പ്രചരിപ്പിക്കാൻ കർത്താവായ യേശു വിശുദ്ധ ഫൗസ്റ്റീനയോട് ആവശ്യപ്പെട്ടത്.
വിശുദ്ധ ഫൗസ്റ്റീനയുടെ ഡയറിയിൽ പറയുന്നതനുസരിച്ച്, ഒരു ദർശനത്തിൽ യേശു ഇപ്രകാരം പറഞ്ഞു: "കരുണയാണു ദൈവത്തിന്റെ ഏറ്റവും വലിയ ഗുണമെന്ന് എല്ലാവരെയും അറിയിക്കുക. എന്റെ എല്ലാ പ്രവൃത്തികളും കരുണയിലാണു മകുടമണിയുന്നത്.’ മറ്റൊരിക്കൽ അവിടുന്നു വിശുദ്ധ ഫൗസ്റ്റീനയോടു പറഞ്ഞു: ’എന്റെ എല്ലാ അനുഗ്രഹങ്ങളും കരുണയിൽനിന്നാണ് പ്രവഹിക്കുന്നത്.’
ദൈവം സ്നേഹമാണ്; അനന്തനന്മയാണ്; കരുണയാണ് എന്നൊക്കെ നാം പലപ്പോഴും പറയാറുണ്ട്. എന്നാൽ, നമ്മുടെ ഉള്ളിന്റെയുള്ളിൽ അങ്ങനെ വിശ്വസിച്ച് നാം പൂർണമായി അവിടത്തെ ആശ്രയിക്കാറുണ്ടോ എന്നാണു സ്വയം അന്വേഷിക്കേണ്ടത്. ദൈവത്തിൽ ശരണപ്പെടുന്ന ആരെയും അവിടുന്ന് ഉപേക്ഷിക്കുകയില്ല എന്നു നമുക്കറിയാം. എന്നാൽ, ദൈവത്തിൽ പൂർണമായി ആശ്രയിക്കുന്ന കാര്യം വരുന്പോൾ നാം പലപ്പോഴും പിൻപിലാണ് എന്നതാണു വസ്തുത. അതായത്, ദൈവത്തിന്റെ സ്നേഹത്തിലും കരുണയിലുമൊക്കെയുള്ള നമ്മുടെ വിശ്വാസത്തിനു നല്ല ഉറപ്പില്ലെന്നു സാരം.
കരുണയുടെ തിരുനാൾ ആഘോഷിക്കുന്ന ഈ അവസരത്തിൽ, നമ്മുടെ വിശ്വാസക്കുറവ് ഏറ്റുപറഞ്ഞുകൊണ്ടു ദൈവത്തിൽ നമുക്ക് ആശ്രയിക്കാം. അപ്പോൾ അവിടുന്നു നമ്മുടെ വിശ്വാസത്തെ ശക്തിപ്പെടുത്താനുള്ള കൃപ തരികയും അവിടത്തെ കരുണയിൽ പൂർണമായി ആശ്രയിക്കുന്നതു നമുക്ക് എളുപ്പമായി തീരുകയും ചെയ്യും.
ദൈവത്തിന്റെ ഏറ്റവും പ്രധാനഗുണം കരുണയായിരിക്കുന്നതുകൊണ്ട് നമ്മുടെ പ്രധാനഗുണവും കരുണയാണെന്ന് ഉറപ്പുവരുത്താൻ നാം ശ്രദ്ധിക്കണം. ’ദൈവം കരുണയുള്ളവനായിരിക്കുന്നതുപോലെ നിങ്ങളും കരുണയുള്ളവരായിരിക്കുവിൻ’ എന്നാണല്ലോ യേശു പഠിപ്പിച്ചിരിക്കുന്നത്. ദൈവത്തിന്റെ എല്ലാ പ്രവൃത്തികളിലും അവിടത്തെ അനന്തമായ കരുണ നിഴലിക്കുന്നതുപോലെ, നമ്മുടെ ജീവിതരംഗങ്ങളിലെല്ലാം കരുണ നിറഞ്ഞുനിൽക്കുന്നു എന്നു നമുക്ക് ഉറപ്പുവരുത്താം. അപ്പോഴാണ് നാം യഥാർഥത്തിൽ ദൈവത്തിന്റെ പ്രിയപ്പെട്ട മക്കളായിത്തീരുക.
ദൈവത്തിന്റെ ഏറ്റവും പ്രധാന ഗുണം
02:02 AM Apr 11, 2021 | Deepika.com