ഒരു നിയോഗം പോലെ തന്റെ ഫ്രേമിലേക്കു കടന്നു വന്നിട്ടുള്ള ഒരുപിടി നടീനടന്മാരെ മലയാളത്തിനു സമ്മാനിച്ചിട്ടുണ്ട് സംവിധായകൻ ജയരാജ്. സംവിധായകൻ ലാലും ഫുട്ബോൾ താരം ഐ.എം. വിജയനും കരുണത്തിലൂടെ ശ്രദ്ധ നേടിയ വാവച്ചനും ഒറ്റാലിലെ വാസവനുമെല്ലാം നടനായത് ജയരാജിന്റെ കണ്ടെത്തലുകളായിരുന്നു. വാണിജ്യ സിനിമകളും കലാമൂല്യ സിനിമകളും ഒരുപോലെ പ്രേക്ഷകർക്കു സമ്മാനിച്ച ജയരാജിന്റെ ഏറ്റവും രാശിയുള്ള നടനാരെന്നു ചോദിച്ചാൽ, അതു വാവച്ചൻ എന്നാണ് ജയരാജിന്റെ മറുപടി.
നടനായി വന്നു തന്റെ ജീവിതത്തിലെ ഒരാളായി മാറിയെന്നാണ് വാവച്ചനെക്കുറിച്ച് ജയരാജിന്റെ ഭാക്ഷ്യം. ’വാവച്ചന്റെ ചിരി യൂണിവേഴ്സലാണ്. ആ ഒരൊറ്റ ചിരിയിൽ ഏതു രാജ്യക്കാരനും ഏതു ഭാഷക്കാരനും വാവച്ചന്റെ സുഹൃത്തുക്കളായി മാറും. ഒരു നൂറു കഥാപാത്രങ്ങൾക്കിനിയും ചേരും ആ മുഖം. വാവച്ചൻ വെറുതെ ചിന്തിച്ചിരുന്നാൽ ഇത്രയും ആകുലത നിറഞ്ഞ മറ്റൊരു മുഖം ഉണ്ടാവില്ല’ ജയരാജ് പറയുന്നു.
ഹൈവേ എന്ന ചിത്രത്തിലെ ഡിക്രൂസ് സായിപ്പ് എന്ന കഥാപാത്രമായാണ് ജയരാജിന്റെ ചിത്രത്തിലേക്കുള്ള വാവച്ചന്റെ കടന്നു വരവ്. ഒരു നടൻ എന്ന നിലയിൽ സാധാരണക്കാരിൽ സാധാരണക്കാരാനായ വാവച്ചൻ തന്റെ ഫ്രേമിലേക്കു ഒഴികിയെത്തിയ അത്ഭുതത്തെപ്പറ്റി ജയരാജ് പറയുന്നത് കരുണം എന്ന ചിത്രത്തിലൂടെയാണ്.
വാവച്ചന്റെ മാസ്റ്റർപീസ് ചിരിയാണ് ജയരാജിന്റെ മനസിൽ പതിഞ്ഞത്. കരുണത്തിനു വേണ്ടിയുളള ചർച്ചകൾ നടക്കുന്ന സമയം. മധ്യതിരുവിതാംകൂറിലെ ഒരു ക്രിസ്തീയ ദന്പതികളായ ചാക്കോച്ചന്റെയും ചേച്ചമ്മയുടെയും കഥയാണ് പറയുന്നത്. ചിത്രത്തിന്റെ ചർച്ച നടക്കുന്നതിനിടെ ഒരു തോർത്തുമുണ്ടുടുത്ത് കട്ടൻകാപ്പിയുമായി വാവച്ചൻ ജയരാജിനു മുന്നിലേക്ക് എത്തുകയായിരുന്നു. നല്ല ചിരിയുളള വല്ല്യപ്പച്ചനായി വാവച്ചൻ ജയരാജിന്റെ മനസിലിടം നേടി. ’വാവച്ചൻ അഭിനയിക്കുമോ?’ എന്ന ചോദ്യത്തിന് ’അഭിനയിക്കാൻ ഞാൻ എപ്പഴേ റെഡി. ആരാ എന്റെ ഹീറോയിൻ?’ എന്നായിരുന്നു വാവച്ചന്റെ മറുപടി.
ഒപ്പം അഭിനയിച്ച വല്യമ്മച്ചി ആദ്യമായി കാമറയ്ക്കു മുന്നിലെത്തുകയായിരുന്നു. ആദ്യ ഷോട്ടിൽ റിഹേഴ്സൽ എന്നും ഡയലോഗ് എന്നുമൊക്കെ കേട്ടപ്പോൾ നായകനും നായികയും പരിഭ്രമിച്ചു. അഭിനയിക്കുകയാണെന്ന തോന്നൽ ഇല്ലാതാക്കി അവരുടെ സ്വാഭാവികമായ ചേഷ്ടകളായി മാറ്റി ഓരോ സീനും അവർക്കായി വിട്ടുകൊടുക്കുകയായിരുന്നു പിന്നീട് ജയരാജ്. ’വാവച്ചനെ പോലെയുള്ളവർ അഭിനയിപ്പിക്കുന്പോൾ ഒട്ടും അതിഭാവുകത്വം ഇല്ല.
അവരുടെ സ്വതസിദ്ധമായ ശൈലിയുടെ അംശങ്ങളും ചേർന്ന അംഗവിക്ഷേപങ്ങളാണ് നാം കാണുന്നത്’ -ജയരാജ് പറയുന്നു. സ്നേഹം, ഫോർ ദി പീപ്പിൾ, ബൈ ദി പീപ്പിൾ, ഓഫ് ദി പീപ്പിൾ, ലൗഡ് സ്പീക്കർ, മകൾ, ഭയാനകം, രൗദ്രം, ബാക്പാക്കേഴ്സ് തുടങ്ങി ജയരാജ് അവസാനം സംവിധാനം ചെയ്ത ഹാസ്യത്തിൽ വരെ വാവച്ചന്റെ സാന്നിധ്യമുണ്ട്.
അതു ചെറുതോ വലുതോ ആകാം. ഒറ്റാലിൽ എപ്പോഴെങ്കിലും മീൻ കിട്ടും എന്ന പ്രതീക്ഷയോടെ മീൻ പിടിക്കാനിരിക്കുന്ന കഥാപാത്രത്തെയാണ് കാണുന്നത്. ഭയാനകത്തിൽ യുദ്ധത്തിനു പോയ തന്റെ ചെറുമകന്റെ കത്തു വന്നോ എന്നു പോസ്റ്റുമാനോട് തിരക്കുന്ന വല്യപ്പച്ചനാണ്. ഇനിയുമേറെ കഥാപാത്രങ്ങളെ തന്റെ രാശിയുള്ള നടന്റെ മുഖത്ത് ജയരാജ് സമ്മാനിക്കും, അതുറപ്പ്!
ജയരാജിന്റെ സ്വന്തം വാവച്ചൻ
04:06 AM Apr 04, 2021 | Deepika.com