ഇന്തോനേഷ്യയിലെ തിരുഹൃദയ കത്തീഡ്രലിൽ ഇസ്ലാമിക തീവ്രവാദികൾ ചാവേർ ആക്രമണം നടത്തിയത് ഇക്കഴിഞ്ഞ ഓശാന ഞായറാഴ്ചയാണ്. 2019ലെ ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിലെ പള്ളികളിൽ, അതിനുമുന്പ് ഈജിപ്ത്, സിനായ്...എത്രയോ മരണങ്ങൾ, എത്രയോ ആക്രമണങ്ങൾ, എത്രയോ ദുഃഖവെള്ളികൾ.... പക്ഷേ, വിശ്വാസത്തെ ഇല്ലാതാക്കാൻ അതിനൊന്നും കഴിഞ്ഞില്ല. ശ്രീലങ്ക സമീപ ഉദാഹരണം മാത്രം.
ഈസ്റ്റർ തിരുക്കർമങ്ങൾക്കു നടുവിലെ ഭയാനകമായ ചാവേർ സ്ഫോടനങ്ങളും അൾത്താര മുന്നിലെ ഉറ്റവരുടെ രക്തസാക്ഷിത്വവും ശ്രീലങ്കൻ ക്രൈസ്തവരിൽ വിശ്വാസത്തിന്റെയും പ്രത്യാശയുടെയും ചൈതന്യം വർധിപ്പിച്ചതേയുള്ളു. 267 പേർ കൊല്ലപ്പെടുകയും അറുന്നൂറിലേറെ പേർക്ക് മാരകമുറിവുകളേൽക്കുകയും ചെയ്ത ദിനം ശ്രീലങ്കയിൽ ഉയർന്ന നിലവിളികൾ അനുസ്മരിക്കുന്പോൾ ഈ ഈസ്റ്റർ ദിനത്തിലും ലോകത്തിന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നു.
2019 ഏപ്രിൽ 21. ഇസ്ലാമിക് സ്റ്റേറ്റ് പിൻബലമുള്ള ശ്രീലങ്കൻ തീവ്രവാദി സംഘടന തൗഹീദ് ജമാ അത്ത് ചാവേറുകൾ ഈസ്റ്റർ തിരുക്കർമങ്ങൾക്കിടെ മൂന്നു ദേവാലയങ്ങളിൽ പൊട്ടിച്ചിതറി. തിരുവുത്ഥാനത്തെ പ്രഘോഷിക്കാൻ തോൾചേർന്നു തിങ്ങിനിറഞ്ഞ ക്രൈസ്തവവിശ്വാസികൾ ഒരു നിമിഷത്തെ ഉഗ്രസ്ഫോടനത്തിൽ മരിച്ചും മരിക്കാതെയും ചിതറിത്തെറിച്ചുവീണു. നിലവിളിച്ചോടിയവർക്കു മുകളിലേക്ക് ദേവാലയവും പൂജ്യവസ്തുക്കളും തിരുശേഷിപ്പുകളും പൊട്ടിയിടിഞ്ഞു പതിച്ചു. അൾത്താരയിലും ഭിത്തിയിലും അനേകരുടെ ചോരയും മാംസവും തെറിച്ചുപതിഞ്ഞു.
ഇന്ത്യൻ സമുദ്രത്തിൽ കണ്ണീർത്തുള്ളിപോലെ അടയാളപ്പെടുത്തപ്പെട്ട ശ്രീലങ്കൻ ദ്വീപിൽ അന്ന് എട്ട് ചാവേറുകളാണ് ക്രീസ്തീയ വിശ്വാസത്തെ ചിതറിക്കാനായി നിയുക്തരായത്. മരണത്തെ തോൽപ്പിച്ച ക്രിസ്തുവിന്റെ ഉത്ഥാനത്തിൽ പങ്കു ചേർന്നവരോടും അവർക്ക് ഒത്തു ചേരാൻ ഒരുക്കപ്പെട്ട ദൈവാലയത്തോടുമുള്ള അസഹിഷ്ണുതയായിരുന്നു ഐഎസ് പ്രകടമാക്കിയത്. സിലോണ് രാജ്യത്തിലെ ഏഴര ശതമാനം മാത്രം വരുന്ന ക്രൈസ്തവരുടെ സഹനത്തിനും പ്രാർഥനകൾക്കും ഉത്തരമെന്നോണം തകർക്കപ്പെട്ട ആ പള്ളികളെല്ലാം ഇപ്പോൾ പുനരുദ്ധരിക്കപ്പെട്ടിരിക്കുന്നു. കൂടുതൽ തീക്ഷ്ണമായ ചൈതന്യത്തോടെ അവർ വിശ്വാസത്തിൽ ക്രിസ്തുവിനെ പ്രഘോഷിക്കാൻ ഈ ഈസ്റ്റർ ദിനത്തിലും ഒത്തുചേരുന്നു.
മൂന്നു പള്ളികൾ
കൊളംബോ സെന്റ് ആന്റണീസ്, നെഗോംബോ സെന്റ് സെബാസ്റ്റ്യൻസ് കത്തോലിക്കാ പള്ളികളിലും ബട്ടിക്കലോവ സിയോൻ പ്രൊട്ടസ്റ്റന്റ് പള്ളിയിലുമായിരുന്നു ആ ഈസ്റ്റർ ദിനത്തിൽ തീവ്രവാദികളുടെ വിളയാട്ടം. തിരുക്കർമങ്ങളിൽ പങ്കെടുക്കാൻ വിദേശ ടൂറിസ്റ്റുകളും പള്ളികളിലുണ്ടായിരുന്നു. രാവിലെ 8.25ന് സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിലും 8.45ന് സെന്റ് ആന്റണീസ് പള്ളിയിലും 9.05ന് സിയോൻ പള്ളിയിലും ചാവേറുകൾ പൊട്ടിത്തെറിച്ചു.
12 കിലോ വരെ സ്ഫോടക വസ്തുക്കൾ ബോംബുടുപ്പുകളിൽ നിറച്ചാണ് 35 വയസിൽ താഴെ പ്രായമുള്ള എട്ടു യുവാക്കൾ ഐഎസിനു വേണ്ടി അന്നു ചാവേറുകളായത്. തൊട്ടു പിന്നാലെ ഷാംഗ്രില, കിംഗ്സ്ബെറി, സിനമണ് എന്നീ ആഡംബര ഹോട്ടലുകളിലും ചാവേർ സ്ഫോടനങ്ങൾ. ഒൗദ്യോഗിക മരണസംഖ്യ 267 എന്നാണ് കുറിക്കപ്പെട്ടതെങ്കിലും ഇതിൽ കൂടുതലാണെന്നും പറയപ്പെടുന്നു. മരിച്ചവരിൽ 11 ഇന്ത്യക്കാർ ഉൾപ്പെടെ 40 പേർ വിദേശികളായിരുന്നു. ഇതിൽ 45 കുട്ടികളും ഉൾപ്പെടുന്നു. തലേ മാസത്തിൽ പ്രഥമ ദിവ്യകാരുണ്യം സ്വീകരിച്ച നാലു കുട്ടികളും അന്നു രക്തസാക്ഷികളായി.
ഉത്ഥിതന്റെ കരങ്ങളിൽ
മൂന്നു ദേവാലയങ്ങളും മാസങ്ങൾക്കുള്ളിൽ ശ്രീലങ്കൻ നാവിക സേനയുടെയും വിവിധ രാജ്യങ്ങളുടെയും സഹായത്തോടെ പുനരുദ്ധരിക്കപ്പെട്ടു. ചാവേറുകൾ കൊന്നൊടുക്കിയവരുടെ പേരുകൾ അടയാളപ്പെടുത്തപ്പെട്ട ദേവാലയസ്മാരകത്തിൽ ഇങ്ങനെ എഴുതപ്പെട്ടിരിക്കുന്നു. ‘അവർ ഉത്ഥിതനായ അവിടത്തെ കരങ്ങളിൽ സുരക്ഷിതരാണ്.’ മരണത്തെ പരാജയപ്പെടുത്തിയ ക്രിസ്തുവിലുള്ള വിശ്വാസത്തിൽ ആശ്വാസം തേടുന്ന ഉറ്റവരുടെ ഏറ്റുപറച്ചിലിനു താഴെയാണ് മരിച്ചുവീണവരുടെ പേരുവിവരങ്ങൾ.
ഞങ്ങൾ ക്ഷമിച്ചിരിക്കുന്നു
ആ ദാരുണസംഭവത്തിന്റെ ഒന്നാം വാർഷിക ഈസ്റ്റർ ദിനത്തിൽ കൊളംബോ ആർച്ച്ബിഷപ് കർദിനാൽ ആൽബർട്ട് മാൽക്കം രഞ്ജിത് ലോകത്തോട് പറഞ്ഞു. ആ കൊലയാളികളോടും അവരെ അതിനു നിയോഗിച്ചവരോടും ക്രിസ്തുവിലുള്ള വിശ്വാസത്താൽ ഞങ്ങൾ ക്ഷമിച്ചിരിക്കുന്നു. അവരുടെ മാനസാന്തരത്തിനായി പ്രാർഥിക്കുന്നു. നുറുങ്ങുന്ന ഹൃദയവേദന ഉള്ളിലൊതുക്കി കർദിനാൾ മാൽക്കം ഇതു പറയുന്പോൾ സ്ഫോടനങ്ങളിൽ ഇരയായ ക്രൈസ്തവരുടെ ഉറ്റവർ അനുഭവിക്കുന്ന വേദന ലോകം മറന്നിട്ടുണ്ടാവില്ല.
176 അനാഥക്കുഞ്ഞുങ്ങൾ
176 കുട്ടികളാണ് ഈസ്റ്റർ ദിനത്തിലെ സ്ഫോടനത്തിൽ അനാഥരായത്. മാതാപിതാക്കൾ ഇരുവരും നഷ്ടമായവരും അച്ഛനോ അമ്മയോ നഷ്ടമായവരുമൊക്കെ ആരോരുമില്ലാതെ വേദനിക്കുന്നു. ശ്രീലങ്കൻ തീരത്തെ മത്സ്യത്തൊഴിലാളികളും കൂലിപ്പണിക്കാരുമായിരുന്നു ആ പള്ളികളിൽ അന്നുണ്ടായിരുന്ന ഏറെപ്പേരും. ഭാര്യയും മക്കളും നഷ്ടപ്പെട്ട് വീട്ടിൽ തനിച്ചിരിക്കുന്നരുടെ വേദനയൊപ്പാൻ കർദിനാളും സഭാസംവിധാനവും ഏറെ ദുരിതപ്പെട്ടു. അനേകം ഹൃദയങ്ങൾക്ക് മുന്നിൽ ഉത്തരമില്ലാതെ തനിക്ക് പകച്ചുനിൽക്കേണ്ടതായി വന്നതായി ആർച്ച് ബിഷപ് മാൽക്കം അന്നു വെളിപ്പെടുത്തി. ക്രിസ്തുസാക്ഷികളുടെ ചുടുനിണം വീണ മണ്ണിൽ വിശ്വാസം പടർന്നു പന്തലിച്ചിട്ടേയുള്ളു. ശ്രീലങ്കയിലും അത് ആവർത്തിക്കും.
വിശ്വാസം വർധിച്ചു
ഈ വേദനകൾക്കും സങ്കടങ്ങൾക്കും വേർപാടുകൾക്കുമിടയിലും ആശാവഹമായ മാറ്റം കാണാൻ കഴിഞ്ഞെന്നും ജനങ്ങൾ വിശ്വാസത്തിലേക്ക് കൂടുതലായി കടന്നുവന്നതായും അദ്ദേഹം പറഞ്ഞു.
കൊളംബോയിലെ ശ്രീലങ്കൻ കത്തോലിക്കരുടെ പ്രമുഖ തീർഥാടന കേന്ദ്രമാണ് നൂറ്റാണ്ടുകളുടെ പഴക്കമുള്ള സെന്റ് ആന്റണീസ് ദേവാലയം. കൊളംബോ അതിരൂപതയുടെ കീഴിലുള്ള കൊച്ചിക്കാടെ സെന്റ് ആന്റണീസ് പള്ളി ശ്രീലങ്കയുടെ ദേശീയ പൈതൃക കേന്ദ്രമാണ്.
ഫ്രാൻസിലെ റെയിംസ് കത്തീഡ്രൽ മാതൃകയിൽ 1940കളിൽ പണികഴിപ്പിച്ചതാണ് സെന്റ് സെബാസ്റ്റ്യൻസ് പള്ളി. കിഴക്കൻ തീര നഗരമായ ബട്ടികലോവയിലാണ് സിയോണ് ദേവാലയം. ലോകത്തിന്റെ കരളലിയിക്കുന്നതായിരുന്നു അന്നത്തെ ശവസംസ്കാര കാഴ്ചകൾ. തകർന്നുവീണ അവശിഷ്ടങ്ങൾ ബുൾഡോസറുകൾ ഉപയോഗിച്ച് നീക്കിയശേഷമാണ് സെന്റ് സെബാസ്റ്റ്യൻസ് പള്ളി മുറ്റത്ത് സംസ്കാര ശുശ്രൂഷകൾ നടന്നത്. ഇടവകക്കാരുടെ മൃതദേഹങ്ങൾ ഒന്നിനു പിറകെ ഒന്നായി എത്തിച്ച് ഒരുമിച്ച് കബറടക്കിയ ദയനീയ സാഹചര്യം.
ബെട്ടിക്കലോവയിലെ പ്രസിദ്ധവും രണ്ടു മൂന്നു നൂറ്റാണ്ട് പൗരാണികവുമായ സെന്റ് മേരീസ് പള്ളിയാണു ചാവേറുകൾ അന്ന് ആദ്യം ലക്ഷ്യമിട്ടിരുന്നത്. ബോംബു ബാഗുകൾ മുതുകിലും നെഞ്ചിലും തൂക്കിയിട്ട് ചാവേർ സെന്റ് മേരീസ് പള്ളിയിൽ എത്തിയപ്പോഴേക്കും ഈസ്റ്റർ തിരുക്കർമങ്ങൾ പൂർത്തിയായി ജനങ്ങൾ മടങ്ങിത്തുടങ്ങിയിരുന്നു. രണ്ടായിരത്തോളം പേർ ആ കുർബാനയിൽ സെന്റ് മേരീസ് പള്ളിയിലുണ്ടായിരുന്നു. ആ ഉദ്യമം പരാജയപ്പെട്ടപ്പോഴാണ് സിയോണ് പ്രൊട്ടസ്റ്റന്റു പള്ളി സ്ഫോടനത്തിനു തെരഞ്ഞെടുത്തത്.
ലോകം വിസ്മയിച്ച ക്ഷമ
ശാന്തതയോടും സമാധാനത്തോടും കൂടി സ്ഫോടനാത്മകമായ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കിയതിന് കർദിനാൾ മാൽക്കം നടത്തിയ ഇടപെടലുകളെ ശ്രീലങ്കൻ പൊതുസമൂഹം മാത്രമല്ല, വിവിധ ലോക രാഷ്ട്രങ്ങൾ ഇന്നും പ്രശംസിക്കുന്നു. ക്രൈസ്തവരുടെ ഭാഗത്തുനിന്നു തിരിച്ചടിയോ പ്രത്യാക്രമണങ്ങളോ ഇല്ലാതിരുന്നുവെന്നതിനെ ശ്രീലങ്കൻ പാർലമെന്റിൽ നടന്ന സർവകക്ഷി, സർവമത സമ്മേളനം ശ്ലാഘിക്കുകയും ചെയ്തു.
പ്രത്യാശയുടെ ഈസ്റ്റർ പുലരിയിൽ തീരാദുഃഖം സമ്മാനിച്ച ഭീകരവാദികളോട് അല്പം പോലും പകയില്ല, വിദ്വേഷമില്ല. അവരോടു ക്ഷമിക്കേണമേ എന്നാണു ദൈവത്തോടുള്ള പ്രാർഥന. ഉത്ഥിതൻ സമാധാനം ആശംസിച്ചതിന്റെ ഓർമയാചരണമായ ഈസ്റ്റർ നാളുകളിലൂടെ കടന്നു പോകുന്പോൾ, എവിടെയും സമാധാനം പുലരണമെന്നാണു സഭയുടെ ആഗ്രഹവും പ്രാർഥനയുമെന്ന് കർദിനാൾ മാൽക്കം പ്രസ്താവിച്ചു.
ഈസ്റ്റർ ദിനത്തിലെ ചാവേർ ആക്രമണങ്ങൾക്കുശേഷം ശ്രീലങ്കയിലെ ദേവാലയങ്ങളിൽ മാസങ്ങളോളം പരസ്യ ദിവ്യബലിയർപ്പണം ഒഴിവാക്കിയിരുന്നു. പള്ളികളും സഭാ സ്ഥാപങ്ങളും സ്കൂളുകളും സൈന്യത്തിന്റെ കാവലിലായിരുന്നു. ബിഷപ്പുമാർ വസതികളിലെ ചാപ്പലുകളിലും വൈദികർ താമസസ്ഥലങ്ങളിലുമാണു സ്വകാര്യമായി ദിവ്യബലിയർപ്പിച്ചത്.
കൊടുംപാതകം അരങ്ങേറിയ ആ ഈസ്റ്ററിനുശേഷമുള്ള പുതു ഞായറാഴ്ച ഒൗദ്യോഗിക വസതിയിലെ ചാപ്പലിൽ കർദിനാൾ ഡോ. മാൽക്കം രഞ്ജിത് അർപ്പിച്ച ദിവ്യബലി ആയിരക്കണക്കിനു വിശ്വാസികളാണു ടെലിവിഷനിലൂടെ കണ്ടത്.
ശ്രീലങ്കൻ പ്രസിഡന്റ് മൈത്രിപാല സിരിസേന, പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെ, പ്രതിപക്ഷ നേതാവ് മഹിന്ദ രാജപക്സെ എന്നിവർ കർദിനാളിനൊപ്പം ദിവ്യബലിയിൽ പങ്കെടുത്തിരുന്നു.
റെജി ജോസഫ്
ഈസ്റ്റർ തിരുക്കർമങ്ങൾക്കു നടുവിലെ ഭയാനകമായ ചാവേർ സ്ഫോടനങ്ങളും അൾത്താര മുന്നിലെ ഉറ്റവരുടെ രക്തസാക്ഷിത്വവും ശ്രീലങ്കൻ ക്രൈസ്തവരിൽ വിശ്വാസത്തിന്റെയും പ്രത്യാശയുടെയും ചൈതന്യം വർധിപ്പിച്ചതേയുള്ളു. 267 പേർ കൊല്ലപ്പെടുകയും അറുന്നൂറിലേറെ പേർക്ക് മാരകമുറിവുകളേൽക്കുകയും ചെയ്ത ദിനം ശ്രീലങ്കയിൽ ഉയർന്ന നിലവിളികൾ അനുസ്മരിക്കുന്പോൾ ഈ ഈസ്റ്റർ ദിനത്തിലും ലോകത്തിന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നു.
2019 ഏപ്രിൽ 21. ഇസ്ലാമിക് സ്റ്റേറ്റ് പിൻബലമുള്ള ശ്രീലങ്കൻ തീവ്രവാദി സംഘടന തൗഹീദ് ജമാ അത്ത് ചാവേറുകൾ ഈസ്റ്റർ തിരുക്കർമങ്ങൾക്കിടെ മൂന്നു ദേവാലയങ്ങളിൽ പൊട്ടിച്ചിതറി. തിരുവുത്ഥാനത്തെ പ്രഘോഷിക്കാൻ തോൾചേർന്നു തിങ്ങിനിറഞ്ഞ ക്രൈസ്തവവിശ്വാസികൾ ഒരു നിമിഷത്തെ ഉഗ്രസ്ഫോടനത്തിൽ മരിച്ചും മരിക്കാതെയും ചിതറിത്തെറിച്ചുവീണു. നിലവിളിച്ചോടിയവർക്കു മുകളിലേക്ക് ദേവാലയവും പൂജ്യവസ്തുക്കളും തിരുശേഷിപ്പുകളും പൊട്ടിയിടിഞ്ഞു പതിച്ചു. അൾത്താരയിലും ഭിത്തിയിലും അനേകരുടെ ചോരയും മാംസവും തെറിച്ചുപതിഞ്ഞു.
ഇന്ത്യൻ സമുദ്രത്തിൽ കണ്ണീർത്തുള്ളിപോലെ അടയാളപ്പെടുത്തപ്പെട്ട ശ്രീലങ്കൻ ദ്വീപിൽ അന്ന് എട്ട് ചാവേറുകളാണ് ക്രീസ്തീയ വിശ്വാസത്തെ ചിതറിക്കാനായി നിയുക്തരായത്. മരണത്തെ തോൽപ്പിച്ച ക്രിസ്തുവിന്റെ ഉത്ഥാനത്തിൽ പങ്കു ചേർന്നവരോടും അവർക്ക് ഒത്തു ചേരാൻ ഒരുക്കപ്പെട്ട ദൈവാലയത്തോടുമുള്ള അസഹിഷ്ണുതയായിരുന്നു ഐഎസ് പ്രകടമാക്കിയത്. സിലോണ് രാജ്യത്തിലെ ഏഴര ശതമാനം മാത്രം വരുന്ന ക്രൈസ്തവരുടെ സഹനത്തിനും പ്രാർഥനകൾക്കും ഉത്തരമെന്നോണം തകർക്കപ്പെട്ട ആ പള്ളികളെല്ലാം ഇപ്പോൾ പുനരുദ്ധരിക്കപ്പെട്ടിരിക്കുന്നു. കൂടുതൽ തീക്ഷ്ണമായ ചൈതന്യത്തോടെ അവർ വിശ്വാസത്തിൽ ക്രിസ്തുവിനെ പ്രഘോഷിക്കാൻ ഈ ഈസ്റ്റർ ദിനത്തിലും ഒത്തുചേരുന്നു.
മൂന്നു പള്ളികൾ
കൊളംബോ സെന്റ് ആന്റണീസ്, നെഗോംബോ സെന്റ് സെബാസ്റ്റ്യൻസ് കത്തോലിക്കാ പള്ളികളിലും ബട്ടിക്കലോവ സിയോൻ പ്രൊട്ടസ്റ്റന്റ് പള്ളിയിലുമായിരുന്നു ആ ഈസ്റ്റർ ദിനത്തിൽ തീവ്രവാദികളുടെ വിളയാട്ടം. തിരുക്കർമങ്ങളിൽ പങ്കെടുക്കാൻ വിദേശ ടൂറിസ്റ്റുകളും പള്ളികളിലുണ്ടായിരുന്നു. രാവിലെ 8.25ന് സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിലും 8.45ന് സെന്റ് ആന്റണീസ് പള്ളിയിലും 9.05ന് സിയോൻ പള്ളിയിലും ചാവേറുകൾ പൊട്ടിത്തെറിച്ചു.
12 കിലോ വരെ സ്ഫോടക വസ്തുക്കൾ ബോംബുടുപ്പുകളിൽ നിറച്ചാണ് 35 വയസിൽ താഴെ പ്രായമുള്ള എട്ടു യുവാക്കൾ ഐഎസിനു വേണ്ടി അന്നു ചാവേറുകളായത്. തൊട്ടു പിന്നാലെ ഷാംഗ്രില, കിംഗ്സ്ബെറി, സിനമണ് എന്നീ ആഡംബര ഹോട്ടലുകളിലും ചാവേർ സ്ഫോടനങ്ങൾ. ഒൗദ്യോഗിക മരണസംഖ്യ 267 എന്നാണ് കുറിക്കപ്പെട്ടതെങ്കിലും ഇതിൽ കൂടുതലാണെന്നും പറയപ്പെടുന്നു. മരിച്ചവരിൽ 11 ഇന്ത്യക്കാർ ഉൾപ്പെടെ 40 പേർ വിദേശികളായിരുന്നു. ഇതിൽ 45 കുട്ടികളും ഉൾപ്പെടുന്നു. തലേ മാസത്തിൽ പ്രഥമ ദിവ്യകാരുണ്യം സ്വീകരിച്ച നാലു കുട്ടികളും അന്നു രക്തസാക്ഷികളായി.
ഉത്ഥിതന്റെ കരങ്ങളിൽ
മൂന്നു ദേവാലയങ്ങളും മാസങ്ങൾക്കുള്ളിൽ ശ്രീലങ്കൻ നാവിക സേനയുടെയും വിവിധ രാജ്യങ്ങളുടെയും സഹായത്തോടെ പുനരുദ്ധരിക്കപ്പെട്ടു. ചാവേറുകൾ കൊന്നൊടുക്കിയവരുടെ പേരുകൾ അടയാളപ്പെടുത്തപ്പെട്ട ദേവാലയസ്മാരകത്തിൽ ഇങ്ങനെ എഴുതപ്പെട്ടിരിക്കുന്നു. ‘അവർ ഉത്ഥിതനായ അവിടത്തെ കരങ്ങളിൽ സുരക്ഷിതരാണ്.’ മരണത്തെ പരാജയപ്പെടുത്തിയ ക്രിസ്തുവിലുള്ള വിശ്വാസത്തിൽ ആശ്വാസം തേടുന്ന ഉറ്റവരുടെ ഏറ്റുപറച്ചിലിനു താഴെയാണ് മരിച്ചുവീണവരുടെ പേരുവിവരങ്ങൾ.
ഞങ്ങൾ ക്ഷമിച്ചിരിക്കുന്നു
ആ ദാരുണസംഭവത്തിന്റെ ഒന്നാം വാർഷിക ഈസ്റ്റർ ദിനത്തിൽ കൊളംബോ ആർച്ച്ബിഷപ് കർദിനാൽ ആൽബർട്ട് മാൽക്കം രഞ്ജിത് ലോകത്തോട് പറഞ്ഞു. ആ കൊലയാളികളോടും അവരെ അതിനു നിയോഗിച്ചവരോടും ക്രിസ്തുവിലുള്ള വിശ്വാസത്താൽ ഞങ്ങൾ ക്ഷമിച്ചിരിക്കുന്നു. അവരുടെ മാനസാന്തരത്തിനായി പ്രാർഥിക്കുന്നു. നുറുങ്ങുന്ന ഹൃദയവേദന ഉള്ളിലൊതുക്കി കർദിനാൾ മാൽക്കം ഇതു പറയുന്പോൾ സ്ഫോടനങ്ങളിൽ ഇരയായ ക്രൈസ്തവരുടെ ഉറ്റവർ അനുഭവിക്കുന്ന വേദന ലോകം മറന്നിട്ടുണ്ടാവില്ല.
176 അനാഥക്കുഞ്ഞുങ്ങൾ
176 കുട്ടികളാണ് ഈസ്റ്റർ ദിനത്തിലെ സ്ഫോടനത്തിൽ അനാഥരായത്. മാതാപിതാക്കൾ ഇരുവരും നഷ്ടമായവരും അച്ഛനോ അമ്മയോ നഷ്ടമായവരുമൊക്കെ ആരോരുമില്ലാതെ വേദനിക്കുന്നു. ശ്രീലങ്കൻ തീരത്തെ മത്സ്യത്തൊഴിലാളികളും കൂലിപ്പണിക്കാരുമായിരുന്നു ആ പള്ളികളിൽ അന്നുണ്ടായിരുന്ന ഏറെപ്പേരും. ഭാര്യയും മക്കളും നഷ്ടപ്പെട്ട് വീട്ടിൽ തനിച്ചിരിക്കുന്നരുടെ വേദനയൊപ്പാൻ കർദിനാളും സഭാസംവിധാനവും ഏറെ ദുരിതപ്പെട്ടു. അനേകം ഹൃദയങ്ങൾക്ക് മുന്നിൽ ഉത്തരമില്ലാതെ തനിക്ക് പകച്ചുനിൽക്കേണ്ടതായി വന്നതായി ആർച്ച് ബിഷപ് മാൽക്കം അന്നു വെളിപ്പെടുത്തി. ക്രിസ്തുസാക്ഷികളുടെ ചുടുനിണം വീണ മണ്ണിൽ വിശ്വാസം പടർന്നു പന്തലിച്ചിട്ടേയുള്ളു. ശ്രീലങ്കയിലും അത് ആവർത്തിക്കും.
വിശ്വാസം വർധിച്ചു
ഈ വേദനകൾക്കും സങ്കടങ്ങൾക്കും വേർപാടുകൾക്കുമിടയിലും ആശാവഹമായ മാറ്റം കാണാൻ കഴിഞ്ഞെന്നും ജനങ്ങൾ വിശ്വാസത്തിലേക്ക് കൂടുതലായി കടന്നുവന്നതായും അദ്ദേഹം പറഞ്ഞു.
കൊളംബോയിലെ ശ്രീലങ്കൻ കത്തോലിക്കരുടെ പ്രമുഖ തീർഥാടന കേന്ദ്രമാണ് നൂറ്റാണ്ടുകളുടെ പഴക്കമുള്ള സെന്റ് ആന്റണീസ് ദേവാലയം. കൊളംബോ അതിരൂപതയുടെ കീഴിലുള്ള കൊച്ചിക്കാടെ സെന്റ് ആന്റണീസ് പള്ളി ശ്രീലങ്കയുടെ ദേശീയ പൈതൃക കേന്ദ്രമാണ്.
ഫ്രാൻസിലെ റെയിംസ് കത്തീഡ്രൽ മാതൃകയിൽ 1940കളിൽ പണികഴിപ്പിച്ചതാണ് സെന്റ് സെബാസ്റ്റ്യൻസ് പള്ളി. കിഴക്കൻ തീര നഗരമായ ബട്ടികലോവയിലാണ് സിയോണ് ദേവാലയം. ലോകത്തിന്റെ കരളലിയിക്കുന്നതായിരുന്നു അന്നത്തെ ശവസംസ്കാര കാഴ്ചകൾ. തകർന്നുവീണ അവശിഷ്ടങ്ങൾ ബുൾഡോസറുകൾ ഉപയോഗിച്ച് നീക്കിയശേഷമാണ് സെന്റ് സെബാസ്റ്റ്യൻസ് പള്ളി മുറ്റത്ത് സംസ്കാര ശുശ്രൂഷകൾ നടന്നത്. ഇടവകക്കാരുടെ മൃതദേഹങ്ങൾ ഒന്നിനു പിറകെ ഒന്നായി എത്തിച്ച് ഒരുമിച്ച് കബറടക്കിയ ദയനീയ സാഹചര്യം.
ബെട്ടിക്കലോവയിലെ പ്രസിദ്ധവും രണ്ടു മൂന്നു നൂറ്റാണ്ട് പൗരാണികവുമായ സെന്റ് മേരീസ് പള്ളിയാണു ചാവേറുകൾ അന്ന് ആദ്യം ലക്ഷ്യമിട്ടിരുന്നത്. ബോംബു ബാഗുകൾ മുതുകിലും നെഞ്ചിലും തൂക്കിയിട്ട് ചാവേർ സെന്റ് മേരീസ് പള്ളിയിൽ എത്തിയപ്പോഴേക്കും ഈസ്റ്റർ തിരുക്കർമങ്ങൾ പൂർത്തിയായി ജനങ്ങൾ മടങ്ങിത്തുടങ്ങിയിരുന്നു. രണ്ടായിരത്തോളം പേർ ആ കുർബാനയിൽ സെന്റ് മേരീസ് പള്ളിയിലുണ്ടായിരുന്നു. ആ ഉദ്യമം പരാജയപ്പെട്ടപ്പോഴാണ് സിയോണ് പ്രൊട്ടസ്റ്റന്റു പള്ളി സ്ഫോടനത്തിനു തെരഞ്ഞെടുത്തത്.
ലോകം വിസ്മയിച്ച ക്ഷമ
ശാന്തതയോടും സമാധാനത്തോടും കൂടി സ്ഫോടനാത്മകമായ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കിയതിന് കർദിനാൾ മാൽക്കം നടത്തിയ ഇടപെടലുകളെ ശ്രീലങ്കൻ പൊതുസമൂഹം മാത്രമല്ല, വിവിധ ലോക രാഷ്ട്രങ്ങൾ ഇന്നും പ്രശംസിക്കുന്നു. ക്രൈസ്തവരുടെ ഭാഗത്തുനിന്നു തിരിച്ചടിയോ പ്രത്യാക്രമണങ്ങളോ ഇല്ലാതിരുന്നുവെന്നതിനെ ശ്രീലങ്കൻ പാർലമെന്റിൽ നടന്ന സർവകക്ഷി, സർവമത സമ്മേളനം ശ്ലാഘിക്കുകയും ചെയ്തു.
പ്രത്യാശയുടെ ഈസ്റ്റർ പുലരിയിൽ തീരാദുഃഖം സമ്മാനിച്ച ഭീകരവാദികളോട് അല്പം പോലും പകയില്ല, വിദ്വേഷമില്ല. അവരോടു ക്ഷമിക്കേണമേ എന്നാണു ദൈവത്തോടുള്ള പ്രാർഥന. ഉത്ഥിതൻ സമാധാനം ആശംസിച്ചതിന്റെ ഓർമയാചരണമായ ഈസ്റ്റർ നാളുകളിലൂടെ കടന്നു പോകുന്പോൾ, എവിടെയും സമാധാനം പുലരണമെന്നാണു സഭയുടെ ആഗ്രഹവും പ്രാർഥനയുമെന്ന് കർദിനാൾ മാൽക്കം പ്രസ്താവിച്ചു.
ഈസ്റ്റർ ദിനത്തിലെ ചാവേർ ആക്രമണങ്ങൾക്കുശേഷം ശ്രീലങ്കയിലെ ദേവാലയങ്ങളിൽ മാസങ്ങളോളം പരസ്യ ദിവ്യബലിയർപ്പണം ഒഴിവാക്കിയിരുന്നു. പള്ളികളും സഭാ സ്ഥാപങ്ങളും സ്കൂളുകളും സൈന്യത്തിന്റെ കാവലിലായിരുന്നു. ബിഷപ്പുമാർ വസതികളിലെ ചാപ്പലുകളിലും വൈദികർ താമസസ്ഥലങ്ങളിലുമാണു സ്വകാര്യമായി ദിവ്യബലിയർപ്പിച്ചത്.
കൊടുംപാതകം അരങ്ങേറിയ ആ ഈസ്റ്ററിനുശേഷമുള്ള പുതു ഞായറാഴ്ച ഒൗദ്യോഗിക വസതിയിലെ ചാപ്പലിൽ കർദിനാൾ ഡോ. മാൽക്കം രഞ്ജിത് അർപ്പിച്ച ദിവ്യബലി ആയിരക്കണക്കിനു വിശ്വാസികളാണു ടെലിവിഷനിലൂടെ കണ്ടത്.
ശ്രീലങ്കൻ പ്രസിഡന്റ് മൈത്രിപാല സിരിസേന, പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെ, പ്രതിപക്ഷ നേതാവ് മഹിന്ദ രാജപക്സെ എന്നിവർ കർദിനാളിനൊപ്പം ദിവ്യബലിയിൽ പങ്കെടുത്തിരുന്നു.
റെജി ജോസഫ്