ഇപ്പോൾ ഞങ്ങൾക്കു കാര്യങ്ങൾ വ്യക്തമാണ്. വികലാംഗ ബ്ലോക്കിൽ എത്തുന്ന ദിവസം മുതൽ ഏതാനും ആഴ്ചകളിലേക്ക് നിങ്ങളുടെ ആയുസ് ചുരുങ്ങിയിരിക്കുന്നു.
ആശുപത്രിയിൽ നിന്ന് മോചനം; പക്ഷേ...
എന്റെ ബോധം പോയിട്ട് അനേകം മണിക്കൂറുകൾ കഴിഞ്ഞിരിക്കുന്നു. ഞാൻ ഉണർന്നതു പാതിരാവിലാണ്. ചില സ്വരങ്ങൾ ഞാൻ കേട്ടു.
"അതിങ്ങുതരൂ!''
"നിങ്ങളൊരു വിഡ്ഢി തന്നെ. അതു തെറ്റായ ഇൻജക്ഷനാണ്.''
"അതു സാരമില്ല. വേറൊന്നും അവിടില്ല. വേറൊന്നു പരീക്ഷിക്കാൻ ഞാനില്ല.''
ഞാൻ നിശബ്ദമായി കിടന്നു. ചെറിയൊരു ചലനം പോലും മരണത്തെ വിളിച്ചു വരുത്താം.
ആരോ എന്റെ തുടയിൽ കുത്തി. കഠാര കുത്തിയിറക്കുന്നതുപോലെ വേദന തോന്നി.
വേദന വേഗം അവസാനിച്ചു. മൂത്രമൊഴിക്കാൻ പോകണമെന്നുള്ള ഒരു തോന്നൽ. എത്ര ഭീകരമാണത്!
പരമാവധി ശ്രദ്ധയോടെ ഞാൻ തറയിലേക്ക് നിരങ്ങിയിറങ്ങി. കൈകാലുകൾകൊണ്ടിഴഞ്ഞ് ഒരു വിധത്തിൽ ഞാൻ ശുചിമുറിയിലേക്കു പോയി. ശരീരമാസകലം കലശലായ വേദനയും.
അന്നു രാത്രി പിന്നീടെനിക്ക് ഉറങ്ങാനേ സാധിച്ചില്ല. കുറെ കിലോ ഭാരം കുറഞ്ഞതായി എനിക്കു തോന്നി. ആ ഇൻജക്ഷൻ കൊണ്ടു തന്നെ ഞാൻ രക്ഷപ്പെട്ടതായി എനിക്കു തോന്നി.
നേരം വെളുത്തപ്പോൾ എന്റെ പോളണ്ടുകാരൻ സ്നേഹിതന് നന്ദി പറയാൻ ഞാനാഗ്രഹിച്ചു. "നിങ്ങൾ എന്തിനെക്കുറിച്ചാണു പറയുന്നത് എന്നെനിക്കു മനസിലാകുന്നില്ല'' എന്നു മാത്രമാണ് അയാൾ പറഞ്ഞത്. മുൻകരുതലിന്റെ് ഭാഗമായിട്ടായിരുന്നോ ഈ അജ്ഞത? അതോ ഞാൻ നന്ദിപറയേണ്ടത് മറ്റൊരാളിനോടാണോ?
ഇന്നുവരെ എനിക്കത് അറിഞ്ഞുകൂടാ.
"ബ്രാഹ് മോണ്ടിനെ അവർ കൊണ്ടുപോയോ? '' രാവിലെ ബാറ്റി എഷ് എനിക്കു സുപ്രഭാതം ആശംസിച്ചപ്പോൾ ഞാൻ ആദ്യമായി ചോദിച്ചത് ഇക്കാര്യമാണ്. രാത്രിയിലെ എന്റെ അനുഭവങ്ങളൊന്നും ഞാൻ പങ്കുവച്ചില്ല. ഡാഹാവിൽ എല്ലാവരും സ്വന്തം സഹനങ്ങൾ തനിയെ സഹിക്കുകയാണ് പതിവ്.
"മൃതദേഹങ്ങൾ അവിടെത്തന്നെയുണ്ട്. ഏറ്റവും അടിയിലാണ് ബ്രാഹ് മോണ്ട്. അച്ചനെ കാണാൻ തന്നെ സാധ്യമല്ല.''
ഞാൻ കിടക്കയിൽ നിന്ന് എഴുന്നേല്ക്കാൻ പോലും ശ്രമിച്ചില്ല. കാരണം ഒരു കുന്ന് നഗ്നമായ മൃതശരീരങ്ങളുടെ കാഴ്ച എങ്ങനെയായിരിക്കുമെന്ന് എനിക്കറിയാം. സ്വർണപ്പല്ലുകൾ ഇളക്കിയെടുത്ത മൃതദേഹങ്ങളെ ബാരക്കിന്റെ മുന്നിൽ വിറകുമുട്ടികൾ പോലെ കൂട്ടിയിട്ടിരിക്കുകയാണ്. ശവങ്ങൾ ദഹിപ്പിക്കാനുള്ള ആളുകൾ വണ്ടിയുമായി വരുംവരെ മൃതദേഹങ്ങൾ അവിടെ കിടക്കും.
"25487, ചോദ്യംചെയ്യലിനായി വരിക.''
എന്റെ ഹൃദയം തുള്ളിച്ചാടുകയാണോ! നല്ലതെന്തോ വരാൻ പോകുന്നതുപോലെ. എന്തായാലും ആരോ ഒരാൾ എനിക്കുവേണ്ടി ബുദ്ധിമുട്ടുകൾ ഏറ്റെടുക്കുന്നുണ്ട് എന്നതിന്റെ അടയാളമാണത്.
"അയാൾക്ക് എഴുന്നേറ്റുനില്ക്കാൻ സാധ്യമല്ല,'' ഡ്യൂട്ടി നഴ്സ് പറഞ്ഞു.
"അങ്ങനെയാണെങ്കിൽ അയാളെ ഇറക്കിവിടാൻ സാധ്യമല്ല,'' വാതിൽക്കൽ നിന്നിരുന്ന നാസി ഉദ്യോഗസ്ഥൻ പറഞ്ഞു. ക്യാന്പിൽ ഞാൻ ആദ്യമായി കാണുന്ന സിവിലിയൻ ആയിരുന്നു അയാൾ. "ആ തെമ്മാടി (ഒരു തെറിയാണ് അയാൾ പറഞ്ഞത്) എവിടെ?'' അയാൾ ചോദിച്ചു.
"ഇവിടെ,'' ഞാൻ പരമാവധി ഉച്ചത്തിൽ വിളിച്ചുപറഞ്ഞു.
അതേ നിമിഷം ഞാൻ തറയിൽ അറ്റൻഷനായി നിവർന്നുനില്ക്കുകയാണ്! പുതുപ്പുവാരിച്ചുറ്റി ഞാൻ അയാളെ ശുചിമുറിയിലേക്ക് അനുഗമിച്ചു. അവിടെ ഒരു ടോയ്ലറ്റ് സീറ്റിൽ ഇരിക്കാൻ അയാൾ ആജ്ഞാപിച്ചു. ചോദ്യം ചെയ്യൽ തുടങ്ങി.
"നിന്നെ മോചിപ്പിച്ചാൽ നീ എന്താണു ചെയ്യാൻ പോകുന്നത്?''
എന്റെ ഹൃദയം പൊട്ടിപ്പോകുമെന്നു ഞാൻ വിചാരിച്ചു. ചിന്തകൾ ക്രമീകരിക്കാൻ ഞാൻ കഠിനമായി യത്നിച്ചു, അവ ദുർബലങ്ങളും അസ്വസ്ഥങ്ങളുമായിരുന്നെങ്കിൽകൂടി. അയാൾ ഉദ്ദേശിക്കുന്നത് എന്താണെന്നു ഞാൻ ഊഹിക്കുകയും ചെയ്തു.
"ആരോഗ്യകാരണങ്ങളാൽ എനിക്ക് അവധിതരണമെന്ന് ഞാൻ എന്റെ മെത്രാനോട് ആവശ്യപ്പെടും.'' ഞാൻ ശ്രദ്ധാപൂർവം പറഞ്ഞു.
" എന്നിട്ട്? എന്നിട്ടു നീ നിന്റെ രക്തംപുരണ്ട ളോഹ വീണ്ടും എടുത്തണിയുകയും പഴയ നാടകം ആവർത്തിക്കുകയും ചെയ്യും, അല്ലേ? ഞാൻ ധാരാളം കേട്ടുകഴിഞ്ഞു.''
അയാൾ പോയിക്കഴിഞ്ഞു. സംഭവിച്ചതിനെക്കുറിച്ച് എന്താണു മനസിലാക്കണ്ടത് എന്നറിയാതെ ഞാൻ എന്റെ കിടക്കയിൽ ചെന്നു വീണു. എന്റെ ഉത്തരം ശരിയായിരുന്നോ? എനിക്ക് എത്രദൂരംവരെ പോകാമായിരുന്നു? ഏതായാലും എനിക്ക് ഒരു മനസ്താപവും തോന്നിയില്ല.
മറ്റൊരു സ്ഥലത്തിരുന്ന് ആരോ ഒരാൾ എനിക്കുവേണ്ടി, എന്റെ മോചനത്തിനുവേണ്ടി, പണിയെടുക്കുന്നുണ്ട് എന്ന വസ്തുത എന്നെ ഏറെ ആശ്വസിപ്പിച്ചു.
ഈ വിചാരം എന്നെ ധൈര്യവാനാക്കി. ഏതാനും ദിവസങ്ങൾക്കകം ഒന്നോ രണ്ടോ മണിക്കൂർ എനിക്ക് എണീറ്റുനിൽക്കാൻ സാധിച്ചു. അപ്പോൾ എന്റെ ഇഷ്ടപ്പെട്ട പ്രവൃത്തി ബാരക്കിന്റെ മുൻവശത്തെത്തി ബാറ്റി എഷിനോടൊപ്പം വെയിൽകായുക എന്നതായിരുന്നു.
വാന്പാക്കിനെ ഞങ്ങൾ കാണുന്നതേ ഇല്ലായിരുന്നു. മൂന്നാം നന്പർ മുറിയിലെ കർക്കശക്കാരനായ നഴ്സ് മറ്റു മുറികളിലെ അന്തേവാസികളുമായി ഇടപഴകാൻ അവിടത്തെ രോഗികളെ അനുവദിച്ചിരുന്നില്ല.
ഒരു ദിവസം വാന്പാക്കിന്റെ പേരു വിളിക്കുന്നതുകേട്ടു. അദ്ദേഹം നിരയൊപ്പിച്ചു നിൽക്കേണ്ടിവന്നു. പിന്നെ മറ്റുള്ളവരോടൊപ്പം അദ്ദേഹത്തെയും അംഗവൈകല്യം വന്നവരുടെ ബ്ലോക്കിലേക്കു മാറ്റി.
എന്തുകൊണ്ടാണ് വികലാംഗരുടെ ബ്ലോക്കിൽ? ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞവരെ ജോലിചെയ്യാൻ പറ്റാത്തവർ എന്ന മുദ്രകുത്തി, മറ്റുള്ളവരിൽനിന്നകറ്റി "വികലാംഗരുടെ ബ്ലോക്കിൽ' പാർപ്പിക്കണമെന്ന് പുതിയൊരു നിയമം നടപ്പാക്കിയിട്ടുണ്ട്. ഇക്കാര്യത്തിലും വൈദികർക്ക് പ്രത്യേക പരിഗണനയുണ്ട്. ആശുപത്രിയിൽനിന്നു വിടുതൽ കിട്ടിയ, ആരോഗ്യം വീണ്ടെടുത്ത വൈദികരെ വികലാംഗരുടെ ബ്ലോക്കിൽ മാത്രമേ അയയ്ക്കൂ.
അത് അത്ര പ്രാധാന്യമുള്ള കാര്യമല്ല. എന്നാൽ ഒന്നുണ്ട്. കൃത്യമായ ഇടവേളകളിൽ ആ ബ്ലോക്കിലെ അന്തേവാസികളെ വാഹനങ്ങളിൽ കയറ്റിക്കൊണ്ടുപോകും. പോകുന്ന റൂട്ട് ആർക്കുമറിഞ്ഞുകൂടാ. വൈദ്യുതശ്മശാനങ്ങളിൽ അവരുടെ യാത്ര അവസാനിക്കും.
ഇപ്പോൾ ഞങ്ങൾക്കു കാര്യങ്ങൾ വ്യക്തമാണ്. വികലാംഗ ബ്ലോക്കിൽ എത്തുന്ന ദിവസം മുതൽ ഏതാനും ആഴ്ചകളിലേക്ക് നിങ്ങളുടെ ആയുസ് ചുരുങ്ങിയിരിക്കുന്നു.
ഏതാനും ദിവസങ്ങൾക്കകം ബാറ്റി എഷിന്റെ തവണ വന്നു. ആശുപത്രിയിൽ സുഹൃത്തുക്കളില്ലാതെ ഞാൻ തനിച്ചായി. ബ്രസൽസിൽനിന്നുള്ള വൈദികനും എന്റെ സ്നേഹിതനുമായ മോറിസ് ദ ബെക്കറിന്റെ ഒപ്പമാണു ഞാൻ കൂടുതൽ സമയം ചെലവഴിക്കുന്നത്. തികഞ്ഞ ആധ്യാത്മിക മനുഷ്യനായ അദ്ദേഹം എപ്പോഴും സമചിത്തത പാലിക്കുന്നു. അദ്ദേഹവുമായുള്ള സഹവാസം എനിക്കും ഗുണംചെയ്തു.
ആ ദിവസങ്ങളിൽ ഭക്ഷണം കൊണ്ടുവന്നുതന്നിരുന്ന ഒരു തടവുകാരൻ ഡാഹാവ് ക്യാന്പിലുണ്ടായിരുന്ന നിരവധി ലക്സംബർഗുകാരുടെ വിവരങ്ങൾ എന്നോടു പറഞ്ഞു: ഫ്രാൻസ് ക്ലെമന്റ് മരിച്ചുപോയി; മോൺ. ഒറിഗർ ഇപ്പോഴും വികലാംഗരുടെ ബ്ലോക്കിലാണ്. ഫാ. ഡ്യുപോംഗ് ഇപ്പോൾ 14-ാം നന്പർ ബാരക്കിലാണ്, വൈദികരുടെ ബാരക്കിലല്ല. അദ്ദേഹത്തെ ജോലികൾക്കു നിയോഗിച്ചിട്ടുമുണ്ട്. ഫാ. തോണും ഫാ. നോപ്പെനിയും രോഗികളായിരുന്നു. എന്നാലിപ്പോൾ അവർക്കും ഭേദമുണ്ട്.
ഫാ. മോറിസിനെയും എന്നെയും ആശുപത്രിയിൽനിന്നു ഡിസ്ചാർജ് ചെയ്തത് ജൂലൈ 23-നാണ്.
ഏതാനും ചുവടുകൾ നടക്കാൻ മാത്രം ആരോഗ്യം ഞാൻ വീണ്ടെടുത്തിരുന്നു. ഞങ്ങളുടെ പൊതുവായ ആരോഗ്യസ്ഥിതിക്കു ചേർന്ന വിധത്തിൽ വളരെ സാവധാനം തപ്പിത്തടഞ്ഞ് ഏതാനും ചുവടുകൾ...
ഞങ്ങൾ പുറത്തുപോകാനായി വരിയിൽ നിൽക്കുന്പോൾ എമിൽ ഷൗസ് എന്നെ വിളിച്ചു. പുറത്തെ ജോലികളെല്ലാം കഴിഞ്ഞ് അദ്ദേഹവും ഇപ്പോൾ ആശുപത്രിയിലാണ്!
അദ്ദേഹത്തിന്റെ നീരുവന്നു വീർത്ത മുഖം കണ്ടപ്പോൾ "എഡേമ'യാണ് എന്നെനിക്കു തീർച്ചയായി.
"ബാറ്റിയും മറ്റുള്ളവരും എവിടെ?’
"വികലാംഗരുടെ ബ്ലോക്കിൽ. അവിടെനിന്ന് അവസാനം പുറത്തുവരുന്നതു ഞാനാണ്.
പെട്ടെന്ന് കൈപിടിച്ചൊന്നു കുലുക്കാൻ മാത്രമേ നേരം കിട്ടിയുള്ളൂ. പിന്നെ ഞങ്ങൾ മാർച്ചുചെയ്തു പോയി.
ഇപ്പോൾ മൂന്നു ബ്ലോക്കുകൾ വികലാംഗരുടേതായി മാറ്റി: 23 ഉം 25 ഉം 27 ഉം. ആശുപത്രി ബ്ലോക്കുപോലെ അവയും കന്പിവേലികൊണ്ട് കെട്ടി വേർതിരിച്ചു. ഞങ്ങൾ മിത്രങ്ങൾ വീണ്ടും ഒന്നിച്ചുവന്നത് സന്തോഷകരമായി. മോൺസിഞ്ഞോർ ഒറിഗർ, ബാറ്റി എഷ്, വാന്പാക്ക്, ഞാൻ. ഫാ. സ്റ്റോഫെൽസ്, ബെക്കർ, ബ്രാഹ്മോണ്ട് എന്നിവർ നിത്യതയിൽ വിലയം പ്രാപിച്ചിരുന്നു.
ഒറിഗറും ഞാനും ഒന്നാം നന്പർ മുറിയിലും എഷും വാന്പാക്കും മൂന്നാം നന്പർ മുറിയിലുമാണ്.
പുതിയ ബ്ലോക്കിൽ ഞങ്ങൾക്കോരോരുത്തർക്കും ഓരോ ഷർട്ട് നൽകപ്പെട്ടു. ഞങ്ങൾ തന്നെ അവ തയ്ച്ച് കേടുപോക്കി ഉപയോഗിക്കണമായിരുന്നു. ചിലർ ഒറ്റയുടുപ്പാക്കി അതു മാറ്റി. മറ്റു ചിലർ മറ്റു തുണിക്കഷണങ്ങൾ തുന്നിപ്പിടിപ്പിച്ച് നീളംകൂട്ടി. കാവൽക്കാർക്കോ മറ്റു തടവുകാർക്കോ റൊട്ടി കൊടുത്തു പകരം വാങ്ങിയവയാണ് ഈ തുണിക്കഷണങ്ങൾ. പുതുതായി വന്നവർ മാത്രമേ തുണികൾ പരിഷ്കരിക്കാൻ ഒരുന്പെട്ടുള്ളൂ. മറ്റുള്ളവർക്ക് അവയിലൊന്നും താല്പര്യമില്ല. (തുടരും)
തടവറ സ്മരണകൾ ഫാ. ജീൻ ബെർനാർഡ്
പരിഭാഷ: ഡോ. വർഗീസ് പുളിമരം
ആശുപത്രിയിൽനിന്നു മോചനം; പക്ഷേ..,
03:45 AM Apr 04, 2021 | Deepika.com