യേശുവിൽ വിശ്വസിക്കുന്നവർക്കും അവിടുന്നിൽ നങ്കൂരമിട്ടു ജീവിതയാത്ര ചെയ്യുന്നവർക്കും പുനരുത്ഥാനം ഉറപ്പാണ്. അവർ മരിച്ചാലും ജീവിക്കും.
ഒരു കാലത്ത് അലാസ്ക റഷ്യയുടെ ഭാഗമായിരുന്നു. ഏബ്രഹാം ലിങ്കണ് പ്രസിഡന്റായിരിക്കുന്പോഴാണു റഷ്യയിൽനിന്ന് അമേരിക്ക അലാസ്ക വാങ്ങിയത്. 1867 മാർച്ച് 30-ന് അമേരിക്കയും റഷ്യയും ഒപ്പുവച്ച ഉടന്പടിയനുസരിച്ച് അമേരിക്ക 72 ലക്ഷം ഡോളർ റഷ്യക്ക് നൽകിയപ്പോൾ അലാസ്ക അമേരിക്കയുടെ ഭാഗമായി മാറി. ഈ തുക ഇപ്പോഴത്തെ മൂല്യം കണക്കാക്കുകയാണെങ്കിൽ 12 കോടി ഡോളർ വരും. ഈ കണക്കനുസരിച്ച് അമേരിക്ക അന്നു റഷ്യക്കു കൊടുത്തത് ഏക്കറിന് ഒന്നര രൂപ വീതം മാത്രം!
അലാസ്കയുടെ ഈ കഥ ഇവിടെ എഴുതിയതു മറ്റൊരു കഥ പറയാനാണ്.
അലാസ്ക റഷ്യയുടെ ഭാഗമായിരുന്ന കാലം. ആ കാലത്താണ് റഷ്യൻ വ്യാപാരിയും പര്യവേക്ഷകനുമായിരുന്ന അലക്സാണ്ടർ ബാരനോവ് (1747-1819) അലാസ്കയിലെത്തുന്നത്. 1790-ൽ സൈബീരിയയിൽനിന്ന് അലാസ്കയിലെത്തിയ അദ്ദേഹം ആദ്യം ഒരു റഷ്യൻ കന്പനിയുടെ പ്രാദേശിക മാനേജരായി ജോലിചെയ്തു. 1799-ൽ "റഷ്യൻ- അമേരിക്കൻ കന്പനി’യുടെ ചീഫ് മാനേജരായി നിയമിതനായ അദ്ദേഹം അലാസ്കയുടെ ഗവർണർ എന്ന വിധത്തിലായിരുന്നു അവിടെ പ്രവർത്തിച്ചിരുന്നത്.
1792-ൽ അലാസ്കയുടെ തെക്കുപടിഞ്ഞാറു ഭാഗത്തുള്ള കോഡിയാക്കിൽനിന്ന് അലാസ്കൻ ഉൾക്കടലിലൂടെ ബാരനോവ് ഒരു കപ്പലിൽ യാക്കുറ്റാറ്റ് എന്ന സ്ഥലത്തേക്കു യാത്ര ചെയ്യുകയായിരുന്നു. അപ്പോൾ വലിയ ഒരു കടൽക്ഷോഭം ഉണ്ടായി. ആ കടൽക്ഷോഭത്തിൽനിന്ന് അദ്ദേഹവും കൂട്ടരും രക്ഷപ്പെട്ടത് അധികം അകലെയല്ലാതിരുന്ന ഒരു കടലിടുക്കിൽ അഭയം തേടിക്കൊണ്ടാണ്.
കടൽക്ഷോഭം ബാധിക്കാത്ത ഒരു ഉൾക്കടലായിരുന്നു അത്. ആ ഉൾക്കടലിന് അന്നു ബാരനോവ് "റെസുറെക്ഷൻ ബെ’ അതായത് ഉത്ഥാന ഉൾക്കടൽ എന്നു പേരു നൽകി. അതേത്തുടർന്ന് ഈ ഉൾക്കടൽ ഇപ്പോഴും ഉത്ഥാന ഉൾക്കടൽ എന്ന് അറിയപ്പെടുന്നു. എന്തുകൊണ്ടാണ് ബാരനോവ് ആ ഉൾക്കടലിന് ഈ പേരു നൽകിയത്?
അതിന്റെ കാരണം, ബാരനോവും കൂട്ടരും അവിടെ എത്തിയതു റഷ്യൻ കലണ്ടർ അനുസരിച്ചുള്ള ഉയിർപ്പുതിരുനാൾ ദിനത്തിലായിരുന്നു എന്നതാണ്. എന്നാൽ, മറ്റൊരു കാരണംകൂടി ചിലർ ചൂണ്ടിക്കാണിക്കുന്നുണ്ട്. അതാകട്ടെ ബാരനോവിനും കൂട്ടർക്കും അന്നുണ്ടായ അനുഭവമായിരുന്നു. കടൽക്ഷോഭംമൂലം സ്വന്തം ജീവൻപോലും നഷ്ടപ്പെട്ടു എന്നു കരുതിയ അവസരത്തിലാണ് അവർ അപ്രതീക്ഷിതമായി ശാന്തത കുടികൊള്ളുന്ന ഈ ഉൾക്കടലിൽ എത്തിയത്. അങ്ങനെ അവിടെവച്ച് അവർക്കു ജീവൻ തിരിച്ചുകിട്ടിയതുകൊണ്ടാണത്രേ ഈ ഉൾക്കടലിന് ഉത്ഥാന ഉൾക്കടൽ എന്നു പേരു നൽകിയത്.
ഇന്നു ലോകമെന്പാടും ക്രൈസ്തവർ ഉയിർപ്പുതിരുനാൾ ആഘോഷിക്കുകയാണ്. മനുഷ്യവംശത്തിന്റെ പാപപരിഹാരത്തിനായി ക്രൂശിൽ തറയ്ക്കപ്പെട്ടു മരിച്ചതിനുശേഷം മൂന്നാം ദിവസം ദൈവപുത്രനായ യേശുക്രിസ്തു ഉയിർത്തെഴുന്നേറ്റ മഹദ് സംഭവം അനുസ്മരിക്കുന്ന അവസരം. യേശുവിന്റെ ഉത്ഥാനം ഒരു ചരിത്രസംഭവം മാത്രമല്ല. അതോടൊപ്പം, അതു നമ്മുടെ ജീവിതത്തിന്റെ ഭാഗവുമായി മാറിയിരിക്കുകയാണ്.
കാറ്റും കോളും ആഞ്ഞടിക്കുന്ന നമ്മുടെ ജീവിതയാത്രയിൽ നമ്മുടെ ജീവിതനൗകയുടെ നങ്കൂരം നാം ഇടുന്നതു യേശുവിന്റെ ഉത്ഥാനം എന്ന ഉൾക്കടലിലാണ്. നമ്മുടെ നാഥനും രക്ഷകനുമായ ഉത്ഥിനായ യേശുവിൽ നാം നങ്കൂരമിടുന്പോൾ അവിടത്തെ നവജീവനിൽ ഇപ്പോൾത്തന്നെ നമുക്കു പങ്കുപറ്റാനാകുന്നു. എന്നു മാത്രമല്ല, അവിടത്തേക്കു മാത്രം നൽകാൻ സാധിക്കുന്ന സമാധാനവും നമുക്കു സംലഭ്യമാകുന്നു.
ഉത്ഥാനം ചെയ്തതിനുശേഷം യേശു ശിഷ്യന്മാർക്കു പ്രത്യക്ഷപ്പെട്ടപ്പോൾ അവിടുന്ന് ആദ്യം ആശംസിച്ചതു സമാധാനമായിരുന്നു. അതായിരുന്നു അപ്പോൾ അവർക്ക് ഏറ്റവും ആവശ്യമായിരുന്നതും. നമ്മുടെയും ജീവിതത്തിൽ മറ്റെന്തിനെയുംകാൾ നമുക്ക് ആവശ്യമായിട്ടുള്ളതു യേശു തരുന്ന സമാധാനമാണ്. അവിടുന്നു നൽകുന്ന സമാധാനം നമ്മിലുണ്ടെങ്കിൽ നമ്മുടെ ജീവിതത്തിൽ ഏതു കാറ്റും കോളും വിജയപൂർവം നമുക്കു നേരിടാനാകും എന്നതാണു വാസ്തവം.
ഉത്ഥാന ഉൾക്കടലിന്റെ കഥയിലേക്കു മടങ്ങിവരട്ടെ. ശീതകാലത്ത് തണുപ്പു കട്ടിയാകുന്പോൾ അലാസ്കൻ ഉൾക്കടലിന്റെ മുകൾഭാഗം മുഴുവൻ മഞ്ഞുകട്ടയായി മാറും. എന്നാൽ, ഉത്ഥാന ഉൾക്കടലിൽ വെള്ളം ഒരിക്കലും മഞ്ഞുകട്ടയായി മാറില്ലത്രെ. തന്മൂലം ഈ ഉൾക്കടലിൽ ഗതാഗത്തിന് ഒരിക്കലും തടസം വരാറില്ല! അതായത് ഈ ഉൾക്കടൽ എപ്പോഴും സുരക്ഷിതമാണെന്നു സാരം.
ഉത്ഥിനായ യേശുവിൽ തങ്ങളുടെ നങ്കൂരം ഇടുന്നവരുടെ കാര്യത്തിലും ഇതുതന്നെയാണു സംഭവിക്കുന്നത്. അവിടത്തോടൊപ്പം നാം എപ്പോഴും സുരക്ഷിതരാണെന്നു വ്യക്തം. പ്രത്യേകിച്ചും നാം മരണമെന്ന മഹാസമുദ്രം കടക്കുന്പോൾ. ഉത്ഥിതനായ യേശുവിൽ വിശ്വാസമർപ്പിക്കുന്ന നമ്മെ സംബന്ധിച്ചിടത്തോളം മരണം നമ്മുടെ ജീവിതത്തിന്റെ അവസാനമല്ല. നേരെ മറിച്ച്, അതു പുതിയൊരു ജീവിതത്തിന്റെ തുടക്കം മാത്രമാണ്. ആ തുടക്കം സാധ്യമാകുന്നതാകട്ടെ ഉത്ഥാനം ചെയ്ത യേശുവിലൂടെയും.
തന്റെ സ്നേഹിതനായ ലാസറിനെ മരിച്ചവരിൽനിന്ന് ഉയിർപ്പിക്കുന്നതിനുമുൻപായി അവിടുന്നു പറഞ്ഞു: "പുനരുത്ഥാനവും ജീവനും ഞാനാകുന്നു. എന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും.’ അതെ, അവിടുത്തെ വിശ്വസിക്കുന്നവർക്കും അവിടുന്നിൽ നങ്കൂരമിട്ടു ജീവിതയാത്ര ചെയ്യുന്നവർക്കും പുനരുത്ഥാനം ഉറപ്പാണ്. അവർ മരിച്ചാലും ജീവിക്കും.
ഉയിർപ്പുതിരുനാൾ ആഘോഷിക്കുന്ന ഈ അവസരത്തിൽ, നമുക്കു നവജീവൻ നൽകുന്ന ഉത്ഥാനത്തിന്റെ ഉൾക്കടലായ യേശുവിൽ നമ്മുടെ ജീവിതത്തിന്റെ നങ്കൂരമിടുന്നതിലായിരിക്കട്ടെ നമ്മുടെ ശ്രദ്ധ. അങ്ങനെ ചെയ്താൽ, നമ്മുടെ ജീവിതത്തിൽ എത്ര വലിയ കൊടുങ്കാറ്റടിച്ചാലും യേശുവിനോടൊപ്പം സുരക്ഷിതരും അവിടുത്തെ ഉത്ഥാനത്തിൽ പങ്കുപറ്റുന്നവരുമായും മാറും. എല്ലാവർക്കും ഉയിർപ്പുതിരുനാളിന്റെ മംഗളാശംസകൾ!
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
ഉത്ഥാന ഉൾക്കടലിൽ നങ്കൂരം
03:41 AM Apr 04, 2021 | Deepika.com