ഇതൊരു യാത്രാക്കുറിപ്പാണ്. പഴയ ജറുസലേമിലെ ഗാഗുൽത്താമലയിലേക്ക്. ലോകത്ത് ഒരു വർഷം നാലു ലക്ഷത്തിലേറെ കൊലപാതകങ്ങൾ നടക്കുന്പോൾ, അഞ്ചു കോടി ഗർഭഛിദ്രങ്ങൾ നടക്കുന്പോൾ, ന്യൂനപക്ഷമായതിന്റെ പേരിൽമാത്രം മനുഷ്യർ ആക്രമിക്കപ്പെടുന്പോൾ, പലഹാരമെടുത്തു തിന്നതിനു ബാലൻ കൊല്ലപ്പെടുന്പോൾ... ഈ പഴയ കൊലക്കളം രക്തം വിയർക്കുന്നു. ഇവർ ചെയ്യുന്നത് എന്തെന്ന് ഇവർ അറിയുന്നില്ലെന്ന് ആവർത്തിച്ചുകൊണ്ട്...
ജറുസലേമിന്റെ ശിരസിൽ തറയ്ക്കപ്പെട്ട ഒരു മുള്ളുപോലെയാണ് പന്ത്രണ്ടാം സ്ഥലം ഉയർന്നു നില്ക്കുന്നത്. ഗാഗുൽത്താമലയുടെ ഏറ്റവും ഉയർന്ന ഭാഗം. ഇവിടെ വച്ചാണ് രണ്ടായിരം വർഷങ്ങൾക്കുമുന്പ് യേശുവിനെ കുരിശിലേറ്റിയത്.
സമയം രാവില 11.
ഫെബ്രുവരി മാസത്തിന്റെ തുടക്കമായിരുന്നു. തണുപ്പിനു ശക്തിപകർന്ന് ചെറിയൊരു ചാറ്റൽമഴയും രാവിലെ മുതൽ പെയ്യുകയാണ്. വിവിധ രാജ്യങ്ങളിൽനിന്നുള്ള ആയിരത്തോളം ആളുകളെങ്കിലുമുണ്ട് അവിടെ. പക്ഷ, കടുത്ത നിശബ്ദതയാണ്. എല്ലാവരും ഒരു ചാട്ടവാറടിയുടെ ശബ്ദവും അടക്കിപ്പിടിച്ച തേങ്ങലും കേട്ടതുപോലെയുള്ള മുഖഭാവത്തിലാണ്.
ഗാഗുൽത്താമലയുടെ മുകൾ ഭാഗത്തുള്ളു പള്ളിയാണിത്. ചർച്ച് ഓഫ് ഹോളി സെപൾക്കർ.
എന്നുവച്ചാൽ തിരുക്കല്ലറയുടെ പള്ളി. ഗ്രീക്കു ഭാഷയിൽ ഉയിർത്തെഴുന്നേല്പിന്റെ ദേവാലയം എന്നർഥം വരുന്ന ചർച്ച് ഓഫ് അനസ്താസിസ് എന്നും അറിയപ്പെടുന്നു. പഴയ ജറുസലേമിൽ നാലാം നൂറ്റാണ്ടിൽ നിർമിച്ചതും ക്രിസ്ത്യാനികളുടെ ഏറ്റവും പ്രധാനപ്പെട്ട ചരിത്ര സ്മാരകവുമാണിത്. കാൽവരിയെന്നും ഗൊൽഗോഥയെന്നും അറിയപ്പെടുന്ന ഈ പള്ളിക്കുള്ളിലെ ഒരു ഭാഗത്താണ് യേശുവിന്റെ കുരിശാരോഹണം നടന്ന സ്ഥലം ഇപ്പോഴുള്ളത്. അതാണ് പന്ത്രണ്ടാം സ്ഥലം. ഞങ്ങളിപ്പോൾ അവിടെയാണു നില്ക്കുന്നത്.
ജറുസലേം പട്ടണത്തിന്റെ ഉള്ളിൽതന്നെയാണ് ഗാഗുൽത്താ. ഓശാന ദിവസം ആളുകൾ യേശുവിനെ സ്വീകരിക്കാൻ ഇരുവശത്തുമായി തിങ്ങിക്കൂടിയ വഴിയും കുരിശുമരണത്തിനു വിധിച്ച പീലാത്തോസിന്റെ അരമനയും യേശുവിനെ മർദിക്കാൻ കയറ്റിയ കൽത്തളവുമൊക്കെ അടുത്തടുത്താണ്. ഈ പള്ളിയിൽനിന്നു വിളിപ്പാടകലെ.
ഓശാനയും കൊലവിളിയും
അന്ന് ജറുസലേമിൽ അടുത്തടുത്ത ദിവസങ്ങളിലായി രണ്ടു ഘോഷയാത്രകൾ നടന്നിരുന്നു. അതിലൊന്ന് ഓശാന ഞായർ. വഴിയോരത്തെങ്ങും തിങ്ങിനിറഞ്ഞ ജനക്കൂട്ടം യേശുവിനു ജയ് വിളിക്കുകയായിരുന്നു. അഞ്ചു ദിവസങ്ങൾക്കകം തൊട്ടടുത്ത വഴിയിലൂടെ തോളിലൊരു കുരിശും വഹിപ്പിച്ച് ജറുസലേമിലെതന്നെ ജനക്കൂട്ടം യേശുവിനെ കൊല്ലാൻ കൊണ്ടുപോയി.
ഒലിവിലക്കൊന്പുകളുമായി ജയ് വിളിച്ചവരിൽ പലരും അക്കൂട്ടത്തിലും ഉണ്ടായിരുന്നിരിക്കാം. ശിഷ്യന്മാരുൾപ്പെടെ ഭയന്നുവിറച്ച സ്നേഹിതന്മാരൊക്കെ എങ്ങോട്ടൊക്കെയോ ഒളിച്ചോടുകയും ചെയ്തിരുന്നു. എന്തായാലും അന്ന് ഇരുട്ടുന്നതിനുമുന്പ് ദേശദ്രോഹവും മതനിന്ദയും ദൈവദൂഷണവുമൊക്കെ ആരോപിച്ച് ഭരണാധികാരികളും യഹൂദപ്രമാണിമാരും അവരുടെ വിഷലിപ്തമായ വാക്കുകൾ വിശ്വസിച്ച ആൾക്കുട്ടവും ചേർന്ന് യേശുവിനെ വധിച്ചു. അവിടെയാണ് നാമിപ്പോൾ നില്ക്കുന്നത്.
യഥാർഥ കുരിശിന്റെ വഴി അരങ്ങേറിയ ജറുസലേം തെരുവിലൂടെ സ്ലീവാപ്പാത ചൊല്ലിക്കൊണ്ട് ലോകമെങ്ങുംനിന്നുള്ള തീർഥാടകർ വിലാപയാത്രയായി സെപൾക്കർ ദേവാലയത്തിലേക്ക് എത്തുകയാണ്. യേശുവിനെ കുരിശുമായി ഇവിടേക്കു കൊണ്ടുവന്ന പാത ഇപ്പോൾ ഇടുങ്ങിയ തെരുവാണ്. ഇരുവശത്തും ചെറുതും വലുതുമായ നിരവധി കടകൾ കാണാം.
തെരുവിലെ ഭിത്തികളിൽ കുരിശുവരച്ച് പീഡാനുഭവത്തിന്റെ ഓരോ സ്ഥലങ്ങളും അടയാളപ്പെടുത്തിയിരിക്കുന്നു. ആ സ്ഥലങ്ങളിൽനിന്നുകൊണ്ട് ആളുകൾ സ്ലീവാപ്പാത ചൊല്ലുന്നു. ചില ആളുകൾ കുരിശുചുമന്നാണ് മുകളിലേക്കു പോകുന്നത്. ഗാഗുൽത്താമലയെന്നത് വലിയ പർവതമോ കുത്തനെയുള്ള മലയോ ഒന്നുമല്ല. അത്ര വലുതല്ലാത്ത 600 മീറ്ററുള്ള ഒരു കയറ്റം.
കുരിശിൻ ചുവട്ടിൽ
ഏറെ നേരം ക്യൂവിൽനിന്നശേഷമാണ് യേശു കുരിശിൽ തറയ്ക്കപ്പെട്ട സ്ഥലത്തേക്കു ഞങ്ങൾ പ്രവേശിച്ചത്. വീതി കുറഞ്ഞ നടകയറിവേണം അവിടെ എത്താൻ. അവിടെ ഒരു അൾത്താരയുണ്ട്. പശ്ചാത്തലത്തിൽ കുരിശിലെ യേശു. ചുവരിൽ പീഡാനുഭവ ദിവസത്തെ സംഭവങ്ങൾ ചിത്രങ്ങളായി ആലേഖനം ചെയ്തിരിക്കുന്നു. കുരിശിനു ചുവട്ടിൽ ഒരു ബലിപീഠമാണ്.
അതിനിരുവശവുമുള്ള പാറ ചില്ലുകൂട്ടിലാക്കിയിരിക്കുന്നു. ബലിപീഠത്തിന്റെ അടിയിലായി പാറയിലേക്കുള്ള ചെറിയ കുഴിയിലേക്ക് കൈ താഴ്ത്തി ആളുകൾ സ്പർശിക്കുകയാണ്. നിരനിരയായി ആളുകൾ കാത്തുനില്ക്കുന്നതുകൊണ്ട് ഓരോരുത്തർക്കും കിട്ടുന്ന സമയം കുറവാണ്. എങ്കിലും യേശുവിന്റെ കുരിശു നാട്ടിയ പാറയിൽ തൊടുന്ന ഫോട്ടോ എടുക്കാനുള്ള തിരക്കിലാണ് എല്ലാവരും.
ചിലരാവട്ടെ, മുട്ടിന്മേൽനിന്നു കുരിശിന്റെ വഴിയിലെ പന്ത്രണ്ടാം സ്ഥലം ചൊല്ലി പ്രാർഥിക്കുന്നു. പലരുടെയും കണ്ണുകൾ നിറഞ്ഞൊഴുകുന്നു. ജീവിതംമുഴുവൻ ആഗ്രഹിച്ച ഒരു യാത്രയ്ക്കൊടുവിലാവാം കാൽവരിയിൽ അവർ എത്തിച്ചേർന്നത്. ഇനിയൊരിക്കലും വരാനുമിടയില്ല. തിരക്കു കാരണം താമസിയാതെ ഞങ്ങൾക്കും കാൽവരിയിൽനിന്നു താഴേക്ക് ഇറങ്ങേണ്ടിവന്നു.
മൃതദേഹം കിടത്തിയ സ്ഥലം
താഴെ ഇറങ്ങിയാൽ തൊട്ടടുത്തായി യേശുവിനെ കുരിശിൽനിന്നിറക്കി കിടത്തിയ സ്ഥലം. യേശുവിന്റെ രഹസ്യശിഷ്യനായിരുന്ന അരിമത്യാക്കാരൻ ജോസഫ് പീലാത്തോസിന്റെ അനുമതിയോടെ യേശുവിന്റെ മൃതദേഹം ഏറ്റെടുത്ത് സംസ്കരിക്കുന്നതിനു മുന്പ് കിടത്തിയ സ്ഥലം ഇതാണെന്നു കരുതപ്പെടുന്നു. ഇത് അത്ര കൃത്യമായ സ്ഥലമാണോ എന്ന കാര്യത്തിൽ സംശയമുണ്ട്.
ചെറിയ മാറ്റങ്ങളുണ്ടാവാം. ഒരു പക്ഷേ, ഇവിടെത്തന്നെയാകാനും മതി. അങ്ങനെയാണെങ്കിൽ ഒരു പകൽമുഴുവൻ അവഹേളിക്കുകയും മർദിക്കുകയും ചെയ്തു മരണാസന്നനാക്കിയശേഷം കൊലപ്പെടുത്തിയ യേശുവിന്റെ മൃതദേഹം കിടത്തിയ സ്ഥലത്താണ് നാം നില്ക്കുന്നത്.
യേശുവിന്റെ മൃതദേഹം കിടത്തിയതെന്നു കരുതുന്ന പൊട്ടലുകൾ വീണ ഒരു കൽപ്പാളി വച്ചിട്ടുണ്ട്. അതിനുമുകളിൽ ചിത്രാലംകൃതമായ ചില്ലുവിളക്കുകൾ തൂക്കിയിരിക്കുന്നു. തീർഥാടകർ കൊണ്ടുവന്ന കൊന്തയും മറ്റു സാധനങ്ങളും ആ കല്ലിൽ വച്ച് പ്രാർഥിക്കുന്നുണ്ട്. ഒപ്പമുള്ള വൈദികർ അവ വെഞ്ചരിക്കുന്നതും കാണാം.
അതിനടുത്ത് ചുവരിൽ മൊസൈക് ചിത്രങ്ങൾ. യേശുവിന്റെ മൃതദേഹം സുഗന്ധതൈലങ്ങൾ പൂശിയശേഷം കല്ലറയിലേക്കു കൊണ്ടുപോകാൻ എടുക്കുന്നതാണ് ഒരു ചിത്രം. അവർ മൃതദേഹം വഹിക്കുന്നതായി ചിത്രത്തിൽ കാണിക്കുന്ന ദിക്കിൽതന്നെ ഏതാനും മീറ്റർ അകലെയായി സെപൾക്കർ ദേവാലയത്തിനുള്ളിൽതന്നെയാണ് യേശുവിന്റെ കല്ലറയും. രണ്ടാമത്തെ ചിത്രത്തിൽ യേശുവിന്റെ മൃതദേഹത്തിനടുത്ത് മാതാവിനെയും മറ്റു സ്ത്രീകളെയും കാണാം. തല അല്പം ഉയർത്തിപ്പിടിച്ച് മറിയം മകന്റെ മുഖത്തേക്ക് തന്റെ മുഖം ചേർത്തുവച്ചിരിക്കുന്നു. സ്ത്രീകളിലൊരാൾ യേശുവിന്റെ നിശ്ചലമായ ഇടതുകൈ ഉയർത്തി ചുംബിക്കുകയാണെന്നു തോന്നുന്നു.
യേശുവിന്റെ കല്ലറയിലേക്കു പ്രവേശിക്കുന്നതിനുള്ള വലിയ ക്യൂവിൽ നൂറുകണക്കിനാളുകൾ കാത്തുനില്ക്കുകയാണ്. അരമണിക്കൂറെങ്കിലും അവിടെ നിന്നാലേ യേശുവിനെ സംസ്കരിച്ച സ്ഥലത്തേക്കു പ്രവേശിക്കാനാകൂ. ക്യൂവിൽ പിന്നിൽ നിന്നയാളോടു പറഞ്ഞിട്ട് ഞാൻ പള്ളിയിലൂടെ വെറുതെ നടന്നു. ഒരിക്കൽകൂടി പന്ത്രണ്ടാം സ്ഥലത്തിനു താഴെയെത്തി.
കുറച്ചുസമയം മുന്പു കണ്ട തിരക്കൊന്നുമില്ല. അത് അവിശ്വസനീയമായി തോന്നി. ഒട്ടും താമസിച്ചില്ല. കൽപ്പടവുകൾ കയറി വീണ്ടും മുകളിലേക്ക്. യേശുവിനെ കുരിശിൽ തറച്ചിടത്ത് ആരുമില്ല. അതൊരു അസാധാരണ അനുഭവമായിരുന്നു. ബലിപീഠത്തിനു ചുവട്ടിലുള്ള പാറയിൽ ഒരിക്കൽകൂടി തൊട്ടുനോക്കി. ഇന്നുവരെ അറിയാത്തവിധമുള്ള ഒരു നിശബ്ദത ശരീരത്തെ പൊതിയുന്നു. മുകളിൽ കുരിശിലെ ദൈവം. താഴെയൊരു മനുഷ്യൻ മാത്രം.
ദൈവത്തിന്റെ കണ്ണീർ വീണ സ്ഥലം
ഇവിടെവച്ചാണ് വസ്ത്രങ്ങൾ ഉരിഞ്ഞെടുത്തശേഷം യേശുവിനെ കുരിശിൽ തറച്ചത്. ഒരു പക്ഷേ, പിതാവായ ദൈവം ഭൂമിയിലേക്കു നോക്കി കരഞ്ഞുപോയ ഒരേയൊരു സ്ഥലം ഇതായിരിക്കാം. വേദനയാൽ ചോരവിയർത്തു പിടയുന്ന മകനെ മനുഷ്യർ ഒരു കുരിശിൽ ഉയർത്തിയ സ്ഥലം. ദൈവത്തിന്റെ കണ്ണീർ ഭൂമിയിൽ എവിടെയെങ്കിലും വീണിട്ടുണ്ടെങ്കിൽ അത് ഇവിടെയാണ്. എന്റെ ദൈവമേ എന്റെ ദൈവമേ എന്തുകൊണ്ടു നീയെന്നെ ഉപേക്ഷിച്ചു... എന്നു യേശു നിലവിളിച്ചത് ഇതേ സ്ഥലത്തുവച്ചാണ്. ഈ മരണത്തെ തുടർന്നാണ് രാത്രിയല്ലാതിരിക്കെ ഭൂമിയെങ്ങും അന്ധകാരം നിറഞ്ഞത്.
ഇവിടെ തനിച്ചുനില്ക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. യാത്ര രണ്ടായിരം വർഷങ്ങൾക്കു പിന്നിലേക്ക്...ഒരു ദുഖവെള്ളിയിലേക്ക് എടുത്തെറിയപ്പെട്ടതുപോലെയായി.
അതിവേഗം താഴെയിറങ്ങി ഞങ്ങളുടെ സംഘത്തിൽ ഏർപ്പെടുത്തിയിട്ടുള്ള ഫോട്ടോഗ്രാഫറെ കൂട്ടിക്കൊണ്ടുവന്നു. പന്ത്രണ്ടാം സ്ഥലം അപ്പോഴും വിജനമായി കിടക്കുകയാണ്. കുരിശിനു ചുവട്ടിൽനിന്ന് ഒരു ഫോട്ടോയെടുത്തു. അപൂർവമായ സമയം. ഞങ്ങൾ തിരിച്ചിറങ്ങുന്പോഴേക്കും പുതിയ സംഘങ്ങൾ പന്ത്രണ്ടാം സ്ഥലത്തേക്കു കയറാനെത്തിയിരിക്കുന്നു.
ഒലിവുമലയിൽനിന്ന് ഓശാനവീഥിയും കുരിശിന്റെ വഴികളും കടന്ന് മരവിച്ച കാറ്റ് ഗാഗുൽത്തായിലേക്കു വീശുകയാണ്.
പടുകൂറ്റൻ കൽത്തൂണുകളിൽ സെപൾക്കൽ ദേവാലയം ഉയർന്നു നില്ക്കുന്നു. അതിനു പറയാൻ ഒരു വാക്കേയുള്ളു. കൊല്ലരുത്.
ജോസ് ആൻഡ്രൂസ്
ജറുസലേമിന്റെ ശിരസിൽ തറയ്ക്കപ്പെട്ട ഒരു മുള്ളുപോലെയാണ് പന്ത്രണ്ടാം സ്ഥലം ഉയർന്നു നില്ക്കുന്നത്. ഗാഗുൽത്താമലയുടെ ഏറ്റവും ഉയർന്ന ഭാഗം. ഇവിടെ വച്ചാണ് രണ്ടായിരം വർഷങ്ങൾക്കുമുന്പ് യേശുവിനെ കുരിശിലേറ്റിയത്.
സമയം രാവില 11.
ഫെബ്രുവരി മാസത്തിന്റെ തുടക്കമായിരുന്നു. തണുപ്പിനു ശക്തിപകർന്ന് ചെറിയൊരു ചാറ്റൽമഴയും രാവിലെ മുതൽ പെയ്യുകയാണ്. വിവിധ രാജ്യങ്ങളിൽനിന്നുള്ള ആയിരത്തോളം ആളുകളെങ്കിലുമുണ്ട് അവിടെ. പക്ഷ, കടുത്ത നിശബ്ദതയാണ്. എല്ലാവരും ഒരു ചാട്ടവാറടിയുടെ ശബ്ദവും അടക്കിപ്പിടിച്ച തേങ്ങലും കേട്ടതുപോലെയുള്ള മുഖഭാവത്തിലാണ്.
ഗാഗുൽത്താമലയുടെ മുകൾ ഭാഗത്തുള്ളു പള്ളിയാണിത്. ചർച്ച് ഓഫ് ഹോളി സെപൾക്കർ.
എന്നുവച്ചാൽ തിരുക്കല്ലറയുടെ പള്ളി. ഗ്രീക്കു ഭാഷയിൽ ഉയിർത്തെഴുന്നേല്പിന്റെ ദേവാലയം എന്നർഥം വരുന്ന ചർച്ച് ഓഫ് അനസ്താസിസ് എന്നും അറിയപ്പെടുന്നു. പഴയ ജറുസലേമിൽ നാലാം നൂറ്റാണ്ടിൽ നിർമിച്ചതും ക്രിസ്ത്യാനികളുടെ ഏറ്റവും പ്രധാനപ്പെട്ട ചരിത്ര സ്മാരകവുമാണിത്. കാൽവരിയെന്നും ഗൊൽഗോഥയെന്നും അറിയപ്പെടുന്ന ഈ പള്ളിക്കുള്ളിലെ ഒരു ഭാഗത്താണ് യേശുവിന്റെ കുരിശാരോഹണം നടന്ന സ്ഥലം ഇപ്പോഴുള്ളത്. അതാണ് പന്ത്രണ്ടാം സ്ഥലം. ഞങ്ങളിപ്പോൾ അവിടെയാണു നില്ക്കുന്നത്.
ജറുസലേം പട്ടണത്തിന്റെ ഉള്ളിൽതന്നെയാണ് ഗാഗുൽത്താ. ഓശാന ദിവസം ആളുകൾ യേശുവിനെ സ്വീകരിക്കാൻ ഇരുവശത്തുമായി തിങ്ങിക്കൂടിയ വഴിയും കുരിശുമരണത്തിനു വിധിച്ച പീലാത്തോസിന്റെ അരമനയും യേശുവിനെ മർദിക്കാൻ കയറ്റിയ കൽത്തളവുമൊക്കെ അടുത്തടുത്താണ്. ഈ പള്ളിയിൽനിന്നു വിളിപ്പാടകലെ.
ഓശാനയും കൊലവിളിയും
അന്ന് ജറുസലേമിൽ അടുത്തടുത്ത ദിവസങ്ങളിലായി രണ്ടു ഘോഷയാത്രകൾ നടന്നിരുന്നു. അതിലൊന്ന് ഓശാന ഞായർ. വഴിയോരത്തെങ്ങും തിങ്ങിനിറഞ്ഞ ജനക്കൂട്ടം യേശുവിനു ജയ് വിളിക്കുകയായിരുന്നു. അഞ്ചു ദിവസങ്ങൾക്കകം തൊട്ടടുത്ത വഴിയിലൂടെ തോളിലൊരു കുരിശും വഹിപ്പിച്ച് ജറുസലേമിലെതന്നെ ജനക്കൂട്ടം യേശുവിനെ കൊല്ലാൻ കൊണ്ടുപോയി.
ഒലിവിലക്കൊന്പുകളുമായി ജയ് വിളിച്ചവരിൽ പലരും അക്കൂട്ടത്തിലും ഉണ്ടായിരുന്നിരിക്കാം. ശിഷ്യന്മാരുൾപ്പെടെ ഭയന്നുവിറച്ച സ്നേഹിതന്മാരൊക്കെ എങ്ങോട്ടൊക്കെയോ ഒളിച്ചോടുകയും ചെയ്തിരുന്നു. എന്തായാലും അന്ന് ഇരുട്ടുന്നതിനുമുന്പ് ദേശദ്രോഹവും മതനിന്ദയും ദൈവദൂഷണവുമൊക്കെ ആരോപിച്ച് ഭരണാധികാരികളും യഹൂദപ്രമാണിമാരും അവരുടെ വിഷലിപ്തമായ വാക്കുകൾ വിശ്വസിച്ച ആൾക്കുട്ടവും ചേർന്ന് യേശുവിനെ വധിച്ചു. അവിടെയാണ് നാമിപ്പോൾ നില്ക്കുന്നത്.
യഥാർഥ കുരിശിന്റെ വഴി അരങ്ങേറിയ ജറുസലേം തെരുവിലൂടെ സ്ലീവാപ്പാത ചൊല്ലിക്കൊണ്ട് ലോകമെങ്ങുംനിന്നുള്ള തീർഥാടകർ വിലാപയാത്രയായി സെപൾക്കർ ദേവാലയത്തിലേക്ക് എത്തുകയാണ്. യേശുവിനെ കുരിശുമായി ഇവിടേക്കു കൊണ്ടുവന്ന പാത ഇപ്പോൾ ഇടുങ്ങിയ തെരുവാണ്. ഇരുവശത്തും ചെറുതും വലുതുമായ നിരവധി കടകൾ കാണാം.
തെരുവിലെ ഭിത്തികളിൽ കുരിശുവരച്ച് പീഡാനുഭവത്തിന്റെ ഓരോ സ്ഥലങ്ങളും അടയാളപ്പെടുത്തിയിരിക്കുന്നു. ആ സ്ഥലങ്ങളിൽനിന്നുകൊണ്ട് ആളുകൾ സ്ലീവാപ്പാത ചൊല്ലുന്നു. ചില ആളുകൾ കുരിശുചുമന്നാണ് മുകളിലേക്കു പോകുന്നത്. ഗാഗുൽത്താമലയെന്നത് വലിയ പർവതമോ കുത്തനെയുള്ള മലയോ ഒന്നുമല്ല. അത്ര വലുതല്ലാത്ത 600 മീറ്ററുള്ള ഒരു കയറ്റം.
കുരിശിൻ ചുവട്ടിൽ
ഏറെ നേരം ക്യൂവിൽനിന്നശേഷമാണ് യേശു കുരിശിൽ തറയ്ക്കപ്പെട്ട സ്ഥലത്തേക്കു ഞങ്ങൾ പ്രവേശിച്ചത്. വീതി കുറഞ്ഞ നടകയറിവേണം അവിടെ എത്താൻ. അവിടെ ഒരു അൾത്താരയുണ്ട്. പശ്ചാത്തലത്തിൽ കുരിശിലെ യേശു. ചുവരിൽ പീഡാനുഭവ ദിവസത്തെ സംഭവങ്ങൾ ചിത്രങ്ങളായി ആലേഖനം ചെയ്തിരിക്കുന്നു. കുരിശിനു ചുവട്ടിൽ ഒരു ബലിപീഠമാണ്.
അതിനിരുവശവുമുള്ള പാറ ചില്ലുകൂട്ടിലാക്കിയിരിക്കുന്നു. ബലിപീഠത്തിന്റെ അടിയിലായി പാറയിലേക്കുള്ള ചെറിയ കുഴിയിലേക്ക് കൈ താഴ്ത്തി ആളുകൾ സ്പർശിക്കുകയാണ്. നിരനിരയായി ആളുകൾ കാത്തുനില്ക്കുന്നതുകൊണ്ട് ഓരോരുത്തർക്കും കിട്ടുന്ന സമയം കുറവാണ്. എങ്കിലും യേശുവിന്റെ കുരിശു നാട്ടിയ പാറയിൽ തൊടുന്ന ഫോട്ടോ എടുക്കാനുള്ള തിരക്കിലാണ് എല്ലാവരും.
ചിലരാവട്ടെ, മുട്ടിന്മേൽനിന്നു കുരിശിന്റെ വഴിയിലെ പന്ത്രണ്ടാം സ്ഥലം ചൊല്ലി പ്രാർഥിക്കുന്നു. പലരുടെയും കണ്ണുകൾ നിറഞ്ഞൊഴുകുന്നു. ജീവിതംമുഴുവൻ ആഗ്രഹിച്ച ഒരു യാത്രയ്ക്കൊടുവിലാവാം കാൽവരിയിൽ അവർ എത്തിച്ചേർന്നത്. ഇനിയൊരിക്കലും വരാനുമിടയില്ല. തിരക്കു കാരണം താമസിയാതെ ഞങ്ങൾക്കും കാൽവരിയിൽനിന്നു താഴേക്ക് ഇറങ്ങേണ്ടിവന്നു.
മൃതദേഹം കിടത്തിയ സ്ഥലം
താഴെ ഇറങ്ങിയാൽ തൊട്ടടുത്തായി യേശുവിനെ കുരിശിൽനിന്നിറക്കി കിടത്തിയ സ്ഥലം. യേശുവിന്റെ രഹസ്യശിഷ്യനായിരുന്ന അരിമത്യാക്കാരൻ ജോസഫ് പീലാത്തോസിന്റെ അനുമതിയോടെ യേശുവിന്റെ മൃതദേഹം ഏറ്റെടുത്ത് സംസ്കരിക്കുന്നതിനു മുന്പ് കിടത്തിയ സ്ഥലം ഇതാണെന്നു കരുതപ്പെടുന്നു. ഇത് അത്ര കൃത്യമായ സ്ഥലമാണോ എന്ന കാര്യത്തിൽ സംശയമുണ്ട്.
ചെറിയ മാറ്റങ്ങളുണ്ടാവാം. ഒരു പക്ഷേ, ഇവിടെത്തന്നെയാകാനും മതി. അങ്ങനെയാണെങ്കിൽ ഒരു പകൽമുഴുവൻ അവഹേളിക്കുകയും മർദിക്കുകയും ചെയ്തു മരണാസന്നനാക്കിയശേഷം കൊലപ്പെടുത്തിയ യേശുവിന്റെ മൃതദേഹം കിടത്തിയ സ്ഥലത്താണ് നാം നില്ക്കുന്നത്.
യേശുവിന്റെ മൃതദേഹം കിടത്തിയതെന്നു കരുതുന്ന പൊട്ടലുകൾ വീണ ഒരു കൽപ്പാളി വച്ചിട്ടുണ്ട്. അതിനുമുകളിൽ ചിത്രാലംകൃതമായ ചില്ലുവിളക്കുകൾ തൂക്കിയിരിക്കുന്നു. തീർഥാടകർ കൊണ്ടുവന്ന കൊന്തയും മറ്റു സാധനങ്ങളും ആ കല്ലിൽ വച്ച് പ്രാർഥിക്കുന്നുണ്ട്. ഒപ്പമുള്ള വൈദികർ അവ വെഞ്ചരിക്കുന്നതും കാണാം.
അതിനടുത്ത് ചുവരിൽ മൊസൈക് ചിത്രങ്ങൾ. യേശുവിന്റെ മൃതദേഹം സുഗന്ധതൈലങ്ങൾ പൂശിയശേഷം കല്ലറയിലേക്കു കൊണ്ടുപോകാൻ എടുക്കുന്നതാണ് ഒരു ചിത്രം. അവർ മൃതദേഹം വഹിക്കുന്നതായി ചിത്രത്തിൽ കാണിക്കുന്ന ദിക്കിൽതന്നെ ഏതാനും മീറ്റർ അകലെയായി സെപൾക്കർ ദേവാലയത്തിനുള്ളിൽതന്നെയാണ് യേശുവിന്റെ കല്ലറയും. രണ്ടാമത്തെ ചിത്രത്തിൽ യേശുവിന്റെ മൃതദേഹത്തിനടുത്ത് മാതാവിനെയും മറ്റു സ്ത്രീകളെയും കാണാം. തല അല്പം ഉയർത്തിപ്പിടിച്ച് മറിയം മകന്റെ മുഖത്തേക്ക് തന്റെ മുഖം ചേർത്തുവച്ചിരിക്കുന്നു. സ്ത്രീകളിലൊരാൾ യേശുവിന്റെ നിശ്ചലമായ ഇടതുകൈ ഉയർത്തി ചുംബിക്കുകയാണെന്നു തോന്നുന്നു.
യേശുവിന്റെ കല്ലറയിലേക്കു പ്രവേശിക്കുന്നതിനുള്ള വലിയ ക്യൂവിൽ നൂറുകണക്കിനാളുകൾ കാത്തുനില്ക്കുകയാണ്. അരമണിക്കൂറെങ്കിലും അവിടെ നിന്നാലേ യേശുവിനെ സംസ്കരിച്ച സ്ഥലത്തേക്കു പ്രവേശിക്കാനാകൂ. ക്യൂവിൽ പിന്നിൽ നിന്നയാളോടു പറഞ്ഞിട്ട് ഞാൻ പള്ളിയിലൂടെ വെറുതെ നടന്നു. ഒരിക്കൽകൂടി പന്ത്രണ്ടാം സ്ഥലത്തിനു താഴെയെത്തി.
കുറച്ചുസമയം മുന്പു കണ്ട തിരക്കൊന്നുമില്ല. അത് അവിശ്വസനീയമായി തോന്നി. ഒട്ടും താമസിച്ചില്ല. കൽപ്പടവുകൾ കയറി വീണ്ടും മുകളിലേക്ക്. യേശുവിനെ കുരിശിൽ തറച്ചിടത്ത് ആരുമില്ല. അതൊരു അസാധാരണ അനുഭവമായിരുന്നു. ബലിപീഠത്തിനു ചുവട്ടിലുള്ള പാറയിൽ ഒരിക്കൽകൂടി തൊട്ടുനോക്കി. ഇന്നുവരെ അറിയാത്തവിധമുള്ള ഒരു നിശബ്ദത ശരീരത്തെ പൊതിയുന്നു. മുകളിൽ കുരിശിലെ ദൈവം. താഴെയൊരു മനുഷ്യൻ മാത്രം.
ദൈവത്തിന്റെ കണ്ണീർ വീണ സ്ഥലം
ഇവിടെവച്ചാണ് വസ്ത്രങ്ങൾ ഉരിഞ്ഞെടുത്തശേഷം യേശുവിനെ കുരിശിൽ തറച്ചത്. ഒരു പക്ഷേ, പിതാവായ ദൈവം ഭൂമിയിലേക്കു നോക്കി കരഞ്ഞുപോയ ഒരേയൊരു സ്ഥലം ഇതായിരിക്കാം. വേദനയാൽ ചോരവിയർത്തു പിടയുന്ന മകനെ മനുഷ്യർ ഒരു കുരിശിൽ ഉയർത്തിയ സ്ഥലം. ദൈവത്തിന്റെ കണ്ണീർ ഭൂമിയിൽ എവിടെയെങ്കിലും വീണിട്ടുണ്ടെങ്കിൽ അത് ഇവിടെയാണ്. എന്റെ ദൈവമേ എന്റെ ദൈവമേ എന്തുകൊണ്ടു നീയെന്നെ ഉപേക്ഷിച്ചു... എന്നു യേശു നിലവിളിച്ചത് ഇതേ സ്ഥലത്തുവച്ചാണ്. ഈ മരണത്തെ തുടർന്നാണ് രാത്രിയല്ലാതിരിക്കെ ഭൂമിയെങ്ങും അന്ധകാരം നിറഞ്ഞത്.
ഇവിടെ തനിച്ചുനില്ക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. യാത്ര രണ്ടായിരം വർഷങ്ങൾക്കു പിന്നിലേക്ക്...ഒരു ദുഖവെള്ളിയിലേക്ക് എടുത്തെറിയപ്പെട്ടതുപോലെയായി.
അതിവേഗം താഴെയിറങ്ങി ഞങ്ങളുടെ സംഘത്തിൽ ഏർപ്പെടുത്തിയിട്ടുള്ള ഫോട്ടോഗ്രാഫറെ കൂട്ടിക്കൊണ്ടുവന്നു. പന്ത്രണ്ടാം സ്ഥലം അപ്പോഴും വിജനമായി കിടക്കുകയാണ്. കുരിശിനു ചുവട്ടിൽനിന്ന് ഒരു ഫോട്ടോയെടുത്തു. അപൂർവമായ സമയം. ഞങ്ങൾ തിരിച്ചിറങ്ങുന്പോഴേക്കും പുതിയ സംഘങ്ങൾ പന്ത്രണ്ടാം സ്ഥലത്തേക്കു കയറാനെത്തിയിരിക്കുന്നു.
ഒലിവുമലയിൽനിന്ന് ഓശാനവീഥിയും കുരിശിന്റെ വഴികളും കടന്ന് മരവിച്ച കാറ്റ് ഗാഗുൽത്തായിലേക്കു വീശുകയാണ്.
പടുകൂറ്റൻ കൽത്തൂണുകളിൽ സെപൾക്കൽ ദേവാലയം ഉയർന്നു നില്ക്കുന്നു. അതിനു പറയാൻ ഒരു വാക്കേയുള്ളു. കൊല്ലരുത്.
ജോസ് ആൻഡ്രൂസ്