"ശരീരത്തിൽ വെള്ളം കെട്ടുന്നതിനു ചികിത്സ വല്ലതുമുണ്ടോ?'ഞാൻ ചോദിച്ചു. "മെർക്കുറി കുത്തിവയ്ക്കുന്ന ഒരു ചികിത്സയുണ്ട്. പക്ഷെ ഈ ബാരക്കിലല്ല. എനിക്ക് ഒന്നും ചെയ്യാനും സാധ്യമല്ല. അച്ചന്മാർക്ക് ചികിത്സ പാടില്ല എന്നാണല്ലോ നിയമം.'
ഇപ്പോൾ എന്റെ സുഹൃത്തിനെ ഞാൻ വിരളമായി മാത്രമേ കാണാറുള്ളൂ; വെയിൽ കൊള്ളാൻ ഞങ്ങളെ അനുവദിക്കുന്പോൾ മാത്രം.
പുതപ്പ് വാരിച്ചുറ്റി, ഭിത്തിയിൽ പിടിച്ച്, തപ്പിയും തടഞ്ഞും ഞങ്ങൾ പുറത്തെത്തും, നിരത്തിന്റെ ഓരത്തിരിക്കും.
ആ ദിവസങ്ങിൽ ബാറ്റി വലിയ അന്തഃസംഘർഷത്തിലായിരുന്നു. പണ്ടത്തെ ആ "മോഷണം’ അദ്ദേഹം കൂടെക്കൂടെ പരാമർശിക്കുകയും സ്വയം കുറ്റപ്പെടുത്തുകയും ചെയ്യും.
"ഞാൻതന്നെയാണ് എന്റെ മരണത്തിന്റെ ഉത്തരവാദി. അന്നെനിക്ക് സ്വയം നിയന്ത്രിക്കാൻ കഴിഞ്ഞില്ല. എങ്കിൽ ഞാൻ അവിടെത്തന്നെ തുടർന്നേനെ.' ഇടയ്ക്കിടെ അദ്ദേഹം പറയും: "എന്റെ പാവം അമ്മ.'
അദ്ദേഹത്തെ ആശ്വസിപ്പിക്കാൻ ഒരു വാക്കും പര്യാപ്തമായില്ല. ഒരു വാദവും അദ്ദേഹത്തെ സ്വാധീനിച്ചില്ല. ഞങ്ങൾ നിശബ്ദരായി ഒന്നിച്ചിരിക്കും. അദ്ദേഹത്തിന്റെ കൈകൾ ഞാനെന്റെ കൈകളിലെടുക്കും. അതു ഞങ്ങൾക്കു രണ്ടുപേർക്കും ഉന്മേഷംപകർന്നു.
ഒരു ദിവസം എന്റെ കാവൽമാലാഖ ഏറ്റവും ഉചിതമായതു പറയാൻ എന്നെ തോന്നിപ്പിച്ചു.
"നീ എനിക്കുവേണ്ടിയാണു മോഷ്ടിച്ചത്. നീയെടുത്തത് ഞങ്ങൾക്കെല്ലാം പങ്കുവച്ചു തന്നതാണല്ലോ,' ഞാൻ പറഞ്ഞു.
അതു കേട്ടതോടെ അദ്ദേഹം ശാന്തനായി. അല്ലെങ്കിൽ അദ്ദേഹം അങ്ങനെ നടിച്ചു.
ബ്രാഹ്മോണ്ടിന്റെ അവസ്ഥ മോശമായിക്കൊണ്ടിരുന്നു. ദേഹത്തുള്ള വ്രണങ്ങൾക്കു പുറമേ അദ്ദേഹത്തിനു വയറിളക്കവും പിടിച്ചു. ഒരു കൊച്ചുകുഞ്ഞിനെപ്പോലെയായി അദ്ദേഹത്തിന്റെ പെരുമാറ്റവും.
"നിന്റെ സൂപ്പുകൊടുത്തിട്ട് റൊട്ടി വാങ്ങണം.' എന്നു ഞാൻ അദ്ദേഹത്തെ ഉപദേശിച്ചു.
ഞാൻ പറഞ്ഞത് അദ്ദേഹം ശരിവച്ചു. പക്ഷെ ഞാൻ ഒന്നു നോട്ടം മാറ്റിയപ്പോൾ അദ്ദേഹം സൂപ്പ് ഒന്നാകെ കുടിച്ചുതീർത്തു!
ഞാനും വളരെ ക്ഷീണിതനാണ്. കാലുകളിൽ മുഴുവൻ വെള്ളമാണ്. ശരീരത്തിലും വെള്ളംതന്നെ. തനിയെ എഴുന്നേറ്റു നിൽക്കാനോ അദ്ദേഹത്തെ സഹായിക്കാനോ എനിക്കും കഴിയുന്നില്ല.
ബ്രാഹ് മോണ്ടിന്റെ അഴുക്കുനിറഞ്ഞ പുതപ്പ് കഴുകാനായി അതുമായി രഹസ്യത്തിൽ ശുചിമുറിയിലേക്കു പോകുന്പോൾ ഞാൻ പിടിക്കപ്പെട്ടു.
"എവിടെയാണ് ആ വൃത്തികെട്ട പന്നി? എടുത്തുകൊണ്ടു പോ അയാളെ. നാലാം നന്പർ മുറിയിലേക്ക്.'
അങ്ങോട്ടു മാറ്റാൻ ഒരുക്കങ്ങൾ നടക്കുന്പോൾ ഞാൻ പതിയെ അദ്ദേഹത്തിന്റെ അടുത്തെത്തി. ഒന്നോ രണ്ടോ ആശ്വാസവാക്കുകൾ പറയുകയാണ് എന്റെ ലക്ഷ്യം. ഏതു നിമിഷവും ഞാൻ കരഞ്ഞുപോയേക്കാം.
അവിടെ എന്നെ കാത്തിരുന്നത് എന്റെ ഡാഹാവ് ജീവിതത്തിലെ ഏറ്റവും വിഷമകരവും തിക്തവുമായ അനുഭവമാണ്. എന്റെ സുഹൃത്ത് മനോവിഭ്രാന്തിയിലായിരുന്നു. അവ്യക്തമായി എന്തൊക്കെയോ അദ്ദേഹം പറഞ്ഞുകൊണ്ടിരുന്നു. പക്ഷെ അദ്ദേഹം എന്നെ തിരിച്ചറിയുകയും വലിയ നിരാശയോടെ എന്നെ കുറ്റപ്പെടുത്തുകയും ചെയ്തു. അതെന്തുകൊണ്ടാണെന്ന് എനിക്കു മനസിലായില്ല. അദ്ദേഹവും യുക്തിപൂർവമല്ല സംസാരിക്കുന്നത്. ഞാനും എന്തോ പറഞ്ഞു. പക്ഷെ ഞാൻ ഉദ്ദേശിച്ചതല്ല പറഞ്ഞതെന്നു മാത്രം.
ഞാൻ ഒരുവിധത്തിൽ എന്റെ കട്ടിലിൽ എത്തി, പുതപ്പിനടിയിൽ കയറി. ബ്രഹ്മോണ്ടിനെ നാലാം നന്പറിലേക്കു മാറ്റുന്നതു ഞാനറിയുന്നുണ്ടായിരുന്നു. പെട്ടെന്നുതന്നെ ഞാൻ മറ്റൊരു ലോകത്ത് അകപ്പെട്ടതുപോലെ തോന്നി.
ഇനി പറയാൻ പോകുന്ന കാര്യത്തെപ്പറ്റി മനശാസ്ത്രജ്ഞർ എന്തു പറയുമെന്ന് എനിക്കറിഞ്ഞുകൂടാ:
പെട്ടെന്ന് എനിക്കു പരിസരബോധം നഷ്ടപ്പെട്ടു. ഞാൻ ചിന്തിക്കുന്നുണ്ട്. പക്ഷെ പരസ്പരബന്ധവും യുക്തിയും ഇല്ലാതെ. അർഥമുള്ള ഒരു വാക്യം പറയാൻ എനിക്കു കഴിയുന്നില്ല. ഞാൻ പല സംഗതികളും കണ്മുന്പിൽ കാണുന്നുണ്ട്, പക്ഷെ ഒന്നിന്റെയും പേര് എനിക്ക് അറിഞ്ഞുകൂടാ.
ഇതൊക്കെ മനസിൽ സംഭവിക്കുന്പോൾ ഞാൻ എന്നിൽനിന്നു പുറത്തായതുപോലെ തോന്നി. ഞാനൊന്നിന്റെയും ഭാഗമല്ലാത്തതുപോലെ. ഞാൻ മരിച്ചുവെന്നും സമയബന്ധിതമല്ലാത്ത നിത്യതയിൽ ലയിച്ചുവെന്നും എനിക്കു തോന്നി. അപ്പോൾതന്നെ, അതല്ല, എന്റെ മനസിന്റെ സമനില തെറ്റിയതാണെന്നു മറ്റൊരു വിചാരം. പുതപ്പിനടിയിൽ കിടന്നുകൊണ്ട് എന്തൊക്കെയോ പിറുപിറുക്കാൻ ഞാൻ ഉദ്യമിച്ചു. ഞാൻ കേട്ടത് അർഥമില്ലാത്ത കുറെ ശബ്ദങ്ങൾ. അവ എന്റെതു തന്നെയായിരുന്നോ!
ഇപ്പോൾ എനിക്കറിയാം: എനിക്കു ഭ്രാന്തു പിടിച്ചിരിക്കുന്നു. എല്ലാം കഴിഞ്ഞിരിക്കുന്നു.
രണ്ടു മണിക്കൂറെങ്കിലും ഞാൻ അങ്ങനെ കിടന്നുകാണും. സാവധാനം എനിക്കു മനസിലായി, രണ്ടായി പിളർക്കപ്പെട്ട ഞാനെന്ന യാഥാർഥ്യം വീണ്ടും ഒന്നായി തീരുകയാണെന്ന്.
ജനാലയിൽ ഒരു മുട്ടുകേട്ടു. ബാറ്റി എഷിന്റെ സ്വരമാണ്. "ബ്രാഹ്മോണ്ട് മരിച്ചു. ഇപ്പോൾ എന്റെ കൈകളിൽ കിടന്ന്...'
എനിക്കുണ്ടായ ദുഃഖം കണ്ണീരായി പ്രവഹിച്ചു. എത്രനേരം കരഞ്ഞുവെന്ന് എനിക്കറിഞ്ഞുകൂടാ.
സുബോധം തിരിച്ചുവന്നതായി എനിക്കു ബോധ്യപ്പെട്ടു. എന്റെ പ്രിയ സ്നേഹിതനുവേണ്ടി കർത്താവേ, അഗാധത്തിൽനിന്നു നിന്നെ ഞാൻ വിളിക്കുന്നു' (സങ്കീ 129) ഞാൻ പ്രാർഥിച്ചു.
പിറ്റേന്നു ഡ്രസിംഗിനായി ചെന്നപ്പോൾ ഞങ്ങൾ വൈദികരെ നഴ്സുമാർ തിരിച്ചയച്ചു. ക്യാന്പ് അധികാരികൾ പുതിയൊരു നിയമം നടപ്പിലാക്കിയത്രെ: വൈദികർക്കു മേലിൽ വൈദ്യസഹായം നൽകേണ്ടതില്ല.
ഒന്നു രണ്ടു ദിവസങ്ങൾ കഴിഞ്ഞപ്പോൾ നിയമത്തിന്റെ പുതിയൊരു വ്യാഖ്യാനവും കേട്ടു. മുറിവുകൾ വച്ചുകെട്ടും, പക്ഷെ മറ്റു ചികിത്സയൊന്നും ഉണ്ടാവില്ല.
ഒരു പ്രയോജനമുണ്ടായി ഈ നിയമത്തിന്. ഞാൻ രോഗാതുരമായ ഒരു ദുർബലശരീരം മാത്രമാണെങ്കിലും എന്റെ റേഷൻ സൂപ്പ് തികച്ചും കിട്ടും.
ക്രമേണ ആശുപത്രി ബ്ലോക്കിലെ ഏഴാം നന്പർ ബാരക്ക് മറ്റൊരു നാലാം നന്പർ മുറിയായി മാറി: അവസാന സ്റ്റേഷൻ. സൗഖ്യപ്രതീക്ഷയില്ലാത്ത എല്ലാ രോഗികളെയും അവിടെയെത്തിച്ചു. എല്ലാ വാർഡുകളിൽനിന്നും. തത്ഫലമായി അച്ചന്മാരെല്ലാവരും ഞങ്ങളുടെ കൂടെയായി. അങ്ങനെ ക്യാന്പ് അധികാരികൾക്ക് മറ്റു ബാരക്കുകളിലെ ചികിത്സാമുറികൾ വൃത്തിയായി വയ്ക്കാനും സന്ദർശകരെ കാണിക്കാനും കഴിയും. നല്ല വെള്ളവിരിപ്പുകൾകൊണ്ട് ആകർഷകമാക്കിയ ആശുപത്രി കിടക്കകൾ.
അവരോടൊപ്പം ക്ഷയരോഗം വർധിച്ച 22 പേരെക്കൂടി ഞങ്ങളുടെ വാർഡിലാക്കി. വലിയ ജനപ്പെരുപ്പംമൂലം ഞങ്ങൾ വീർപ്പുമുട്ടി.
"രോഗവ്യാപന സാധ്യതയുള്ളതുകൊണ്ട് ക്ഷയരോഗികളുമായി സംസാരിക്കുന്നതു നിരോധിച്ചിരിക്കുന്നു:' ഡ്യൂട്ടി നഴ്സ് അറിയിച്ചു.
ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോളണ്ടുകാരനായ ചെറുപ്പക്കാരൻ നഴ്സ് എന്നോടു ദയ കാണിച്ചു. അവന്റെ മാതൃഭൂമിയായ പോളണ്ട് നല്ലൊരു നാടാണെന്ന് ഞാൻ മനസിലാക്കുകയും അവനോടു പറയുകയും ചെയ്തിരുന്നു.
അവന്റെ സഹായംകൊണ്ടാണ് എനിക്ക് ഏറ്റവും താഴത്തെ നിലയിൽ ഒരു കിടക്ക കിട്ടിയത്. "ഏറ്റവും കുറഞ്ഞത് നിനക്ക് ഇവിടെക്കിടന്ന് സമാധാനമായി മരിക്കാനെങ്കിലും കഴിയും. നിന്റെ അയൽവാസി ഒരു അച്ചനാണുതാനും.' അവൻ പറഞ്ഞു.
"ശരീരത്തിൽ വെള്ളം കെട്ടുന്നതിനു ചികിത്സ വല്ലതുമുണ്ടോ?'ഞാൻ ചോദിച്ചു.
"മെർക്കുറി കുത്തിവയ്ക്കുന്ന ഒരു ചികിത്സയുണ്ട്. പക്ഷെ ഈ ബാരക്കിലല്ല. എനിക്ക് ഒന്നും ചെയ്യാനും സാധ്യമല്ല. അച്ചന്മാർക്ക് ചികിത്സ പാടില്ല എന്നാണല്ലോ നിയമം.'
എന്റെ മുഖത്തു പടർന്ന നിരാശകണ്ട്അവൻ എന്റെ രോഗാതുരമായ ശരീരത്തിൽ തലോടി. നീരുവന്നു വീർത്ത, വേദനയുടെ ഒരു ഭാണ്ഡമായി മാറിയ എന്റെ ശരീരം... അവൻ ആശ്വസിപ്പിച്ചുകൊണ്ടു പറഞ്ഞു: "അത് ഇന്നല്ല...'
പിറ്റേന്ന് എനിക്ക് ഒട്ടും ചലിക്കാൻ സാധിക്കുമായിരുന്നില്ല. ഞാൻ നിർവികാരമായി മലർന്നുകിടന്നു. എന്റെ ഹൃദയം ക്ഷീണിതമായി മിടിക്കുന്നതു ഞാനറിഞ്ഞു. ഇന്നത്തെ രാത്രി എന്റെ അവസാനത്തെതായിരിക്കും.
ബാറ്റി എഷിനോട് ഞാൻ ജനാലയിലൂടെ യാത്ര പറഞ്ഞു. നാലാം നന്പറിൽനിന്ന് അദ്ദേഹത്തിന് ഇങ്ങോട്ടു വരാനാവില്ല.
ഡാഹാവ് ക്യാന്പിൽവച്ച് ഒരന്തേവാസി ദൈവത്തോട് അനുരഞ്ജനപ്പെടും. എന്റെ പോളണ്ടുകാരൻ അയൽവാസി വൈദികൻ എനിക്ക് അന്തിമാശീർവാദം നൽകി. സ്വർഗത്തോട് ഇത്രയും സമീപസ്ഥമായ ഒരു കാലം എന്റെ ജീവിതത്തിൽ ഞാൻ അനുഭവിച്ചിട്ടില്ല.
ഒരിക്കൽക്കൂടി ഞാൻ ലക്സംബർഗിനെക്കുറിച്ചോർത്തു. എന്റെ പ്രിയംകരമായ കുടുംബത്തെക്കുറിച്ചോർത്തു. എന്റെ കർത്താവിനോട് എന്റെ നിരവധിയായ വിശ്വാസബോധ്യങ്ങൾ ഞാൻ ഏറ്റു പറഞ്ഞു. അവയുടെ പേരിലാണല്ലോ അവനുവേണ്ടി എന്റെ ജീവിതം സമർപ്പിക്കാൻ ഞാൻ തയാറായിരിക്കുന്നത്. (തുടരും)
തടവറ സ്മരണകൾ ഫാ. ജീൻ ബെർനാർഡ്
പരിഭാഷ: ഡോ. വർഗീസ് പുളിമരം
മരണത്തിന്റെ കാലൊച്ചകൾ
04:30 AM Mar 28, 2021 | Deepika.com