അനുകമ്പയിൽ ആരംഭിച്ച് അനുകമ്പയിൽ അവസാനിക്കുന്ന രീതിയിലാണ് ഒലിവുചില്ലകൾ ഓശാന പാടിയ ഈ യാത്രയെ രേഖപ്പെടുത്തിയിരിക്കുന്നത്. യാത്രക്കായി ഒരു കഴുതയെ അഴിച്ചുകൊണ്ടുവരാനാവശ്യപ്പെടുമ്പോൾ അതിന്റെ കുഞ്ഞിനെ കൂടെ കൂട്ടാൻ പറയുന്നതിലെ സെൻസിറ്റിവിറ്റി കാണാതെ പോവരുത്.
തെരുവുകളെ സ്നേഹസാന്ദ്രമാക്കിയ ആഘോഷം! ആ യാത്രയുടെ പശ്ചാത്തലത്തിൽ അവന്റെ പതിഞ്ഞൊഴുകുന്ന കരുണയുടെയും അനുഭാവത്തിന്റെയും മിത്രസങ്കല്പങ്ങൾ തെളിഞ്ഞു കത്തുന്നുണ്ട്.ഇതിനകം ഒരു റോമൻ അധിനിവേശ ഇടമായി മാറിയ ദേശത്തിലെ അശ്വാരൂഢരുടെ പകിട്ടുകൾക്കിടയിലൂടെയാണ് ഒരു സാധു മൃഗത്തിലേറിയുള്ള അവന്റെ സൗമ്യയാത്ര.വൃക്ഷച്ചില്ലകളേന്തി നിസ്വരും നിസഹായരുമായ മനുഷ്യർ നിലവിളികളുമായി അവനോടൊപ്പം ചരിത്രത്തിന്റെ പരവതാനിയിലേക്ക് പ്രവേശിക്കുകയാണ്.
വിലപ്പെട്ട മേലങ്കികൾ
സ്വന്തം മേലങ്കികൾ നിലത്തു വിരിച്ചാണ് അവർ ഈ സാങ്കല്പിക പാത തുന്നിയെടുക്കുന്നത്.പാവപ്പെട്ടവരുടെ അക്കാലത്തെ പണയവസ്തുവായിരുന്നു അവരുടെ മേലങ്കി. അത് ഉരിഞ്ഞിട്ടാണ് അവന്റെ വഴികളെ അവർ അലങ്കരിച്ചത്.ഞങ്ങളുടെ പ്രാണനു മീതേ അങ്ങ് സഞ്ചരിച്ചെത്തണമേ എന്നൊരു പ്രാർത്ഥനയാണ് അതിൽ അടക്കം ചെയ്തിരിക്കുന്നത്. ഓരോരോ കയങ്ങളിലേക്ക് വഴുതിപ്പോയ ഞങ്ങൾക്ക് ഒരു രക്ഷകനെ ആവശ്യമുണ്ട്.ഓശാന എന്ന നിലവിളി താനേ രൂപപ്പെടുകയായിരുന്നു.
ഞങ്ങളെ രക്ഷിക്കണമേ എന്നാണതിന്റെ പൊരുൾ.ഇപ്പോൾത്തന്നെ എന്ന തിടുക്കത്തിന്റെ ധ്വനി കൂടി അതിൽ മുഴങ്ങുന്നുണ്ട്. 'Save us Lord, now.' ഒരു മാത്ര പോലും ഇനി കാത്തിരിക്കാനാവില്ല എന്നൊരു മന്ത്രണവും അതിലുണ്ട്. മുങ്ങിത്തുടങ്ങുന്നവരുടെ ആർത്തനാദമാണത്. ദുഖം, ക്ഷോഭം,ആസക്തികൾ,അനുപാതങ്ങളില്ലാത്ത മമതകൾ ഇങ്ങനെയെന്തൊക്കെ കിടങ്ങുകളിൽനിന്നാണ് അങ്ങ് കരംനീട്ടി ഞങ്ങളെ രക്ഷിക്കേണ്ടത്.
കഴുതയും കുഞ്ഞും
കരുണയിൽ ആരംഭിച്ച ഒരു യാത്രയായിരുന്നു അത്. അവസാനിക്കുന്നതും അങ്ങനെതന്നെ.ആൾക്കൂട്ടത്തെ ഉറ്റുനോക്കുമ്പോൾ ഇടയനില്ലാത്ത ആട്ടിൻപറ്റം പോലെ ചിതറിയവരാണ് അവരെന്നും അവന് അവരോട് അനുകമ്പ തോന്നിയെന്നുമൊക്കെ ഇതരയിടങ്ങളിലും രേഖപ്പെടുത്തുവാൻ സുവിശേഷകർ ശ്രദ്ധിച്ചിട്ടുണ്ട്.
അനുകമ്പയിൽ ആരംഭിച്ച് അനുകമ്പയിൽ അവസാനിക്കുന്ന രീതിയിലാണ് ഒലിവുചില്ലകൾ ഓശാന പാടിയ ഈ യാത്രയെ രേഖപ്പെടുത്തിയിരിക്കുന്നത്.യാത്രക്കായി ഒരു കഴുതയെ അഴിച്ചുകൊണ്ടുവരാനാവശ്യപ്പെടുമ്പോൾ അതിന്റെ കുഞ്ഞിനെ കൂടെ കൂട്ടാൻ പറയുന്നതിലെ സെൻസിറ്റിവിറ്റി കാണാതെ പോവരുത്.
അമ്മയെക്കാണാതെ പരിഭ്രാന്തയാവുന്ന ഒരു കുഞ്ഞിന്റെ സ്മൃതി അയാളുടെ തലച്ചോറിലും ആഴത്തിൽ ജീവിതം കോറിയിട്ടിട്ടുണ്ട്.യാത്രയുടെ അവസാനം കുന്നിൻ മുകളിൽ നിന്ന് നഗരത്തെ നോക്കിയുള്ള ദുഃഖത്തിലായിരുന്നു: ജറുസലേം, ജറുസലേം തള്ളപ്പക്ഷി തന്റെ കുഞ്ഞുങ്ങളെ ചിറകോട് അണച്ചുചേർത്ത് സംരക്ഷിക്കുന്നത് പോലെ എത്ര അഗാധമായി നിന്നെ പുണരാൻ ഞാൻ കൊതിച്ചിട്ടുണ്ട്.ആരവങ്ങളിലല്ല അനുകമ്പയിലാണ് ഓശാന പ്രദക്ഷിണത്തിന്റെ സത്ത മയങ്ങുന്നതെന്ന് സാരം.
മറന്നുവച്ച മെഴുകുതിരിക്കാലുകൾ
ചില അനുകമ്പാവിചാരങ്ങൾ ക്രമംതെറ്റി ഈ ഓശാനനാളിൽ കൂട്ടുവരുന്നുണ്ട്. ജൈത്രയാത്രയായി മാത്രം ചെറുപ്പകാലത്ത് പരിചയപ്പെട്ട ഒന്ന് മനുഷ്യപ്പറ്റിന്റെ പ്രദക്ഷിണമായിട്ടാണ് അകമേ പരിണാമം കൊള്ളുന്നത്. ദുഃഖിതരായ മനുഷ്യരുള്ളിടത്തെല്ലാം വാതിലിൽ വന്ന് കൊട്ടുമെന്ന് എഴുത്തുകാരൻ പ്രവചിച്ച ആ ഗ്രന്ഥത്തിലെ ഏറ്റവും ദീപ്തമുഹൂർത്തം ഓർമ്മിക്കുന്നു.
അയാളെ പിടികൂടി ബിഷപ്പിന്റെ ഗൃഹത്തിലേക്ക് എത്തിക്കുമ്പോൾ അവർ കരുതിയത് അഭിനന്ദനങ്ങൾ തന്നെയാവണം. എന്നാലങ്ങനെയല്ല കാര്യങ്ങൾ സംഭവിച്ചത്. അയാളുടെ മാറാപ്പിൽ വിശേഷപ്പെട്ട വെള്ളിപ്പാത്രങ്ങളുണ്ടായിരുന്നു. അതയാൾ അവിടെനിന്ന് മോഷ്ടിച്ചതാണ്. അവയൊക്കെ അയാൾക്ക് താൻ കൈമാറിയ ഉപഹാരങ്ങളാണെന്നു പറഞ്ഞു കൊണ്ട് താനേല്പിച്ച വെള്ളി മെഴുകുതിരിക്കാലുകൾ മറന്നുവച്ചതിനെക്കുറിച്ച് അയാളെ സ്നേഹപൂർവം ശകാരിക്കുകയും ചെയ്തു.
ആ വെള്ളിമെഴുകുതിരിക്കാലുകൾ പിന്നെയും പലയിടങ്ങളിൽ ആ തടിച്ച ഗ്രന്ഥത്തിൽ പരാമർശിക്കപ്പെടുന്നുണ്ട്. അതിന്റെ വെളിച്ചത്തിലാണ് ആ മനുഷ്യൻ കടന്നുപോകുന്നത്. കൃതി ‘പാവങ്ങൾ’ ആണെന്നും മോഷ്ടാവ് ഴാങ് വാൽ ഴാങ് ആണെന്നും ലീ എന്ന നഗരത്തിലെ മെറിൻ ആണ് ബിഷപ്പെന്നും ആർക്കാണ് അറിയാത്തത്! പള്ളിയും അതിന്റെ അനുബന്ധ ഇടങ്ങളുമായി പരിചയം ഇല്ലാത്തവർക്കും അറിയാവുന്ന ഒരേയൊരു ബിഷപ്പ് അയാളാവണം.
അനുകന്പ
ഓർമ്മിക്കപ്പെടാൻ പോകുന്ന അദ്ധ്യാപകനും അധികാരിയും ബന്ധുവും ഒക്കെ പൊതുവായി പുലർത്തുന്ന സവിശേഷത കരുണയല്ലാതെ മറ്റെന്തായിരിക്കും. അവർക്കു വേണ്ടിയുള്ള വാഴ്ത്ത് തച്ചന്റെ ഗിരിഗീതയിൽ മുഴങ്ങുന്നുണ്ട്: കരുണയുള്ളവർ ഭാഗ്യവാൻമാർ അവർക്ക് കരുണ ലഭിക്കും. മണലിലെഴുതിയ പേരുകളെ തന്റെ അലകൾ കൊണ്ട് തുടച്ചുമാറ്റാതെ, കാലമാണ് അവരോട് കരുണ കാണിച്ചുകൊണ്ടിരിക്കുന്നത്.
അനുകമ്പാദശകം എഴുതിയ ഈ ദേശത്തിന്റെ ആചാര്യനെ ഓർമ്മവരുന്നു. ഇത്തരിപ്പോന്ന മനുഷ്യന് പരമേശപവിത്രപുത്രനാകാനും കരുണാവാൻ നബി മുത്തുരത്നമാകാനും അനുകമ്പയെന്നൊരു സരളവഴിയുണ്ടെന്നാണ് ഗുരു പാടിത്തരുന്നത്. കേരളീയബോധത്തിൽ മയങ്ങിക്കിടക്കുന്ന ബുദ്ധസാന്നിധ്യത്തിന്റെ ഏറ്റവും നല്ല തളിർപ്പായിരുന്നു ഗുരു. അനുകമ്പയല്ലാതെ മറ്റെന്താണ് തഥാഗതൻ! അനുകമ്പയിലേക്കെത്താത്ത ഒരാളും അയാളുടെ ആന്തരിക പരിണാമത്തിന്റെ കടശ്ശിയിലേക്ക് എത്തിയിട്ടില്ലെന്ന് സാരം. അരുൾ, അൻപ്, അനുകമ്പ ഇങ്ങനെയാണ് ഗുരുവിന്റെ പത്തിതൾപ്പൂവ് വിരിയുന്നത്.
ഒരുമിച്ചു സഹിക്കുക
ഒരുമിച്ചു സഹിക്കുക Co-suffering എന്നാണ് compassion ന്റെ ലത്തീൻ എറ്റിമോളജി. നിന്റെ ഷൂവിൽ എന്റെ കാല്പാദങ്ങൾ തിരുകിക്കയറ്റുക എന്ന് സാരം. എംപതിയുടെയോ അൽട്രൂയിസത്തിന്റെയോ മറുപദമല്ല കരുണ. ഒരു വൈകാരികതയെന്ന നിലയിലല്ല, പ്രായോഗികമായ ചില പരിഹാരങ്ങൾ തേടുക എന്നൊരു ധർമ്മം കൂടി ഇതിനുണ്ട്. അതിനാണ് അയാൾ നല്ല സമരിയാക്കാരന്റെ കഥ പറഞ്ഞത്.
ലോകം മുഴുവൻ ആ ഒരു വായ്ത്താരിയുടെ പല താളങ്ങൾകൊണ്ട് മുഖരിതമാവുകയാണ്: കരുണ ചെയ്വാൻ എന്തു താമസം ... അതിന് ഉത്തരം നൽകുമ്പോഴാണ് ദൈവങ്ങൾ മനുഷ്യരാവുന്നതും മനുഷ്യർ ദൈവങ്ങളാവുന്നതും.
അനുകമ്പയുടെ ആ അദൃശ്യ രാജവീഥിയിലേക്കാണ് മിശിഹായോടൊപ്പം ആരുടെയും പരിഗണനയിൽ ഇടമോ മതിപ്പോ ഇന്നോളം കണ്ടെത്താത്ത കുറെയധികം സാധാരണക്കാർ തോളുരുമ്മി പ്രവേശിക്കുന്നത്. കുട്ടികളോട് ഓശാന പ്രഭാഷണം നടത്തുമ്പോൾ, എന്തുകൊണ്ട് കഴുതപ്പുറത്ത് എന്ന് ആരായുമ്പോൾ ലഭിച്ച ഉത്തരത്തിൽ എന്തോ ചില ഭംഗികളുണ്ടെന്ന് തോന്നി.ആ ദേശത്തിന്റെ രീതിയനുസരിച്ച് ഒട്ടകമാവാമായിരുന്നു.അപ്പോൾ നമ്മുടെ അടക്കിയ നിലവിളികൾ കേൾക്കാനാവാത്ത വിധത്തിൽ അവിടുന്ന് ഒത്തിരി ഉയരത്തിലായേനേ. കുതിരയ്ക്കുമുണ്ട് ഈ പ്രശ്നം.
നമ്മളെ ശ്രദ്ധിക്കാനാവാത്ത വിധത്തിൽ ഞൊടിയിടകൊണ്ട് കാതങ്ങൾ താണ്ടി നമ്മുടെ ദുഃഖങ്ങളിൽ നിന്ന് അകന്നുപോയേനേ. ഈ സാധുമൃഗമാവട്ടെ നമുക്കിണങ്ങിയ വേഗത്തിൽ നമ്മളോടൊപ്പം സദാ ഉണ്ടായിരിക്കും. രണ്ടു സഹസ്രാബ്ദങ്ങൾക്ക് ഇപ്പുറത്തും അവിടുന്നിങ്ങനെ നമുക്കിടയിൽ നമ്മളോടൊപ്പം മെല്ലെ നടക്കുന്നതിന്റെ ഹർഷം കൂടെയുണ്ടെന്നുള്ളത് എന്തൊരു ആശ്വാസമാണ്.
ബോബി ജോസ് കട്ടികാട്
അനുകമ്പയുടെ രാജവീഥികള്
04:24 AM Mar 28, 2021 | Deepika.com