ഏതു ദുർഘടപാതയായാലും ജീമോൻ ആന്റണിക്ക് അതൊന്നും തടസമാവില്ല. തന്റെ റോയൽ എൻഫീൽഡ് ഹിമാലയൻ ബൈക്കിൽ അദ്ദേഹം ലക്ഷ്യസ്ഥാനത്തെത്തും. അതുകൊണ്ടുതന്നെയാണ് രാജ്യത്ത് പോലീസ് സേനയിലെ ഒരേയൊരു ഡേർട്ട് ബൈക്ക് റേസർ എന്ന പദവി ജീമോന്‍ ഇപ്പോഴും സ്വന്തമായിരിക്കുന്നത്.
ചിക്കമംഗളൂരിൽ നടന്ന ബൈക്ക് റാലിയിൽ മൂന്നാമനായി എത്തി പോഡിയത്തിൽ ഇടംനേടിയ സന്തോഷത്തിലാണ് എറണാകുളം ഇടപ്പള്ളി ട്രാഫിക് പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവിൽ പോലീസ് ഓഫീസറായ ജീമോൻ ആന്റണി.
നാട്ടുകാരൻ നൽകിയ പ്രചോദനം
കൗമാരക്കാലം മുതൽ ജീമോന്‍ ബൈക്കുകളോട് പ്രിയമായിരുന്നു. മഞ്ഞുമ്മൽ സ്വദേശിയായ ഇദ്ദേഹത്തിന് നാട്ടുകാരനായ ഒരാളുടെ ബൈക്ക് റേസിംഗാണ് ഈ രംഗത്തേക്ക് വരാൻ പ്രചോദനമായത്. 2000-ൽ തൃശൂരിൽ നടന്ന ബൈക്ക് റേസിംഗിൽ ആദ്യമായി പങ്കെടുത്തു. പരിഷ്കരിച്ച യമഹ ആർ എക്സ് 135 ഫൈവ് സ്പീഡ് ബൈക്കിലായിരുന്നു അന്ന് റേസിന് ഇറങ്ങിയത്. വിജയകിരീടം ചൂടാൻ കഴിഞ്ഞില്ലെങ്കിലും ജീമോന്‍ കൂടുതൽ ആത്മവിശ്വാസം നേടാൻ ഈ റേസിലൂടെ സാധിച്ചു. മൂന്നാം പ്രാവശ്യം ഇറങ്ങിയ ലോക്കൽ ട്രാക്ക് റേസിൽ ജീമോന്‍ വിജയിക്കാനായി. തുടർന്ന് ചെറുതും വലുതുമായ നിരവധി മത്സരങ്ങളിൽ വിജയിയായി. 2008 വരെ അദ്ദേഹം റേസിംഗ് രംഗത്ത് സജീവമായിരുന്നു.
ഇടയ്ക്കൊരു ബ്രേക്ക്
ഇടയ്ക്കൊരു ബ്രേക്കെടുത്ത് ജോലിക്കായി ജീമോൻ വിദേശത്തേക്കു പോയി. തിരിച്ചെത്തി 2009-ൽ പോലീസിൽ അദ്ദേഹത്തിനു ജോലി ലഭിച്ചു. എങ്കിലും റേസർ എന്ന പദവി അദ്ദേഹം കൂടെ കൂട്ടിയിരുന്നു. പത്തു വർഷത്തെ നീണ്ട ഇടവേളയ്ക്കു ശേഷം ജീമോൻ വീണ്ടും റേസിംഗ് രംഗത്ത് സജീവമായി. എംആർഎഫ് നാഷണൽ റാലിയിൽ പങ്കെടുത്ത് പോലീസ് വകുപ്പിൽ നിന്ന് ഇന്ത്യയിൽ ആദ്യമായി ബൈക്ക് റാലിയിൽ പങ്കെടുത്ത വ്യക്തിയെന്ന ചരിത്രം കുറിച്ചു.
2019ൽ നടത്തിയ റോയൽ റേസിംഗ്
2019 ൽ റോയൽ എൻഫീൽഡ് ക്ലാസിക് 350 യിൽ നടത്തിയ ഹിമാലയൻ യാത്ര ജീമോന്റെ കരിയറിൽ വേറിട്ട അനുഭവമായിരുന്നു സമ്മാനിച്ചത്. 2,500 കിലോമീറ്റർ വരുന്ന ആ യാത്ര ഇദ്ദേഹത്തിന്റെ സങ്കൽപങ്ങളെ മാറ്റിമറിച്ചു. ലോകത്തിലെ ഏറ്റവും ഉയർന്ന മോട്ടോർ റോഡിലൂടെ സഞ്ചരിച്ച് അദ്ദേഹം ഹിമാലയത്തിന്റെ വഴികൾ താണ്ടി. ആ യാത്ര രണ്ടാഴ്ചയിലേറെ നീണ്ടുനിന്നു.
ഡേർട്ട് റേസ് ട്രാക്കുകൾക്കും റാലി ട്രാക്കുകൾക്കും അനുയോജ്യമായ രീതിയിൽ ബൈക്കിൽ ചില ക്രമീകരണങ്ങൾ ചെയ്തായിരുന്നു അദ്ദേഹത്തിന്റെ യാത്ര. കഴിഞ്ഞ വർഷം ഹിമാലയൻ റാലിയിൽ പങ്കെടുത്ത് ജീമോൻ അഞ്ചാം സ്ഥാനത്ത് എത്തിയിരുന്നു. 15,000 അടി മുകൾ വരെ ഇദ്ദേഹം ബൈക്കിൽ സഞ്ചരിച്ചു.
പുരസ്കാരങ്ങൾ ഏറെ
ഫെഡറേഷൻ ഓഫ് മോട്ടോർ സ്പോർട്സ് ക്ലബ് ഓഫ് ഇന്ത്യ അംഗീകൃതമായ പത്തിലധികം ഇവന്റുകളിൽ പങ്കെടുത്ത് അഞ്ച് ഇനങ്ങളിൽ ഒന്നാമതെത്തി. മധ്യപ്രദേശിലെ ഇൻഡോറിൽ നടന്ന എംആർഎഫ് ടു വീലർ ദേശീയ റാലി ചാന്പ്യൻഷിപ്പ്, ഗോവയിൽ നടന്ന റോയൽ എൻഫീൽഡ് റൈഡർ മീഡിയ, തമിഴ്നാട്ടിലെ കോയന്പത്തൂരിൽ നടന്ന എംആർഎഫ് ടു വീലർ ദേശീയ റാലി ചാന്പ്യൻഷിപ്പ്, തമിഴ്നാട്ടിലെ ഈറോഡിൽ നടന്ന എംആർഎഫ് ടു വീലർ ദേശീയ സ്പ്രിന്റ് റാലി ചാന്പ്യൻഷിപ്പ്, എംആർഎഫ് മോഗ്രിപ് എഫ്എംഎസ് സിഐ ദേശീയ ചാന്പ്യൻഷിപ്പ്, കാക്കൂർ കാളവയൽ ഇൻവിറ്റേഷണൽ ഡേർട്ട് റേസ് ചാന്പ്യൻഷിപ്പ്... തുടങ്ങി ജീമോനെ വിജയിയായി പോഡിയത്തിലെത്തിച്ച മത്സരങ്ങൾ നിരവധിയാണ്. ഇതുവരെ ഒരു മത്സരത്തിനും ഇദ്ദേഹത്തിന് സ്പോൺസർ ഇല്ല എന്നതാണ് മറ്റൊരു സവിശേഷത.
പോലീസ് സേനയുടെ പിന്തുണ
എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിൽ പോലീസ് സേനയിൽനിന്ന് തനിക്ക് വലിയ പിന്തുണ ലഭിക്കുന്നുണ്ടെന്ന് ജീമോൻ പറഞ്ഞു. സേനയുടെ ഭാഗത്തുനിന്നുള്ള അനുകൂല നിലപാട് കായികരംഗത്ത് തുടരാൻ തന്നെ സഹായിക്കുന്നുണ്ടെന്നാണ് ഇദ്ദേഹത്തിന്റെ അഭിപ്രായം.
കുടുംബം
ഭാര്യ ഹെൽബിനയും മക്കളായ ജോഷ്വയും ജോഹാനയും പിന്തുണയുമായി ജീമോന്റെ ഒപ്പമുണ്ട്.
സീമ മോഹൻലാൽ