എന്റെ ആദ്യ സിനിമയാണ് ബാക്ക്പാക്കേഴ്സ്. ഷൂട്ട് തുടങ്ങുന്നതിനും ഒരു ആഴ്ച മുന്പാണ് ഈ ചിത്രത്തിലേക്ക് വിളിക്കുന്നത്. ആദ്യം തന്നെ മുടി മുഴുവൻ ഷേവ് ചെയ്യേണ്ടി വരുമെന്ന് പറഞ്ഞിരുന്നു. നല്ലൊരു ക്യാരക്ടറിനുവേണ്ടിയായതിനാൽ ഞാൻ അതിനു തയാറായി: കാർത്തിക നായർ
മലയാളത്തിന്റെ വെള്ളിത്തിരയിൽ മറ്റൊരു തുടക്കക്കാരിയും ധൈര്യപ്പെടാത്ത പ്രകടനത്തോടെയാണ് ഡൽഹിയിൽ നിന്നുള്ള കാർത്തിക നായരുടെ കടന്നുവരവ്. ജയരാജ് സംവിധാനം ചെയ്ത ബാക്ക്പാക്കേഴ്സ് എന്ന ചിത്രത്തിനായി തന്റെ നീളമുള്ള മുടി വെട്ടി, തല ഷേവ് ചെയ്താണ് കാർത്തിക വെള്ളിത്തിരയിലെത്തിയത്. രണ്ടു കാൻസർ രോഗികളുടെ പ്രണയത്തിന്റെയും അതിജീവനത്തിന്റെയും കഥ പറഞ്ഞ ചിത്രം ഇതിനോടകം മികച്ച അഭിപ്രായം നേടിക്കഴിഞ്ഞു. മലയാളിയെങ്കിലും മലയാള സിനിമ ഒരിക്കലും സ്വപ്നത്തിൽ പോലുമില്ലായിരുന്നു എന്ന് കാർത്തിക പറയുന്നു. ആദ്യ സിനിമയുടെ ആനന്ദവും ആവേശവും വാക്കുകളിൽ നിറച്ച് കാർത്തിക നായർ മനസ് തുറക്കുന്നു...
വെള്ളിത്തിരയിലേക്ക്
എന്റെ ആദ്യ സിനിമയാണ് ബാക്ക്പാക്കേഴ്സ്. ഷൂട്ട് തുടങ്ങുന്നതിനും ഒരു ആഴ്ച മുന്പാണ് എന്നെ ഈ ചിത്രത്തിലേക്ക് വിളിക്കുന്നത്. ആദ്യം തന്നെ മുടി മുഴുവൻ ഷേവ് ചെയ്യേണ്ടി വരുമെന്ന് പറഞ്ഞിരുന്നു. നല്ലൊരു ക്യാരക്ടറിനുവേണ്ടിയായതിനാൽ ഞാൻ അതിനു തയാറായിരുന്നു. അങ്ങനെയാണ് ഡൽഹിയിൽ നിന്നും കേരളത്തിലേക്ക് എത്തിയത്. ജയരാജ് സാർ ഒഡീഷൻ ചെയ്താണ് തെരഞ്ഞെടുത്തത്. കാൻസർ രോഗിയായ ദയ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. ഒരു ബബ്ലി, ഫണ് കഥാപാത്രമാണത്. വളരെ സീരിയസായി കഥ പറയുന്പോഴും ഒരു റൊമാന്റിക് മൂവികൂടിയാണിത്.
മലയാള സിനിമകൾ
ഞാൻ ജനിച്ചതും വളർന്നതുമെല്ലാം ഡൽഹിയിലായിരുന്നു. അവധിക്കാലത്ത് മാത്രമാണ് കേരളത്തിലേക്ക് എത്തുന്നത്. അതുകൊണ്ടു തന്നെ മലയാള സിനിമയിൽ ഞാനെത്തുമെന്നു ഒരിക്കലും ചിന്തിച്ചിരുന്നില്ല. മലയാളം സിനിമകൾ കാണാറുമില്ലായിരുന്നു. ബാക്ക്പാക്കേഴ്സിൽ അഭിനയിച്ചു തുടങ്ങിയതിനു ശേഷമാണ് മലയാളം സിനിമകൾ കണ്ടു ശീലിക്കാൻ തുടങ്ങിയത്. മലയാളവും അതിനു ശേഷമാണ് പഠിച്ചു തുടങ്ങിയത്. മലയാളം വായിക്കാനും എഴുതാനുമൊന്നും അറിയില്ലായിരുന്നു. ഡയലോഗുകൾ ഇംഗ്ലീഷിൽ എഴുതിത്തന്നു. ഉച്ചാരണം പറഞ്ഞും തന്നു. പിന്നെ ഷൂട്ടിംഗ് സൈറ്റിൽ അമ്മയും ഡയലോഗ് പഠിക്കുന്നതിനു സഹായിച്ചു.
ആദ്യ ഷൂട്ടിംഗ് അനുഭവം
എങ്ങനെ അഭിനയിക്കണമെന്ന് എനിക്ക് അറിയില്ലായിരുന്നു. പക്ഷേ, ജയരാജ് സാറ് എല്ലാം പഠിപ്പിച്ചു തന്നു. ചെറിയ കാര്യങ്ങൾ പോലും വിശദമായി പറഞ്ഞു തരും. രണ്ടര മണിക്കൂർ സ്ക്രീനിൽ കാണുന്ന സിനിമയുടെ പിന്നിലെ കഠിനാധ്വാനം ഇവിടെ വന്നു കഴിഞ്ഞപ്പോഴാണ് ഞാൻ മനസിലാക്കിയത്. ജയരാജ് സാറിനെപ്പോലെ ഒരു ലെജൻഡിനൊപ്പം വർക്ക് ചെയ്യാനായത് എനിക്കും ഒരു ഗൃഹപാഠമാണ്. ഇങ്ങനെ ഒരു തുടക്കം എന്റെ ഭാഗ്യമാണ്. ചിത്രത്തിൽ കൂടുതൽ സീനുകളും കാളിദാസിനൊപ്പമുള്ളതാണ്. മലയാളത്തിലെ ഒരു സൂപ്പർസ്റ്റാറിന്റെ മകനായതുകൊണ്ടു തന്നെ എനിക്ക് ആദ്യം ടെൻഷൻ ഉണ്ടായിരുന്നു. പക്ഷേ, ഒന്നിച്ച് അഭിനയിച്ചു തുടങ്ങിയപ്പോഴേക്ക് അദ്ദേഹവുമായി വളരെ നല്ലൊരു സൗഹൃദം ഉണ്ടായി. ഷൂട്ടിംഗ് സമയത്ത് എങ്ങനെ ഇംപ്രൂവൈസ് ചെയ്യണമെന്നൊക്കെ പറഞ്ഞു തന്നു. കാളിദാസ് ഒരു സുഹൃത്തായും ടീച്ചറായുമാണ് എനിക്കു തോന്നിയത്.
തയാറെടുപ്പ്
മുടിവെട്ടണമെന്ന് ആദ്യം തന്നെ പറഞ്ഞതുകൊണ്ടു മാനസികമായി ഞാൻ തയാറെടുത്തിരുന്നു. തോളറ്റം ഉണ്ടായിരുന്ന മുടി വെട്ടിയപ്പോൾ ചെറിയ ദുഃഖമുണ്ടായിരുന്നു. എങ്കിലും നല്ലൊരു ചിത്രത്തിന്റെ ഭാഗമാകുന്നു എന്നതിൽ അഭിമാനമാണ് തോന്നിയത്. ഒരു അഭിനേതാവ് എന്ന നിലയിൽ വെല്ലുവിളികൾ ഏറ്റെടുക്കണം എന്നാണ് ചിന്തിച്ചത്. ജയരാജ് സാറിന്റെ സിനിമയിൽ അവസരം കിട്ടിയപ്പോൾ കുടുംബത്തിനും സന്തോഷമായിരുന്നു. അവരുടെ പിന്തുണയും വലുതായിരുന്നു. മോഡലിംഗും അഭിനയവുമാണ് എന്റെ ഇഷ്ടമെന്ന് അവർക്കറിയാം.
കുടുംബം
അച്ഛൻ, അമ്മ, സഹോദരൻ, സഹോദര ഭാര്യ എന്നിവർ അടങ്ങുന്നതാണ് ഞങ്ങളുടെ കുടുംബം. അച്ഛൻ സൗദിയിൽ ജോലി ചെയ്യുന്നു. ആലപ്പുഴ ജില്ലയിൽ ചെങ്ങന്നൂരാണ് എന്റെ സ്ഥലം. ഇപ്പോൾ ഡൽഹിയിൽ നിന്നു നാട്ടിലെത്തി തിരുവനന്തപുരത്ത് വീടുവാങ്ങി. എങ്കിലും മോഡലിംഗിൽ കൂടുതൽ ശ്രദ്ധ നൽകിയതുകൊണ്ട് ഡൽഹിയിലാണ് സജിവമായി നിൽക്കുന്നത്. അവിടെ നിന്നുമാണ് ഈ സിനിമയിലേക്ക് എത്തുന്നത്.
പഠനം
ഇംഗ്ലീഷ് ലിറ്ററേച്ചർ പൂർത്തിയാക്കി. അതിനു ശേഷമാണ് മോഡലിംഗിലേക്ക് എത്തുന്നത്. മൂവി ക്വിക്കിനുവേണ്ടി ഒരു പരസ്യത്തിൽ അഭിനയിച്ചിരുന്നു. പിന്നീട് മാരീഡ് ഗേൾഫ്രണ്ട് എന്നൊരു ഹിന്ദി ഷോർട് ഫിലിമും ചെയ്തു. അതിനു പിന്നാലെയാണ് ബാക്ക്പാക്കേഴ്സിലേക്ക് അവസരം കിട്ടുന്നത്.
മൊട്ടയയിച്ചൊരു നായിക
07:33 AM Mar 21, 2021 | Deepika.com