കോതമംഗലം കെഎസ്ആർടിസി ഡിപ്പോയിൽ എത്തണം
കോതമംഗലം-മൂന്നാർ ജംഗിൾ സഫാരി ആസ്വദിക്കണമെങ്കിൽ കോതമംഗലം കെഎസ്ആർടിസി ഡിപ്പോയിൽ എത്തണം. കഴിഞ്ഞ നവംബർ 28-നായിരുന്നു യാത്ര ആരംഭിച്ചത്. പക്ഷേ ഒമിക്രോണ് വ്യാപനം ഉണ്ടായതോടെ സർവീസ് നിർത്തിവയ്ക്കേണ്ടി വന്നു.
ഫെബ്രുവരിയിൽ വീണ്ടും പുനരാരംഭിച്ചപ്പോൾ കൂടുതൽ ആകർഷണീയമാക്കാൻ ഭൂതത്താൻകെട്ടിലെ ബോട്ടു യാത്രയും ആനക്കുളത്തെ കാട്ടാനക്കാഴ്ചകളും പാക്കേജിന്റെ ഭാഗമാക്കി. രാവിലെ എട്ടിന് കോതമംഗലത്തുനിന്ന് പുറപ്പെട്ട് രാത്രി പത്തോടെ തിരിച്ചെത്തുന്ന വിധമാണ് ജംഗിൾ സഫാരി ക്രമീകരിച്ചിട്ടുള്ളത്.
കാണാൻ കാഴ്ചകൾ ഏറെ
കോതമംഗലം കെഎസ്ആർടിസിഡിപ്പോയിൽനിന്ന് കുട്ടന്പുഴ, മാമലകണ്ടം, മാങ്കുളം, ലക്ഷ്മി എസ്്റ്റേറ്റ് വഴി മൂന്നാറിലേക്ക് കാനന പാതകളിലൂടെയാണ് ജംഗിൾ സഫാരി നടത്തുന്നത്. ഭൂതത്താൻകെട്ടിലെ ബോട്ട് സവാരിയും ആനക്കുളവുംകൂടി ഉൾപ്പെടുത്തി റൂട്ടിൽവരുത്തിയ മാറ്റവും കൂടുതൽ സന്ദർശകരെ ഇവിടേക്ക് ആകർഷിച്ചു. പ്രകൃതി സൗന്ദര്യം ആവോളം ആസ്വദിച്ച് വന്യമൃഗങ്ങളേയും കണ്ട് വെള്ളച്ചാട്ടവും കാട്ടരുവികളും കടന്ന് തേയിലത്തോട്ടത്തിനുള്ളിലൂടെയുള്ള യാത്ര ഏതൊരു സഞ്ചാരപ്രിയർക്കും മറക്കാനാവാത്ത അനുഭവമാകും സമ്മാനിക്കുക.
ഭൂതത്താൻകെട്ടിൽ നിന്നുള്ള ബോട്ട് യാത്രയാണ് ജംഗിൾ സഫാരിയെ കൂടുതൽ ആകർഷണീയമാക്കുന്നത്. കോതമംഗലത്തുനിന്നു ബസിൽ ഭൂതത്താൻകെട്ടിലെത്തുന്ന സഞ്ചാരികളെ അവിടെനിന്നും ബോട്ടിൽ തട്ടേക്കാട് എത്തിക്കും. തട്ടേക്കാട് നിന്നു തുടർന്നുള്ള യാത്ര ബസിൽ.
തെളിഞ്ഞൊഴുകുന്ന പുഴയിലൂടെ ശുദ്ധവായു ശ്വസിച്ചുള്ള യാത്ര സഞ്ചാരികൾക്ക് മറക്കാനാവാത്ത അനുഭവം സമ്മാനിക്കുമെന്നുറപ്പ്. കാട്ടാനയും കാട്ടുപോത്തും മ്ലാവും മാനുമെല്ലാം അധിവസിക്കുന്ന വന ഓരത്തുകൂടിയാണ് ജലസഫാരി. പ്രകൃതിയോട് ഇണങ്ങിചേർന്നൊരു യാത്രാനുഭവം സഞ്ചാരികൾക്ക് സ്വന്തം. ഒരുമണിക്കൂറോളം നീണ്ട ബോട്ടുയാത്രയാണ് ജംഗിൾ സഫാരിയുടെ ഭാഗമാക്കിയിരിക്കുന്നത്.
യാത്രയിൽ പങ്കുചേർന്നവർ മനംനിറഞ്ഞാണ് ബോട്ടിറങ്ങുന്നത്. ജംഗിൾ സവാരി പാക്കേജിൽ പുതിയതായി കൂട്ടിച്ചേർത്ത ബോട്ട് യാത്രയെ സഞ്ചാരികൾ ഏറെ ഇഷ്ടപ്പെടുന്നുണ്ട്. തട്ടേക്കാടുനിന്നും കുട്ടന്പുഴ, മാമലക്കണ്ടം, മാങ്കുളം, ആനക്കുളം, പെരുന്പൻകുത്ത് എന്നീ സ്ഥലങ്ങൾ സന്ദർശിച്ച് പെരുന്പൻകുത്തിന് സമീപമുളള ഒരു റിസോർട്ടിൽ ഉച്ചഭക്ഷണവും കഴിച്ച് ലക്ഷ്മി എസ്റ്റേറ്റിലൂടെ മൂന്നാറിലേക്ക് യാത്ര തുടരും. മടക്ക യാത്ര മൂന്നാർ ആലുവ മെയിൻറോഡ് വഴിയാണ്.
സന്ദർശകരുടെ തിരക്ക്
തുടക്കം മുതൽ സംസ്ഥാനത്തിന് അകത്തും പുറത്തുനിന്നുമായി ഏറെ സഞ്ചാരികളെ ആകർഷിച്ചിരുന്നെങ്കിലും ജംഗിൾ സഫാരി ആരംഭിച്ചപ്പോൾ ഒരു ബസ് സർവീസ് മാത്രമാണ് ഉണ്ടായിരുന്നത്. അതിവേഗമാണ് ജംഗിൾ സഫാരി ജനപ്രിയമായത്. സന്ദർശകരുടെ തിരക്കേറിയതോടെ ഒരു ദിവസം ഏഴ് ബസുകൾ വരെ സർവീസ് നടത്തി.
അവധി ദിവസങ്ങളിൽ മാത്രം എന്ന നിലയിൽ ആരംഭിച്ച ജംഗിൾ സഫാരി ഇപ്പോൾ യാത്രാപ്രേമികളുടെ താൽപ്പര്യം കണക്കിലെടുത്ത് മറ്റ് പല ദിവസങ്ങളിലും നടത്തുന്നുണ്ട്. കോതമംഗലം ഡിപ്പോയിൽ നിന്നുമാത്രമല്ല ജില്ലയ്ക്ക് അകത്തും പുറത്തുമുള്ള മറ്റ് പല ഡിപ്പോകളും യാത്രാപ്രേമികളുടെ ആവശ്യം പരിഗണിച്ച് മൂന്നാറിലേക്ക് ജംഗിൾ സഫാരി നടത്തുന്നുണ്ട്.
ജംഗിൾ സഫാരി ആസ്വദിച്ചത് 9,697 പേർ
ജംഗിൾ സഫാരി കൂടുതൽ ആകർഷകമാക്കുന്ന നടപടിയാണ് കെഎസ്ആർടിസി അധികൃതരിൽ നിന്നുണ്ടായത്. സ്ഥിരം യാത്രികർക്കും സഞ്ചാരികൾക്കും ഏറെ പരിമിതമല്ലാതിരുന്ന കോതമംഗലം-കുട്ടന്പുഴ-മാങ്കുളം-ലക്ഷ്മി എസ്റ്റേറ്റ് വഴിയിലൂടെയുള്ള മൂന്നാർ യാത്രയുടെ ടൂറിസം സാധ്യതകൾ തിരിച്ചറിഞ്ഞ് കെഎസ്ആർടിസി ആരംഭിച്ച ജംഗിൾ സഫാരി ഏറെ ലാഭകരമായാണ് മുന്നേറുകയാണ്. ഇതുവരെ 197 ട്രിപ്പുകളിലായി 9697 പേരാണ് കെഎസ്ആർടിസിയുടെ ജംഗിൾ സഫാരി ആസ്വദിച്ചത്.
ഇതിലൂടെ 51,20,384 രൂപയാണ് കെഎസ്ആർടിസിയുടെ വരുമാനം. ജീവനക്കാരുടെ ശന്പളവും മറ്റ് ചെലവുകളുമെല്ലാം കഴിച്ച് 25,20,129 രൂപയാണ് മേയ് വരെയുള്ള ലാഭം.
ടിക്കറ്റ് നിരക്ക് 700 രൂപ
ഉച്ചഭക്ഷണവും ചായയും ലഘുഭക്ഷണവുമെല്ലാം ചേർത്ത് 700 രൂപയാണ് ടിക്കറ്റ് നിരക്ക്. ജംഗിൾ സഫാരി നടത്താൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി ബുക്ക് ചെയ്യണം. ബുക്കിംഗിനുള്ള നന്പർ: 9447984511, 9446525773.
ജിജു ജോർജ്