ഉള്ളവൻ ഇല്ലാത്തവനെ ഉള്ളംകൈയിൽ എടുക്കുന്നതാണ്
നെറ്റിയിൽ ചാരം പൂശി അനുതാപത്തിന്റെ ബാഹ്യലക്ഷണം പ്രകടിപ്പിക്കാൻ ആർക്കും കഴിയും. ചാരം പൂശേണ്ടത് ഹൃദയത്തിലാണ്.
നിയമസംഹിത ഉയർത്തിപ്പിടിക്കുന്ന തെളിവുകൾക്കും വ്യാഖ്യാനങ്ങൾക്കും അതീതമായ ധാർമികതയുടെ വിധിയാണു നോന്പ്. നിയമക്കോടതിയിൽനിന്ന് രക്ഷപ്പെട്ടേക്കാം. പക്ഷേ മനഃസാക്ഷി നിങ്ങളെ വേട്ടയാടിക്കൊണ്ടിരിക്കും. സ്വയംവിചാരണയുടെ കച്ചേരിയാണ് നോന്പുകാലം.
ത്യജിക്കുക, ബോധപൂർവം ത്യാഗങ്ങൾ ഏറ്റെടുക്കുക, പാപപ്പരിഹാര പ്രവൃത്തികളും തീർഥാടനങ്ങളും നടത്തുക എന്നിവയെല്ലാമാണ് എല്ലാ മതവിശ്വാസികളും ആചരിക്കുന്ന നോന്പുകാല സത്കർമങ്ങൾ. ആത്മാവബോധമില്ലാതെ അപരനോടോ തന്നോടുതന്നെയോ ചെയ്യുന്ന ദുഷ്കൃത്യങ്ങൾക്കു പരിഹാരം ആവശ്യമാണെന്ന് ഈശ്വരവിശ്വാസികൾ കരുതുന്പോൾ നിരീശ്വരവാദികൾ പരിഹാരം എന്ന വാക്ക് നഷ്ടപരിഹാരം എന്ന നിലയിൽ കാണുന്നു. ഏതായാലും മനസിന്റെ ധാർമിക നിജസ്ഥിതി ഇടയ്ക്കിടെ വിലയിരുത്തി ആവശ്യമായ നവീകരണങ്ങളോടെ മുന്പോട്ട് പോകാൻ നോന്പുകൾ വഴിയൊരുക്കുന്നു. നോന്പ് അനുഷ്ഠാനതലത്തിലൊതുക്കാതെ നഷ്ടപ്പെടുത്തിയ സത്പേരോ വസ്തു-പണാപഹരണമോ മനസ്താപത്തോടെ തിരികെ നൽകുന്നത് വിശ്വാസത്തെക്കാളുപരി സാമൂഹ്യമര്യാദയാണ്. കോവിഡ് കാലഘട്ടത്തിൽ നോന്പാചരണത്തിനും ജനിതകമാറ്റം അനിവാര്യമായിരിക്കുന്നു. ചുരുങ്ങിയ കാലത്തേക്കുള്ള ഭക്ഷണ-മദ്യവർജനത്തിൽ ഒതുക്കേണ്ട ഒന്നല്ല ഇന്നത്തെ നോന്പാചരണം. ഒരു തത്വത്തെക്കാൾ പ്രയോഗത്തിനു പ്രാധാന്യം നൽകിയുള്ള നോന്പിനാണ് ഇക്കാലത്ത് പ്രസക്തി.
വള്ളിപുള്ളി തെറ്റാത്ത നോന്പ്
മധുരമുള്ള കാന്പ് വലിച്ചെറിഞ്ഞ് പഴത്തൊലി ഭക്ഷിക്കുന്നതിൽ അർഥമില്ലല്ലോ. വള്ളിപുള്ളി തെറ്റാതെ നോന്പ് ആചരിക്കുന്നത് ഇതുപോലെയാണ്.
തിന്മയെക്കുറിച്ചുള്ള വ്യക്തമായ ബോധമാണ് നോന്പിന്റെ പ്രഥമഘട്ടം. സമൂഹത്തിൽ കൈകാര്യം ചെയ്യുന്ന വസ്തുക്കളിൽ പണം, ഭൂമി, അവകാശങ്ങൾ എന്നിവയ്ക്കാണല്ലോ മുൻതൂക്കം. വാഗ്ദാനലംഘനം, സ്വാർഥത, കബളിപ്പിക്കൽ, വെട്ടിപ്പിടിക്കൽ, അഴിമതി എന്നിവമൂലം അപരന് ബൗദ്ധിക നഷ്ടമുണ്ടാകാനോ സത്പേര് നഷ്ടപ്പെടാനോ നാം ഹേതുവായിട്ടുണ്ടെങ്കിൽ അവ പരിഹരിക്കാനുള്ള സമയംകൂടിയാണ് നോന്പ്. ഒരു സമയപരിധിക്കുള്ളിൽ ഇതെല്ലാം നിറവേറ്റാനുള്ള ബന്ധപ്പെട്ടവരുടെ ദൃഢനിശ്ചയം, നോന്പിന്റെ മുഖ്യഅനുഷ്ഠാനങ്ങളിൽ ഒന്നായി മാറണം. നെറ്റിയിൽ ചാരം പൂശി അനുതാപത്തിന്റെ ബാഹ്യലക്ഷണം പ്രകടിപ്പിക്കാൻ ആർക്കും കഴിയും. ചാരം പൂശേണ്ടത് ഹൃദയത്തിലാണ്. ആധ്യാത്മികതയ്ക്ക് പ്രകടനങ്ങൾ ആവശ്യമില്ല. മനോഭാവ മാറ്റവും അനുബന്ധ പ്രവൃത്തികളുമാണ് യഥാർഥ നോന്പ്. ഇതൊരു നിശ്ചിത കാലത്തിൽ ഒതുക്കേണ്ടതുമല്ല.
ചെയ്യാത്ത നന്മ
ചെയ്ത തെറ്റ് മാത്രമാണ് തിന്മ അഥവാ പാപം എന്നുകരുതി സംതൃപ്തിയടയുന്നവർ സമൂഹത്തിൽ നിരവധിപ്പേരുണ്ട്. എന്നാൽ നാണയത്തിന്റെ മറുപുറം അവരുടെ ചിന്താവിഷയമല്ല. യഥാസമയം നിർവഹിക്കാതിരിക്കുന്ന നന്മയും തിന്മയാണെന്ന അവബോധം പലർക്കുമില്ല. ചെയ്ത തിന്മപോലെ ചെയ്യപ്പെടാതെപോകുന്ന നന്മയും ശിക്ഷ അർഹിക്കുന്നതാണ്. ഇതാണ് ഉപേക്ഷ എന്ന പാപം. നീതിന്യായക്കോടതി കണക്കിലെടുക്കാത്ത ധാർമികതയുടെ ഈ മൗനം മനഃസാക്ഷിയുടെ കോടതിയിൽ വിചാരണ ചെയ്യപ്പെടേണ്ട സമയമാണ് നോന്പുകാലം. നിയമസംഹിത ഉയർത്തിപ്പിടിക്കുന്ന തെളിവുകൾക്കും വ്യാഖ്യാനങ്ങൾക്കും അതീതമായ ധാർമികതയുടെ വിധിയാണു നോന്പ്. നിയമക്കോടതിയിൽനിന്ന് രക്ഷപ്പെട്ടേക്കാം. പക്ഷേ മനഃസാക്ഷി നിങ്ങളെ വേട്ടയാടിക്കൊണ്ടിരിക്കും. സ്വയംവിചാരണയുടെ കച്ചേരിയാണ് നോന്പുകാലം.
സ്ഥാപനങ്ങളിലെ നോന്പ്
കോവിഡ് മഹാമാരിക്കിടയിലൂടെയാണ് വിവിധ മതവിഭാഗങ്ങളുടെ നോന്പ് കടന്നുപോകുന്നത്. ഉത്പാദനക്കുറവ്, തൊഴിൽ നഷ്ടം, വേതനം വെട്ടിച്ചുരുക്കൽ എന്നിവമൂലം സാധാരണക്കാർ വിഷമിക്കുന്ന ഇക്കാലയളവിൽ കടം വാങ്ങിയ പണത്തിനു പലിശ ഈടാക്കാതിരിക്കുന്നതാണ് നോന്പ്. ലാഭത്തിനു മാത്രം പ്രാധാന്യം നൽകി പ്രസിദ്ധീകരിക്കുന്ന ബാലൻസ് ഷീറ്റിനേക്കാൾ ജീവനക്കാരുടെ ക്ഷേമത്തിനുവേണ്ടി ചെലവഴിച്ച സംഖ്യ ലാഭത്തിന്റെ കോളത്തിൽ ചേർക്കുന്പോൾ വ്യാപാര-വ്യവസായ സ്ഥാപനങ്ങളിൽ നോന്പായി. ഇക്കാലത്ത് ഉപജീവനത്തിനുവേണ്ടി വിമാനയാത്ര ചെയ്യേണ്ടിവരുന്നവരെല്ലാം ധനവാന്മാരല്ല. ടിക്കറ്റ് നിരക്കിൽ സൗജന്യങ്ങൾ നൽകാതെ വിമാനക്കന്പനികളും എയർപോർട്ട് അധികൃതരും നേട്ടമുണ്ടാക്കി എന്ന ശൈലിയിൽ മാറ്റംവരുത്തിയാൽ അതാണ് അവരുടെ നോന്പ്. ആവശ്യമെങ്കിൽ ജനം ഞെരുങ്ങുന്പോൾ ഫയലുകൾ പാസാക്കാൻ കൈക്കൂലി വാങ്ങുന്ന ചിലരുടെ പതിവ് ഉപേക്ഷിച്ചാൽ നോന്പിനേക്കാൾ വലിയ പുണ്യമല്ലേ അത്.
ലാളിത്യം
സഹസ്രകോടികൾ ചെലവഴിച്ച് ആരാധനാലയങ്ങൾ നിർമിക്കാൻ മത്സരിക്കുന്നവർ, ഈ മണിഹർമ്യങ്ങളിൽ ദൈവം വസിക്കുകയില്ല എന്നു തിരിച്ചറിയുന്ന നിമിഷം അവർക്കും നോന്പായി. ഗാന്ധിജിയും മദർ തെരേസയുമെല്ലാം ജീവിച്ച ലാളിത്യം കണ്ടില്ലെന്നു നടിച്ചു ധൂർത്തും ആഡംബരവും പതിവ് ചര്യയാക്കുന്നവർക്ക് പട്ടിണിപ്പാവങ്ങളെക്കുറിച്ചുള്ള ചിന്ത മനസിലുദിച്ചാൽ നോന്പായി. ഒഴിവാക്കാവുന്ന നികുതികളിൽ ഇളവ് നൽകിയാൽ ഇന്ധനവില ഗണ്യമായി കുറയും. ഇതു മനസിലാക്കി ജനക്ഷേമപക്ഷത്ത് ഉറച്ചുനിന്നാൽ ഭരണസിരാകേന്ദ്രങ്ങളിലും നോന്പായി. സർക്കാർതലത്തിലും വിവാഹം തുടങ്ങിയ സ്വകാര്യ ആവശ്യങ്ങളിലും ധൂർത്ത് ഒഴിവാക്കിയാൽ അത് നോന്പുതന്നെ. മിച്ചമുണ്ടാക്കുന്ന പണം സാധാരണക്കാരന്റെ വിശപ്പടക്കാൻ ഉപകരിക്കുമല്ലോ. ഉയർന്ന വേതനം പറ്റുന്നവർ കൊറോണക്കാലം കഴിയുന്നതുവരെയെങ്കിലും, യോഗ്യതയുണ്ടായിട്ടും പിഎസ്സി ലിസ്റ്റിനു പുറത്തുനിൽക്കുന്ന ഭാഗ്യഹീനരെ ഓർത്തെങ്കിലും സ്വമനസാൽ ശന്പളം കുറച്ചു കൈപ്പറ്റിയാൽ എത്ര വലിയ നോന്പും പുണ്യവുമായിരിക്കും അത്.
അപരന്റെ നന്മയ്ക്കുവേണ്ടി ആത്മനിയന്ത്രണത്തിന്റെ നോന്പ് സ്വയം ഏറ്റെടുക്കുന്നതാണ് നോന്പ്. മതാനുയായികൾക്കും അല്ലാത്തവർക്കും ഇത്തരത്തിലുള്ളന നോന്പാചരണം നവ്യാനുഭൂതിയായി മാറും.
അനുബന്ധം
ദൈവത്തിലേക്കും സഹോദരനിലേക്കും പ്രകൃതിയിലേക്കുമുള്ള തീർഥാടനമാണ് നോന്പ്.
റവ.ഡോ.ഫ്രാൻസിസ് ആലപ്പാട്ട്
നോന്പ്
07:28 AM Mar 21, 2021 | Deepika.com