""നന്പർ?... പേര്?... ജനനത്തീയതി?''
എനിക്ക് വൃത്തിയുള്ള ഷർട്ടും പാന്റ്സും കിട്ടി. ഒരു കന്പിളിപ്പുതപ്പും.
""പോയി കിടന്നോളൂ.''
ഞാൻ ചുറ്റും നോക്കി. മുറി നിറയെ ആളുകളാണ്. എല്ലാ ചാക്കുബെഡ്ഡുകളിലും ആളുകളുണ്ട്. നൂറിലധികംപേർ. ഓരോ കട്ടിലിലും രണ്ടും മൂന്നും പേർവീതമുണ്ട്. പേടിയും ദേഷ്യവും പ്രകടിപ്പിക്കുന്ന കണ്ണുകൾ! അവരുടെ സ്ഥലവും സൗകര്യവും ഒരാൾക്കുകൂടി നൽകേണ്ടിവരുമോ എന്ന പേടി. അതിന്റെ ദേഷ്യം.
ആരോ ഒരാൾ എന്റെ ഷർട്ടിൽ പിടിച്ചു വലിച്ചു.
""എന്റെ കട്ടിലിൽ ഇവിടെ കിടക്കാം.''
അത്രയും പോളീഷ് ഭാഷ എനിക്കു മനസിലായി. അതു പറഞ്ഞയാളിന്റെ കണ്ണുകളിൽനിന്ന് ഞാൻ വായിച്ചെടുത്തു: ""നിനക്കുവേണ്ടി ഞാൻ സ്ഥലമുണ്ടാക്കാം.'' അദ്ദേഹം പോളണ്ടിലെ ഒരു വൈദികസെമിനാരിയിൽനിന്നുള്ള പ്രഫസറാണ്; വൈദികനും.
എന്റെ ജീവിതത്തിൽ ഇത്രയും സൗഖ്യം ഞാൻ അനുഭവിച്ചിട്ടില്ല.ശാന്തസുന്ദരമായി കിടക്കുക!! കാലുകൾ നീട്ടി കിടന്നു വിശ്രമിക്കുക!കണ്ണുകളടച്ച് ഒന്നും ചിന്തിക്കാതെ കുറെ സമയം! ജോലിയില്ല, തലയെണ്ണൽ ഇല്ല. എന്നെ നിരീക്ഷിക്കാൻ ആരുമില്ല. ഉച്ചയ്ക്ക് സൂപ്പ് കട്ടിലിൽ എത്തിച്ചുതരും. ഇതിലേറെ സുഖം സ്വർഗത്തിൽ ഉണ്ടാകുമോ എന്നു ഞാൻ അത്ഭുതപ്പെട്ടു.
ഭക്ഷണസമയം! ഭക്ഷണച്ചെരുവങ്ങൾ കൊണ്ടുവരുന്പോൾ കേൾക്കാറുള്ള ശബ്ദം. എല്ലാവരും തലയുയർത്തുന്നു..."" ബാർലി'', എന്റെ അയൽവാസിയോടു ഞാൻ പറഞ്ഞു. എണീറ്റിരിക്കാൻ വയ്യാത്ത അദ്ദേഹത്തിനും സന്തോഷമായി. ""ഓ'' എന്ന് അദ്ദേഹം സന്തോഷപൂർവം പ്രതികരിച്ചു.
""പുറത്തുള്ളവർക്കു കിട്ടുന്ന അത്രയും നമുക്കും കിട്ടുമോ?'' എന്റെ സംശയത്തിന് അയൽവാസി ഉത്തരം പറഞ്ഞില്ല. അദ്ദേഹം മരിച്ചുകഴിഞ്ഞതായി എനിക്കുറപ്പായി.
അദ്ദേഹത്തിന്റെ ശിരസ് ശ്രദ്ധാപൂർവം എന്റെ നേരേ തിരിച്ചുവച്ച് ഞാൻ മരിച്ചവർക്കുവേണ്ടിയുള്ള പ്രാർഥനകൾ ചൊല്ലി. ഏതാനും മണിക്കൂറുകളേ ഞങ്ങൾ ഒന്നിച്ചു ചെലവഴിച്ചുള്ളുവെങ്കിലും അദ്ദേഹം ഒരു വിശുദ്ധനാണെന്ന് എനിക്കു മനസിലായിരുന്നു.
ഞാൻ ചുറ്റുപാടും നോക്കി. എന്റെ കട്ടിലിൽ എന്നോടൊപ്പം കിടക്കുന്ന അയൽവാസി മരിച്ചതായി ആരും അറിഞ്ഞിട്ടില്ല. എനിക്ക് എന്റെ ഭക്ഷണം കിട്ടി. അയൽവാസിയുടെ ഭക്ഷണവും ഞാൻ വാങ്ങി. രണ്ടും ഞാൻ കഴിച്ചു.
തുടർന്നാണു ഞാൻ വിളിച്ചുപറഞ്ഞത്: ""ഇതാ ഒരാൾ മരിച്ചിരിക്കുന്നു.''
ഞങ്ങളുടെ മുറിയിൽ ജോലിചെയ്യുന്ന തടവുകാർ മറ്റു ജീവനക്കാരെ വിളിച്ചുവരുത്തി. അയാൾ മൃതശരീരത്തെ സമീപിച്ച് അദ്ദേഹത്തിന്റെ വായ തുറന്നു. എന്നിട്ട് വിളിച്ചുപറഞ്ഞു: ""രണ്ട്.''
പിന്നീടാണ് എനിക്കതു മനസിലായത്. അദ്ദേഹത്തിനു രണ്ടു സ്വർണ്ണപ്പല്ലുകൾ ഉണ്ടെന്ന്!
തുടർന്ന് മൃതദേഹത്തിൽനിന്ന് വസ്ത്രങ്ങൾ ഊരിമാറ്റി, നഗ്നമായ ശരീരത്തെ അവർ കുളിമുറിയിലേക്കു തറയിലൂടെ വലിച്ചുകൊണ്ടുപോയി.
അവസാനം ഒരു പുതപ്പുകൊണ്ടു മൂടി വരാന്തയിൽ മൃതശരീരത്തെ കിടത്തി. പിറ്റേന്നു രാവിലെവരെ. രാവിലെ, തലേന്നു മരിച്ചവരെയെല്ലാം കയറ്റിയ ഒരു വണ്ടി വരികയും എല്ലാവരെയും ഒന്നിച്ച് വൈദ്യുതശ്മശാനത്തിലേക്കു കൊണ്ടുപോവുകയും ചെയ്യും.
ഇപ്പോൾ എനിക്കു മാത്രമായി ഒരു ചാക്കുകിടക്കയുണ്ട്!
ആർക്കെങ്കിലും എഴുന്നേല്ക്കണമെങ്കിൽ അയാൾ പുതപ്പിൽ പൊതിഞ്ഞ് ശുചിമുറിയിലേക്ക് നഗ്നപാദനായി തട്ടിയും തടഞ്ഞും നടന്നുപോകണം.എഴുന്നേറ്റുനിൽക്കാൻ നല്ല ബുദ്ധിമുട്ടുതോന്നി എനിക്ക്. എന്റെ ശാരീരികക്ഷമത എത്ര കുറഞ്ഞുപോയിരിക്കുന്നു!
നടക്കുന്പോൾ ഓരോ കിടക്കയിലും തൂക്കിയിട്ടിരിക്കുന്ന ചാർട്ടുകൾ ഞാൻ കണ്ടു. രോഗികളുടെ പേര്, നന്പർ, ബാരക്ക്, രോഗവിവരങ്ങൾ (ഈ വാർഡിൽ എല്ലാവർക്കും ""പൊതുവിലുള്ള ക്ഷീണ''മാണ് രോഗം) എന്നിവയെല്ലാം രേഖപ്പെടുത്തിയിട്ടുണ്ട്. ഏറ്റവും താഴെ ശരീരോഷ്മാവും നാഡിമിടിപ്പും രേഖപ്പെടുത്തിയിരിക്കുന്നത് എനിക്കു വിശ്വസിക്കുവാനേ കഴിഞ്ഞില്ല. അതായത് ഞങ്ങൾക്ക് കൃത്യമായ ചികിത്സ കിട്ടുന്നുണ്ടെന്ന്!!
""നിങ്ങൾ മുകളിലത്തെ ഒരു കിടക്കയിലേക്കു പോകണം,'' ഞാൻ തിരിച്ചുവന്നപ്പോൾ ഒരു ജീവനക്കാരൻ എന്നോടു പറഞ്ഞു. ""നിങ്ങൾക്ക് മുകളിലേക്കു കയറാൻ നല്ല ആരോഗ്യമുണ്ട്. തീരെ വയ്യാതാകുന്പോൾ നടുവിലുള്ള കിടക്കയിലേക്കും പിന്നെ ഏറ്റവും താഴത്തെതിലേക്കും വരാം.''
ഈ വിശദീകരണം നല്ല അർഥത്തിൽതന്നെ ഞാനെടുത്തു. പക്ഷേ ഒട്ടും ആശ്വാസപ്രദമല്ല കിടക്ക മാറുന്നത്. എനിക്കുവേണ്ടി ഒരാൾ മുകളിൽനിന്നു താഴേക്കും മറ്റൊരാൾ അവിടെനിന്ന് ഏറ്റവും താഴത്തെതിലേക്കും മാറിക്കഴിഞ്ഞു.
ഞാൻ മുകളിലേക്കു കയറി. അതിന് എന്റെ ശക്തിയുടെ അവസാനത്തെ അണുവും ഉപയോഗിക്കേണ്ടിവന്നു. എന്റെ പുതിയ കിടക്കയുടെ ഉടമസ്ഥാവകാശം എനിക്കു കിട്ടി. എന്റെ ഒപ്പം കട്ടിലിൽ ഉള്ളത് ഒരു വിചിത്രമനുഷ്യനായിരുന്നു. ഒട്ടും സന്തോഷകരമാവുകയില്ല അയാളുടെ കൂടെയുള്ള സഹവാസം.
ഞാൻ പറഞ്ഞ പ്രഭാതവന്ദനത്തിന് അയാൾ മറുപടി പറഞ്ഞില്ല.
അയാളുടെ പുതപ്പ് അല്പമൊന്നു നീങ്ങിയപ്പോൾ അസഹ്യമായ ദുർഗന്ധംകൊണ്ട് എനിക്കു മൂക്കുപൊത്താൻ തോന്നി. അതേ സമയം അയാളുടെ പുതപ്പിൽ രക്തവും ചലവും പറ്റിയിരിക്കുന്നതും ഞാൻ കണ്ടു. അയാളുടെ കാലുകൾ നിറയെ വ്രണങ്ങളാണ്!
അയാളുടെ കാലുകളിൽ പഴുപ്പു നിറഞ്ഞിരിക്കുന്ന ""എഡേമ''കളാണ് എന്നു ചെക്കോസ്ലോവാക്യക്കാരനായ ഒരു ഡോക്ടർ പിന്നീട് എന്നോടു പറഞ്ഞു. ""ശരീരഭാഗങ്ങളിൽ വെള്ളം കിട്ടിക്കിടന്ന് പഴുപ്പായി മാറുന്നതാണ് എഡേമ. ഭക്ഷണം കഴിക്കാത്തതുമൂലവും ഇങ്ങനെ സംഭവിക്കാം. കെട്ടിക്കിടക്കുന്ന വെള്ളം ഹൃദയത്തിലെത്തിയാൽ മരണം സംഭവിക്കാം. ചിലരിൽ അതു വ്രണങ്ങളായി മാറും. അവർ ക്രമേണ മരണത്തിലേക്കു നടന്നടുക്കും.''
വൈകുന്നേരം എന്റെ അയൽവാസിയെ ബാൻഡേജ് ചെയ്തു സഹായിക്കാൻ എനിക്ക് അവസരം കിട്ടി.""മിനിയാന്നാണ് ഇതിനു മുന്പ് മുറിവ് ഡ്രസ് ചെയ്തത്. ഇനി പഞ്ഞിയോ ബാൻഡേജോ ഒന്നുമില്ല.'' അയാൾ പറഞ്ഞു.
അയാൾ എനിക്ക് ഒരു ചുരുൾ ടോയ്ലറ്റ് പേപ്പർ തന്നു. കാന്റീനിൽനിന്നു കിട്ടിയ ആ പേപ്പർ കൊണ്ട് ഞാൻ അയാളുടെ രണ്ടു കാലുകളും പൊതിഞ്ഞുകെട്ടി.
ബോധംകെട്ടു വീഴാതിരിക്കാൻ എനിക്ക് എന്റെ സർവശക്തിയും പ്രയോഗിക്കേണ്ടിവന്നു.
ഞാൻ ആശുപത്രിയിലെത്തി രണ്ടു ദിവസം കഴിഞ്ഞപ്പോൾ ബാറ്റി എഷ് വന്നു.
ഞങ്ങൾ കൈപിടിച്ചു കുലുക്കിയപ്പോൾ അദ്ദേഹം പറഞ്ഞു: ""എന്റെ കാര്യം നിന്റെയത്ര എളുപ്പമായിരുന്നില്ല. ആദ്യം അവരെന്നെ നന്നായി അടിച്ചു. നാളെ ബ്രാഹ്മോണ്ട് വരും. പിന്നെ വാന്പാക്ക്.''
""നിനക്കുതന്നെ ഒരു കിടക്ക കിട്ടുകയില്ല. ആരെങ്കിലുമായി പങ്കിടേണ്ടിവരും. '' ഞാൻ പറഞ്ഞു.
ആദ്യംതന്നെ നടുവിലത്തെ ഒരു കിടക്ക കിട്ടിയപ്പോൾ ബാറ്റി എഷിന് അന്പരപ്പു തോന്നാതിരുന്നില്ല.
ഞങ്ങളുടെ പ്ലാൻ അനുസരിച്ച് പിറ്റേന്ന് ബ്രഹ്മോണ്ട് വന്നു. അച്ചന് ഒന്നാം നന്പർ മുറിയിലാണ് കിടക്ക കിട്ടിയത്. വാന്പാക്കിനാകട്ടെ മൂന്നാം നന്പർ മുറിയിലും.
ഫാ. ജീൻ ബെർനാർഡ്
ആശുപത്രിയിൽ
03:31 AM Mar 14, 2021 | Deepika.com