ഉച്ചഭക്ഷണത്തിനുവേണ്ടി ക്യാന്പിന്റെ ഗേറ്റിലെത്തിയപ്പോൾ ഞങ്ങൾക്കവിടെ അനന്തമായി കാത്തുനിൽക്കേണ്ടിവന്നു. ദേഹപരിശോധനയാണെന്നാണ് ഞങ്ങൾ വിചാരിച്ചത്. എല്ലാവരും ഉത്ക്കണ്ഠാകുലരായി. ആർക്കെങ്കിലും സിഗരറ്റ് കുറ്റികളോ സൂപ്പിലിടാൻ ഡാൻഡെലിയോണിന്റെ ഇലകളോ മറ്റോ കാണാതിരിക്കില്ല.
അപ്പോഴാണ് ഗേറ്റ് തുറക്കാത്തതിന്റെ കാരണം മനസിലായത്. ക്യാന്പിൽ സന്ദർശകർ എത്തിയിട്ടുണ്ട്. അതിന്റെ അർഥം ഞങ്ങൾക്ക് ഉച്ചഭക്ഷണമോ ഉച്ചവിശ്രമമോ ഇല്ല എന്നാണ്. മാത്രമല്ല, മണിക്കൂറുകളോളം ഈ നില്പ് തുടരുകയും വേണം. കാരണം സന്ദർശകർക്കു ക്യാന്പ് ആളൊഴിഞ്ഞു ശൂന്യമായി കാണണം. പുറംജോലി ചെയ്യുന്നവർ പുറത്തുതന്നെ കഴിയണം. അകത്തുള്ള തടവുകാർ ബാരക്കുകളിൽ എലികളെപ്പോലെ നിശബ്ദരായി ഒളിക്കണം; ജനാലകളും വാതിലുകളും അടച്ചിടണം.
ശരീരപുഷ്ടിയുള്ള ഏതാനും മേലാളന്മാർ മാത്രമേ കണ്വെട്ടത്തു വരാൻ പാടുള്ളൂ. സംതൃപ്ത മുഖഭാവത്തോടെ അവർ ബാരക്കുകൾക്കു മുന്പിലെ നിരത്തിൽക്കൂടി അലസഗമനം ചെയ്യണം, പുൽത്തകിടിയുടെയും വെട്ടിയൊരുക്കിയ ചെടികളുടെയും ഭംഗി ആസ്വദിച്ചുകൊണ്ട്. മൈതാനത്ത് ക്യാന്പ് ബാൻഡ് മേളക്കൊഴുപ്പുയർത്തുന്നു, വസന്തകാലത്തിലെ പക്ഷികളുടെ കളകൂജനവുമായി മത്സരിച്ചുകൊണ്ട്.
സന്ദർശകർ വല്ലപ്പോഴും വരാറുണ്ട്. ഞങ്ങളുടെ താമസസ്ഥലം, കുളിമുറികൾ, അടുക്കള, തുണികൾ കഴുകാനും ഇസ്തിരിയിടാനും മറ്റുമുള്ള ഇടങ്ങൾ മുതലായവയൊക്കെ അവരെ കാണിച്ചുകൊടുക്കും. അടുക്കളയുടെ മിനുങ്ങുന്ന തറയിൽ സ്വന്തം മുഖം പ്രതിബിംബിക്കുന്നതു കണ്ട് സംതൃപ്തരായി അവർ തലയാട്ടും. വൈദ്യരംഗത്തെ അവസാനത്തെ യന്ത്രംവരെ സ്ഥാപിച്ചിരിക്കുന്ന ആശുപത്രിയിലും അവർ പോകും. പിന്നീടാണ് ഒരു ബാരക്ക് കാണാൻ പോകുക. ഏറ്റവും അടുത്തുള്ളത് രണ്ടാംനന്പർ ബാരക്കാണ്. യാദൃച്ഛികം എന്ന മട്ടിൽ എപ്പോഴും അതുതന്നെയാണ് സന്ദർശിക്കുക. അവിടത്തെ നാലാം നന്പർ മുറി ഒരു കാഴ്ച ബംഗ്ലാവുപോലെ ആകർഷകമാക്കിയിട്ടുണ്ട്. തറ മിനുങ്ങുന്നു. കിടക്കകളിൽ നല്ല വൃത്തിയുള്ള വിരികൾക്ക് ശാന്തതയും സമൃദ്ധിയും ദ്യോതിപ്പിക്കുന്ന അന്തരീക്ഷം.
ഒരു മേശയ്ക്കു ചുറ്റുമായി അര ഡസൻ ’ബഹുമാന്യ അന്തേവാസികൾ’. അവരുടെ തല മുണ്ഡനം ചെയ്തിട്ടില്ല. അവരുടെ ജോലിതന്നെ ഈ കമനീയമായ മുറി എപ്പോഴും സന്ദർശകർക്കായി സർവസജ്ജമായി നിലനിർത്തുക എന്നതാണ്. "നിർഭാഗ്യവശാൽ മറ്റ് അന്തേവാസികൾ ഇപ്പോൾ പുറത്താണ്. അവർ ചില ജോലികളിലാണ്.’
യഥാർഥത്തിൽ മറ്റ് അന്തേവാസികൾ ഗേറ്റിനുവെളിയിൽ കാത്തുനിൽക്കുകയാണ്. വിശപ്പും ക്ഷീണവും കൊണ്ടു വിവശരായി, തണുപ്പിൽ വേണ്ടത്ര സംരക്ഷണമില്ലാതെ, സന്ദർശകർ പോകുന്ന വഴികളിൽ അവരെ മാനസികമായി അനുഗമിച്ച്, ഉച്ചയ്ക്കുള്ള സൂപ്പ് റേഷൻ കഴിക്കാൻ സമയം കിട്ടുമോ എന്ന് ആശങ്കപ്പെട്ട്...
അന്ന് ഞങ്ങളിൽ പലരും കുഴഞ്ഞുവീണു. അവരെ ഞങ്ങൾ ആശുപത്രിയിലാക്കി. പിന്നീടൊരിക്കലും ഞങ്ങളവരെ കണ്ടിട്ടില്ല.
അതുകൊണ്ട് അവരെ തീർച്ചയായും കൊന്നുകളഞ്ഞുവെന്ന് അർഥമാക്കേണ്ടതില്ല. തടവുകാർ ആശുപത്രിയെക്കുറിച്ചു ഭയചകിതരാണ് എന്നതു വാസ്തവംതന്നെ. അവിടെ പ്രവേശിക്കപ്പെടുന്നത് എല്ലാവരുടെയും പേടിസ്വപ്നമാണ്. ആശുപത്രിയിലുള്ള ആരെങ്കിലുമായി ബന്ധമില്ലെങ്കിൽ രോഗമില്ലെന്ന് അഭിനയിക്കുന്നതാണ് ഉത്തമം. എന്നിട്ടും ആരെങ്കിലും കുഴഞ്ഞുവീണാൽ അതിന്റെ അർഥം ഒരു തിരിച്ചുവരവ് അസാധ്യമാകുംവിധം അയാളുടെ ആരോഗ്യം തകർന്നിരിക്കുന്നു എന്നാണ്.
അവസാനം ഞങ്ങളെ അകത്തേക്ക് കടത്തിവിട്ടു. പക്ഷേ, അകത്തു കടന്ന ഉടനെ ക്യാന്പ് ഓഫീസറുടെ മുറിയിൽനിന്ന് ഒരു ദൂതൻ ഓടിവരുന്നതു കണ്ടു. അയാൾ മേലാളന്മാരോട് അട്ടഹസിക്കുകയാണ്: "നിങ്ങൾക്കു വട്ടാണോ? സന്ദർശകർ അവിടെയുണ്ട്. എല്ലാവരും കാണാമറയത്തു പോ!’
ഭയചകിതരായ വനൃമൃഗങ്ങളെപ്പോലെ ഞങ്ങൾ ചിതറിയോടി. ബാരക്കുകളുടെ പിന്നിലേക്കാണ് ഞങ്ങളുടെ ഓട്ടം.
അപകടം ഒഴിഞ്ഞപ്പോൾ ഞങ്ങൾക്ക് അരമണിക്കൂർ കൂട്ടിനൽകി. അതു വിശ്വസിക്കാൻ ഞങ്ങൾക്കായില്ല എന്നതാണു വാസ്തവം. അങ്ങനെ ഭക്ഷണം കഴിക്കാനുള്ള സമയം കിട്ടി.
"അച്ചന്മാരെല്ലാം അടുക്കളയിൽ ഹാജരാകണം.’ കല്പന മുഴങ്ങി. വിദേശീയരായ വൈദികർ തോട്ടങ്ങളിൽ പണിയെടുക്കാൻ പോയിരുന്നു. മറ്റു ജോലികളൊന്നും നൽകപ്പെടാതിരുന്ന ജർമൻ വൈദികർ ബാരക്കുകളിലേക്ക് ഭക്ഷണച്ചെരുവങ്ങളുമായി പോകേണ്ടിവന്നു. ഇന്ന് ഞങ്ങളും അവരുടെകൂടെ കൂടി. ജോലി വേഗം തീരുമല്ലോ.
ഞങ്ങൾ തികച്ചും ക്ഷീണിതരാണ്. ഭാരമേറിയ ചെരുവങ്ങൾ ചുമക്കാൻ ഞങ്ങൾ അശക്തരാണ് എന്നതാണു വാസ്തവം. കുറച്ചെങ്കിലും ആരോഗ്യമുള്ളവർ രണ്ടും മൂന്നും പ്രാവശ്യം ചുമക്കാൻ കൂടണം. ജോലി കഴിഞ്ഞപ്പോൾ ഞങ്ങൾ തകർന്നടിഞ്ഞിരുന്നു. ഉച്ചവിശ്രമത്തിനുള്ള സൈറണ് മുഴങ്ങി. ഭക്ഷണം കഴിക്കാതെ ഞങ്ങൾ പിരിഞ്ഞുപോകേണ്ടിവന്നു.
പിറ്റേ ഞായറാഴ്ച പന്തക്കുസ്തയാണ്. ആ വർഷത്തെ ചൂടുള്ള ആദ്യ ദിവസം.
തിരുനാൾ ദിവസങ്ങളിൽ പതിവുള്ളതുപോലെ അച്ചന്മാർക്ക് പ്രത്യേകമായ ഒരു പീഡാനുഭവം അന്നും ഉണ്ടാകുമെന്ന് ഞങ്ങൾക്ക് അറിയാം. അത് എന്താണെന്നറിയാൻ അധികം കാക്കേണ്ടിവന്നില്ല.
"ഓരോ മുറിയിൽനിന്നും 30 പേർ വീതം റിപ്പോർട്ട് ചെയ്യുക!’
നിർഭാഗ്യവശാൽ ഞാനും എന്റെ സ്നേഹിതരുടെ ഗ്രൂപ്പിൽതന്നെ.
ഞങ്ങൾ ഒരു ഗോഡൗണിന്റെ മുന്പിലുള്ള വിശാലമായ മുറ്റത്തെത്തി. അവിടെ ഉപയോഗിച്ച വസ്ത്രങ്ങളുടെ ഒരു വലിയ കുന്ന് ഉയർന്നുനിൽക്കുന്നു. ചെറിയ കഷണങ്ങളായി മുറിച്ചിട്ടുണ്ട്. കുറെ നാളുകൾക്കുമുന്പ് ഇവിടെനിന്നു സ്ഥലംമാറ്റിയ തടവുകാരായ റഷ്യൻ പട്ടാള ഉദ്യോഗസ്ഥന്മാരുടെതാണ് ഈ തുണികൾ.
"ഈ കഷണങ്ങളെല്ലാം നിറങ്ങൾ അനുസരിച്ച് ക്രമപ്പെടുത്തുക. അതു ചെയ്തുതീർക്കാതെ എന്തെങ്കിലും തിന്നാമെന്നു വിചാരിക്കേണ്ട.’
ഞങ്ങൾ ജോലി തുടങ്ങി.
"തുണിക്ക് ഇപ്പോഴും ചൂടുണ്ട്,’ എന്റെ അയൽവാസി എന്നോടു പറഞ്ഞു. അണുവിമുക്തമാക്കുന്ന യന്ത്രത്തിലൂടെ കടന്നുവന്നതുകൊണ്ടാണു ചൂടുള്ളത്. ജോലി പുരോഗമിക്കുംതോറും ഇവ ധരിച്ചിരുന്ന ആ കൊല്ലപ്പെട്ട മനുഷ്യരുടെ ചൂരും ചൂടും ഓർമയിലേക്കു തികട്ടിവന്നു.
എന്റെ അയൽവാസി പെട്ടെന്നു കുനിഞ്ഞ് തുണിക്കൂന്പാരത്തിന്റെ നടുവിലേക്കു ഛർദിച്ചു.
ക്ഷീണവും ഓക്കാനവുംകൊണ്ടു ദുർബലരായ ഞങ്ങൾക്കു നിറങ്ങൾ തിരിച്ചറിയാൻപോലും കഴിയാതായി.
വൈകിട്ടത്തെ തലയെണ്ണലിനു മണി മുഴങ്ങിയപ്പോൾ ജോലി തീർന്നിരുന്നില്ല. കുന്നുകുന്നായി തുണിക്കൂന്പാരങ്ങൾ!
പിറ്റേന്ന് കുറെ വാഹനങ്ങൾ എത്തിച്ചേർന്നു. തൂന്പയും കോരികകളും ഉപയോഗിച്ച് ആ തുണിയെല്ലാം വാഹനങ്ങളിൽ ശേഖകരിച്ച് അവർ എങ്ങോട്ടോ ഓടിച്ചുപോയി.
പന്തക്കുസ്താ തിരുനാളിനുശേഷം ഞങ്ങൾക്കു വീണ്ടും എഴുത്തുകൾ എഴുതാൻ അനുവാദം കിട്ടി. ഏറ്റവും മോശമായതിന് ഒരുങ്ങാൻ ഞാൻ എന്റെ കുടുംബാംഗങ്ങളെ പ്രേരിപ്പിച്ചു. ഞാൻ അത്രയ്ക്കു ക്ഷീണിതനായിരുന്നതുകൊണ്ട് ഏതാനും ദിവസങ്ങൾക്കകം ഞാനും കുഴഞ്ഞുവീഴുമെന്ന് എനിക്ക് ഉറപ്പായിരുന്നു.
ബാറ്റി എഷിന് എന്നെക്കാൾ വിശക്കുന്നുണ്ടെന്ന് എനിക്കു തോന്നി. പന്തക്കുസ്തായുടെ പിറ്റേന്നുതന്നെ എനിക്കു തോന്നി അദ്ദേഹത്തിന്റെ അന്ത്യം ആസന്നമാണെന്ന്.
വേട്ടപ്പട്ടികൾ ഓടിക്കുന്ന ഒരു നിസഹായനെപ്പോലെ ഞാൻ തടവുകാരെ മാറിമാറി സമീപിച്ചു. എനിക്കുവേണ്ടിയല്ല, എന്റെ സ്നേഹിതനുവേണ്ടിയാണ് എന്റെ യാചന എന്നത് എന്നെ ശക്തനാക്കി. ഞാൻ നോപ്പെനി, ജിസ് തോണ്, ലോറാംഗ് എന്നിവരെയൊക്കെ സമീപിച്ചു. ഞങ്ങളുടെ യുവസൈനികരെയും ഞാൻ കണ്ടു. എന്റെ ഓട്ടം വെറുതെയായില്ലതാനും.
കിട്ടിയ സാധനങ്ങൾ എഷിനു നൽകിയപ്പോൾ അദ്ദേഹം കരഞ്ഞുപോയി. അടുത്തയിടെ അദ്ദേഹത്തെ കീഴടക്കിക്കൊണ്ടിരുന്ന നിരാശ ഹ്രസ്വമായ ഒരു ആഹ്ലാദത്തിനുശേഷം അദ്ദേഹത്തെ വീണ്ടും കൈപ്പിടിയിൽ ഒതുക്കുന്നതു ഞാൻ കണ്ടു."എന്തു ഫലം! മറ്റുള്ളവരുടെ അപ്പമാണു ഞാൻ കഴിക്കുന്നത്. കടലിൽ ഒരു തുള്ളിപോലെ!’
(തുടരും)
നരകയാതനകൾ
12:14 AM Feb 28, 2021 | Deepika.com