1972ലെ ദീപാവലി ആഘോഷകാലം. സംഗീതസംവിധായകൻ ആർ.ഡി. ബർമനോടു സംസാരിക്കുകയാണ് സുഹൃത്തായ പത്രപ്രവർത്തകൻ: ""ശരിക്കും ആ പാട്ടിന്റെ വരികൾ ദം മാരോ ദം എന്നല്ല, ഡ്രം മാരോ ഡ്രം എന്നാണ് വേണ്ടിയിരുന്നത്''. ഹിന്ദുസ്ഥാനി സിനിമാ പാട്ടുകളിൽ ബർമൻ ഉപകരണങ്ങളുടെ ശബ്ദം നിറയ്ക്കുന്നതിനെ അല്പം കളിയായി ചൂണ്ടിക്കാട്ടുകയായിരുന്നു ആ സംഗീതവിമർശകൻ.
ആർ.ഡി. ബർമന്റെ മറുപടി പെട്ടെന്നുവന്നു: ഇതാണ് ഞാനുണ്ടാക്കുന്ന സംഗീതം. ദാദാ ബർമനിൽനിന്ന് വ്യത്യസ്തനായിരിക്കാൻ എനിക്കു കഴിയുമെന്ന് കാണിക്കാൻകൂടിയാണ് ഇത്. നിങ്ങൾ എന്തുവേണമെങ്കിലും എഴുതിക്കോളൂ. പക്ഷേ യൗവനം തുടിക്കുന്ന ഈണങ്ങൾ ആവശ്യപ്പെടുന്ന ഒരു പുതിയ തലമുറ ഇവിടെയുണ്ട്. അവർക്കുവേണ്ടിയാണ് എന്റെ പുതിയ ബീറ്റുകൾ!
അദ്ദേഹത്തിന്റെ മറുപടി എത്ര കൃത്യം എന്നു തെളിയിക്കുന്നതായിരുന്നു ഹരേ രാമ ഹരേ കൃഷ്ണ എന്ന ചിത്രത്തിലെ ആ പാട്ട്- ദം മാരോ ദം!
സന്പൂർണ പാക്കേജ്
മരിച്ചുപോയവരെപ്പോലും ജീവിപ്പിക്കാൻ ശക്തിയുള്ളതാണ് ഈ പാട്ടെന്നു വിശേഷിപ്പിച്ചത് വേറാരുമല്ല, സാക്ഷാൽ കിഷോർ കുമാറാണ്! സിന്തസൈസറുകൾ, സൈക്കഡലിക് ഗിറ്റാറുകൾ, ആഷാ ഭോസ്ലേയുടെ വിസ്മയശബ്ദം എന്നിവകൊണ്ട് പ്രപഞ്ചം സൃഷ്ടിച്ചത് ഒരു പുതിയ പാട്ടുപ്രപഞ്ചമത്രേ. മാസങ്ങളോളം അന്നത്തെ ഹിറ്റ് ചാർട്ടുകളിൽ ഇടംപിടിച്ചുവെന്നു മാത്രമല്ല, എല്ലാ ചാർട്ടുകൾക്കുമിപ്പുറം ഇന്നും ഈ പാട്ട് ഹൃദയങ്ങൾ ഏറ്റുപാടുകയും ചെയ്യുന്നു. നാട്ടിലും വിദേശത്തുമായി എണ്ണമില്ലാത്ത അത്രയും കവർ പതിപ്പുകളിറങ്ങി. മില്യണ് കണക്കിനു വ്യൂകളുമായി യുട്യൂബിൽ ഇന്നും മുന്നേറുകയാണ് ദം മാരോ ദം.
എസ്.ഡി. ബർമനും മകൻ ആർ.ഡി. ബർമനും ഒരുമിച്ച് ഗാനങ്ങൾക്ക് ഈണമൊരുക്കണം എന്നായിരുന്നു നിർമാതാവും സംവിധായകനും നായകനുമായ ദേവ് ആനന്ദിന്റെ ആഗ്രഹം. പക്ഷേ ദാദാ ബർമൻ സമ്മതിച്ചില്ല. അത് മകന് കോട്ടമാകുമെന്ന പക്ഷമായിരുന്നു അദ്ദേഹത്തിന്റേത്. ചിത്രത്തിന്റെ തീം മകന് കൂടുതൽ ഇണങ്ങുന്നതായതിനാൽ പഞ്ചമിനെത്തന്നെ ഏൽപ്പിക്കൂ എന്നും പറഞ്ഞു അദ്ദേഹം.
ശബ്ദങ്ങൾ വന്ന വഴി
ഗാനരംഗത്തിൽ പ്രത്യക്ഷപ്പെടുന്ന "നല്ല പെണ്കുട്ടി'ക്കുവേണ്ടി ലതാ മങ്കേഷ്കറും, "ചീത്ത പെണ്കുട്ടി'ക്കുവേണ്ടി ഉഷാ ഉതുപ്പും ഈ പാട്ടു പാടും എന്നായിരുന്നു തുടക്കത്തിലെ തീരുമാനം. എന്നാലതു മാറി. ഉഷാ ഉതുപ്പ് അന്നത്തെ സംഭവം ഓർമിക്കുന്നു:
1969ൽ ഡൽഹിയിലെ ഒബ്റോയ് ഹോട്ടലിൽ ഞാൻ പാടുന്നതു കേൾക്കാൻ ദേവ് ആനന്ദും ആർ.ഡി. ബർമനും ഒപ്പം നവ്കേതൻ യൂണിറ്റിലുള്ളവരും വന്നു. ആ ഷോയ്ക്കു ശേഷം തങ്ങളുടെ അടുത്ത ചിത്രമായ ഹരേ രാമ ഹരേ കൃഷ്ണയിൽ പാടാൻ താത്പര്യമുണ്ടോ എന്ന് ദേവ് ആനന്ദ് ചോദിച്ചു. എനിക്കന്ന് ഇരുപത്തൊന്നു വയസേയുള്ളൂ. സ്വാഭാവികമായും എനിക്കു വലിയ ആവേശമായി. പാട്ടിന്റെ രൂപം ആയതോടെ വ്യാപകമായ റിഹേഴ്സലുകൾ ചെയ്തു. ലതാജിക്കൊപ്പമുള്ള ഡ്യൂവറ്റ് ആയിട്ടാണ് പാട്ട് നിശ്ചയിച്ചിരുന്നത്. പക്ഷേ അദ്ഭുതകരമായി അത് ആഷാ ഭോസ്ലേ സോളോ ആയി മാറി. "യാർ, നമുക്ക് എന്തെങ്കിലും ചെയ്യാം' എന്ന് പഞ്ചം ഖേദം പ്രകടിപ്പിച്ചു. എനിക്കായി മറ്റൊരു പാട്ട് മനസിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഉഷാ ഉതുപ്പിന് ഐ ലവ് യൂ എന്ന പാട്ടുനൽകി ആർ.ഡി. ബർമൻ വാക്കുപാലിക്കുകയും ചെയ്തു.
മാത്രമല്ല, ദം മാരോ ദമ്മിലെ ഓരോ വരികളുടെയും അവസാനത്തിലുള്ള ആ... എന്ന ശബ്ദവും ഹരേ കൃഷ്ണ ഹരേ രാം എന്ന കോറസിലെ മുഖ്യ സ്വരവും ഉഷയുടേതാണ്. ഉപകരണവാദകരിലുമുണ്ട് പ്രമുഖർ. പ്രധാനഭാഗമായ ഗിറ്റാർ പോർഷനുകൾ വായിച്ചിരിക്കുന്നത് പ്രതിഭാധനനായ ഗായകൻ ഭൂപിന്ദറാണ്. പാട്ട് തുടങ്ങുന്ന ട്രാൻസികോഡിലെ വിചിത്രസ്വരം സൃഷ്ടിച്ചത് വിഖ്യാതനായ ചരണ്ജിത് സിംഗും.
ദം മാരോ ദം ലതാ മങ്കേഷ്കറിന്റെ ശബ്ദത്തിലായിരുന്നെങ്കിൽ എങ്ങനെയിരുന്നേനെ എന്നത് എക്കാലത്തും സംഗീതവിമർശകരുടെ ചിന്തകളിലുണ്ടായിരുന്നു. പാട്ടിന്റെ ഭാവത്തിന് ആ ശബ്ദം ഒട്ടും ചേരില്ലായിരുന്നു എന്ന നിഗമനത്തിലാണ് അവരിൽ പലരും എത്തിയത്. തീർത്തും വ്യത്യസ്തമായൊരു നിറം പാട്ടിനു നൽകാനായിരുന്നു പഞ്ചം ആഷയിലൂടെ ഉദ്ദേശിച്ചത്. വന്യവും എരിപിരികൊള്ളിക്കുന്നതുമായ ഒരാഖ്യാനം അവർ നൽകുകയും ചെയ്തു. മികച്ച ഗായികയ്ക്കുള്ള ഫിലിംഫെയർ പുരസ്കാരം ഈ പാട്ടിലൂടെ വീണ്ടും ആഷാ ഭോസ്ലേയെ തേടിയെത്തി.
പാട്ടിന്റെ അനവധി പതിപ്പുകൾ പഞ്ചം റെക്കോർഡ് ചെയ്തിരുന്നു. സിനിമയിൽ പല കഷണങ്ങളായി പലയിടങ്ങളിൽ ഉപയോഗിക്കുകയും ചെയ്തു. അന്നത്തെ ഹിപ്പി ജനറേഷന്റെ മുദ്രാഗാനമായി ദം മാരോ ദം മാറി. പൊതുവേ സംഗീതപ്രേമികളുടെ സ്വീകാര്യതയെ വോൾക്കാനിക് എന്നാണ് വിശേഷിപ്പിച്ചത്. ഹിപ്പി സംസ്കാരത്തിനു പേരുകേട്ട കാഠ്മണ്ഡുവിലാണ് നായിക സീനത്ത് അമനുമായി ഗാനരംഗം ചിത്രീകരിച്ചത്.
വരികൾ, മറുപടി
വൈവിധ്യം വഴങ്ങുന്ന ഗാനരചയിതാവാണ് താനെന്നു തെളിയിക്കാൻ പ്രശസ്തനായ ആനന്ദ് ബക്ഷിക്കു കിട്ടിയ അവസരമായിരുന്നു ഈ പാട്ട്. കഞ്ചാവും ഹാഷിഷും ഉപയോഗിക്കുന്ന സംഘം ആഘോഷമായി പാടുന്ന പാട്ടായതിനാൽ വരികളിലും ആ ഒരു നിഴൽ മൂടിനിൽക്കുന്നുണ്ട്. വലിക്കൂ, ലഹരിപ്പുക ഒന്നുകൂടി വലിക്കൂ എന്നാണ് ആദ്യ വരികളുടെ അർഥം. ലഹരി ഉപയോഗത്തിനു പ്രേരിപ്പിക്കുന്നതെന്ന ആക്ഷേപം എളുപ്പത്തിൽ വരാവുന്നത്. സ്വബോധം നഷ്ടമായവർ ദൈവങ്ങളുടെ പേരും പാട്ടിൽ പറയുന്നു. മറ്റൊരു കാലഘട്ടത്തിലായിരുന്നെങ്കിൽ ഒരുപക്ഷേ വിവാദമാകാമായിരുന്ന വരികളെ മറ്റൊരു തലത്തിലെത്തിക്കാൻ ഈണംകൊണ്ട് ആർ.ഡി. ബർമനു കഴിഞ്ഞു.
പാട്ടിനെച്ചൊല്ലി വിവാദങ്ങളുയർന്നാൽ തടയിടാൻ ദേവ് ആനന്ദ് ഒരു വഴി കണ്ടുവയ്ക്കുകയും ചെയ്തിരുന്നു- കിഷോർ കുമാറിന്റെ ശബ്ദത്തിലുള്ള ദേഖോ ഓ ദീവാനോ എന്ന പാട്ടിന്റെ രൂപത്തിൽ! ദൈവങ്ങളുടെ പേര് മോശമായി ഉപയോഗിക്കരുതെന്ന് അതിൽ വ്യക്തമായി പറയുന്നുണ്ട്.
സംഗീതം ദൈവമാണെന്ന തിരിച്ചറിവ് എല്ലാ വിവാദങ്ങൾക്കും മുകളിലാണല്ലോ. മയക്കു ലഹരി വേണ്ട, സംഗീതലഹരി മതിയെന്നു തിരിച്ചറിഞ്ഞ തലമുറകൾ ഒരിക്കലും മറക്കില്ല, ഈ പാട്ട്!
DRUM മാരോ DRUM!
05:53 AM Feb 21, 2021 | Deepika.com