കാഴ്ചയിലും നടപ്പിലും സംസാരത്തിലും എഴുത്തിലും ചിന്തയിലും ഒരു നാൽപത്തഞ്ചുകാരന്റെ ചുറുചുറുക്ക്. പക്ഷേ, അദ്ദേഹത്തിന് ഫെബ്രുവരി 27-ന് 70 വയസ് പൂർത്തിയാകുന്നു. ദീപിക ചീഫ് എഡിറ്റർ എന്ന നിലയിലും സിഎംഐ പ്രിയോർ ജനറാൾ എന്ന നിലയിലും പ്രവർത്തിച്ച ഫാ. ജോസ് ദീപികയുടെ ചിന്താവിഷയം പംക്തിയിലൂടെ വായനക്കാരുടെ ഹൃദയം കവർന്നു.
ഫാ. ജോസിന്റെ ജീവിതം എല്ലാ അർഥത്തിലും വിസ്മയംതന്നെയാണ്.
കുറവിലങ്ങാട്ട് ജനിച്ച അദ്ദേഹം പതിനാലാം വയസിൽ ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. തുടർന്ന് സിഎംഐ സഭയിൽ ചേർന്നു. പൂനെ ജ്ഞാനദീപിൽനിന്നു വൈദികവിദ്യാഭ്യാസം പൂർത്തിയാക്കി. 24-ാം വയസിൽ പൗരോഹിത്യപദവിയിലേക്ക് ഉയർത്തപ്പെട്ടു. 14-ാം വയസിൽ ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കുകയെന്നതും 24-ാം വയസിൽ വൈദികനാകുകയെന്നതും സാധാരണ സംഭവം അല്ല.
പഠനത്തിൽ അതിസമർഥനായ അദ്ദേഹത്തെ അമേരിക്കയിലെ നൊട്ടേർഡാം യൂണിവേഴ്സിറ്റിയിൽ ഉപരിപഠനത്തിന് അയച്ചു. സ്കോളർഷിപ്പോടെയാണ് പഠിച്ചത്. തുടർന്ന് ഇല്ലിനോയിയിൽ ജേർണലിസത്തിൽ ഉപരിപഠനം നടത്തി. തിരിച്ചു നാട്ടിലെത്തിയ അദ്ദേഹത്തെ ദീപികയുടെ എക്സിക്യൂട്ടീവ് എഡിറ്ററായി നിയമിച്ചു.
സാധാരണ വിദേശങ്ങളിൽ ജേർണലിസം പഠിച്ചവർ വിദേശത്തെ പത്രപ്രവർത്തനശൈലി ഇവിടെ സ്വീകരിക്കുകയും പരാജയമടയുകയുമാണ് പതിവ്. എന്നാൽ, ഫാ. ജോസ് ആകട്ടെ വിദേശത്തുനിന്നു ലഭിച്ച അറിവുകൾ ഉപയോഗിക്കുകയും ഭാരതത്തിന്റെ, വിശിഷ്യ കേരളത്തിന്റെ, സാമൂഹിക പശ്ചാത്തലത്തിന് അനുസരണമായി അവ പ്രയോഗിച്ച് പത്രപ്രവർത്തനരംഗത്ത് പുതിയ ചരിത്രം സൃഷ്ടിക്കുകയും ചെയ്തു.
ഇക്കാലത്ത് പത്രത്തിൽ പ്രഫഷണലിസം കൊണ്ടുവരാൻ കഴിഞ്ഞുവെന്നത് അദ്ദേഹത്തിന്റെ നേട്ടമാണ്. "ദ ബെസ്റ്റ് എഡിറ്റഡ് ന്യൂസ്പേപ്പർ ഇൻ മലയാളം' എന്ന് പി.ഗോവിന്ദപ്പിള്ള ദീപികയെക്കുറിച്ച് അന്നു പറഞ്ഞത് ഇവിടെ അനുസ്മരിക്കാം. ഫാ. ജോസ് പരിശീലനം നൽകി ദീപിക പത്രാധിപസമിതിയിലേക്കു ചേർത്ത ധാരാളം പേർ മലയാള പത്രപ്രവർത്തനരംഗത്ത് കീർത്തിമാന്മാരായി.
മലയാളത്തിൽ റൂറൽ റിപ്പോർട്ടിംഗിന് പ്രാധാന്യം കൈവന്നത് ജോസച്ചൻ ദീപികയിൽ അതിനു പ്രാമുഖ്യം കൊടുത്തതോടെയാണ്. അദ്ദേഹം അവതരിപ്പിച്ച "ഗ്രാമദർശനം' ഇന്ത്യൻ പത്രപ്രവർത്തന രംഗത്ത് പുതുമയാർന്ന പംക്തിയായിരുന്നു. അക്ഷരങ്ങളും ചിത്രങ്ങളും ചേർന്ന് കാവ്യാത്മകമായ കാഴ്ചപ്പാടിൽ കേരളത്തിലെ അനേകം ഗ്രാമങ്ങളെ ആ പംക്തി വായനക്കാരിൽ എത്തിച്ചു.
കോൽക്കത്തയിലെ സ്റ്റേറ്റ്സ്മാൻ പത്രം അഖിലേന്ത്യാടിസ്ഥാനത്തിൽ നടത്തുന്ന റൂറൽ റിപ്പോർട്ടിംഗ് മത്സരത്തിൽ ദീപികയിലെ ജേർണലിസ്റ്റുകൾ അവാർഡ് നേടാൻ തുടങ്ങിയത് ഫാ. ജോസിന്റെ കാലത്താണ്. പിന്നീട് ദീപികയ്ക്ക് സ്റ്റേറ്റ്സ്മാൻ അവാർഡ് പതിവായി.
അതുപോലെ സംസ്ഥാനത്തെയും രാജ്യത്തെയും പ്രധാന ജേർണലിസം അവാർഡുകളെല്ലാം ദീപികയെ തേടിയെത്താൻ തുടങ്ങിയതും അദ്ദേഹത്തിന്റെ കാലത്തുതന്നെ.
പരന്പരകളും മറ്റും എഴുതാൻ സബ്എഡിറ്റർമാർക്കും റിപ്പോർട്ടർമാർക്കും വേണ്ടത്ര സ്വാതന്ത്ര്യവും സമയവും സൗകര്യങ്ങളും അദ്ദേഹം നൽകിയത് ദീപികയ്ക്ക് അവാർഡുകൾ പതിവാകുന്നതിനു കാരണമായി. കേരള യൂണിവേഴ്സിറ്റിയുടെ ജേർണലിസം വകുപ്പിൽ എക്സ്റ്റേണൽ എക്സാമിനറായിരുന്നിട്ടുള്ള ഫാ. ജോസ് 1984 മുതൽ 85 വരെ ഗാന്ധിജി സർവകലാശാലയുടെ ഇന്റർനാഷണൽ സ്റ്റഡീസ് വകുപ്പിൽ വിസിറ്റിംഗ് ലക്ചററായും സേവനംചെയ്തു.
1988-ൽ ദീപികയുടെ ചീഫ് എഡിറ്ററായി നിയമിതനായ അദ്ദേഹം പ്രസ് അക്കാദമി മെംബറും സ്വിറ്റ്സർലൻഡ് ആസ്ഥാനമായുള്ള ഇന്റർനാഷണൽ യൂണിയൻ ഓഫ് കാത്തലിക് പ്രസിന്റെ എക്സിക്യൂട്ടീവ് കൗൺസിലറുമായിരുന്നു. 1990-ൽ ദീപികയിലെ ജോലിയിൽനിന്നു വിരമിച്ച് അദ്ദേഹം അമേരിക്കയിലെ ഒഹായോവിലുള്ള സാൻഡസ്കിയിൽ സെന്റ് പീറ്റർ ആൻഡ് പോൾ ചർച്ചിൽ അസോസിയേറ്റ് പാസ്റ്ററുടെ ജോലി ഏറ്റെടുത്തു.
1991-ൽ ഇന്ത്യയിൽ മടങ്ങിയെത്തി ബംഗളൂരുവിലെ ക്രൈസ്റ്റ് കോളജിൽ ജേർണലിസം വകുപ്പ് മേധാവിയായും പൊളിറ്റിക്കൽ സയൻസ് ലക്ചററായും ജോലി സ്വീകരിച്ചു. 1993-ൽ ക്രൈസ്റ്റ് കോളജിന്റെ വൈസ്പ്രിൻസിപ്പലായി നിയമിതനായി.
വിജ്ഞാനദാഹം വീണ്ടും അദ്ദേഹത്തെ അമേരിക്കയിൽ എത്തിച്ചു. 1994 ഓഗസ്റ്റിൽ അവിടെ വിസ്കോൺസിൽ സംസ്ഥാനത്ത് മാർക്കറ്റ് യൂണിവേഴ്സിറ്റിയിൽ ജേർണലിസത്തിൽ പിഎച്ച്ഡി ഗവേഷണം ആരംഭിച്ച ഫാ.ജോസ് അക്കാലത്തുതന്നെ മാർക്കറ്റ് സർവകലാശാലയുടെ ജേർണലിസം ഡിപ്പാർട്ട്മെന്റിൽ പാർട്ട് ടൈം ഫാക്കൽറ്റി മെംബറായി സേവനമനുഷ്ഠിക്കുകയും ചെയ്തു. ഗവേഷണം തുടരുന്പോൾതന്നെ 1997 മാർച്ചിൽ ഫ്ളോറിഡയിലെ പാംകോസ്റ്റിലുള്ള മദർ സീറ്റൺ ചർച്ചിൽ അസോസിയേറ്റ് പാസ്റ്ററായി സേവനംചെയ്തുപോന്നു.
ദീപിക ദിനപത്രത്തിന്റെയും അനുബന്ധ പ്രസിദ്ധീകരണങ്ങളുടെയും ചീഫ് എഡിറ്റർ പദവി ഒരിക്കൽകൂടി ഏറ്റെടുക്കാൻ മേലധികാരികൾ നിർബന്ധിച്ചപ്പോഴാണ് അദ്ദേഹം ഗവേഷണപഠനവും തന്നെ അത്യധികമായി സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന അമേരിക്കൻ ഇടവകയിലെ സേവനവും വൈമനസ്യത്തോടെയെങ്കിലും നിറുത്തിവച്ച് നാട്ടിലേക്ക് മടങ്ങിയത്. അങ്ങനെ 1998 മാർച്ചിൽ ദീപികയിൽ അദ്ദേഹത്തിന്റെ രണ്ടാംഘട്ടം ആരംഭിച്ചു.
വിശ്വമാനവികതയിലും ധാർമികതയിലും അടിയുറച്ചതായിരുന്നു അദ്ദേഹത്തിന്റെ എഡിറ്റോറിയൽ പോളിസി. പാവങ്ങളോടും അധ്വാനിക്കുന്നവരോടുമൊപ്പം അദ്ദേഹം പത്രത്തെ നിലനിറുത്തി. ദരിദ്രരുടെയും സമൂഹത്തിൽ അവഗണന അനുഭവിക്കുന്നവരുടെയും പ്രശ്നങ്ങൾ അവതരിപ്പിക്കാൻ ഓരോ വർഷവും നിശ്ചിത എണ്ണം മുഖപ്രസംഗങ്ങൾ അദ്ദേഹം എഴുതിപ്പിച്ചു.
ദീപിക ജന്മം നൽകിയ മാനവോദയ എന്ന മനുഷ്യാവകാശ സംഘടനയുടെ സ്ഥാപക പ്രസിഡന്റാണ് അദ്ദേഹം. അതുപോലെതന്നെ കോട്ടയം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ കൗൺസിലിന്റെ രക്ഷാധികാരികളിൽ ഒരാളുമാണദ്ദേഹം.
ദീപിക കാർഷികമേഖലയ്ക്ക് നൽകിയ സംഭാവനകൾ അദ്ദേഹത്തിന്റെ കാലത്തും തുടർന്നു. ആത്മഹത്യയ്ക്ക് എതിരേ ഇത്രയേറെ പ്രചാരണം നൽകിയ മറ്റൊരു വ്യക്തിയെ നമുക്കു കാണാൻ സാധിക്കില്ല.
മദ്യമുക്ത കേരളത്തിനുവേണ്ടി ദീപിക നടത്തിയ പ്രയത്നങ്ങൾ, കുടിവെള്ളപ്രശ്ന പരിഹാരത്തിനുള്ള പോരാട്ടങ്ങൾ, അവയവദാനത്തിനു പ്രത്യേകിച്ച് നേത്രദാനത്തിനുവേണ്ടി നടത്തിയ പ്രചാരണങ്ങൾ, വിദ്യാഭ്യാസ സ്വാതന്ത്ര്യത്തിനുവേണ്ടി പ്രത്യേകിച്ച് സ്വാശ്രയകോളജ് പ്രശ്നത്തിലും മറ്റും സ്വീകരിച്ച ഉറച്ച നിലപാട് തുടങ്ങിയവയ്ക്കെല്ലാം പിന്നിൽ ഫാ. ജോസിന്റെ സാമൂഹിക പ്രതിബദ്ധത ഉണ്ടായിരുന്നു.
ഓരോ പ്രസിദ്ധീകരണത്തിന്റെയും ഓരോ അക്ഷരത്തിലും കടന്നുചെല്ലുന്നതായിരുന്നു അദ്ദേഹത്തിന്റെ ശ്രദ്ധ. തന്റെ പ്രസിദ്ധീകരണങ്ങൾ ഉന്നതനിലവാരം പുലർത്തുന്നവയായിരിക്കണമെന്ന് അദ്ദേഹത്തിനു നിർബന്ധമുണ്ടായിരുന്നു. അതിൽ ഓരോ പ്രസിദ്ധീകരണത്തിന്റെയും ഓരോ ഘട്ടത്തിലും അദ്ദേഹത്തിന്റെ സൂക്ഷ്മശ്രദ്ധ ഇറങ്ങിച്ചെന്നു. അതുകൊണ്ടുതന്നെ അവ ആഢ്യത്വമുള്ള പ്രസിദ്ധീകരണങ്ങളും അന്ന് വൻ സാന്പത്തിക വിജയങ്ങളുമായിരുന്നു.
ചീഫ് എഡിറ്റർ ആയിരിക്കെ ഫാ. ജോസ് സിഎംഐ സഭയുടെ പ്രിയോർ ജനറാളായി തെരഞ്ഞെടുക്കപ്പെട്ടു. ആ പദവിയിൽ ഇരുന്നുകൊണ്ട് സ്തുത്യർഹമായ സേവനം കാഴ്ചവച്ചു. തുടർന്ന് അദ്ദേഹം അമേരിക്കയിൽ അജപാലന ശുശ്രൂഷയ്ക്കായി പുറപ്പെട്ടു.
ചിന്താവിഷയം 35-ാം വയസിലേക്ക്
1986 ജനുവരിയിലാണ് ഫാ. ജോസ് ദീപിക വാരാന്ത്യപ്പതിപ്പിനുവേണ്ടി ചിന്താവിഷയം പംക്തിയിലേക്ക് ലേഖനം എഴുതാൻ തുടങ്ങിയത്. 35 വർഷക്കാലം മുടക്കമില്ലാതെ തുടരുന്ന മറ്റൊരു പ്രതിവാരപംക്തി മലയാളത്തിൽ വേറെയില്ല. പ്രഫസർ എം. കൃഷ്ണൻനായരുടെ സാഹിത്യവാരഫലം ദീർഘനാൾ തുടർന്നിട്ടുണ്ട്. മലയാളികളിൽ വായനശീലം വളർത്തിയത് നോവലിസ്റ്റ് മുട്ടത്ത് വർക്കിയാണല്ലോ. അദ്ദേഹത്തിന്റെ പാടാത്ത പൈങ്കിളി, മറിയക്കുട്ടി തുടങ്ങിയ നോവലുകൾ ദീപികയിൽ വായിക്കാൻ ജനങ്ങൾ തിരക്ക് കൂടിയിരുന്നു. "ജീൻ' എന്ന പേരിൽ മുട്ടത്ത് വർക്കി തയാറാക്കിയ "നേരും നേരന്പോക്കും' എന്ന പംക്തി ഏതാണ്ട് 20 വർഷക്കാലം നിലനിന്നു.
സർവ റിക്കാർഡുകളും ഭേദിച്ചാണ് ഫാ. ജോസിന്റെ ചിന്താവിഷയം മുന്നോട്ടു പോവുന്നത്. ദീപിക ആഴ്ചപ്പതിപ്പിൽ എഴുതിയ ചിന്താരത്നങ്ങളും സ്ത്രീധനം മാസികയിൽ എഴുതിയ ചിന്താപൗർണമിയും ചിൽഡ്രൻസ് ഡൈജസ്റ്റിൽ റെയിൻബോയും ജനശ്രദ്ധ നേടിയിരുന്നു. ഫാ. ജോസ് എഴുതിയ ചിന്താവിഷയങ്ങളുടെ നിരവധി സമാഹാരങ്ങൾ ഇതിനകം പുസ്തക രൂപത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ചിന്താവിഷയ പംക്തി അനേകം പേരുടെ ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു. നാനാജാതി മതസ്തരുടെ അനേകായിരങ്ങളുടെ അനുദിന ജീവിതത്തിന്റെ ഭാഗമായി മാറിയ ചിന്താവിഷയം പംക്തിയുടെ രചയിതാവിനു സപ്തതിയുടെ മംഗളങ്ങൾ ആശംസിക്കുന്നു. ചിന്താവിഷയം പംക്തിക്കും ആശംസകൾ!
35 പ്രകാശ വർഷങ്ങൾ
05:35 AM Feb 21, 2021 | Deepika.com