എഷും ഞാനും ഒന്നിച്ചു ജോലിചെയ്തിരുന്നപ്പോഴൊക്കെ രാവിലത്തെ കാപ്പികുടി കഴിഞ്ഞ് തലയെണ്ണൽവരെയുള്ള അര മണിക്കൂർ സമയം ഒന്നിച്ചുള്ള ധ്യാനത്തിനു ചെലവഴിച്ചിരുന്നു. തുടയ്ക്കാനും തൂക്കാനും നിയുക്തരായിരുന്നവർ ആ ജോലി ചെയ്യുന്പോൾ ഞങ്ങൾ മുന്പിലുള്ള റോഡിലേക്കു പോകും. പരസ്പരം ആശ്വസിപ്പിക്കുകയും ഒന്നിച്ചു പ്രാർഥിക്കുകയും ചെയ്തിരുന്നു ഞങ്ങൾ. ഞങ്ങൾ പരസ്പരം കുന്പസാരിക്കുകയും ചെയ്തിരുന്നു.
അതു ഞങ്ങൾക്കു വലിയ ആശ്വാസമായിരുന്നു. ഞങ്ങൾ കൂടുതൽ ശാന്തരും സ്വസ്ഥചിത്തരുമായിത്തീർന്നു. മനസിനോടൊപ്പം ശരീരവും കൂടുതൽ ശാന്തമായതുപോലെ.
ചിലപ്പോഴൊക്കെ എമിൽ ഷൗസും ഞങ്ങളുടെകൂടെ ചേർന്നു. തെയോഫിൽ ബെക്കർ ഒരു "വാഹന ദൗത്യ’ത്തിന് അയയ്ക്കപ്പെട്ടു എന്നു ഞങ്ങൾ മേയ് ആദ്യം അറിഞ്ഞു. എനിക്ക് അതു വിശ്വസിക്കാനേ കഴിഞ്ഞില്ല. നാസി പോലീസിന്റെ തലവനായ ഹെർമൻതന്നെ എനിക്കുറപ്പു തന്നിരുന്നില്ലേ, ബെക്കർ ഉടൻ സ്വതന്ത്രനാക്കപ്പെടുമെന്ന്?
ഈ വാർത്ത കേട്ടപ്പോൾ മരിച്ചവർക്കുവേണ്ടി സാധാരണ ചൊല്ലുന്ന സങ്കീർത്തനം 121 (ആഴത്തിൽനിന്നു ഞാൻ) ഞങ്ങൾ ചൊല്ലി പ്രാർഥിച്ചു.
ഒരു നിരത്തിന്റെ അരികിൽ വാന്പാക്കും ഞാനുംകൂടി വില്ലോമരത്തൈകൾ നടാൻ നിയുക്തരായിരുന്നു.
എനിക്കു തലകറക്കം അനുഭവപ്പെട്ടിരുന്നു. ഒരു വിചാരമേ ഞങ്ങൾക്ക് ഉണ്ടായിരുന്നുള്ളു; എങ്ങനെയെങ്കിലും ജോലിചെയ്തു തീർത്തിട്ട് ഒരല്പം കുത്തിയിരുന്നു വിശ്രമിക്കുക. കാറ്റിലും മഴയിലുംനിന്ന് അല്പം സംരക്ഷണം നേടുക.
എവിടെനിന്നോ വാന്പാക്ക് ഒരു സിഗരറ്റുകുറ്റി എടുത്തു, ഒരു തീപ്പെട്ടിയും.
"ഇതു നിന്നെ ഉഷാറാക്കും.’
മാസങ്ങൾക്കുമുന്പേ ഞാൻ പുകവലി നിർത്തിയിരുന്നു. ആരോഗ്യം നിലനിർത്തുന്നതിന് അതാണു നല്ലത്. മാത്രമല്ല, വല്ലപ്പോഴും കിട്ടുന്ന സിഗരറ്റുകൾ കൊടുത്ത് നല്ല സുഹൃത്തുക്കളെ നേടാനും കഴിയുമായിരുന്നു.
ഞാൻ ഒരു പുകയെടുത്തു; രണ്ടാമതൊന്നുകൂടി. പെട്ടെന്ന് ആരോ എന്റെ കോളറിൽ പിടിച്ചുയർത്തി എന്നെ തറയിലേക്ക് എറിഞ്ഞു. ഇടിയും തൊഴിയും സമൃദ്ധമായി കിട്ടി.
അതു റാഷ് ആയിരുന്നു, ഞങ്ങളുടെ മേലാളൻ. അയാളെ കൃത്യമായി തിരിച്ചറിയുന്നതിനുമുന്പേ അയാൾ പൊയ്ക്കഴിഞ്ഞിരുന്നു.
പക്ഷേ, ഞാൻ പെട്ടെന്നുതന്നെ സംയമനം വീണ്ടെടുത്തു. നിരാശയുടെയും രാജിയാകലിന്റെയും അപകടകരമായ അവസ്ഥയിൽനിന്ന് ആ ഇടിയും തൊഴിയും എന്നെ കുലുക്കിയുണർത്തി. ജീവിക്കണം എന്ന തീരുമാനം വീണ്ടും എന്നിൽ ദൃഢമായി.
ഞങ്ങളുടെ ജോലിസ്ഥലത്തിന്റെ പടിഞ്ഞാറൻ ചെരുവിൽ സുന്ദരമായ കുറെ റുബാർബ് ചെടികൾ വളർന്നുനിന്നിരുന്നു.
എത്രതന്നെ ഞങ്ങൾ ആ ദിക്കിലേക്ക് കൊതിയോടെ നോക്കിയിട്ടുണ്ടെന്നോ! അവയുടെ അടുത്തെത്തുന്പോഴൊക്കെ ഹൃദയം ഉച്ചത്തിൽ മിടിക്കും. പക്ഷേ, കാവൽക്കാർ തൊട്ടടുത്തുണ്ട്. അവ നിൽക്കുന്നതാകട്ടെ അതിർത്തിക്കപ്പുറത്തും. അതിർത്തി കടക്കുന്നവരെ വെടിവച്ചു വീഴ്ത്താൻ അനുവാദമുള്ളതുകൊണ്ട് കാവൽക്കാർ വളരെ ജാഗരൂകരാണുതാനും.
"റുബാർബ് പൂവിടാൻ തുടങ്ങി,’ കഴിഞ്ഞ ദിവസം ബാറ്റി എഷ് വിളിച്ചുപറയുകയുണ്ടായി. ഓരോ ചെടിയുടെയും തലപ്പത്ത് വലിയ പൂക്കൾ വിടർന്നു നിൽക്കുന്നുണ്ട്.
ഭാഗ്യം, പിറ്റേദിവസം തോട്ടത്തിലേക്ക് ഞങ്ങൾക്ക് ഒരു യാത്ര നിശ്ചയിച്ചിട്ടുണ്ട്. കാവൽക്കാർക്ക് റുസാർബ് ചെടികളെക്കുറിച്ചും നല്ല ധാരണയുണ്ട്. അടുത്ത രണ്ടു മണിക്കൂറിനകം റുബാർബ് ചെടികളുടെ പൂങ്കുലകളെല്ലാം മുറിച്ചുമാറ്റണം എന്നതാണു ഞങ്ങളുടെ ജോലി. പൂങ്കുലകൾ അവിടെ ഉണ്ടായിരുന്നു എന്നു തോന്നാത്ത തരത്തിൽ കൃത്യമായി മുറിച്ചിരിക്കണം.
ഞങ്ങൾക്ക് കത്തികളും കുട്ടകളും നൽകപ്പെട്ടു. പ്രത്യേകിച്ച് അത്ര സന്തുഷ്ടരൊന്നുമല്ല ഞങ്ങൾ. പല നിരീക്ഷണഗോപുരങ്ങളിൽനിന്ന് ഞങ്ങളുടെ കഴുത്തു ലക്ഷ്യമാക്കി യന്ത്രത്തോക്കുകൾ വച്ചിരിക്കുന്പോൾ പ്രത്യേകിച്ചും.
ഒരാൾക്കുപോലും റുബാർബിന്റെ മാംസളമായ ഇലകൾ മുറിക്കാൻ ധൈര്യമുണ്ടായില്ല.
"നമുക്ക് പൂങ്കുലയുടെ തണ്ടുകൾ തിന്നാം.' മുറിച്ചുമാറ്റിയവ കുട്ടകളിൽ നിറയ്ക്കുന്പോൾ ഞാൻ എഷിനോടും വാന്പാക്കിനോടും പറഞ്ഞു.
"വേണ്ട,’ എഷ് പറഞ്ഞു. ’അതു തിന്നാൻ കൊള്ളില്ല. തണ്ടുകൾ കളയുകയാണു പതിവ്.’
എഷിന് അറിവില്ലാത്തതുകൊണ്ടു പറഞ്ഞതാണ് എന്നു ഞാൻ കരുതി. കന്പോസ്റ്റുകൂനയിൽ കൂട്ടിയിടാനായി വാരിക്കൂട്ടിയ തണ്ടുകളുമായി ഞങ്ങൾ എത്തി. ഞാനൊരു നല്ല തണ്ട് മുറിച്ചെടുത്തു ചവച്ചുതിന്നു. രുചികരമായിരുന്നു അത്. എന്റെ കൂട്ടുകാരും പിന്നെ മടിച്ചുനിന്നില്ല. അവരും കഴിച്ചു.
രണ്ടാമത്തെ ചുമടുമായി കന്പോസ്റ്റ് കൂനയിലേക്കു നടക്കുന്പോൾ ഞങ്ങൾക്ക് ബാലൻസ് കിട്ടുന്നുണ്ടായിരുന്നില്ല. മദ്യപിച്ചു ലക്കുകെട്ടതുപോലെ. ചുമടിന് എന്തൊരു ഭാരം. കാലുകൾ കുഴയുന്നതുപോലെ. കന്പോസ്റ്റ് കൂനയിൽ ഞങ്ങൾ കുട്ടകളുമായി മറിഞ്ഞുവീണെന്നു മാത്രമല്ല, കിടന്നുകൊണ്ട് ഉച്ചത്തിൽ ചിരിക്കാനും തുടങ്ങി. രണ്ടു കാലിൽ എഴുന്നേറ്റു നിൽക്കാൻ എന്തൊരു പാടാണ്!
റുബാർബിന്റെ പൂത്തണ്ടുകളിൽ എന്തു മയക്കുമരുന്നാണ് ഉള്ളതെന്ന് സസ്യശാസ്ത്രജ്ഞർ കണ്ടുപിടിക്കട്ടെ. മറ്റുള്ളവരാരും ഞങ്ങളുടെ അവസ്ഥ മനസിലാക്കിയില്ല എന്നത് ഇന്നും ഒരു കടംകഥയായി അവശേഷിക്കുന്നു.
മദ്യവും മയക്കുമരുന്നും കഴിക്കുന്നവർക്ക് പ്രത്യേകമായി കാവൽ മാലാഖകൾ ഉണ്ടെന്നാണല്ലോ പറയുന്നത്.
(തുടരും)
തിന്നാൻ ഒരിലയെങ്കിലും
05:19 AM Feb 21, 2021 | Deepika.com