1996 ഡിസംബർ 14 ശനിയാഴ്ച ഉച്ചകഴിഞ്ഞ സമയം. 763 അടി നീളമുള്ള ഒരു കൂറ്റൻ ചരക്കുകപ്പൽ അമേരിക്കയിലെ മിസിസിപ്പി നദിയിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. കപ്പൽ ലൂയിസിയാന സംസ്ഥാനത്തെ ന്യൂ ഓർപ്പിയൻസ് തുറമുഖത്തിനടുത്തെത്തിയപ്പോൾ കപ്പലിന്റെ എൻജിൻ പെട്ടെന്നു നിലച്ചു. എൻജിൻ നിലച്ചപ്പോൾ കപ്പൽ നിയന്ത്രണംവിട്ടു സഞ്ചരിക്കാൻ തുടങ്ങി.
ബ്രൈറ്റ് ഫീൽഡ് എന്ന പേരുള്ള ഈ ചൈനീസ് കപ്പൽ നേരേ ചെന്ന് ഒരു ക്രൂസ് കപ്പലിൽ ഇടിക്കുമെന്നു ക്യാപ്റ്റൻ ഉൾപ്പെടെ എല്ലാവരും കരുതി.
എന്നാൽ, ദൈവത്തിന്റെ പ്രത്യേക ഇടപെടൽ എന്നു തോന്നിപ്പിക്കുന്ന വിധം കപ്പൽ ദിശമാറി തീരത്തുണ്ടായിരുന്ന ഒരു ഷോപ്പിംഗ് മാളിൽ ഇടിച്ചുനിൽക്കുകയാണു ചെയ്തത്. ആയിരത്തിലേറെ ആളുകൾ ആ ഷോപ്പിംഗ് മാളിലുണ്ടായിരുന്നു. എന്നാൽ, ആർക്കും ആളപകടം ഉണ്ടായില്ല. എങ്കിലും 66 പേർക്കു പരിക്കേറ്റു. ഷോപ്പിംഗ് മാളിനുണ്ടായ നാശനഷ്ടം ഒന്നരക്കോടി ഡോളറിലധികമായിരുന്നു.
ഈ കപ്പൽ അപകടത്തെക്കുറിച്ചു യുഎസ് കോസ്റ്റ് ഗാർഡ് അന്വേഷണം നടത്തി. ഒരു വർഷം നീണ്ടുനിന്ന അന്വേഷണത്തിനുശേഷം 1997 ഡിസംബർ 8-ന് അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ടു. ആ റിപ്പോർട്ടിന്റെ ചുരുക്കം ഇപ്രകാരമായിരുന്നു.
ചരക്കുകപ്പലിന്റെ നിയന്ത്രണം നഷ്ടപ്പെട്ടത് എൻജിന്റെ പ്രവർത്തനം നിലച്ചതുകൊണ്ടായിരുന്നു. എൻജിൻ നിലച്ചതിന്റെ കാരണം ഓയിൽ പ്രഷർ താഴ്ന്നുപോയതുകൊണ്ടായിരുന്നു. ഓയിൽ പ്രഷർ താഴ്ന്നുപോകാൻ കാരണം ഓയിൽ ഫിൽറ്റർ അടഞ്ഞുപോയതുകൊണ്ടായിരുന്നു. ഓയിൽ ഫിൽറ്റർ അടയുവാൻ കാരണം എൻജിൻ ശരിയായി മെയിന്റൻ ചെയ്യുന്നതിൽ വീഴ്ച വരുത്തിയതുകൊണ്ടായിരുന്നു.
കോസ്റ്റ് ഗാർഡ് അന്വേഷണ കമ്മീഷന്റെ റിപ്പോർട്ടനുസരിച്ച് കപ്പലിന്റെ ഉടമയും കപ്പൽ ജീവനക്കാരും കപ്പലിന്റെ എൻജിൻ പരിശോധിക്കുന്നതിലും ആവശ്യമുള്ള അറ്റകുറ്റപ്പണികൾ ചെയ്യുന്നതിലും ശ്രദ്ധിച്ചിരുന്നില്ലത്രേ. പെട്ടെന്നുണ്ടാകുന്ന അപകടങ്ങൾക്കു പിന്നിൽ പലപ്പോഴും ഒരു നീണ്ട ചരിത്രം അവയ്ക്കുണ്ടാകും എന്നു പറഞ്ഞുകൊണ്ടാണ് കമ്മീഷൻ റിപ്പോർട്ട് അവസാനിപ്പിച്ചത്.
യന്ത്രങ്ങൾ ഉൾപ്പെടെ മനുഷ്യനിർമിതമായ എല്ലാത്തിനും ശരിയായ മെയിന്റനൻസും റിപ്പയറിംഗും ആവശ്യമാണ്. അങ്ങനെ ചെയ്യാതിരുന്നാൽ അവ സാവധാനം തകരാറിലാകും. ബ്രൈറ്റ് ഫീൽഡ് എന്ന കപ്പലിനു സംഭവിച്ചത് അതായിരുന്നു. കപ്പലിന്റെ ഉടമയും കപ്പൽ ജീവനക്കാരും കപ്പൽവഴി സാന്പത്തിക നേട്ടമുണ്ടാക്കുന്നതിലല്ലാതെ മറ്റൊന്നിലും കാര്യമായി ശ്രദ്ധിച്ചില്ല. അതാണ് ആ കപ്പലിന്റെ നിയന്ത്രണം നഷ്ടപ്പെടാനും അങ്ങനെ അപകടമുണ്ടാകാനും കാരണമായത്.
മനുഷ്യനിർമിതമായ വസ്തുക്കളെന്നപോലെ മനുഷ്യർക്കും ശരിയായ മെയിന്റനൻസും റിപ്പയറുമൊക്കെ ആവശ്യമുണ്ട്. അതു ശാരീരികമായകാര്യങ്ങളിൽ മാത്രം ഒതുക്കിനിർത്തേണ്ടതല്ല. നമ്മുടെ ബൗദ്ധികവും വൈകാരികവും ആത്മീയതലങ്ങളിലുമൊക്കെ ശരിയായ മെയിന്റനൻസ് ആവശ്യമാണ്. അതില്ലാതെ പോയാൽ നമ്മുടെ ജീവിതംതന്നെ നിയന്ത്രണംവിട്ടു തകർന്നടിഞ്ഞെന്നു വന്നേക്കാം.
മദ്യപാനവും പുകവലിയും മയക്കുമരുന്നതിന്റെ ഉപയോഗവുമൊക്കെ നമ്മുടെ ആരോഗ്യം നശിപ്പിക്കുന്നുവെന്ന് ആർക്കാണറിഞ്ഞുകൂടാത്തത്? തന്മൂലമാണല്ലോ ഇക്കാര്യങ്ങളിൽനിന്ന് അകന്നുനിൽക്കാൻ വിവേകമുള്ളവർ ശ്രദ്ധിക്കുന്നത്. എന്നാൽ, വിവരമുണ്ടെന്ന് അവകാശപ്പെടുന്ന പലരും വിവേകം കൂടാതെ ഈ തിന്മകൾക്ക് അടിപ്പെടുന്നതു സാധാരണയാണല്ലോ. അതിന്റെ പ്രധാനകാരണം സ്വന്തം ശാരീരികവും മാനസികവുമായ ആരോഗ്യം നിലനിർത്തുന്നതിലുള്ള അവരുടെ താൽപര്യക്കുറവല്ലേ?
മുൻകാലങ്ങളിൽനിന്നു വ്യത്യസ്തമായി ഇക്കാലത്തു ശാരീരികമായ ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധിക്കുന്നവരുടെ സംഖ്യ കൂടുതലാണ്. അതു നല്ല കാര്യവുമാണ്. ഭക്ഷണത്തിൽ മിതത്വവും വൈവിധ്യവും പുലർത്തി അനുദിനം ശരിയായ രീതിയിൽ വ്യായാമവുംചെയ്തു ജീവിക്കുന്നവർ ഇന്നു ധാരാളമുണ്ട്. ശാരീരികാരോഗ്യത്തിലുള്ള ഈ ശ്രദ്ധ മറ്റു രംഗങ്ങളിലുംകൂടി ഉണ്ടാകണം. പ്രത്യേകിച്ചു ബൗദ്ധികവും വൈകാരികവും ആത്മീയവുമായ തലങ്ങളിൽ.
നാം എങ്ങനെ ചിന്തിക്കുന്നുവോ അങ്ങനെ നാം ജീവിക്കുന്നു എന്നാണല്ലോ പണ്ഡിതമതം. അതായത്, നമ്മുടെ ചിന്തകളാണു നമ്മെ നിയന്ത്രിക്കുന്നതെന്നു സാരം. നമ്മുടെ ചിന്തകളാണു നമ്മുടെ ജീവിതത്തെ ഒരു പരിധിവരെയെങ്കിലും നിയന്ത്രിക്കുന്നത് എന്നതിനെക്കുറിച്ച് ആർക്കും അഭിപ്രായവ്യത്യാസം കാണില്ല.
അങ്ങനെയെങ്കിൽ നമ്മുടെ ചിന്തകളുടെ മേന്മയനുസരിച്ചു നമ്മുടെ ജീവിതവും മെച്ചപ്പെടില്ലേ? എന്നാൽ, നമ്മുടെ ചിന്തകൾ തിന്മയിലേക്കു ചാഞ്ഞിരിക്കുന്നവയാണെങ്കിലോ? അപ്പോൾ, അതുവഴി നമ്മുടെ ജീവിതത്തിലും തിന്മ കടന്നുവരുമെന്നു വ്യക്തമല്ലേ? അങ്ങനെയെങ്കിൽ നമ്മുടെ ചിന്താതലത്തിലും ശരിയായ രീതിയിലുള്ള മെയിന്റനൻസ് ആവശ്യമല്ലേ?
നമ്മുടെ വൈകാരികതലത്തിലേക്കു കടന്നാലും ഇതല്ലേ സ്ഥിതി? നമ്മുടെ വ്യത്യസ്തങ്ങളായ വികാരങ്ങളെ ശരിയായി നിയന്ത്രിക്കാൻ സാധിക്കാത്തതുകൊണ്ടല്ലേ പലപ്പോഴും നാം വലിയ അപകടങ്ങളിൽച്ചെന്നുചാടുന്നത്? മുൻകോപവും വൈരാഗ്യവുംഅസൂയയും വെറുപ്പുമൊക്കെയാണു നമ്മുടെ വൈകാരിക ജീവിതത്തെ നിയന്ത്രിക്കുന്നതെങ്കിൽ നമ്മുടെ ജീവിതം തകർന്നടിയുമെന്നതിൽ സംശയമുണ്ടോ? എന്നാൽ, അതിൽ നിറഞ്ഞുനിൽക്കുന്ന വികാരങ്ങൾ സ്നേഹവും ക്ഷമയും ദയയും കാരുണ്യവുമൊക്കെയാണെന്നതിൽ നമ്മുടെ ജീവിതത്തിന്റെ മികവ് എത്രയോ വലുതായിരിക്കും! തന്മൂലം നമ്മുടെ വൈകാരികതലത്തെ നാം ഏറ്റവും ശ്രേഷ്ഠമായി മെയിന്റെയിൻ ചെയ്യേണ്ടതല്ലയോ?
നമ്മുടെ ജീവിതത്തിന്റെ ആധ്യാത്മികതലത്തെക്കുറിച്ചു പറഞ്ഞാൽ ആ രംഗത്തും ഉന്നതനിലവാരം നാം പുലർത്തിയേ മതിയാകൂ. ദൈവവും നമ്മളും തമ്മിലുള്ള ബന്ധത്തിലും നമ്മുടെ പരസ്പരബന്ധത്തിലും പാകപ്പിഴകൾ ഉണ്ടാകരുതെന്നു മാത്രമല്ല, അവ ഏറ്റവും മികച്ചതുമായിരിക്കണം. അപ്പോൾ മാത്രമേ നമ്മുടെ ജീവിതത്തിന്റെ മെയിന്റനൻസ് നാം ശരിയായി ചെയ്യുന്നുവെന്നു നമുക്ക് അവകാശപ്പെടാനാകൂ.
അങ്ങനെ, നമ്മുടെ ജീവിതത്തെ സമഗ്രമായി നാം മെയിന്റനൻസ് ചെയ്യുന്പോഴാണ് അപകടം കൂടാതെ മുന്നോട്ടുപോകാനും വിജയകരമായി ലക്ഷ്യത്തിലെത്താനും നമുക്കു സാധിക്കൂ. അതു നമുക്കു മറക്കാതിരിക്കാം.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
ജീവിതത്തിന്റെ മെയിന്റനൻസ്
05:15 AM Feb 21, 2021 | Deepika.com