""ഞാനൊരു മോഷണം നടത്തി'' എന്ന് ബാറ്റി എഷ് പറഞ്ഞു. സൂപ്പു ചെരുവവുമായി ഞങ്ങൾ ഭക്ഷണമുറിയിലേക്കു പോകുകയായിരുന്നു. അദ്ദേഹത്തിന്റെ കീശയിൽനിന്ന് ആ സാധനം എന്നെ എടുത്തുകാണിച്ചു. ഒരു കറുത്ത പൊടിയാണത്.
""സൂപ്പുപൊടിയാണ്. പലതരം പച്ചക്കറികൾ ഉണക്കിപ്പൊടിച്ചതാണത്. അവിടെ ഗോഡൗണിൽ ഒരു ചാക്കു നിറയെ ഉണ്ട്. നമുക്കിത് സൂപ്പിൽ ഇടാം. ബിഷപ്പിനും ഞാൻ കുറച്ചു കൊടുത്തു.''
ബിഷപ്പിന്റെ കാര്യം പറഞ്ഞത് മോഷണവസ്തു ഉപയോഗിക്കാൻ എനിക്കുള്ള കുറ്റബോധം മാറ്റാനായിരിക്കണം. ഞങ്ങൾ ഓരോരുത്തരും കാരറ്റ് സൂപ്പിൽ ആ പൊടി കുറേ ഇട്ടു.
എന്താണു സംഭവിച്ചതെന്നോ? സൂപ്പ് പതഞ്ഞുപൊങ്ങി. അതു വളരെ കൊഴുത്തുപോയപോലെ. നാവു പൊള്ളിക്കുന്ന എരിവും. ആദ്യത്തെ കയിൽ കുടിച്ചപ്പോൾതന്നെ എല്ലാവരും വാ കഴുകി തുപ്പിക്കളയാൻ ബേസന്റെ അരികിലേക്ക് ഓടി. സൂപ്പ് കഴിക്കുവാൻ കൊള്ളാത്തതായി മാറിയിരുന്നു.
കൂടുതൽ മോശമായതു വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. പിറ്റേന്ന് ഉച്ചയ്ക്ക് ഞങ്ങൾ വയലിൽനിന്നു വന്നപ്പോൾ രണ്ടു നിർഭാഗ്യവാന്മാർ ചുറ്റുമതിലിന് അഭിമുഖമായി റോഡിൽ മുട്ടുകുത്തി നിൽക്കുന്നതു കണ്ടു. ഒരു കാവൽക്കാരൻ അവർക്കു പാറാവുനിൽക്കുന്നുണ്ട്. മഴ പെയ്യുന്നുണ്ട്, ഒരു തണുത്ത കാറ്റ് ആഞ്ഞുവീശുന്നു.]
ഒരു കാവൽക്കാരൻ ഞങ്ങളോട് ഉറക്കെ പ്രഖ്യാപിച്ചു: ""ഒരു സാധനം മോഷ്ടിച്ച രണ്ട് അച്ചന്മാരാണ് അവർ. ഇന്നു രാത്രിക്കു മുന്പ് അവരതു തിരിച്ചുവച്ചില്ലെങ്കിൽ അവരുടെ നഗ്നമായ പുറത്ത് 25 ചാട്ടവാറടി വീതം വീഴും. എല്ലാ കത്തനാരന്മാരും കണക്കാണ്.''
ഭയങ്കരമായ ഒരു സംശയം എന്നെ പിടികൂടി. നിർഭാഗ്യവശാൽ അതുടനെ സ്ഥിരീകരിക്കപ്പെട്ടു.
ബാറ്റി എഷും ബ്രാഹ്മോണ്ടും ഉച്ചഭക്ഷണത്തിനു വന്നില്ല...
ഉച്ചകഴിഞ്ഞ് ഞങ്ങൾ വീണ്ടും ജോലിസ്ഥലത്തേക്കു പോകുന്പോൾ അവർ അവിടെ മുട്ടുകുത്തി നില്പുണ്ട്. പരിപൂർണ നഗ്നരാണ് അവർ. മുകളിലത്തെ നിലയിൽനിന്ന് നാസി പട്ടാളക്കാർ അവരുടെ മുകളിലേക്ക് വെള്ളം ഒഴിച്ചുകൊണ്ടിരിക്കുകയാണ്.
ജോലിക്കിടയ്ക്ക് ഒരാൾ എന്താണു സംഭവിച്ചതെന്ന് ഞങ്ങളോടു പറഞ്ഞു. അപ്രതീക്ഷിതമായി നടത്തിയ സൂക്ഷ്മപരിശോധനയ്ക്കിടയിൽ, അവരുടെ പോക്കറ്റുകളിൽനിന്ന് സൂപ്പുപൊടിയുടെ അവശേഷങ്ങൾ കണ്ടെത്തി. അങ്ങനെ ബാറ്റി എഷും ബ്രാഹ്മോണ്ടും പിടിയിലായി. വൈകുന്നേരത്തെ തലയെണ്ണലിന്റെ സമയത്താണ് അവർ തിരിച്ചെത്തിയത്, ജീവനുള്ളവരെക്കാൾ കൂടുതൽ മരിച്ചവരായി.
""ഇതു മുകളിലേക്കു റിപ്പോർട്ട് ചെയ്യും.'' എഷ് പറഞ്ഞു. ""ഇപ്പോഴത്തെ ജോലിയിൽനിന്ന് ഞങ്ങളെ പുറത്താക്കും. ഷ്മിട്സിനെ തോല്പിച്ചു എന്നതാണ് ഞങ്ങളെ വിഷമിപ്പിക്കുന്നത്. നാളെ ഞാൻ അദ്ദേഹത്തെ പോയി കാണും.''
ശരിയാണ്. വിയന്നാ പട്ടണത്തിന്റെ മേയർ അദ്ദേഹത്തിന്റെ സ്വാധീനം മുഴുവനും ഉപയോഗിച്ചാണ് അവരെ ഇപ്പോഴത്തെ ജോലിസ്ഥലത്താക്കിയത്. അവർ മോഷ്ടാക്കളായി തനിനിറം കാണിച്ചിരിക്കുന്നു. മറ്റൊരു ചിന്തയും ബാറ്റി എഷിനെ വേദനിപ്പിച്ചു.
""എന്റെ പാവം അമ്മ'' എന്ന് അദ്ദേഹം അന്നു വൈകിട്ട് ഇരുപതു തവണയെങ്കിലും പറഞ്ഞുകാണും. പഴയ സ്ഥലത്തായിരുന്നെങ്കിൽ ഞാൻപിടിച്ചുനിന്നേനെ. ഇനി യാതൊരു മാർഗവുമില്ല. എന്റെ സ്വന്തം കുറ്റം. ഞാൻ ശിക്ഷ അർഹിക്കുന്നുണ്ട്. പക്ഷേ, എന്റെ പാവം അമ്മ.
""ഞങ്ങളുടെ ജോലി അത്ര മോശമല്ല. എന്തെങ്കിലുമൊക്കെ തിന്നാനും കിട്ടും. കാരറ്റും മുള്ളങ്കിയുമൊക്കെ വളരാൻ തുടങ്ങുന്പോൾ... ഇന്നലെ എനിക്കൊരാൾ ഒരു കൊച്ചു കാബേജ് തന്നു.''
ഇത്രയും പറഞ്ഞപ്പോൾ എനിക്കു തലകറക്കമുണ്ടായി. ഞാൻ അപ്പോൾത്തന്നെ വൈക്കോൽ കിടക്കയിലേക്കു മറിഞ്ഞു. ബാറ്റി അതു ശ്രദ്ധിച്ചു.
""നമുക്കൊന്നിച്ചു പോകാം'' എന്നു പറഞ്ഞുകൊണ്ട് അദ്ദേഹവും കിടന്നു.
""ശരി.'' അതു പറഞ്ഞതേ, ഞങ്ങൾ ഉറക്കത്തിലാണ്ടുപോയി.
പിറ്റേന്ന് ആ രണ്ടു കള്ളന്മാരെയും ഞങ്ങളുടെ ഗ്രൂപ്പിൽ ചേർത്തു. അവരെ ശിക്ഷിച്ചതാണെന്ന കാര്യവും പരസ്യമാക്കി.
എന്നാൽ അവരുടെ കുറ്റപത്രം ഒരിക്കലും എഴുതപ്പെട്ടില്ല. അങ്ങനെ കുതിരച്ചാട്ടകൊണ്ടുള്ള 25 അടികളിൽനിന്ന് അവർ സ്വതന്ത്രരായി. അതുപോലെ ""മരത്തിൽ രണ്ടു മണിക്കൂർ'' എന്ന ശിക്ഷയും. അതായത് അടിച്ചുകഴിഞ്ഞ് രണ്ടു മണിക്കൂർ സമയം കൈകളിൽ കൊരുത്ത് മുകളിൽനിന്ന് തൂക്കിയിടുന്ന ശിക്ഷാവിധി.
അതു സംഭവിച്ചത് ഇങ്ങനെയാണ്: താനൊരു നല്ല തേനീച്ച കർഷകനാണെന്ന് നേരത്തേതന്നെ ബ്രാഹ്മോണ്ട് നാസി പോലീസുകാരനെ അറിയിച്ചിരുന്നു. അയാളുടെ ഹോബിയായിരുന്നു തേനീച്ച വളർത്തൽ. കൃഷിസംഘത്തിന്റെ അരികിൽ അയാൾ തേനീച്ചക്കൂട്ടങ്ങളെ വളർത്തുകയും ചെയ്തിരുന്നു. ബ്രാഹ്മോണ്ടിനെ അവിടെ കൊണ്ടുചെന്നു. തേനീച്ച പരിപാലനത്തിന്റെ പരീക്ഷയിൽ ജയിച്ചാൽ അച്ചനെ അവിടെ നിയോഗിക്കും.
ഏതാനും ദിവസം മുന്പ് പിടിക്കപ്പെട്ട മോഷ്ടാവാണു ബ്രാഹ്മോണ്ടെന്ന് മാനേജർക്ക് മനസിലായി. നല്ലൊരു അടികൊടുത്ത് അയാൾ അച്ചനെ കുറ്റപ്പെടുത്തി. ""നിനക്കെങ്ങനെ ധൈര്യം വന്നു'' എന്നിങ്ങനെ. പിന്നീടു നടന്നത് ഒരു മാനസികയുദ്ധമാണ്. ഓഫീസർ കള്ളന്മാരെക്കുറിച്ചും കള്ളപ്പാതിരിമാരെക്കുറിച്ചും പറഞ്ഞുകൊണ്ടിരുന്നു. ബ്രാഹ്മോണ്ടാകട്ടെ തേനീച്ചകളെക്കുറിച്ചും തേനിനെക്കുറിച്ചും മാത്രവും. പരീക്ഷയിൽ അദ്ദേഹം ജയിച്ചു. ബ്രാഹ്മോണ്ട് തേനീച്ചക്കൃഷിയിലേക്കോ ബാറ്റി എഷ് പച്ചക്കറി ഉണക്കുന്ന മുറിയിലേക്കോ നിയോഗിക്കപ്പെട്ടില്ല. അവരെക്കുറിച്ചുള്ള മോഷണറിപ്പോർട്ട് ഒരിക്കലും എഴുതപ്പെട്ടുമില്ല.
ആ ആഴ്ചകളിലെ കാലാവസ്ഥ വളരെ കഠിനമായിരുന്നു. മഴ തുടർച്ചയായി പെയ്തുകൊണ്ടിരുന്നു. ഒരു ശീതക്കാറ്റ് മഴമേഘങ്ങളെ ആട്ടിത്തെളിച്ചുകൊണ്ട് തുറസായ വയലിനു മുകളിൽ വീശിയടിക്കുകയും. ഞങ്ങൾക്ക് ഓവർകോട്ടുകൾ ഇല്ലായിരുന്നു. ജോലിസ്ഥലത്ത് എത്തുന്പോൾത്തന്നെ ഞങ്ങൾ നനഞ്ഞുകുതിർന്നിരിക്കും.
കുഴികൾ കുഴിക്കുകയോ തടയണകൾ കെട്ടുകയോ ചെയ്യുന്പോൾ ഞങ്ങൾ ചിലപ്പോഴൊക്കെ കുനിഞ്ഞു കുത്തിയിരിക്കും. ദൂരെനിന്നു നോക്കുന്പോൾ ഞങ്ങൾ കൈകൊണ്ടു കുഴിക്കുകയാണെന്നേ തോന്നൂ. വസ്തവത്തിൽ ഞങ്ങൾ തടയണയുടെ മറവിൽ തണുത്ത കാറ്റിൽനിന്നു ഞങ്ങളെത്തന്നെ സംരക്ഷിക്കുകയായിരിക്കും. ഏതാനും മിനിറ്റുകളെങ്കിലും. ഒരു ദിവസം ഞങ്ങളിലൊരാൾ അയാളുടെ ജാക്കറ്റിന്റെ കോളർ ഉയർത്തിവയ്ക്കുന്നത് റാഷ് (ഞങ്ങളുടെ മേലാളൻ) കണ്ടു.
ഉടനെ അയാൾ കല്പിച്ചു. ""എല്ലാവരും ജാക്കറ്റുകൾ മാറ്റുക.'' അന്നുച്ചവരെ ഞങ്ങളുടെ വിഭാഗത്തിലെ നൂറുകണക്കിനാളുകൾക്ക് കൊടും തണുപ്പിൽ ജാക്കറ്റില്ലാതെ ഷർട്ട് മാത്രം ഇട്ടുകൊണ്ട് ജോലി ചെയ്യേണ്ടിവന്നു.
(തുടരും)
തടവറ സ്മരണകൾ ഫാ. ജീൻ ബെർനാർഡ്
പരിഭാഷ: ഡോ. വർഗീസ് പുളിമരം
രണ്ടാം ലോകമഹായുദ്ധകാലത്ത് നാസിസത്തെ എതിർത്തതിന്റെ പേരിൽ തടവറകളിൽ അടയ്ക്കപ്പെട്ട കത്തോലിക്കാ വൈദികർ ആയിരക്കണക്കിനാണ്. ജർമനിയിലെ മ്യൂണിക്കിനടുത്ത് ഡാഹാവ് പട്ടണത്തിലെ കോൺസൻട്രേഷൻ ക്യാന്പിലെ അന്തേവാസിയായിരുന്ന ലക്സംബർഗ് സ്വദേശി ഫാ. ജീൻ ബെർനാർഡിന്റെ അനുഭവങ്ങളാണ് തടവറ സ്മരണകൾ എന്ന ആത്മകഥാ കുറിപ്പുകൾ.
ഒരു മോഷണത്തിന്റെ കഥ
05:21 AM Feb 14, 2021 | Deepika.com