നടന്മാർ മാറി, സംഗീത സംവിധായകനും ഗായകനും മാറി... ഇതൊന്നും ആനന്ദ് എന്ന സിനിമയേയും അതിലെ പാട്ടുകളെയും ബാധിച്ചില്ല. അന്പതു വർഷങ്ങളാകുന്നു ആ പാട്ടുകൾ ഇറങ്ങിയിട്ട്. വികാരങ്ങൾ അനുഭവിപ്പിക്കുക എന്ന ധർമം അന്നും ഇന്നും ഒരുപോലെ നിർവഹിക്കുന്നുണ്ട് ആ പാട്ടുകൾ...
ഒന്നാന്തരമൊരു ഹാസ്യനടനെയും വിചിത്ര സ്വഭാവവിശേഷങ്ങളുള്ള സൂപ്പർ ഗായകനെയും ഒരുമിച്ചുചേർത്ത് ഒരുക്കാനുറപ്പിച്ച സിനിമ. പ്രത്യേക സാഹചര്യത്തിൽ അവരെവച്ച് ആ സിനിമ യാഥാർഥ്യമാക്കാൻ കഴിഞ്ഞില്ല. പകരം വന്നത് അന്നത്തെ ഒരു സൂപ്പർ സ്റ്റാറും, പിൽക്കാലത്ത് സൂപ്പർ മെഗാ സ്റ്റാറാകാൻ പിറന്നയാളും! വന്പൻ ഹിറ്റായി മാറിയ ആ സിനിമയ്ക്ക് ഇക്കൊല്ലം അന്പതു വയസു തികയും. അതിസുന്ദരമായ പാട്ടുകളാണ് ആ സിനിമയുടെ മറ്റൊരു പ്രത്യേകത. അതെ, ആനന്ദ് ഹിന്ദി സിനിമയുടെ ചരിത്രത്തിലെ ഒരു നാഴികക്കല്ലാണ്.
സ്നേഹവും ദേഷ്യവും
വിഖ്യാത ചലച്ചിത്രകാരൻ ഋഷികേശ് മുഖർജിയും മഹാനടൻ രാജ് കപൂറും അടുത്ത സുഹൃത്തുക്കളായിരുന്നു. ആ സൗഹൃദത്തിന്റെ അടയാളമായാണ് ഋഷിദാ ആനന്ദിന്റെ കഥയെഴുതിയത്. ശ്വാസകോശസംബന്ധമായ പ്രശ്നങ്ങളാൽ രാജ് കപൂർ ഗുരുതരാവസ്ഥയിലായിരുന്ന വേളയിലാണ് ചിത്രത്തിന്റെ തിരക്കഥ പൂർത്തിയായത്. കാൻസർ ബാധിതനായി ജീവിതത്തിന്റെ അവസാന രംഗങ്ങൾ ആടിത്തീർക്കുന്ന നായകനും അദ്ദേഹത്തിന്റെ ഡോക്ടറുമാണ് ആനന്ദിലെ പ്രധാന കഥാപാത്രങ്ങൾ. അവർ തമ്മിലുള്ള ഹൃദയംതൊടുന്ന ആത്മബന്ധമാണ് സിനിമ പറയുന്ന കഥ.
എഴുപതുകളുടെ തുടക്കത്തിൽ ഈ ചിത്രമെടുക്കാൻ തീരുമാനിച്ചപ്പോൾ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ സംവിധായകൻ മനസിൽ കണ്ടത് ഗായകൻ കിഷോർ കുമാറിനെയും മികച്ച നടനായിരുന്ന മെഹ്മൂദിനെയുമാണ്. കിഷോർ കുമാറിന്റെ പ്രശസ്തമായ സ്വഭാവ വൈചിത്ര്യം ആ തീരുമാനത്തെ മാറ്റിമറിച്ചു. കഥയിങ്ങനെ:
സംവിധായകൻ ഋഷികേശ് മുഖർജി കിഷോർ കുമാറിനെ കാണാൻ അദ്ദേഹത്തിന്റെ വീട്ടിലെത്തി. കിഷോർദാ അല്പം ചൂടിൽ ഇരിക്കുന്ന സമയമാണ്. ഋഷികേശ് മുഖർജിയെ കണ്ടതും മുന്പു പാട്ടു പാടിയ വകയിൽ ഏതോ ഒരു "ബംഗാളി' തനിക്കു പ്രതിഫലം തരാൻ ബാക്കിയുള്ളത് കിഷോർദായുടെ ഓർമയിൽ തെളിഞ്ഞു. ഉടനെ അദ്ദേഹം വീട്ടിലെ പാറാവുകാരെ വിളിച്ച് ബംഗാളിയെ വീട്ടിൽ കയറ്റിയതിന് ഉഗ്രൻ വഴക്കുപറഞ്ഞു. ഇയാളെ ഉടൻ പുറത്താക്കാൻ നിർദേശവും കൊടുത്തു.
അങ്ങനെ ആ സിനിമയുടെ തലവര മാറിമറിഞ്ഞു. ശശി കപൂറിനെ പകരം വയ്ക്കാൻ ഋഷികേശ് മുഖർജി ആലോചിച്ചെങ്കിലും കഥയുടെ രത്നച്ചുരുക്കം കേൾക്കാനിടയായതോടെ താൻ അഭിനയിക്കാമെന്ന് അന്നത്തെ സൂപ്പർ സ്റ്റാറായ രാജേഷ് ഖന്ന ഏൽക്കുകയും ചെയ്തു. അങ്ങനെ ആനന്ദ് ആയി രാജേഷ് ഖന്ന രംഗത്തെത്തി. കാൻസർ ചികിത്സാ വിദഗ്ധനായ ഡോ. ഭാസ്കർ ബാനർജി, അഥവാ ആനന്ദിന്റെ ബാബു മോഷായ് ആയി അഭിനയിച്ചയാൾ അന്നു സിനിമയിൽ നവാഗതനായിരുന്നു. പിന്നീടു സൂപ്പർ മെഗാതാരമായി ഇന്ത്യൻ സിനിമയെ കൈവെള്ളയിൽ കൊണ്ടുനടക്കാൻ പിറന്നയാൾ- അമിതാഭ് ബച്ചൻ!.
സിന്ദഗീ കേസി ഹേ പഹേലി...
പ്രതിഭകളായ യോഗേഷും ഗുൽസാറും എഴുതിയ വരികളിൽ ആനന്ദിലെ പാട്ടുകൾ മെനഞ്ഞത് സാക്ഷാൽ സലിൽ ചൗധരിയാണ്. അതിനു മുന്പ് സംവിധായകൻ ഋഷികേശ് ദാ മറ്റൊരാളെ ചെന്നുകണ്ട് തന്റെ സിനിമയിലെ പാട്ടുകൾക്ക് ഈണമൊരുക്കാമോ എന്ന് ആരാഞ്ഞിരുന്നു. മറ്റാരോടുമല്ല, ലതാ മങ്കേഷ്കറോട്! അന്നു ചില മറാത്തി സിനിമകളിൽ ലത സംഗീതസംവിധാനം നിർവഹിച്ചിരുന്നു. എന്നാൽ ഋഷികേശ് ദാ യുടെ ആവശ്യം ലതാ മങ്കേഷ്കർ സ്നേഹപൂർവം നിരസിച്ചു. താൻ പാട്ടുകൾ പാടാം, കംപോസിംഗ് വയ്യ എന്നായിരുന്നു ലതയുടെ മറുപടി.
അക്കാലത്ത് രാജേഷ് ഖന്നയുടെ ശബ്ദമായി മുദ്രചാർത്തപ്പെട്ടിരുന്നു കിഷോർ കുമാർ എന്ന ഗായകൻ. ആരാധന എന്ന ചിത്രത്തിലെ ഗാനങ്ങൾ അത്രമേൽ ഹിറ്റുകളുമായിരുന്നു. ഖന്നയുടെ കുസൃതിത്തരങ്ങൾക്കും കണ്ണിറുക്കിയുള്ള ചിരിക്കും ഇണങ്ങുന്ന അളവൊപ്പിച്ച സ്വരം. എന്നാൽ ആനന്ദിലേക്കു വന്നപ്പോൾ കിഷോർ കുമാർ വേണ്ട എന്ന ഉറച്ച നിലപാടെടുത്തു സലിൽദാ. ആനന്ദ് എന്ന കഥാപാത്രത്തിന്റെ ഭാവവ്യതിയാനങ്ങൾക്ക് ആ ശബ്ദം ചേരില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം. രാജേഷ് ഖന്നയ്ക്കും മറുത്തൊന്നും പറയാനുണ്ടായിരുന്നില്ല. അങ്ങനെ ആനന്ദിന്റെ അരങ്ങിൽനിന്നു മാത്രമല്ല പിന്നണിയിൽനിന്നും കിഷോർ കുമാർ പുറത്തായി.
മുകേഷ്, മന്നാ ഡേ എന്നിവരെയാണ് ആനന്ദിനുവേണ്ടി സലിൽ ചൗധരി തെരഞ്ഞെടുത്തത്. ആനന്ദിന്റെ ഭാവസഞ്ചാരങ്ങൾക്ക് തീർത്തും അനുയോജ്യമായി മുകേഷിന്റെ സ്വരം. കഹീ ദൂർ ജബ് ദിൻ ധൽ ജായേ എന്ന പാട്ട് എങ്ങനെയാണ് സംഗീതപ്രേമികൾ മറക്കുക!
ദൂരെയെവിടെയോ ഒരിടത്ത് പകൽ വിടവാങ്ങുന്പോൾ, സന്ധ്യ നാണംനിറയുന്ന നവവധുവിനെപ്പോലെ നിശബ്ദം വരുന്പോൾ, ആരോ എന്റെ ഓർമകളുടെ മുറ്റത്ത് സ്വപ്നങ്ങളുടെ ദീപം കൊളുത്തുന്നു... ഇന്നും തെളിഞ്ഞുകത്തുന്ന വിളക്കാണ് ആ പാട്ട്.
നായകന്റെ അവസാനിക്കാത്ത പ്രതീക്ഷകളുടെ സ്വരവുമായി മേനേ തേരേ ലിയേ ഹീ സാത്ത് രംഗ് കേ എന്ന പാട്ടുമുണ്ട്. അന്പതാണ്ടുകൾക്കിപ്പുറം പുതുതലമുറക്കാരുൾപ്പെടെ ഒട്ടേറെപ്പേർ കവർ പതിപ്പുകളുമായി സ്നേഹാദരങ്ങൾ നൽകുന്ന ഗാനമാണ് ഇതും.
ഈ രണ്ടു പാട്ടുകൾ നെഞ്ചോടുചേർന്നു നിൽക്കുന്പോഴും സിന്ദഗീ കേസി ഹേ പഹേലി എന്ന മന്നാ ഡേ ഗാനമായിരുന്നു ആനന്ദിലെ ഹൈലൈറ്റ്. മരിക്കുന്നതിനു മുന്പ് ജീവിതത്തെ ഒരല്പംകൂടി നന്നായി മനസിലാക്കാനുള്ള മനുഷ്യന്റെ ശ്രമമാണ് ആ വരികളിലും മന്നാ ഡേയുടെ ശബ്ദത്തിലും തെളിഞ്ഞുനിൽക്കുന്നത്.
ലതാ മങ്കേഷ്കർ പാടിയ നാ ജിയാ ലാഗേ നാ, അമിതാഭ് ബച്ചന്റെ ശബ്ദത്തിൽ കേൾക്കുന്ന മൗത്ത് തൂ ഇക് കവിതാ ഹേ എന്നിങ്ങനെ രണ്ടു ട്രാക്കുകൾകൂടിയുണ്ട് ആനന്ദിൽ. ലതയുടെ പാട്ട് ഇന്നും ആരാധകരുള്ള മനോഹരമായ ഒന്നാണ്.
ഒരിക്കൽ ഒരഭിമുഖത്തിൽ രാജേഷ് ഖന്നയോടു ചോദിച്ചു: ഏതാണ് താങ്കളുടെ ഏറ്റവും പ്രിയങ്കരമായ പാട്ട്?
കിഷോർ കുമാറിന്റെ ശബ്ദത്തിൽ പുറത്തുവന്ന നൂറുകണക്കിനു സൂപ്പർഹിറ്റുകളുണ്ടായിരിക്കെയും, ഖന്നയുടെ മറുപടി ഇതായിരുന്നു-
കഹീ ദൂർ ജബ് ദിൻ ധൽ ജായേ...
ഹരിപ്രസാദ്
ഒന്നാന്തരമൊരു ഹാസ്യനടനെയും വിചിത്ര സ്വഭാവവിശേഷങ്ങളുള്ള സൂപ്പർ ഗായകനെയും ഒരുമിച്ചുചേർത്ത് ഒരുക്കാനുറപ്പിച്ച സിനിമ. പ്രത്യേക സാഹചര്യത്തിൽ അവരെവച്ച് ആ സിനിമ യാഥാർഥ്യമാക്കാൻ കഴിഞ്ഞില്ല. പകരം വന്നത് അന്നത്തെ ഒരു സൂപ്പർ സ്റ്റാറും, പിൽക്കാലത്ത് സൂപ്പർ മെഗാ സ്റ്റാറാകാൻ പിറന്നയാളും! വന്പൻ ഹിറ്റായി മാറിയ ആ സിനിമയ്ക്ക് ഇക്കൊല്ലം അന്പതു വയസു തികയും. അതിസുന്ദരമായ പാട്ടുകളാണ് ആ സിനിമയുടെ മറ്റൊരു പ്രത്യേകത. അതെ, ആനന്ദ് ഹിന്ദി സിനിമയുടെ ചരിത്രത്തിലെ ഒരു നാഴികക്കല്ലാണ്.
സ്നേഹവും ദേഷ്യവും
വിഖ്യാത ചലച്ചിത്രകാരൻ ഋഷികേശ് മുഖർജിയും മഹാനടൻ രാജ് കപൂറും അടുത്ത സുഹൃത്തുക്കളായിരുന്നു. ആ സൗഹൃദത്തിന്റെ അടയാളമായാണ് ഋഷിദാ ആനന്ദിന്റെ കഥയെഴുതിയത്. ശ്വാസകോശസംബന്ധമായ പ്രശ്നങ്ങളാൽ രാജ് കപൂർ ഗുരുതരാവസ്ഥയിലായിരുന്ന വേളയിലാണ് ചിത്രത്തിന്റെ തിരക്കഥ പൂർത്തിയായത്. കാൻസർ ബാധിതനായി ജീവിതത്തിന്റെ അവസാന രംഗങ്ങൾ ആടിത്തീർക്കുന്ന നായകനും അദ്ദേഹത്തിന്റെ ഡോക്ടറുമാണ് ആനന്ദിലെ പ്രധാന കഥാപാത്രങ്ങൾ. അവർ തമ്മിലുള്ള ഹൃദയംതൊടുന്ന ആത്മബന്ധമാണ് സിനിമ പറയുന്ന കഥ.
എഴുപതുകളുടെ തുടക്കത്തിൽ ഈ ചിത്രമെടുക്കാൻ തീരുമാനിച്ചപ്പോൾ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ സംവിധായകൻ മനസിൽ കണ്ടത് ഗായകൻ കിഷോർ കുമാറിനെയും മികച്ച നടനായിരുന്ന മെഹ്മൂദിനെയുമാണ്. കിഷോർ കുമാറിന്റെ പ്രശസ്തമായ സ്വഭാവ വൈചിത്ര്യം ആ തീരുമാനത്തെ മാറ്റിമറിച്ചു. കഥയിങ്ങനെ:
സംവിധായകൻ ഋഷികേശ് മുഖർജി കിഷോർ കുമാറിനെ കാണാൻ അദ്ദേഹത്തിന്റെ വീട്ടിലെത്തി. കിഷോർദാ അല്പം ചൂടിൽ ഇരിക്കുന്ന സമയമാണ്. ഋഷികേശ് മുഖർജിയെ കണ്ടതും മുന്പു പാട്ടു പാടിയ വകയിൽ ഏതോ ഒരു "ബംഗാളി' തനിക്കു പ്രതിഫലം തരാൻ ബാക്കിയുള്ളത് കിഷോർദായുടെ ഓർമയിൽ തെളിഞ്ഞു. ഉടനെ അദ്ദേഹം വീട്ടിലെ പാറാവുകാരെ വിളിച്ച് ബംഗാളിയെ വീട്ടിൽ കയറ്റിയതിന് ഉഗ്രൻ വഴക്കുപറഞ്ഞു. ഇയാളെ ഉടൻ പുറത്താക്കാൻ നിർദേശവും കൊടുത്തു.
അങ്ങനെ ആ സിനിമയുടെ തലവര മാറിമറിഞ്ഞു. ശശി കപൂറിനെ പകരം വയ്ക്കാൻ ഋഷികേശ് മുഖർജി ആലോചിച്ചെങ്കിലും കഥയുടെ രത്നച്ചുരുക്കം കേൾക്കാനിടയായതോടെ താൻ അഭിനയിക്കാമെന്ന് അന്നത്തെ സൂപ്പർ സ്റ്റാറായ രാജേഷ് ഖന്ന ഏൽക്കുകയും ചെയ്തു. അങ്ങനെ ആനന്ദ് ആയി രാജേഷ് ഖന്ന രംഗത്തെത്തി. കാൻസർ ചികിത്സാ വിദഗ്ധനായ ഡോ. ഭാസ്കർ ബാനർജി, അഥവാ ആനന്ദിന്റെ ബാബു മോഷായ് ആയി അഭിനയിച്ചയാൾ അന്നു സിനിമയിൽ നവാഗതനായിരുന്നു. പിന്നീടു സൂപ്പർ മെഗാതാരമായി ഇന്ത്യൻ സിനിമയെ കൈവെള്ളയിൽ കൊണ്ടുനടക്കാൻ പിറന്നയാൾ- അമിതാഭ് ബച്ചൻ!.
സിന്ദഗീ കേസി ഹേ പഹേലി...
പ്രതിഭകളായ യോഗേഷും ഗുൽസാറും എഴുതിയ വരികളിൽ ആനന്ദിലെ പാട്ടുകൾ മെനഞ്ഞത് സാക്ഷാൽ സലിൽ ചൗധരിയാണ്. അതിനു മുന്പ് സംവിധായകൻ ഋഷികേശ് ദാ മറ്റൊരാളെ ചെന്നുകണ്ട് തന്റെ സിനിമയിലെ പാട്ടുകൾക്ക് ഈണമൊരുക്കാമോ എന്ന് ആരാഞ്ഞിരുന്നു. മറ്റാരോടുമല്ല, ലതാ മങ്കേഷ്കറോട്! അന്നു ചില മറാത്തി സിനിമകളിൽ ലത സംഗീതസംവിധാനം നിർവഹിച്ചിരുന്നു. എന്നാൽ ഋഷികേശ് ദാ യുടെ ആവശ്യം ലതാ മങ്കേഷ്കർ സ്നേഹപൂർവം നിരസിച്ചു. താൻ പാട്ടുകൾ പാടാം, കംപോസിംഗ് വയ്യ എന്നായിരുന്നു ലതയുടെ മറുപടി.
അക്കാലത്ത് രാജേഷ് ഖന്നയുടെ ശബ്ദമായി മുദ്രചാർത്തപ്പെട്ടിരുന്നു കിഷോർ കുമാർ എന്ന ഗായകൻ. ആരാധന എന്ന ചിത്രത്തിലെ ഗാനങ്ങൾ അത്രമേൽ ഹിറ്റുകളുമായിരുന്നു. ഖന്നയുടെ കുസൃതിത്തരങ്ങൾക്കും കണ്ണിറുക്കിയുള്ള ചിരിക്കും ഇണങ്ങുന്ന അളവൊപ്പിച്ച സ്വരം. എന്നാൽ ആനന്ദിലേക്കു വന്നപ്പോൾ കിഷോർ കുമാർ വേണ്ട എന്ന ഉറച്ച നിലപാടെടുത്തു സലിൽദാ. ആനന്ദ് എന്ന കഥാപാത്രത്തിന്റെ ഭാവവ്യതിയാനങ്ങൾക്ക് ആ ശബ്ദം ചേരില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം. രാജേഷ് ഖന്നയ്ക്കും മറുത്തൊന്നും പറയാനുണ്ടായിരുന്നില്ല. അങ്ങനെ ആനന്ദിന്റെ അരങ്ങിൽനിന്നു മാത്രമല്ല പിന്നണിയിൽനിന്നും കിഷോർ കുമാർ പുറത്തായി.
മുകേഷ്, മന്നാ ഡേ എന്നിവരെയാണ് ആനന്ദിനുവേണ്ടി സലിൽ ചൗധരി തെരഞ്ഞെടുത്തത്. ആനന്ദിന്റെ ഭാവസഞ്ചാരങ്ങൾക്ക് തീർത്തും അനുയോജ്യമായി മുകേഷിന്റെ സ്വരം. കഹീ ദൂർ ജബ് ദിൻ ധൽ ജായേ എന്ന പാട്ട് എങ്ങനെയാണ് സംഗീതപ്രേമികൾ മറക്കുക!
ദൂരെയെവിടെയോ ഒരിടത്ത് പകൽ വിടവാങ്ങുന്പോൾ, സന്ധ്യ നാണംനിറയുന്ന നവവധുവിനെപ്പോലെ നിശബ്ദം വരുന്പോൾ, ആരോ എന്റെ ഓർമകളുടെ മുറ്റത്ത് സ്വപ്നങ്ങളുടെ ദീപം കൊളുത്തുന്നു... ഇന്നും തെളിഞ്ഞുകത്തുന്ന വിളക്കാണ് ആ പാട്ട്.
നായകന്റെ അവസാനിക്കാത്ത പ്രതീക്ഷകളുടെ സ്വരവുമായി മേനേ തേരേ ലിയേ ഹീ സാത്ത് രംഗ് കേ എന്ന പാട്ടുമുണ്ട്. അന്പതാണ്ടുകൾക്കിപ്പുറം പുതുതലമുറക്കാരുൾപ്പെടെ ഒട്ടേറെപ്പേർ കവർ പതിപ്പുകളുമായി സ്നേഹാദരങ്ങൾ നൽകുന്ന ഗാനമാണ് ഇതും.
ഈ രണ്ടു പാട്ടുകൾ നെഞ്ചോടുചേർന്നു നിൽക്കുന്പോഴും സിന്ദഗീ കേസി ഹേ പഹേലി എന്ന മന്നാ ഡേ ഗാനമായിരുന്നു ആനന്ദിലെ ഹൈലൈറ്റ്. മരിക്കുന്നതിനു മുന്പ് ജീവിതത്തെ ഒരല്പംകൂടി നന്നായി മനസിലാക്കാനുള്ള മനുഷ്യന്റെ ശ്രമമാണ് ആ വരികളിലും മന്നാ ഡേയുടെ ശബ്ദത്തിലും തെളിഞ്ഞുനിൽക്കുന്നത്.
ലതാ മങ്കേഷ്കർ പാടിയ നാ ജിയാ ലാഗേ നാ, അമിതാഭ് ബച്ചന്റെ ശബ്ദത്തിൽ കേൾക്കുന്ന മൗത്ത് തൂ ഇക് കവിതാ ഹേ എന്നിങ്ങനെ രണ്ടു ട്രാക്കുകൾകൂടിയുണ്ട് ആനന്ദിൽ. ലതയുടെ പാട്ട് ഇന്നും ആരാധകരുള്ള മനോഹരമായ ഒന്നാണ്.
ഒരിക്കൽ ഒരഭിമുഖത്തിൽ രാജേഷ് ഖന്നയോടു ചോദിച്ചു: ഏതാണ് താങ്കളുടെ ഏറ്റവും പ്രിയങ്കരമായ പാട്ട്?
കിഷോർ കുമാറിന്റെ ശബ്ദത്തിൽ പുറത്തുവന്ന നൂറുകണക്കിനു സൂപ്പർഹിറ്റുകളുണ്ടായിരിക്കെയും, ഖന്നയുടെ മറുപടി ഇതായിരുന്നു-
കഹീ ദൂർ ജബ് ദിൻ ധൽ ജായേ...
ഹരിപ്രസാദ്