കഴിഞ്ഞ ഞായറാഴ്ച മൻകി ബാത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി വേന്പനാട്ടുകായലിൽ കുപ്പി വാരുന്ന രാജപ്പന്റെ മഹിമ വാഴ്ത്തി രാജപ്പൻജി എന്നു വിളിച്ചതിൽപിന്നെ കാമറകളുമായി പത്രവും ചാനലും ചാകരപോലെ മഞ്ചാടിക്കരിയിലേക്ക് വന്നുകൊണ്ടിരിക്കുന്നു. രാജപ്പന്റെ ജീവിതം അവിടയൊണ്. പ്രധാനമന്ത്രി തന്നെക്കാണാൻ വരുമെന്ന പ്രതീക്ഷയോടെ പുഞ്ചിരിയുമായി കായൽപ്പരപ്പിലൂടെ രാജപ്പൻ കുപ്പികൾക്കായി തുഴ എറിയുകയാണ്...
മൻ കി ബാത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രശംസ വന്നതോടെ രാജപ്പൻ ഇരട്ടി ആവശേത്തിലാണ്. വളഞ്ഞുകൂടിയിരുന്ന് കൊതുന്പുവള്ളം ആവുംവിധം തുഴയുന്പോൾ അതിന്റെ ഉലഞ്ഞുള്ള കുതിപ്പിന് അൽപം ആയംകൂട്ടാൻ ആ വാക്കുകൾ ഉൗർജം പകർന്നിരിക്കുന്നു. ഒരുപക്ഷേ, മോദി തന്നെ കാണാൻ കുമരകത്തേക്ക് വരുമെന്ന പ്രതീക്ഷയിൽ ഈ ദിവസങ്ങളിൽ വാരിയ പ്ലാസ്റ്റിക് കുപ്പികൾ വിൽക്കാൻ മനസുവരാതെ കായലോരങ്ങളിൽ കൂനയിടുകയാണ് എൻ. എസ്. രാജപ്പൻ.
ആന്പലും പായലും കനത്തിൽ പുതയിട്ട വേന്പനാട്ടു കായലിലെ ഓളപ്പരപ്പിൽ തിങ്ങിയുലയുന്ന പ്ലാസ്റ്റിക് കുപ്പികൾ രാജപ്പൻ കോരാൻ കുനിയുന്പോഴൊക്കെ കുഞ്ഞൻവള്ളം ആടിയുലയും. വളഞ്ഞുചുരുണ്ട ഈ നേർത്ത ശരീരം എത്രയോ കാലമായി കായലിലെ ഓളം പോലെ ഓരോ കുപ്പിക്കരികിലും ഇങ്ങനെ നമിച്ചുകൊണ്ടിരിക്കുന്നു.
പ്രകൃതി വശ്യതയുടെ വിസ്മയം തീർത്ത കുമരകം കായലോരത്ത് താരപരിവേഷത്തിലായിരിക്കുന്നു മഞ്ചാടിക്കരി നടുവിലേത്ത് രാജപ്പൻ. കഴിഞ്ഞ ഞായറാഴ്ച മൻകി ബാത്തിൽ നരേന്ദ്രമോദി ഈ കുപ്പിവാരലിന്റെ മഹിമ വാഴ്ത്തി രാജപ്പൻജി എന്നു വിളിച്ചതിൽപിന്നെ കാമറകളുമായി പത്രവും ചാനലും ചാകരപോലെ മഞ്ചാടിക്കരിയിലേക്ക് വന്നുകൊണ്ടിരിക്കുന്നു. കരയിലേക്കു കയറിവരാൻ കാലുകൾക്ക് ശേഷിയില്ലാത്തതിനാൽ വള്ളത്തിലിരുന്നാണ് രാജപ്പന്റെ അഭിമുഖങ്ങൾ.
കായൽ കുപ്പത്തൊട്ടിയല്ല
എന്റെ കായൽ മരിച്ചുകൂടാ. വലിച്ചെറിയാൻ ഇതു കുപ്പത്തൊട്ടിയല്ല. കായലിനെ പ്ലാസ്റ്റിക് മുക്കിക്കൊന്നാൽ എനിക്കു സഹിക്കൂലാ. മീൻ മുതൽ കൊക്കുവരെ ആയിരം ജീവികളുടെ അന്നമാണ് ഈ കായൽ. ഒരു കുപ്പിപോലും ഒഴുകാത്ത ദിവസം ഉണ്ടായാൽ ഞാൻ കരയിലേക്കു മടങ്ങും. അന്നുവരെ ഈ കായലിലും തോടുകളിലും ഞാൻ കുപ്പികൾ വാരിക്കൊണ്ടിരിക്കും.
ജനിച്ചതിൽപിന്നെ ഈ എഴുപത്തിരണ്ടാം വയസുവരെ ഒരിക്കൽപ്പോലും രണ്ടുകാൽനിവർത്തി നടക്കാനാകാതെ, ഇഴഞ്ഞു വള്ളത്തിൽ കയറുകയും ശരീരം കൈയിൽ കുത്തി ഇഴഞ്ഞിറങ്ങുകയും ചെയ്യുന്ന രാജപ്പൻ വൈകല്യത്തെ നിശ്ചയദാർഢ്യം കൊണ്ട് പരാജയപ്പെടുത്തിയതായി നരേന്ദ്ര മോദി രാജ്യത്തോടു വെളിപ്പെടുത്തി. കുപ്പികൾ വാരിവാരി വള്ളത്തിലേക്കെറിഞ്ഞു നീങ്ങുന്പോൾ ലോട്ടറി അടിച്ച സന്തോഷത്തേക്കാൾ അഭിമാനത്തിളക്കം ഈ ചിരിയിൽ തെളിയുന്നുണ്ട്. കഴിഞ്ഞ ഞായറാഴ്ച മൻ കി ബാത്തിൽ മോദി പറഞ്ഞതൊക്കെ ആൾക്കാർ പറഞ്ഞ് രാത്രി വൈകിയാണ് രാജപ്പൻ അറിഞ്ഞത്. കാരണം അന്നും നേരം പുലരും മുൻപേ രാജപ്പൻ വള്ളം തുഴഞ്ഞ് കുപ്പി പെറുക്കാൻ കുമരകംകായലിലൂടെ തുഴഞ്ഞിറങ്ങിയിരുന്നു.
ഉലകമേ തറവാട്
രാജപ്പന് വാർത്തകളൊക്കെ അറിയാൻ വേറെ വഴിയൊന്നുമില്ല. വള്ളവും വെള്ളവും കുപ്പികളും മാത്രം ജീവിതമാക്കിയ ഇദ്ദേഹത്തിന് സ്വന്തമായി വീടില്ല. ടെലിവിഷനും മൊബൈലും റേഡിയോയും വൈദ്യുതിയുമില്ല. രാത്രി വൈകിയാൽ വള്ളത്തിൽ കുപ്പികൾക്കിടയിൽ ചുരുണ്ടുറങ്ങും. അന്തിക്കു മുന്നേ വള്ളത്തിൽ കുപ്പിനിറഞ്ഞാൽ ബന്ധുവീട്ടിൽ തലചായിക്കും.
പത്രത്തിൽ വാർത്ത വായിച്ചറിയാൽ രാജപ്പൻ സ്കൂളിൽ പോയില്ല. ജനിച്ചുവീണതാവട്ടെ ശരീരം പാതി തളർന്ന സ്ഥിതിയിലും. ചുരണ്ടു നേർന്ന കാലുകൾക്കു മുന്നിൽ കൈകൾ കുത്തി കര കയറി നിരങ്ങിയും കൈയിൽ പൊന്തിയും മെല്ലെ ചലിക്കുന്ന ജീവിതം. ഓർമവയ്ക്കും മുൻപേ മാതാപിതാക്കളെ നഷ്ടപ്പെട്ടു. ഇഴഞ്ഞും തുഴഞ്ഞും നീങ്ങാൻ വിധിയുള്ള രാജപ്പനെ ആരും സ്കൂളിൽ വിട്ടില്ല. സന്പൂർണ നിരക്ഷരനായ ഈ രാജപ്പനെ തേടി കഴിഞ്ഞ ദിവസം ദേശീയ ചാനലുകളും അഭിമുഖം ചോദിച്ചുവന്നു. കായലിനെയും പ്രകൃതിയെയും തൊട്ടറിഞ്ഞും കണ്ടറിഞ്ഞും പഠിച്ച അനുഭവങ്ങൾ അറിയാവുന്ന ഭാഷയിൽ ഇദ്ദേഹം എല്ലാവരോടും പറയും. ഭാര്യയും മക്കളുമില്ലാത്ത രാജപ്പൻ ആവർത്തിച്ചു പറയുകയാണ് ഈ കായലാണ് എന്റെ വീടെന്ന്.
പ്ലാസ്റ്റിക് കായലാഴങ്ങളിൽ പൂഴ്ന്നതോടെ ഉറവയുടെ ജീവശ്വാസം നിലച്ചെന്നും ശ്വാസകോശം അടഞ്ഞുപോയെന്നുമൊക്കെ പറയാൻ അനുഭവങ്ങൾ രാജപ്പൻ എന്ന നിരക്ഷരനെ പഠിപ്പിച്ചിരിക്കുന്നു. ഓരോ കുപ്പിയും കായലിൽ വീഴുന്ന ഓരോ ആണികളാണെന്നും ഇവയെല്ലാം ജലാശയത്തെ ഇഞ്ചിഞ്ചായി കൊല്ലുകയാണെന്നും പറയാനുള്ള പരിസ്ഥിതി ശാസ്ത്രം രാജപ്പനറിയാം. ആർപ്പൂക്കര നടുലക്കരയിൽ സുകുമാരന്റെയും കുഞ്ഞമ്മയുടെയും മകനായ രാജപ്പൻ ജനിച്ചതും വളർന്നതും ജീവിച്ചതും ആർപ്പൂക്കര പഞ്ചായത്തിലെ ഒന്നാം വാർഡിൽ കായലും തോടും ചിറയും അതിരിടുന്ന ചെറിയൊരു ലോകത്താണ്.
കരിവാളിച്ച കാഴ്ചകൾ
പിച്ചവെയ്ക്കാൻ വിധിയുണ്ടായില്ലെങ്കിലും ഇഴഞ്ഞു നീങ്ങിയ ആ ബാല്യത്തിൽ കണ്ണീരുപോലെ ഒഴുകുന്ന കായലും കൈക്കുന്പിളിൽ കോരിക്കുടിക്കാൻ പരിശുദ്ധമായ തോടുകളുമൊക്കെ ഇദ്ദേഹം ഓർമിക്കുന്നുണ്ട്. ഇപ്പോഴോ കരിപോലെ കുറുകിയും എണ്ണയിൽ പാടകെട്ടിയും ചീഞ്ഞൊഴുകുന്ന കായലിന്റെ കരിവാളിച്ച കാഴ്ചകൾ മാത്രമേ ഓരോ തുഴയെറിയുന്പോഴും കാണാനുള്ളു.
പുലർച്ചെ നാലു മുതൽ രാത്രി ഏഴു വരെ കുപ്പി വാരാൻ കായൽപ്പരപ്പിലൂടെ അലയുന്ന ഒരേ ഒരാൾ. കായലും തോടും ജീവനോളം വലുതായി കാണുന്ന ഇദ്ദേഹം കായലിൽ ഇറങ്ങിയാൽപിന്നെ തുള്ളി വെള്ളം കുടിക്കില്ല, ഒരു കവിൾ അന്നവും കഴിക്കില്ല.
അതെന്തുകൊണ്ടാണെന്നു ചോദിച്ചാൽ ഉത്തരം ഇങ്ങനെ. കറുത്തുകുറുകിയ വെള്ളത്തിൽ നിന്നും അഴുക്കുപൊതിഞ്ഞ കുപ്പികൾ പെറുക്കി കൈയും വിരലും അഴുക്കിൽ പൊതിയുന്നയാൾക്ക് എങ്ങനെ കുടിക്കാനും കഴിക്കാനുമാകും. ചത്തതും ചീഞ്ഞതും പൊന്തിക്കിടക്കുന്ന കായലിൽ മനംപുരണ്ട് ഒന്നും കഴിക്കാനേ തോന്നില്ല. അത്രയേറെ വേന്പനാട്ട് കായൽ അഴുക്കിൽ മുങ്ങിമരിക്കുകയാണ്.
ഓരോ കുപ്പിയും പൊക്കിയെടുക്കുന്പോൾ മാലിന്യക്കായലിൽ നിന്ന് നിധി പൊന്തി വരുന്ന സന്തോഷമാണ് രാജപ്പനിപ്പോൾ. താൻ പ്രധാനമന്ത്രിയ്ക്കു വരെ വിഷയമായതോടെ തന്റെ രണ്ട് ആഗ്രഹങ്ങൾ നടത്തിത്തരാനും അനുമോദിക്കാനും പലരും തേടിവന്നുകൊണ്ടിരിക്കുന്നു. ആഗ്രഹത്തിൽ ഒന്ന് പാർക്കാൻ ഒരു വീട്. പിന്നെ നല്ലയൊരു വള്ളം. മുൻപുണ്ടായിരുന്നത് ഒരു വാടകവള്ളമാണ്. അടുത്തയിടെ രണ്ടു വള്ളങ്ങളാണ് സമ്മാനമായി ലഭിച്ചത്.
പ്രധാനമന്ത്രിയുടെ മൻ കി ബാത്തിനു പിന്നാലെ യന്ത്രം പിടിപ്പിച്ച ഒരു ഫൈബർ വള്ളം ഒരു പ്രവാസി സമ്മാനിച്ചു. ഇതിൽ തനിക്കു പറ്റിയ ഇരിപ്പിടമുണ്ടാക്കി അതിൽ നിറയെ കുപ്പി വാരിയിടാമല്ലോ എന്ന സന്തോഷം. വീടു വയ്ക്കാൻ ചെറിയ സഹായങ്ങൾ പലരും പറഞ്ഞിട്ടുണ്ട്.
സ്വന്തമായി വീടും മണ്ണുമില്ലാത്ത രാജപ്പൻ ബന്ധുക്കളുടെ വീട്ടിലാണ് കരപറ്റുന്ന ദിവസങ്ങളിലെ വാസം. രാത്രി വൈകി കരപറ്റാനാകാതെ കായലിൽപെട്ടുപോയാൽ പാലങ്ങൾക്കടിയിൽ വള്ളം ബന്ധിച്ച് അതിൽ ഉറങ്ങും. മഹാപ്രളയം വന്ന കാലത്ത് ആളൊഴിഞ്ഞ ഒരു ബോട്ടിൽ ഉൗർന്നുകയറിപ്പറ്റി ഒരാഴ്ച അതിനുള്ളിൽ കിടന്നു. ഭക്ഷണമൊന്നും കാര്യമായി കിട്ടിയില്ല.
ഇവിടെത്തന്നെ ഉണ്ടാകും
അതിസാഹസികം എന്നു വിശേഷിപ്പിക്കണം കായലിൽനിന്നും ഇഴപിരിഞ്ഞ തോടുകളിലും ചാലുകളിലുംനിന്നുമൊക്കെയുള്ള കുപ്പി പെറുക്കൽ. ഇതു വിൽക്കുന്പോൾ കിട്ടുന്ന തുച്ഛമായ വരുമാനം രാജപ്പൻ ജീവിത മാർഗമാക്കുന്നു.
മരണം വരെ ഈ ശ്രമം തുടർന്നുകൊണ്ട് വേന്പനാട്ട് കായലിനെ വീണ്ടെടുക്കാനും പരിസ്ഥിതിയെ സംരക്ഷിക്കാനുമാണ് തീരുമാനം. കുമരകം മുതൽ കോട്ടയം വരെ വേന്പനാട്ടുകായലിലും മീനച്ചിലാറ്റിലും കൈത്തോടുകളിലുമൊക്കെ രാജപ്പന്റെ വള്ളവും നീങ്ങിക്കൊണ്ടേയിരിക്കും.
വാരിക്കൂട്ടിയ കുപ്പികൾ വിറ്റാൽ കിലോക്ക് 12 രൂപ വരെ വില കിട്ടും. അങ്ങനെ അനേകർ അലക്ഷ്യമായി എറിയുന്ന കുപ്പികളിൽ നിന്ന് രാജപ്പൻ അന്നത്തിനു വകയും കണ്ടെത്തും. പ്ലാസ്റ്റിക് കുപ്പികളായതിനാൽ ഒന്നോ രണ്ടോ കിലോ തികയാൻ ഏറെ തുഴയേണ്ടിവരും.
മഞ്ചാടിക്കരിയിലെ കടവുകളിൽ കൂട്ടിയിട്ട് കുറച്ചധികം കുപ്പികളാകുന്പോഴെ വിൽക്കൂ. ഈ ചില്ലറ വരുമാനവും വികലാംഗപെൻഷനുമാണ് രാജപ്പന്റെ ഏക വരുമാനം. ജീവിത മാർഗം ഇതാണെങ്കിലും കിട്ടുന്ന കുപ്പികളുടെ എണ്ണം കുറഞ്ഞുവന്നാൽ രാജപ്പന് സന്തോഷം. അത്രയെങ്കിലും മാലിന്യം കുറയുമല്ലോ എന്നാണ് ചിന്ത.സഹോദരി വിലാസിനിയും കുടുംബവും സഹായത്തിനുണ്ട്.
വേന്പനാട് കായൽ, മണിയാപറന്പ്, തൊള്ളായിരം, പരിപ്പ്, കൈപ്പുഴമുട്ട്, നീണ്ടൂർ, മാന്നാനം, പുലിക്കുട്ടിശേരി, കരീമഠം, ചീപ്പുങ്കൽ, ചെങ്ങളം തുടങ്ങിയ ഗ്രാമങ്ങളെ ബന്ധിക്കുന്ന തോടുകളിലൂടെ ഈ യാത്ര തുടരുന്നു. അങ്ങനെ കായൽവഴിയുടെ ഓരോ വളവും തിരിവും ഇദ്ദേഹത്തിന് മനഃപാഠം.
കടവിൽ വള്ളം അടുപ്പിച്ച് ചെറിയ പലക കരയിലേക്കിട്ട് അതിലൂടെ നിരങ്ങിയാണ് ഇദ്ദേഹം ബന്ധുവിന്റെ വീട്ടിലേക്ക് എത്തുന്നത്. ശേഖരിക്കുന്ന കുപ്പികൾ മറ്റുള്ളവരുടെ സഹായത്തിലാണ് കരയിലേക്ക് ഇറക്കിവെക്കുക. രാജപ്പൻ കായലിൽ കുപ്പികൾ ശേഖരിക്കുന്നതിനിടെ പ്രദേശവാസിയായ നന്ദു തന്റെ കാമറയിൽ ആ ദൃശ്യങ്ങൾ പകർത്തുകയും സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയുയമായിരുന്നു.
ഇതോടെയാണ് ദേശീയ പത്രങ്ങൾ അടക്കം വിഷയം ചർച്ചയാക്കിയതും വിഷയം പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ പെട്ടതും. വീട്ടിൽ ടെലിവിഷൻ ഇല്ലാത്തതിനാൽ പ്രധാനമന്ത്രിയുടെ അഭിനന്ദനം രാജപ്പനെ അടുത്ത വീട്ടിൽ കൊണ്ടുപോയാണ് കാണിച്ചത്. ഇരുകാലുകളും പരാധീനതയായി കാണാതെ രാജപ്പൻ നടത്തുന്ന കായൽ ശുചീകരണം രാജ്യത്തിനു മാതൃകയാണെന്നാണ് പ്രധാനമന്ത്രി പറഞ്ഞുകേട്ടപ്പോൾ രാജപ്പന്റെ കണ്ണുകൾ നിറഞ്ഞുപോയി.
പരിമിതികൾ ഏറെയുണ്ടെങ്കിലും സമൂഹത്തോടുള്ള അദ്ദേഹത്തിന്റെ സമർപ്പണത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് ശുചിത്വത്തിന് വേണ്ടി സാധ്യമാവുന്ന സംഭാവനകൾ ഓരോരുത്തരും നൽകണമെന്നായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം.
നാടാകെ കൊവിഡ് മഹാമാരിയിലകപ്പെട്ടിരിക്കുകയാണെങ്കിലും മുടങ്ങാതെ രാജപ്പൻ ജീവനെപ്പോലെ കാക്കുന്ന കായലിലേക്ക് വള്ളം തുഴഞ്ഞിറങ്ങും. കൂന്പാരംകൂട്ടിയ കുപ്പികൾ വൈകാതെ രാജപ്പൻ ചാക്കിൽ കെട്ടി സൂക്ഷിക്കും. മുൻപ് ഇത്തരത്തിൽ ശേഖരിച്ചുവച്ചതെല്ലാം പ്രളയം വിഴുങ്ങിയത് രാജപ്പന് ഇന്നും ഒരു വേദനയാണ്. പ്രധാനമന്ത്രി തന്നെ കാണാൻ വരുമെന്ന പ്രതീക്ഷയുടെ പുഞ്ചിരിയുമായി കായൽപ്പരപ്പിലൂടെ രാജപ്പൻ കുപ്പികൾക്കായി തുഴ എറിയുകയാണ്.
റെജി ജോസഫ്
ആവേശത്തിരയില് രാജപ്പന്ജി
01:38 AM Feb 07, 2021 | Deepika.com