പരിചരണത്തിനു നിൽക്കുന്ന ജീവനക്കാരാണ് ഓരോ ഭോജനശാലയുടെയും ജീവനാഡി. പ്രസന്നവദനരായി, കസ്റ്റമേഴ്സിനോടു കുശലം പറഞ്ഞ്, കുഞ്ഞുങ്ങളെ രസിപ്പിച്ച്, സദാ സേവനനിരതരായി കാത്തുനിൽക്കുന്ന ഈ ജോലിക്കാരെ കണ്ടുപഠിക്കാൻ ഏറെയുണ്ട്.
മറക്കാനാവാത്ത, രസകരമായ ഒരനുഭവം (കോവിഡ് വ്യാപനത്തിനു മുന്പാണ്). പാശ്ചാത്യ പശ്ചാത്തലത്തിലുള്ള ഒരു ഹോട്ടലിൽ ഞാനും സഹോദരി ബ്രിജിറ്റുംകൂടി പ്രഭാതഭക്ഷണത്തിനു കയറി. ഒരു സാധാരണസ്ഥലമാണ്. ഭക്ഷണം രുചികരമായതിനാലാവാം ഓരോ മേശയ്ക്കുചുറ്റും ഒരുപാടുപേർ വീതമുണ്ട്. പതിനെട്ടു വയസ് തോന്നിക്കുന്ന ഒരു സുന്ദരിപ്പെൺകുട്ടി-വസ്ത്രത്തിൽ ലോറ എന്ന പേർ പിൻ ചെയ്തിട്ടുണ്ട്. കുട്ടി നടന്ന് ഓർഡർ എടുക്കുകയും വിഭവങ്ങൾ എത്തിക്കുകയും ചെയ്യുന്നു. ഞങ്ങളെ ഒരു വശത്തുള്ള ചെറിയ വട്ടമേശയ്ക്കരുകിൽ ഇരുത്തി. ഓർഡർ കുറിച്ചെടുക്കുകയും ചെയ്തു.
സമയമേറെ കഴിഞ്ഞപ്പോൾ ഞാൻ ലോറയെ ഓർമപ്പെടുത്തി. സോറി എന്നു പറഞ്ഞിട്ട് അവൾ വീണ്ടും ഓട്ടമാണ്. ഒടുവിൽ ഭക്ഷണം എത്തി. ഞങ്ങൾ ആവശ്യപ്പെടാത്ത ഓരോ ഗ്ലാസ് ഫ്രൂട്സ് ജ്യൂസുംകൂടി കൊണ്ടുവച്ചു. ബിൽ തന്നില്ല. ചോദിച്ചപ്പോൾ ഭക്ഷണം തരാൻ താമസിച്ചുപോയത് അവളുടെ കുറ്റമാണെന്നും ഞങ്ങളുടെ പ്രഭാതഭക്ഷണം തന്റെ സമ്മാനമായി കരുതണമെന്നും പറഞ്ഞു. ഞങ്ങൾ എഴുന്നേറ്റപ്പോൾ ഓരോ ചോക്ലേറ്റും തന്ന് പുഞ്ചിരിയോടെ കൈവീശി യാത്രയയച്ചു. ഞങ്ങൾ തീർത്തും അപരിചിതരായ രണ്ട് ഇന്ത്യക്കാരാണ് എന്ന് ഓർക്കുക.
ലോറ ആ ഹോട്ടലിന്റെ ഉടമസ്ഥയല്ല. പക്ഷേ, ആരോഗ്യകരമായ ഉടമസ്ഥതാബോധം അവൾക്കു നല്കപ്പെട്ടിട്ടുണ്ട്. "അതിഥീദേവോ ഭവ!' എന്ന തത്വം ശരിക്കും പ്രായോഗികമാക്കുന്ന, അതിഥിക്കും ആതിഥേയനും ഉടമയ്ക്കും നന്മവരുത്തുന്ന ഈ ശൈലിയിൽ സ്ഥാപനങ്ങൾ എങ്ങനെ വളരാതെയിരിക്കും? അനുകരണീയമല്ലേ ഇത്?
സിസിലിയാΩ പെരുബ്ബനാനി
cjperu5@gmail.com
സ്വാദിഷ്ടഭോജനവും വിശിഷ്ട സേവനവും
01:25 AM Feb 07, 2021 | Deepika.com