"കുറച്ചു വർഷങ്ങളായി മ്യൂസിക് ഇൻഡസ്ട്രി ഒന്നാകെ തലതിരിഞ്ഞുപോകുന്ന അവസ്ഥയാണ് കണ്ടിരുന്നത്. ആർക്കും എങ്ങനെയും പാട്ടുണ്ടാക്കാമെന്ന സ്ഥിതി. എന്തുതരം പാട്ടുകളും റീമിക്സുകളും ഇറക്കാം. ലതാ മങ്കേഷ്കറിനും ശ്രേയാ ഘോഷാലിലും സുനിധി ചൗഹാനുമൊക്കെ പിന്നാലെ വന്ന ഗായികമാർ ആണുങ്ങളുടെ ശബ്ദത്തിലും, ഗായകന്മാർ സ്ത്രീകളുടെ സ്വരത്തിലും പാടിത്തുടങ്ങി. തലയും വാലുമില്ലാത്ത പാട്ട് എന്നുപറഞ്ഞാൽ അതാണ് സത്യം''.
-കാൽനൂറ്റാണ്ടിലേറെയായി സംഗീതരംഗത്തുള്ള ഒരു ഗായകൻ കഴിഞ്ഞദിവസം തുറന്നടിച്ചതാണ് മുകളിൽ വായിച്ചത്. ആരാണയാൾ എന്നു സംശയിക്കാം. എന്നാൽ പറയാൻ അർഹതയുള്ളയാളാണ് അതെന്നുറപ്പ്. ദലേർ മെഹ്ന്ദി എന്നാണ് അദ്ദേഹത്തിന്റെ പേര്. പേരു പരിചയമില്ലെങ്കിലും ഒരു പാട്ടിന്റെ വരി പറഞ്ഞാൽ ഒരുവിധം മലയാളികളൊക്കെ അദ്ദേഹത്തെ അറിയും- ഹായോ റബ്ബാ ഹായോ റബ്ബാ.. ബോലോ തരാ രാ രാ...
ഇടിപ്പാട്ട്
ഇടി എന്നുദ്ദേശിച്ചത് ദേഹോപദ്രവത്തെയല്ല. അതിലേക്കു വരാം. തൊണ്ണൂറുകളുടെ തുടക്കകാലം. കാസറ്റ് പ്ലെയറുകളും ആംപ്ലിഫയറുകളും അത്യാവശ്യം ഇലക്ട്രോണിക്സ് പിടിപാടുള്ളവർക്ക് അസംബിൾ ചെയ്തെടുക്കാം എന്ന സ്ഥിതിവന്നിട്ട് അന്ന് അധികകാലമായിട്ടില്ല. എട്ടും പത്തും ഇഞ്ച് വലിപ്പമുള്ള വൂഫറുകൾ അക്കാലത്താണ് മണ്കുടങ്ങളിൽ ഇടംപിടിച്ചുതുടങ്ങിയത്. എന്താ കാര്യമെന്ന് പുതുതലമുറയ്ക്ക് അറിയണമെന്നില്ല. മരത്തിന്റെയും പ്ലൈവുഡിന്റെയും ബോക്സുകൾക്കു പകരം സ്പീക്കറുകൾ മണ്കുടങ്ങളുടെ വാവട്ടത്തിൽ ഉറപ്പിക്കുന്നതാണ് പരിപാടി. നല്ല ശബ്ദനിലവാരത്തോടൊപ്പം താഴ്ന്ന ഫ്രീക്വൻസിയിലുള്ള ശബ്ദങ്ങൾക്ക് കൂടുതൽ ഗാംഭീര്യം ലഭിക്കും എന്നതായിരുന്നു ഇതിന്റെ ഗുണം. ബാസ് എന്നും, നാട്ടുഭാഷയിൽ ഇടി എന്നും വിളിക്കപ്പെട്ട ബേസ്.
അങ്ങനെ വീട്ടിലും നാട്ടിലും ഓട്ടോറിക്ഷയിലും കുടങ്ങളിൽനിന്നുള്ള ഇടി മുഴങ്ങുന്ന സമയത്താണ് ഭാഷയേതാണ്, വരിയെന്താണ് എന്നു തിട്ടമില്ലാത്ത ഒരു പാട്ടു കേറിയങ്ങു ഹിറ്റായത്.
ഹായോ റബ്ബാ ഹായോ റബ്ബാ..
ഗഡ്ഡേ തേ ന ചഡ് ദീ ഗഡീരേ തേ ന ചഡ് ദീ
ചാഡിയാ ദേ ടട്ടൂ ഉട്ടേ ടപ് ചഡ് ദീ
ബോലോ തരാ രാ രാ...
ഇതായിരുന്നു വരികൾ. സംഗതി പഞ്ചാബിയാണ്. എന്റെ ദൈവമേ, അവൾ കാറിലും കയറുന്നില്ല, ജീപ്പിലും കയറുന്നില്ല.. ബാച്ചിലറുടെ ബൈക്കിനു പിന്നിലാണല്ലോ കയറുന്നത്.. അവൾ കണ്മഷിയെഴുതി മനഷ്യനെ വട്ടം കറക്കുന്നല്ലോ ദൈവമേ എന്നാണ് ഈ വരികളുടെ ഏകദേശ അർഥം. എന്നാൽ മലയാളികൾ അർഥമറിഞ്ഞല്ല ഈ പാട്ടുകേട്ടത് എന്നു മൂന്നുതരം. രാജ്യത്താകമാനം ഈ പാട്ടു സൃഷ്ടിച്ച തരംഗം ഇവിടെയും ശക്തമായി എത്തി. ബീറ്റുകളും ഉപകരണങ്ങളുടെ പ്രയോഗവും ദലേറിന്റെ പുതുശൈലിയിലുള്ള ആലാപനവും മ്യൂസിക് വീഡിയോയുടെ ചടുലതയുമെല്ലാം പാട്ടിനെ ഹിറ്റാക്കുന്ന ചേരുവകളായിരുന്നു. നാടൻ ഹൈ-ഫൈ ആംപ്ലിഫയറുകൾ കുടങ്ങളിലെ സ്പീക്കറുകളെ നിശബ്ദമായിരിക്കാൻ സമ്മതിക്കാതായി.
കുടുംബ ബാൻഡിൽ തുടക്കം
ബിഹാറിലെ പട്നയിൽ 1967ൽ ജനിച്ച ദലേർ മെഹ്ന്ദി എന്ന ദലേർ സിംഗ് സഹോദരങ്ങളെയും (ഗായകൻ മികാ സിംഗ് അടക്കം) കസിൻസിനെയും കൂട്ടുകാരെയും ചേർത്ത് സ്വന്തം ബാൻഡ് ഉണ്ടാക്കി. വൈകാതെ വോയ്സ് ഓഫ് ഏഷ്യാ അവാർഡും നേടി. 95-ലാണ് ബോലോ തരാ രാ രായുടെ വരവ്. ഓഡിയോ കാസറ്റ് രംഗത്തെ പ്രബലരായിരുന്ന മാഗ്നാസൗണ്ട് മൂന്ന് ആൽബങ്ങൾ പുറത്തിറക്കാനാണ് ദലേറുമായി കരാറായിരുന്നത്. ആദ്യ ആൽബമായ ബോലോ തരാ രാ രാ ഇൻസ്റ്റന്റ് ഹിറ്റായി. ദലേറിന് വി ചാനലിന്റെ ബെസ്റ്റ് ഇന്ത്യൻ മെയിൽ പോപ് ആർട്ടിസ്റ്റ് അവാർഡും കിട്ടി. തൊട്ടടുത്ത കൊല്ലം രണ്ടാമത്തെ ആൽബം ദർദി റബ് റബ് പുറത്തിറങ്ങി. ആദ്യത്തെ ആൽബത്തെ വെല്ലുന്ന ജനപ്രീതിയും കാസറ്റ് വിൽപ്പനയും ഇതിനുമുണ്ടായി. വീണ്ടും പുരസ്കാരങ്ങളെത്തി. 97ലാണ് മൂന്നാമത്തെ ആൽബം ബല്ലേ ബല്ലേ പുറത്തിറങ്ങിയത്. വി ചാനലിന്റെ ആറു കാറ്റഗറികളിലുള്ള പുരസ്കാരങ്ങൾ അപ്പോഴും ദലേറിനെ തേടിയെത്തി.
അന്നുമുതൽ ഇന്നുവരെ ദലേർ മെഹ്ന്ദി സംഗീതരംഗത്തു സജീവമായി പ്രവർത്തിക്കുന്നു. ലോകത്തിന്റെ പലയിടങ്ങളിൽ സംഗീത പരിപാടികൾ അവതരിപ്പിച്ചു. ആൽബങ്ങളും സിനിമാപ്പാട്ടുകളും തുടരെ ഹിറ്റുകളായി. ബിസിനസിലും രാഷ്ട്രീയത്തിലും കൈവച്ചു. കേസുകളും വിവാദങ്ങളുമുണ്ടായി. എല്ലാറ്റിനുമൊപ്പം ചാരിറ്റി പ്രവർത്തനങ്ങൾക്കും അദ്ദേഹം മനസുവച്ചു.
ഏതാണ് നിങ്ങളുടെ കാലം?
ആളുകൾ തങ്ങളുടെ കുട്ടികളുമായി എന്നെ കാണാൻ ഓടിയെത്തും. എന്നെ ചൂണ്ടിക്കാട്ടി കുട്ടികളോട് അവർ പറയും- നോക്കൂ, ഇതാണ് ദലേർ മെഹ്ന്ദി. ഞങ്ങളുടെയൊക്കെ കാലത്ത് ഇദ്ദേഹം വലിയ പാട്ടുകാരനായിരുന്നു എന്ന്. എന്താണ് ഈ ഞങ്ങളുടെ കാലം? എനിക്കിതു കേട്ടാൽ ദേഷ്യം വരും. ഇത്രയം വർഷങ്ങളായി ഞാൻ ഇവിടെത്തന്നെയുണ്ട്.
ഇത്തരക്കാരോടു ഞാൻ ചോദിക്കും- നിങ്ങൾ ബാഹുബലി, ദംഗൽ തുടങ്ങിയ സിനിമകളെക്കുറിച്ചു കേട്ടിട്ടുണ്ടോ എന്ന്. ഉണ്ട് എന്നു പറയുന്നവരോട് അവയുടെ ടൈറ്റിൽ സോങ്ങുകൾ കേട്ടിട്ടുണ്ടോ എന്നുകൂടി ചോദിക്കും. ഉവ്വ് എന്നുത്തരം പറയുന്നവരോടു ഞാൻ പറയും, ഞാനാണ് ആ പാട്ടുകൾ പാടിയതെന്ന്! ഓ, സോറി പാജി എന്നു സങ്കടം പറഞ്ഞാണ് പലരും മടങ്ങുക- ദലേർ പറയുന്നു.
കോവിഡ് ലോക്ക്ഡൗണ് കാലം തിരക്കുകളിൽനിന്നു വിട്ട് ജീവിതത്തിലേക്കു തിരിഞ്ഞുനോക്കാൻ അവസരം നൽകിയെന്നും അദ്ദേഹം പറഞ്ഞു. ഇഷ്ഖ് നചാവേ പുതിയ ആൽബം തയാറാക്കുകയും ചെയ്തു. തന്റെ ഓരോ ഷോയും അരങ്ങേറ്റം പോലെയാണ് കാണുകയെന്നാണ് ദലേറിന്റെ പക്ഷം. അതുകൊണ്ടുതന്നെ പുതിയ തലമുറ സംഗീതജ്ഞരിൽ അദ്ദേഹം പ്രതീക്ഷവയ്ക്കുകയും ചെയ്യുന്നു.
തലതിരിഞ്ഞ അവസ്ഥവിട്ട് സംഗീതരംഗം വീണ്ടും നന്മയിലേക്കു തിരിയുന്നുണ്ട്. റിയാലിറ്റി ഷോകളിലൊക്കെ പങ്കെടുക്കുന്ന കുട്ടികളിൽ കഴിവുള്ള ഒരുപാടുപേരുണ്ട്. എന്നാൽ അവരുടെ മുന്നിലിരിക്കുന്ന വിധികർത്താക്കളിൽ പലരുടെയും കാര്യം കഷ്ടമാണ്. ഒന്നും മനസിലാക്കാനുള്ള ജ്ഞാനമില്ല. കുട്ടികൾ അവരേക്കാൾ ആയിരം മടങ്ങു മിടുക്കരാണ്- ദലേർ പറയുന്നു.
കുട്ടികളോടുള്ള അദ്ദേഹത്തിന്റെ ഉപദേശം ഇങ്ങനെയാണ്: അടിസ്ഥാനം ശക്തിയുള്ളതാക്കുക- അതിൽ ഒരു വിട്ടുവീഴ്ചയുമരുത്. കഠിനാധ്വാനം ചെയ്യുക, ശ്രുതിയിൽ പാടുക, സത്യസന്ധമായി പാടുക. വിജയം വരും. എന്നാൽ പഠനം തുടരുക, അതിന് അവസാനമില്ല.
ഞാൻ എവിടെയും പോയിട്ടില്ല!
04:18 AM Jan 31, 2021 | Deepika.com