അങ്ങനെ ദിവസങ്ങൾ കടന്നുപോയി.
ദിവസത്തിൽ രണ്ടു പ്രാവശ്യം മറ്റു ബാരക്കുകളിൽനിന്നുള്ളവർ വന്ന് ഞങ്ങളുടെ സാധനങ്ങൾ നിരത്തിലെറിയും. അതിൽ കൊള്ളാവുന്നതു വല്ലതുമുണ്ടെങ്കിൽ അവർ മോഷ്ടിക്കുകയും ചെയ്യും. ആ സമയം ഞങ്ങൾ മൈതാനത്ത് പതിവായ വ്യായാമം ചെയ്യുകയായിരിക്കും.
ഈ രണ്ടു തവണ ഞങ്ങൾ സാധനങ്ങളെല്ലാം ശേഖരിച്ചു മുറികളിൽ ക്രമീകരിച്ചുവയ്ക്കും. രാവിലെയും വൈകുന്നേരവും മാത്രമേ എന്തെങ്കിലും കഴിക്കാൻ കിട്ടൂ.
ഈ ഭീകരമായ ആഴ്ചയുടെ അവസാനം: മരണമടഞ്ഞവർ 70-നും 80നും ഇടയ്ക്ക്. വൈദികരുടെ ബാരക്കുകളിൽ ആരോഗ്യം തകർന്ന 1500 പേർ.
അഞ്ചാം ദിവസം, അതായത് ഉയിർപ്പുതിരുനാൾ കഴിഞ്ഞുള്ള ചൊവ്വാഴ്ച, ഞങ്ങളുടെ തലവൻ ഞങ്ങൾ 17 പേരെ (പഴയ പ്രേട്സിഫിക്സ് ടീം) പുതിയൊരു ജോലിക്കായി നിയോഗിച്ചു.
""കുറുക്കന്റെ മാള''ത്തിനടുത്തുള്ള ഒരു വിശാലമായ പറന്പ് കൃഷിയോഗ്യമാക്കണം ഞങ്ങൾ. അതും ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ. അതാണു ഞങ്ങളുടെ പുതിയ ജോലി.
ഞങ്ങൾ എത്ര ക്ഷീണിതരും അനാരോഗ്യവാന്മാരുമായി എന്ന് ജോലി തുടങ്ങിയപ്പോൾതന്നെ ഞങ്ങൾക്കു മനസിലായി. എക്സ്ട്രാ റേഷനും ഉണ്ടായില്ല. ഞങ്ങൾ ""ഭാരപ്പെട്ട ജോലി''യല്ലല്ലോ ചെയ്യുന്നത്! തലവനു മാത്രം നല്ല റൊട്ടിക്കഷണങ്ങൾ കിട്ടും. ഞങ്ങളെ നിരീക്ഷിച്ചുകൊണ്ട് അയാൾ അതു തിന്നുകൊണ്ടിരിക്കും.
എന്റെ ഗ്രൂപ്പിലുണ്ടായിരുന്ന മറ്റെല്ലാവരും പോളണ്ടുകാർ ആയിരുന്നതിനാൽ തലവൻ ഇടയ്ക്കൊക്കെ എന്നോടു സംസാരിക്കാൻ തുടങ്ങി. കൂടുതൽ ശിക്ഷ കിട്ടാതിരിക്കാൻവേണ്ടി ജോലി മുടങ്ങാതെ അയാൾക്കു മറുപടി നല്കാൻ ഞാനും തയാറായി. മതവും മതകാര്യങ്ങളുമാണ് സാധാരണ ചർച്ചാവിഷയം. ചിലപ്പോഴൊക്കെ മറ്റു കാവൽക്കാരും സംസാരിക്കാൻ കൂടി. എല്ലായ്പ്പോഴും ചർച്ച തീരുന്നത് എന്റെ പ്രതിയോഗിയുടെ ഈ വാക്കുകളോടെയാണ്: ""ഇതെല്ലാം വെറും വാചകക്കസർത്തും പച്ചക്കള്ളവും മാത്രം. വേഗം പോയി പണിയെടുക്ക് !''
അല്പം വിദ്യാഭ്യാസം നേടിയിട്ടുള്ള ഒരു നാസികാവൽക്കാരൻ ഒരിക്കൽ എന്നോടു സംസാരിക്കാൻ വന്നു. അയാളെ ഒന്നു പരീക്ഷിക്കാൻ ഞാനും തീരുമാനിച്ചു. ""സ്വതന്ത്രമായ ഇച്ഛയുള്ളവനായി ദൈവം മനുഷ്യരെ സൃഷ്ടിച്ചു. ദൈവം അവനു സ്വയം വെളിപ്പെടുത്തിക്കൊടുത്തു. എങ്കിലും അവിശ്വാസിയാകാനുള്ള സ്വാതന്ത്ര്യവും മനുഷ്യനുണ്ട്. ദൈവം സ്വയം വേണ്ടത്ര വെളിപ്പെടുത്തിയിരുന്നെങ്കിൽ മനുഷ്യന് ദൈവാസ്തിത്വം സംശയിക്കാനുള്ള സ്വാതന്ത്ര്യം ഇല്ലാതാകും.'' ഞാൻ പറഞ്ഞു.
മറ്റൊരു തവണ ഞാൻ അല്പം ബുദ്ധിഹീനമായി പെരുമാറി. ഉച്ചവരെ ദൈവത്തെക്കുറിച്ചു ഞങ്ങൾ സംസാരിച്ചു. അവസാനം അയാൾ പറഞ്ഞു: ""എന്റെ മനസ് ഞാൻ മാറ്റുകയില്ല. ഞാൻ ദൈവത്തിൽ വിശ്വസിക്കുന്നില്ല.'' എനിക്ക് ഇങ്ങനെ മറുപടി പറയാതിരിക്കാൻ കഴിഞ്ഞില്ല. ""പിന്നെ നിങ്ങളെന്താണ് എപ്പോഴും ദൈവത്തെക്കുറിച്ചു സംസാരിക്കുന്നത്?'' ഞങ്ങളുടെ ചർച്ചകൾ അതോടെ അവസാനിച്ചു എന്നു പറഞ്ഞാൽ മതിയല്ലോ.
കാരറ്റോ മറ്റു കിഴങ്ങുകളോ കയറ്റിയ വണ്ടികൾ ഞങ്ങളുടെ ജോലിസ്ഥലത്തുകൂടി കടന്നുപോയാൽ ഞങ്ങൾക്കു സന്തോഷമാണ്. വണ്ടിയിൽനിന്ന് ഒന്നോ രണ്ടോ എണ്ണം താഴെ വീഴാൻ സാധ്യതയുണ്ടല്ലോ. കാവൽക്കാർ അത്ര അല്പന്മാരല്ലെങ്കിൽ ഞങ്ങൾക്കതുകൊണ്ടു വിശപ്പിന്റെ വിളിയെ അല്പമൊന്നു ശമിപ്പിക്കാം.
""വിയന്നാ പട്ടണത്തിന്റെ മേയർ വന്നിട്ടുണ്ട്.'' എഷ് ഒരു വൈകുന്നേരം എന്നോടു പറഞ്ഞു. ""ഷ്മിട്സ് എന്നാണ് അദ്ദേഹത്തിന്റെ പേര്. എനിക്കു ചില കോൺഫറൻസുകളിൽ വച്ച് പരിചയമുണ്ട്. എന്റെ ഈ ജോലി മാറ്റിത്തരാൻ അദ്ദേഹം പരിശ്രമിക്കുകയാണ്.'' ഷ്മിട്സ് ക്യാന്പിൽ കുറെ നാളുകൾ ഉണ്ടായിരുന്നു. അദ്ദേഹം കുറച്ചു ബന്ധങ്ങൾ ഉണ്ടാക്കുകയും ചെയ്തു.
ഏതാനും ദിവസങ്ങൾക്കകം എഷിനും ഫാ. ബ്രാഹ്മോണ്ടിനും പുതിയ ജോലി കിട്ടി. കലവറയിലേക്കായിരുന്നു മാറ്റം. പോളണ്ടുകാരൻ ബിഷപ് കൊസാലും അവിടെയായിരുന്നു ജോലി ചെയ്തിരുന്നത്.
കെട്ടിടത്തിനകത്തുള്ള ജോലിയായിരുന്നു അത്. അത്ര കഠിനമല്ലാത്ത ജോലി. കലവറ പ്രാകൃതമായിരുന്നെങ്കിലും അധിക റേഷൻ കിട്ടുമായിരുന്നു. തണുപ്പിനെ അതിജീവിക്കാം. അവരുടെ ജോലി തോട്ടത്തിൽനിന്നു ശേഖരിക്കുന്ന ഔഷധസസ്യങ്ങളും സുഗന്ധവ്യഞ്ജനങ്ങളും മറ്റും ഉണക്കി ചെറിയ കൂടുകളിൽ നിറയ്ക്കുക എന്നതായിരുന്നു. കയറ്റുമതി ചെയ്യുകയാണ് ആ സാധനങ്ങൾ.
കൃഷിസ്ഥലത്തിന്റെ മൂന്നിലൊന്നുപോലും വൃത്തിയാക്കുന്നതിനു മുന്പ് ഞങ്ങൾക്ക് പുതിയൊരു കല്പന കിട്ടി: വൈദികരെല്ലാവരും തോട്ടങ്ങളിൽ പണിയെടുക്കണം. അധികം ഭക്ഷണമൊട്ടില്ലതാനും. ഏപ്രിൽ 19-നായിരുന്നു ഈ അറിയിപ്പ്.പിറ്റേന്ന് ഞങ്ങൾ, ജർമൻകാരല്ലാത്ത 1500 വൈദികർ, തലയെണ്ണലിനുശേഷം തെക്കേ ഗേറ്റിലൂടെ പുതിയ സ്ഥലത്തേക്കു മാർച്ച് ചെയ്തു നീങ്ങി.
ധാരാളം കൃഷികളുള്ള ഒരു തോട്ടത്തിലേക്കല്ല ഞങ്ങളെ നയിച്ചത്.
പകരം ദീർഘചതുരാകൃതിയിലുള്ള ഒരു ചതുപ്പുനിലം കൃഷിയോഗ്യമാക്കിത്തീർക്കാനാണ്. ഈ സ്ഥലത്തിന്റെ ഒരുവശം തന്നെ കാൽ മൈൽ നീളമുള്ളതാണ്. മണ്ണിടണം, കുഴികൾ നികത്തണം, തടയണകൾ കെട്ടണം, കുളങ്ങൾ ഉണ്ടാക്കണം, വഴികൾ വെട്ടണം...റാഷ് എന്നു പേരുള്ള ഒരു മേലുദ്യോഗസ്ഥന്റെ കീഴിലാണു പണി. അതിക്രൂരനായിരുന്ന അയാളെ ക്യാന്പ് മുഴുവനും ഭയപ്പെട്ടിരുന്നു. ഭൂരിപക്ഷം വൈദികർക്കും ഇവിടത്തെ ജോലി അവരുടെ അവസാനത്തിന്റെ ആരംഭമായിരുന്നു.
ഞങ്ങളെ 30 പേരുള്ള ഗ്രൂപ്പുകളായി തിരിച്ചു. ഓരോ ഗ്രൂപ്പിനും പ്രത്യേകം തലവൻ. ഗ്രൂപ്പുകൾക്ക് ഉന്തുവണ്ടി, മൺകോരിക, തൂന്പ മുതലായവ നൽകപ്പെട്ടു.ആദ്യമായി ഞങ്ങൾ ചെയ്തത് ഒരു വഴി നീട്ടിപ്പണിയുകയാണ്. അവിടെ ഞങ്ങൾ മണൽ വിരിക്കണം. 12 പേർ ഒരു റോളർ ഉരുട്ടുന്നുണ്ട്. മണൽ നിറച്ച ഉന്തുവണ്ടികൾ തള്ളുക അത്ര എളുപ്പമല്ല. രാവിലെ തന്നെ ഒന്നുരണ്ടെണ്ണം തകർന്നു.
ഒന്പതുമണിയോടെ വലിയൊരു കുട്ടയും വഹിച്ച് രണ്ടു തടവുകാർ ഞങ്ങളുടെ അടുത്തുവന്നു. ഞങ്ങൾക്ക് റേഷനു പുറമേ കൂടുതൽ റൊട്ടികിട്ടുമോ? ഞങ്ങളുടെ മനസുകളിൽ വന്യമായ ആശകൾ ചിറകുവിരിച്ചു.അവർ കുട്ടയുമായി ഞങ്ങളുടെ മുന്പിലെത്തി.
""നിങ്ങൾ അച്ചന്മാരാണോ?''
"" അതെ.''
പുച്ഛത്തോടെ ചിരിച്ചുകൊണ്ട് അവർ ഞങ്ങളെ കടന്നുപോയി. തലവനുമാത്രം കൂടുതൽ റൊട്ടിക്കഷണങ്ങളും സോസേജും കിട്ടി.
രാവിലെ ആറരമുതൽ ഉച്ചവരെയുള്ള സമയം ഒന്നു തീർത്തുകിട്ടാൻ എന്തു പാടാണ്! ഉന്തുവണ്ടിയുമായുള്ള ഓരോ യാത്രയും അവസാനത്തെതായിരുന്നെങ്കിൽ എന്നു ഞാൻ കൊതിച്ചു.
ഓരോ ദിവസത്തെയും കഠിനാധ്വാനം, ശാരീരിക മർദനങ്ങൾ, വ്യായാമം എന്ന പേരിൽ നടക്കുന്ന ശിക്ഷകൾ, പട്ടിണി എന്നിവയൊക്കെ ഞങ്ങളുടെ ശക്തി ചോർത്തിക്കളഞ്ഞിരിക്കുന്നു.
അവസാനം ജോലി തീർന്നതിന്റെ സൂചനയായി അങ്ങേയറ്റത്തുനിന്ന് കൊടി വീശുന്നതുകണ്ടു. വിശപ്പും ക്ഷീണവുംകൊണ്ട് ഞാൻ തളർന്നുവീഴുമെന്നു തോന്നി.എന്നിട്ടും ഞങ്ങളോട് ഓടാനാണു കല്പിച്ചത്. ക്യാന്പിലേക്കു പോകാൻ നിരയൊപ്പിച്ചു നില്ക്കുന്ന ഒരു ഗണം ""മെച്ചപ്പെട്ട'' തടവുകാരുണ്ട്. അവർ ഞങ്ങളെ ശാപവാക്കുകൾ ഉച്ചരിച്ചുകൊണ്ടാണു സ്വാഗതം ചെയ്തത്. കാരണം ഞങ്ങൾ വരുന്നതുവരെ അവർ കാത്തുനില്ക്കേണ്ടതായി വന്നു.
(തുടരും)
വിശപ്പ്...വിശപ്പു മാത്രം!
02:52 AM Jan 31, 2021 | Deepika.com