ദി പീനട്ട്മാൻ എന്നറിയപ്പെടുന്ന അമേരിക്കൻ അഗ്രികൾച്ചറൽ സയന്റിസ്റ്റായിരുന്നു ജോർജ് വാഷിംഗ്ടൺ കാർവർ. നിലക്കടലകൊണ്ട് മുന്നൂറോളം ഉത്പന്നങ്ങൾ നിർമിച്ചതുകൊണ്ടാണു നിലക്കടലക്കാരൻ എന്ന പേര് അദ്ദേഹത്തിന് ലഭിച്ചത്. 1921 ജനുവരിയിൽ നിലക്കടല വ്യവസായത്തെക്കുറിച്ചുള്ള വിദഗ്ധാഭിപ്രായം ലഭിക്കാൻവേണ്ടി അമേരിക്കൻ പ്രതിനിധിസഭയിലെ അംഗങ്ങൾ അദ്ദേഹത്തെ തലസ്ഥാനമായ വാഷിംഗ്ടൺ ഡിസിയിലേക്കു ക്ഷണിച്ചു. വെയ്സ് ആൻഡ് മീൻസ് കമ്മിറ്റിയിലായിരുന്നു അദ്ദേഹത്തിനു സംസാരിക്കേണ്ടിയിരുന്നത്.
കാർവർ വാഷിംഗ്ടണിലെത്തിയിട്ടും കമ്മിറ്റിയംഗങ്ങൾ അദ്ദേഹത്തെ അത്ര ഗൗനിച്ചില്ല. മൂന്നു ദിവസത്തെ കാത്തിരിപ്പിനു ശേഷമാണ് കറുത്തവംശജനായ അദ്ദേഹത്തിനു കമ്മിറ്റിയിൽ സംസാരിക്കാൻ അവസരം ലഭിച്ചത്. അതാകട്ടെ വിദഗ്ധാഭിപ്രായം നൽകാൻ എത്തിയവരിൽ ഏറ്റവും അവസാനത്തെ ആളായും. കാർവർ പോഡിയത്തെ സമീപിക്കുന്പോൾ വെള്ളക്കാർ മാത്രമുള്ള കമ്മിറ്റിയംഗങ്ങൾ അദ്ദേഹത്തെ അധിക്ഷേപിച്ചു സംസാരിക്കുന്നത് അദ്ദേഹത്തിനു കേൾക്കാമായിരുന്നു.
പത്തു മിനിറ്റു സമയമായിരുന്നു കാർവറിനു സംസാരിക്കാൻ അനുവദിച്ചിരുന്നത്. പോഡിയത്തിലെത്തിയ അദ്ദേഹത്തിന്റെ ബാഗ് തുറന്നു ചില നിലക്കടല ഉത്പന്നങ്ങൾ പുറത്തെടുത്തു വച്ചു. എന്നിട്ടു സംസാരം തുടങ്ങി. അനുവദിച്ചിരുന്ന പത്തു മിനിറ്റു കഴിഞ്ഞപ്പോൾ കാർവർ തന്റെ പ്രസംഗം മതിയാക്കാൻ തുനിഞ്ഞു. അപ്പോൾ കമ്മിറ്റിയുടെ അനുവാദം ചോദിച്ചുകൊണ്ടു ചെയർമാൻ സമയം നീട്ടിക്കൊടുത്തു. പ്രസംഗം രണ്ടു മണിക്കൂർ നീണ്ടു.
എങ്കിലും പ്രസംഗം നിർത്താൻ കമ്മിറ്റിക്കാർ അനുവദിച്ചില്ല. അവർ നാലു തവണ കൂടി സമയം നീട്ടിക്കൊടുത്തു. അങ്ങനെ നിരവധി മണിക്കൂറുകൾ സംസാരിച്ചതിനു ശേഷമാണു കാർവർ തന്റെ പ്രസംഗം അവസാനിപ്പിച്ചത്. കമ്മിറ്റിയംഗങ്ങൾ എഴുന്നേറ്റുനിന്നു കരഘോഷം മുഴക്കി അദ്ദേഹത്തെ അഭിനന്ദിച്ചു. അത്രമാത്രം വിശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം.
കമ്മിറ്റിയംഗങ്ങളിൽനിന്ന് ആദ്യം ഉണ്ടായ തിക്താനുഭവം അനുസ്മരിച്ചുകൊണ്ടു കാർവർ പിൽക്കാലത്തു തന്റെ ആത്മകഥയിൽ ഇപ്രകാരം എഴുതി: ""അവർ എന്നെ എത്ര അധിക്ഷേപിച്ചാലും എനിക്കറിയാമായിരുന്നു ഞാൻ ദൈവപിതാവിനാൽ സ്നേഹിക്കപ്പെടുന്ന ഒരു മകനാണ്'' എന്ന്. തന്മൂലം ഞാൻ ഇങ്ങനെ പ്രാർഥിച്ചു: ""സർവശക്തനായ ദൈവമേ, അവിടുത്തെ ഇഷ്ടം ഞാൻ നിർവഹിക്കട്ടെ.''
പ്രതിനിധിസഭയുടെ കമ്മിറ്റിയിൽ സംസാരിക്കാൻ വിളിക്കപ്പെടുന്ന കാലഘട്ടത്തിൽ അമേരിക്കയിലെ ഏറ്റവും പ്രമുഖനായ കറുത്തവംശജനായ സയന്റിസ്റ്റായിരുന്നു കാർവർ. അങ്ങനെ പ്രസിദ്ധനായിരുന്ന അദ്ദേഹത്തെയാണു വംശത്തിന്റെ പേരിലും നിറത്തിന്റെ പേരിലും അവർ ആക്ഷേപിച്ചത്. എന്നാൽ, അതൊന്നും അദ്ദേഹത്തെ തളർത്തിയില്ല. എന്തായിരുന്നു കാരണം?
ശരിയായ ആത്മബോധം. മറ്റുള്ളവർ എന്തു വിചാരിച്ചാലും പറഞ്ഞാലും തന്റെ ആത്മബോധവും ആത്മവിശ്വാസവും അദ്ദേഹത്തിനു നഷ്ടപ്പെട്ടില്ല. താൻ ദൈവത്തിന്റെ മകനാണെന്നും അവിടുത്തെ പരിപാലനയിലാണു ജീവിക്കുന്നതെന്നും അവിടുന്ന് എപ്പോഴും കൂടെയുണ്ടാകുമെന്നും കാർവർ വിശ്വസിച്ചു. തന്മൂലമാണ് വെള്ളക്കാരുടെ അധിക്ഷേപങ്ങൾക്കു മുന്നിൽ കാർവർ പിടിച്ചുനിന്നതും ആത്മവിശ്വാസത്തോടെ പ്രവർത്തിച്ചതും.
കാർവറുടെ മുൻകാല കഥ കൂടി ഇവിടെ കുറിക്കട്ടെ. അടിമകളുടെ മകനായി, അടിമയായിട്ടാണു മിസൂറി സംസ്ഥാനത്തു കാർവർ ജനിച്ചത്. ജനനത്തീയതി എങ്ങും രേഖപ്പെടുത്തിയിട്ടില്ല. 1860-കളിൽ ആണെന്നു കണക്കു കൂട്ടപ്പെടുന്നു. കാർവറിന് ഒരു ആഴ്ച മാത്രം പ്രായമുള്ളപ്പോൾ കാർവറിനെയും ഒരു സഹോദരിയെയും അവരുടെ അമ്മയെയും കൊള്ളക്കാർ തട്ടിക്കൊണ്ടുപോയി അടിമകളായി വിറ്റു.
കാർവറുടെ ഉടമസ്ഥനായിരുന്ന മോസസ് ഒരു കുറ്റാന്വേഷകന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിന്റെ ഫലമായി കാർവറെ മാത്രം കണ്ടെത്തി. അപ്പോൾ വിലകൊടുത്തു കാർവറെ വാങ്ങി സ്വന്തം മകനെപ്പോലെ വളർത്തി. എന്നാൽ, പഠനം തുടരാൻ വേണ്ടി കാർവറിനു 13-ാം വയസിൽ വീടുപേക്ഷിച്ചു പോകേണ്ടിവന്നു. കറുത്തവർഗക്കാർക്കു പഠിക്കാൻ അവസരം വളരെ കുറവായിരുന്ന കാലഘട്ടമായിരുന്നു അത്. ഇതിനിടെ അമേരിക്കയിലെ അടിമസന്പ്രദായം അവസാനിച്ചതുമൂലം സ്വതന്ത്രനായിട്ടാണു പിന്നീട് കാർവർ വളർന്നത്.
സ്ഥിരപരിശ്രമവും കഠിനാധ്വാനവും വഴിയാണ് കാർവർ പഠനം തുടർന്നതും കോളജ് വിദ്യാഭ്യാസം പൂർത്തിയാക്കിയതും അതേത്തുടർന്ന് ടസ്കീഗി യൂണിവേഴ്സിറ്റിയിലെ അഗ്രികൾച്ചർ ഡിപ്പാർട്ട്മെന്റിൽ പ്രഫസറായതും. അവിടെ 47 വർഷം പഠിപ്പിക്കുന്നതിനിടെയാണു നിലക്കടലയിലും മറ്റും ഉപകാരപ്രദമായ പരീക്ഷണങ്ങൾ നടത്തിയതും അറിയപ്പെടുന്ന സയന്റിസ്റ്റായി മാറിയതും.
ശിശുവായിരിക്കുന്പോൾത്തന്നെ മാതാപിതാക്കളെ നഷ്ടപ്പെട്ടതും അടിമയായി ബാല്യം ചെലവഴിച്ചതും പഠനം പൂർത്തിയാക്കാൻ വേണ്ടി കഷ്ടപ്പെട്ടതുമൊന്നും ജീവിതത്തെ വെറുക്കാൻ കാർവറെ പ്രേരിപ്പിച്ചില്ല. നേരെ മറിച്ച്, പ്രതിസന്ധികൾക്കും ക്ലേശങ്ങൾക്കുമിടയിലും തന്നെ നിരന്തരം സ്നേഹിക്കുന്ന ദൈവത്തിൽ ആശ്രയിച്ചു ജീവിതം നേരാംവണ്ണം കരുപ്പിടിപ്പിക്കാനാണു കാർവർ ശ്രമിച്ചത്. അതിനു കാരണം അദ്ദേഹത്തിലുണ്ടായിരുന്ന ശരിയായ ആത്മബോധവും അതിന്റെ ഫലമായി രൂപംകൊണ്ട ആത്മവിശ്വാസവുമായിരുന്നു.
കാർവറുടേതിനെക്കാൾ എത്രയോ മെച്ചപ്പെട്ട സാഹചര്യമാണു ദൈവത്തിന്റെ പരിപാലനയിൽ നമുക്കുള്ളത്. എങ്കിൽപ്പോലും അദ്ദേഹത്തിന്റേതുപോലെ ശരിയായുള്ള ആത്മബോധവും അതിന്റെ ഫലമായുണ്ടാകുന്ന ആത്മവിശ്വാസവും നമുക്കുണ്ടോ? നിസാരപ്രതിസന്ധികൾക്കിടയിലും പെട്ടെന്നു പതറിപ്പോകുന്നവരല്ലേ നമ്മൾ? നമ്മുടെ അനുദിന ജീവിതത്തിൽ ദൈവത്തിന്റെ സ്നേഹപരിപാലനയ്ക്കുള്ള സ്ഥാനം കാണാൻ നമുക്കു സാധിക്കുന്നുണ്ടോ?
നമ്മുടെ ജീവിതസാഹചര്യം എത്ര മോശമാണെന്നു തോന്നിയാലും നാം ദൈവത്താൽ സ്നേഹിക്കപ്പെടുന്ന അവിടത്തെ മക്കളാണെന്നു മറന്നുപോകരുത്. അതായത് എപ്പോഴും ശരിയായ ആത്മബോധം നമുക്കുണ്ടായിരിക്കണമെന്നു സാരം. അപ്പോൾപ്പിന്നെ ഏതു പ്രതിസന്ധിയും തരണംചെയ്യാനുള്ള ആത്മവിശ്വാസം നമുക്കുണ്ടാവുകയും ചെയ്യും.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
നമ്മെ ശക്തിപ്പെടുത്തുന്ന ആത്മബോധം
02:49 AM Jan 31, 2021 | Deepika.com