2019ലെ സംസ്ഥാന സർക്കാരിന്റെ ക്ഷേത്രകലാപുരസ്കാര ജേതാവ് കൂടിയാണ് അനിൽ. കോവിഡ് മഹാമാരിയെ തുടർന്ന് വരുമാനം ഇല്ലാതായതോടെ പ്രതിസന്ധിയിലൂടെയാണ് ഈ കലാകാരൻ കടന്നു പോകുന്നത്.
ഹൗസിംഗ് ലോണെടുത്തു വീടു വച്ചു. കോവിഡിൽ വരുമാനം നിലച്ചതോടെ 2020 ഏപ്രിലിനു ശേഷം ബാങ്കിലെ തിരിച്ചടവ് മുടങ്ങി. ഇതോടെ കിടപ്പാടം ജപ്തിയുടെ വക്കിലായിരിക്കുകയാണ്. വീടിന്റെ ചുമരിൽ ബാങ്ക് അധികൃതർ ജപ്തി നോട്ടീസ് പതിച്ചിരിക്കുന്നു.
തട്ടുകട അഭയം
ജീവിതം മുന്നോട്ട് കൊണ്ടു പോകാനായി തട്ടുകട നടത്തുകയാണിപ്പോൾ. എന്നാൽ, തട്ടുകടയിൽ നിന്നുള്ള വരുമാനവും കുറവാണ്. അമ്മയും ഭാര്യയും രണ്ട് കുട്ടികളും അടങ്ങുന്ന കുടുംബത്തിലെ ഏക വരുമാന മാർഗം അനിൽ ചാക്യാർകൂത്ത് നടത്തി ലഭിച്ചിരുന്ന പ്രതിഫലമായിരുന്നു. മൂന്നാംക്ലാസുകാരിയായ മകളും എൽകെജി വിദ്യാർഥിയായ മകനും അച്ഛൻ ഇപ്പോൾ ചാക്യാരായി വേഷമിടാത്തതിന്റെ കാര്യം ചോദിക്കാറുണ്ട്. അരങ്ങുകൾ നിലച്ചതോടെയാണ് പരിചിതമല്ലാത്ത തൊഴിൽ മേഖലയിൽ അഭയം തേടിയത്.
തട്ടുകടയിൽ പൊറോട്ടയ്ക്കുള്ള മാവ് കുഴയ്ക്കുന്നതടക്കം ചെയ്യുകയാണ് അനിൽ. പാചകത്തിനു സഹായിയായി ഭാര്യയും ഉണ്ട്. രണ്ടു തൊഴിലാളികളെ കൂടി നിർത്തിയാണ് തട്ടുകട മുന്നോട്ടു കൊണ്ടു പോകുന്നത്. അനിലിന്റെ ഭാര്യ കലാനിലയം രഞ്ജിനിയും കലാകാരിയാണ്.
കലാമണ്ഡലം മാണി വാസുദേവചാക്യാരുടെ കീഴിൽ ഗുരുകുല സന്പ്രദായത്തിലൂടെയാണ് അനിൽ ചാക്യാർ കൂത്ത് പഠിച്ചത്. ആറ് വയസുമുതൽ പഠനം ആരംഭിച്ചു. കേരളത്തിനകത്തും പുറത്തും വിദേശത്ത് ഉൾപ്പെടെ കിരാതം, ഗണപതി പ്രാതൽ, പാഞ്ചാലി സ്വയംവരം, രാമായണം, ശങ്കരാചാര്യരുടെ മനീഷാപഞ്ചകം, ശ്രീനാരായണ ഗുരുദേവന്റെ മനുഷ്യനാം മനുഷത്വം ജാതി, അരുവിപ്പുറത്തെ ശിവപ്രതിഷ്ഠയെ ആസ്പദമാക്കിയുള്ള കൂത്തും കാനായിലെ കല്യാണം എന്ന കഥയെ ആസ്പദമാക്കി ബൈബിൾ കൂത്തും അനിൽ അവതരിപ്പിച്ച് ആസ്വാദക മനസുകളിൽ ഇടംനേട്ടിയിട്ടുണ്ട്.
കണ്ണൂരിലെ അന്നപൂർണേശ്വരി ക്ഷേത്രം, കോഴിക്കോട് അരകിണർ ക്ഷേത്രം, തലശേരി ചെറുകടലായി ക്ഷേത്രം, കോട്ടയം പാലാ പുലിയന്നൂർ മഹാദേവക്ഷേത്രം, കടപ്പാട്ടൂർ ക്ഷേത്രം, ശബരിമല സന്നിധാനം, ചേർത്തല ധന്വന്തരി ക്ഷേത്രം, തിരുവനന്തപുരം വഴുതക്കാട് ഗണപതി ക്ഷേത്രത്തിൽ ഉൾപ്പെടെ 5000ൽപരം വേദികളിൽ കൂത്ത് അവതരിപ്പിച്ചിട്ടുണ്ട ്.
കോവിഡ്കാലം ദുരിത പൂർണം
കോവിഡ് മഹാമാരിയെ തുടർന്ന് അരങ്ങുകൾ അടയുകയും വരുമാനം നിലയ്ക്കുകയും ചെയ്തതോടെ ഏറെ വിഷമഘട്ടത്തിലൂടെയാണ് കടന്നുപോയതെന്ന് അനിൽ പറയുന്നു. കോവിഡ് മഹാമാരിയുടെ ആദ്യത്തെ എട്ട് മാസക്കാലം ഏറെ വിഷമത്തിലായിരുന്നു. സുഹൃത്തുക്കളും വിവിധ സംഘടനകളും പ്രസ്ഥാനങ്ങളും ഭക്ഷ്യധാന്യങ്ങൾ നൽകി സഹായിച്ചു. അരങ്ങുകൾ അടഞ്ഞു ചാക്യാർകൂത്ത് നിലച്ചതോടെയാണ് തട്ടുകട നടത്താൻ തീരുമാനിച്ചത്.
എളവൂർ പുത്തൻകാവ് ഭഗവതിക്ഷേത്രത്തിനു സമീപമാണ് അനിലിന്റെ തട്ടുകട. പുലർച്ചെ മൂന്നു മണിയോടെയാണ് തട്ടുകട തുറന്ന് പാചകം തുടങ്ങുന്നത്, രാത്രി എട്ടു വരെയാണ് കച്ചവടം. ദിവസേനയുള്ള ചെലവുകൾ മാത്രമാണ് തട്ടുകടയിലൂടെ ലഭിക്കുന്ന ചെറിയ വരുമാനത്തിലൂടെ നടന്നു പോകുന്നതെന്ന് അനിൽ പറയുന്നു.
സിനിമയിലും
ചാക്യാർകൂത്ത് ഇതിവൃത്തമാക്കി എം.എസ്. സുനിൽകുമാർ സംവിധാനം ചെയ്ത മിത്ത് എന്ന സിനിമയിൽ നായകവേഷം അഭിനയിച്ചിരുന്നു. കോവിഡ് കാലത്ത് ഒടിടി റിലീസിംഗ് ആയിരുന്നു. കോവിഡിനെ തുടർന്നു പ്രതിസന്ധിയിലായ കലാകാരൻമാരുടെ ജീവിതത്തിലെ ദുരിതങ്ങളെ ആസ്പദമാക്കി പരകായം എന്ന പേരിൽ ഷോർട്ട് ഫിലിമിലും കേരള പോലീസിന് വേണ്ട ി നിർമിക്കുന്ന ബോധവത്കരണ പരിപാടികളിലും അനിൽ മുന്പ് പങ്കാളിയായി മാറിയിരുന്നു. എളവൂർ കാവിലമ്മ പുരസ്കാരം തപസ്യാ കലാസാഹിത്യവേദി പുരസ്കാരം ഉൾപ്പെടെ നിരവധി അവാർഡുകൾ അനിലിനു ലഭിച്ചിട്ടുണ്ട്.
വായ്പയും വീട് ജപ്തിയും
2013ലാണ് ഹൗസിംഗ് ലോണെടുത്തു വീടു വച്ചത്. തിരിച്ചടവ് മടങ്ങിയത് കാരണം വീട്ടിൽ ജപ്തി നോട്ടീസ് പതിച്ചിരിക്കുകയാണ്. സർക്കാരിൽ നിന്ന് ഒരു സഹായവും കിട്ടിയിട്ടില്ലെന്ന് അനിൽ പറയുന്നു. കഷ്ടപ്പെട്ടു പണിത കിടപ്പാടം നഷ്ടപ്പെടുമെന്ന ആശങ്കയിലും വിഷമത്തിലുമാണ് അനിലും കുടുംബവും കഴിയുന്നത്. എത്രയും വേഗം ഉത്സവ കാലവും അരങ്ങുകളും ഉണരട്ടെയെന്ന പ്രാർഥനയിലാണ് അനിലും കുടുംബവും.
കൂത്തിന്റെ കഥ
പ്രാചീന കേരളത്തിലെ ഒരു ക്ഷേത്ര അനുഷ്ഠാന പാരന്പര്യ കലാരൂപമാണ് ചാക്യാർകൂത്ത്. മൂന്നു തിരിയിട്ട നിലവിളക്കിന് മുന്പിൽ ബ്രഹ്മാവിഷ്ണു മഹേശ്വര സങ്കൽപ്പം നടത്തികൊണ്ടാണ് ചാക്യാർകൂത്ത് അവതരിപ്പിക്കുന്നത്.
ക്ഷേത്രങ്ങളിൽ കൂത്തന്പലങ്ങളിൽ നടത്തി വന്നിരൂന്ന കലാരൂപം പിൽക്കാലത്തു പ്രധാന വേദികളിലും ജനങ്ങളുടെ ബോധവൽക്കരണ പരിപാടികളുടെ ഭാഗമായും മാറുകയായിരുന്നു. പണ്ടുകാലത്തു രാജാവിന്റെ വിളംബരങ്ങൾ പ്രജകളിലേക്ക് വിളംബരം ചെയ്തിരുന്നത് ചാക്യാൻമാരായ വിദൂഷകരായിരുന്നു. ജനങ്ങളുടെ വിഷയങ്ങളും തന്ത്രപൂർവം രാജാവിനെ അറിയിച്ചിരുന്നതും വിദൂഷകർക്ക് പങ്കുണ്ടായിരുന്നു.
കരിപ്പൊടി, മഞ്ഞൾപ്പൊടി, അരിപ്പൊടി എന്നിവ കൊണ്ട് മുഖമെഴുതി വസ്ത്രങ്ങൾ ഞൊറിഞ്ഞുടുത്താണ് ചാക്യാർ കൂത്ത് നടത്താൻ എത്തുന്നത്. ചാക്യാരുടെ ഒരു കാതിൽ കുണ്ഡലവും മറു കാതിൽ വെറ്റിലയും തിരുകും. തമാശ രൂപേണയാണ് കഥകൾ ജനങ്ങളിലേക്ക് എത്തിക്കുന്നത്. സമകാലിന സംഭവങ്ങളും ഇതിൽപ്പെടുത്താറുണ്ട് പുരാണങ്ങളെയും പ്രബന്ധങ്ങളെയുമാണ് കൂത്തിലൂടെ അവതരിപ്പിക്കുന്നത്.
മൂന്ന് പേരാണ് ചാക്യാർ കൂത്ത് പരിപാടിക്ക് അരങ്ങിൽ ഉണ്ടാകുന്നത്. ശ്ലോകം ചൊല്ലുന്നത് വിദൂഷകനായ ചാക്യാരാണ്. മിഴാവ് കൊട്ടാൻ നന്പ്യാരും ഉണ്ട ാകും. പിന്നെ നങ്ങ്യാർ എന്നിവരാണ് കൂത്ത് വേദിയിൽ ഉണ്ടാകുന്നത്.
(തുടരും)
എം.സുരേഷ്ബാബു