മകരസംക്രമ സന്ധ്യയില്‍ ശബരിമല അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തിരുവാഭരണങ്ങളും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര പന്തളം വലിയകോയിക്കല്‍ ക്ഷേത്രത്തില്‍ നിന്നും പുറപ്പെട്ടു.
സ്രാമ്പിക്കല്‍ കൊട്ടാരത്തിലെ നിലവറയില്‍ സൂക്ഷിച്ചിരുന്ന തിരുവാഭരണങ്ങള്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഭാരവാഹികള്‍ ഇന്ന് പുലര്‍ച്ചെ ഏറ്റുവാങ്ങി വലിയ കോയിക്കല്‍ ക്ഷേത്രത്തിലെത്തിച്ച് ദര്‍ശനത്തിനു വച്ചിരുന്നു.
ഉച്ചയ്ക്ക് 12 മണിക്ക് പന്തളം വലിയ തമ്പുരാന് രേവതിനാള് പി. രാമവര്‍മരാജയും രാജപ്രതിനിധി മൂലംനാള്‍ ശങ്കര്‍ വര്‍മയും ക്ഷേത്രത്തിലെത്തി. 12.30ന് നടയടച്ച് വിശേഷാല്‍ പൂജകള്‍ക്കു ശേഷം വലിയകോയിക്കല്‍ ക്ഷേത്ര മേല്‍ശാന്തി പ്രയാറ്റ് ഇല്ലത്തില്‍ ദേവദാസ് നമ്പൂതിരി ഉടവാള് വലിയ തമ്പുരാന് കൈമാറി. തമ്പുരാന് അത് രാജപ്രതിനിധിക്കു നൽകി അനുഗ്രഹിച്ചു.
തുടര്‍ന്ന് തിരുവാഭരണങ്ങള്‍ നിരാജനമൊഴിഞ്ഞ് പേടകങ്ങളിലാക്കി. ഒന്നാം പേടകത്തില്‍ അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തിരുവാഭരണങ്ങളും രണ്ടാമത്തെ പെട്ടിയില്‍ സ്വര്‍ണ പൂജാപാത്രങ്ങളും മുന്നാം പേടകത്തില്‍ ഏഴുന്നള്ളത്തിനുള്ള കൊടിയുമാണുള്ളത്.
തിരുവാഭരണ പേടകങ്ങള്‍ ഗുരുസ്വാമി കുളത്തിനാല്‍ ഗംഗാധരന് പിള്ളയുടെ നേതൃത്വത്തില്‍ ശിരസിലേറ്റി ഘോഷയാത്രയായി സന്നിധാനത്തേക്കു പുറപ്പെട്ടു. പേടക വാഹകരായ 25 അംഗ സംഘത്തിന് വലിയതമ്പുരാന്‍ വിഭൂതി നല്കി അനുഗ്രഹിച്ചു. രാജപ്രതിനിധി പല്ലക്കില്‍ തിരുവാഭരണത്തെ അനുഗമിക്കും.
എആര്‍ ക്യാമ്പ് അസിസ്റ്റന്റ് കമാന്‍ഡന്റ് പി.പി. സന്തോഷ് കുമാറിന്റെ നേതൃത്വത്തില്‍ 40 പേരടങ്ങുന്ന സായുധ പോലീസ് സംഘം ഘോഷയാത്രയ്ക്ക് സുരക്ഷ ഒരുക്കും.
പരമ്പരാഗത തിരുവാഭരണ പാതയിലൂടെ കുളനട, ഉള്ളന്നൂര്‍, ആറന്മുള വഴി അയിരൂര്‍ പുതിയകാവ് ക്ഷേത്രത്തിലെത്തുന്ന സംഘം ആദ്യദിവസം അവിടെ വിശ്രമിക്കും. രണ്ടാം ദിവസം പെരുനാട് വഴി ളാഹ വനംവകുപ്പു സത്രത്തിലെത്തുന്ന ഘോഷയാത്രാസംഘം അവിടെ തങ്ങും. മൂന്നാം ദിവസമയ 14നു കാനനപാതയിലൂടെയാണ് ഘോഷയാത്ര കടന്നുപോകുന്നത്.
പ്ലാപ്പള്ളിയില്‍ നിന്നും അട്ടത്തോട് വഴി വലിയാനവട്ടവും ചെറിയാനവട്ടവും കടന്ന് വൈകുന്നേരത്തോടെ സംഘം ശബരിമലയിലെത്തിച്ചേരും. തിരുവാഭരണങ്ങള്‍ ശബരീശവിഗ്രഹത്തില്‍ ചാര്‍ത്തി ദീപാരാധന നടത്തുമ്പോള്‍ പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിയും.
ഘോഷയാത്രയ്ക്കൊപ്പം യാത്രതിരിക്കുന്ന രാജപ്രതിനിധി പമ്പയിലെത്തി ഭക്തര്‍ക്ക് ഭസ്മം നല്കി അനുഗ്രഹിക്കും. മൂന്നാം ദിവസം മലകയറുന്ന രാജ പ്രതിനിധി ശബരിമലയില്‍ നടക്കുന്ന കളഭവും മാളികപ്പുറത്ത് നടക്കുന്ന ഗുരുതിയും കഴിഞ്ഞാണ് ശബരിമല നടയടച്ച് ആഭരണങ്ങളുമായി പന്തളത്തേക്ക് മടങ്ങുന്നത്.
തിരുവാഭരണ ഘോഷയാത്ര ശബരിമലയിലേക്ക്
02:27 PM Jan 12, 2022 | Deepika.com