കവിതയെഴുതാനുള്ള "മൂഡ്’ വരാൻ മിക്ക എഴുത്തുകാർക്കും പല സംഗതികളും ഒത്തുവരണം. എന്നാൽ ആലത്തൂർ കോർട്ട് റോഡിലെ ഫാറൂഖിന്റെ വെറ്റിലക്കടയിൽ ജോലിചെയ്യുന്ന ശേഖറിനു ജോലിക്കിടയിലും കവിതയെഴുതാനുള്ള മൂഡ് വരും. വെറ്റിലയും അടയ്ക്കയുമൊക്കെ പൊതിഞ്ഞ് കൊടുക്കുന്പോഴും മനസ് നിറയെ കവിതയാണ്.
ജോലിക്കിടെയുള്ള സമയം തുണ്ട് കടലാസ് അടയ്ക്ക ചാക്കിന് മേല വച്ച് നിന്നുകൊണ്ടുതന്നെ വരികൾ കുറിക്കും. വാനൂർ വള്ളക്കുന്നത്താണ് ശേഖറിന്റെ വീട്. അഞ്ച് വർഷമായി വെറ്റിലക്കടയിലാണ് ജോലി. നേരത്തേ പരന്പരാഗത തൊഴിലായ സ്വർണപ്പണിയും ധനകാര്യ സ്ഥാപനത്തിലെ ജോലിയും നോക്കി.
ചെറുപ്പം മുതലുള്ള വായനയാണ് ശേഖറിനെ എഴുത്തുകാരനാക്കിയത്. 20 വർഷമായി കവിതയും ചെറുകഥയും എഴുതും. ആയിരത്തിലധികം കവിതകളും പത്ത് ചെറുകഥകളും എഴുതി. സ്നേഹവീട് എന്ന സമൂഹ മാധ്യമ കൂട്ടായ്മയുടെ നേതൃത്വത്തിൽ ശേഖറിന്റെ കവിതാ സമാഹാരം പുസ്തകമാക്കാനുള്ള ഒരുക്കം ആരംഭിച്ചു.
തൂലികയും കടലാസും, വായനപ്പുര, അക്ഷരത്തുള്ളികൾ, അക്ഷര മലരുകൾ തുടങ്ങിയ നവ മാധ്യമ സാഹിത്യ കൂട്ടായ്മകളിൽ സജീവമാണ് 54 കാരനായ ശേഖർ ആലത്തൂർ. പത്താം ക്ലാസ് വരെ മാത്രം പഠിച്ച ശേഖറിനെ അമ്മാവൻ ഹരിഹരനാണ് വായനയുടെ ലോകത്തേക്കാനയിച്ചത്. നല്ല വായനാശീലമുള്ള ഒരു സാധാരണക്കാരൻ മാത്രമാണ് ഹരിഹരൻ.
വായനശാലയിൽ നിന്നെടുക്കുന്ന പുസ്തകങ്ങളും ആനുകാലികങ്ങളും പത്രങ്ങളും അമ്മാവൻ ശേഖറിനും ചെറുപ്പത്തിലേ വായിക്കാൻ നൽകി. അമ്മാവനാണ് തന്റെ സൃഷ്ടികളുടെ പ്രധാന നിരൂപകനെന്നാണ് ശേഖർ പറയുന്നത്. ടൈലറിംഗ് സ്ഥാപനത്തിൽ ജോലിചെയ്യുന്ന ഭാര്യ പ്രിയ എല്ലാ പിന്തുണയും നൽകുന്നു.
മക്കൾ പ്ലസ്ടു കഴിഞ്ഞ സ്നേഹയും ഒന്പതാം ക്ലാസുകാരി ശ്വേതയും ഇപ്പോൾ നിരൂപണം ഏറ്റെടുത്തു. കടയിൽ നിന്ന് കുത്തിക്കുറിച്ച വരികൾ അതിരാവിലെ എഴുന്നേറ്റ് ചിട്ടപ്പെടുത്തി സമൂഹ മാധ്യമത്തിൽ പങ്കുവെക്കും.
ഇദ്ദേഹത്തിന്റെ കവിതകൾ സിൻസി സെബാസ്റ്റ്യൻ എന്ന ഗായിക ആൽബമാക്കിയിട്ടുണ്ട്. മല്ലിക എന്ന അധ്യാപിക ചില കവിതകൾ ആലപിച്ച് ഓഡിയോ ആക്കി. ചുറ്റുപാടുമുള്ള സാധാരക്കാരുടെ ജീവിതവും പ്രാരാബ്ദവും സ്വപ്നങ്ങളും തമാശകളുമൊക്കെയാണ് രചനയുടെ വിഷയങ്ങൾ.
വെറ്റിലക്കടയിൽനിന്നും വിരിയുന്ന കവിതകൾ!!
09:46 AM Jan 08, 2022 | Deepika.com