ചില പ്രതിഭകളുടെ വിധി അതാണ്. ആഘോഷിക്കപ്പെടാതെ എരിഞ്ഞടങ്ങുക...
ഒരേ ചിത്രത്തിലൂടെ എണ്ണംപറഞ്ഞ റൊമാന്റിക് ഡ്യുവറ്റും ഭജനും ഗസലും സമ്മാനിച്ച് പാട്ടുപ്രേമികളെ വിസ്മയിപ്പിച്ച സംഗീത സംവിധായകൻ... അദ്ദേഹത്തിന് കാലം കാത്തുവച്ചത് വിജയത്തിന്റെ വഴികളായിരുന്നില്ല...
ആലപിക്കപ്പെടാതെപോയൊരു സുന്ദരഗീതം- അതായിരുന്നു സംഗീതസംവിധായകൻ ജയ്ദേവ്. ഇങ്ങനെയല്ലാതെ ഏതുവിധമാണ് അദ്ദേഹത്തെ വിശേഷിപ്പിക്കുക!
ജനുവരി ആറ്:
വിഖ്യാത ഗായിക ഉഷാ തിമോത്തി തന്റെ ഫേസ്ബുക്ക് ചുവരിൽ ഇങ്ങനെ എഴുതി-
സംഗീത സംവിധായകൻ ജയ്ദേവ്ജി എത്രത്തോളം പ്രതിഭാശാലി ആയിരുന്നുവോ അത്രതന്നെ നിർഭാഗ്യവാനുമായിരുന്നു. മുംബൈയിൽ വന്ന് അദ്ദേഹം എസ്.ഡി. ബർമന്റെ സഹായിയായി. അദ്ദേഹത്തിന്റെ കഴിവു കണ്ടാണ് നവ്കേതൻ, അഥവാ ദേവ് ആനന്ദ് സാഹബ് ഹം ദോനോ എന്ന ചിത്രം ഓഫർ ചെയ്തത്.
ആ ചിത്രത്തിലെ ഗാനങ്ങൾ എല്ലാം സൂപ്പർ ഹിറ്റുകളായി. പക്ഷേ അദ്ദേഹത്തിന്റെ ഭാഗ്യം തെളിഞ്ഞില്ല. ബർമൻ ദാ ദേവ് സാഹബിനോടു പറഞ്ഞു- നവ്കേതൻ എന്റെ വീടാണ്, ജയ്ദേവിന് ഇനിയൊരു സിനിമ കൊടുക്കരുത്. ജയ്ദേവ്ജിക്ക് വീടും കുടുംബവും ഉണ്ടായിരുന്നില്ല. ഒരു സുഹൃത്തിന്റെ വീട്ടിൽ പേയിംഗ് ഗസ്റ്റായാണ് അദ്ദേഹം ജീവിച്ചിരുന്നത്. രോഗബാധിതനായി മുംബൈയിലെ ഒരാശുപത്രിയിൽ കിടന്ന് അദ്ദേഹം അന്ത്യശ്വാസം വലിച്ചു.
സംസ്കാരച്ചടങ്ങിനുപോലും സിനിമാരംഗത്തെ ഒരാളും ഉണ്ടായിരുന്നില്ല. ഈ വരികളിൽ ഒരു നിസഹായ ജീവിതം ഒറ്റനോട്ടത്തിൽ കാണാം. ആശുപത്രിയിൽനിന്ന് ജയ്ദേവിന്റെ മൃതദേഹം നേരേ കൊണ്ടുപോയത് ശ്മശാനത്തിലേക്കായിരുന്നു എന്നറിയുന്പോൾ ഉള്ളിലെവിടെയോ ഒരു മുറിവു നീറുന്നില്ലേ? ആറാം തീയതി, ബുധനാഴ്ച അദ്ദേഹത്തിന്റെ ചരമവാർഷിക ദിനമായിരുന്നു.
എണ്ണംപറഞ്ഞ പാട്ടുകൾ
ഹിന്ദി സിനിമയിലെ ഏറ്റവും മികച്ച റൊമാന്റിക് സൂപ്പർഹിറ്റുകളിലൊന്ന്: അഭീ നാ ജാവോ ഛോട്കർ.. (മുഹമ്മദ് റഫി, ആഷാ ഭോസ്ലേ), അതിസുന്ദരമായ ഗസലുകളിലൊന്ന്: കഭീ ഖുദ് പേ കഭി ഹാലാത് പേ.. (മുഹമ്മദ് റഫി), ഹൃദയമുള്ള ഭജനുകളിലൊന്ന്: അല്ലാ തേരോ നാം.. (ലതാ മങ്കേഷ്കറും സംഘവും)- ഇവയെല്ലാം പിറവിയെടുത്തത് ജയ്ദേവിന്റെ ഈണത്തിലാണ്. മികച്ച സംഗീത സംവിധായകനുള്ള ദേശീയ പുരസ്കാരം അദ്ദേഹം മൂന്നുതവണ നേടി. അവാർഡുകൾ വിജയം ഉറപ്പിക്കുന്നില്ല എന്നതിനു തെളിവ്! ആഘോഷിക്കപ്പെടാത്ത മെലഡി മേക്കറായി അദ്ദേഹം ജീവിതം തള്ളിനീക്കി. എന്താവാം കാരണം? തീർച്ചയായും ആ കാരണങ്ങളിലൊന്ന് ഉഷാ തിമോത്തി എഴുതിയതായിരിക്കും.
ജീവിതത്തിന്റെ ആഴം
ഗാനരചയിതാവ് എന്നതിനേക്കാൾ കവിയാകാൻ ജനിച്ചയാളായിരുന്നു സാഹിർ ലുധിയാൻവി. തത്വചിന്തയുടെ പൂർണതയിലെത്താൻ അദ്ദേഹത്തിന് ഒട്ടൊന്നും പ്രയാസപ്പെടേണ്ടിവന്നിട്ടില്ല അല്ലാ തേരോ നാം എന്ന ഭജനിൽ. ജയ്ദേവ് അതിനു കൊടുത്ത ഈണമോ! എന്തൊരാഴമാണ് അതിന്! ഗൗഡ് സാരംഗ് രാഗത്തിൽ അധിഷ്ഠിതമായാണ് അദ്ദേഹമത് ഒരുക്കിയതെന്ന് സംഗീതരംഗത്തുള്ളവർ പറയുന്നു. എന്നാൽ അന്യസ്വരമായ തീവ്രമധ്യമം ഇടയ്ക്കിടെ സമർഥമായി ഉപയോഗിച്ചിട്ടുണ്ട് ജയ്ദേവ്. താളത്തിൽ ഒരു ബർമൻ സ്കൂളിന്റെ ഛായ കാണാമെന്നും വിദഗ്ധർ പറയുന്നു.
വളരെ കുറച്ചു സംഗീതോപകരണങ്ങൾ മാത്രമേ പാട്ടിൽ ഉപയോഗിച്ചിട്ടുള്ളൂ. അതത്ര അദ്ഭുതപ്പെടുത്തുന്നുമില്ല. ഇന്ത്യൻ ഫ്ളൂട്ട് മാത്രമാണ് എടുത്തുപറയേണ്ട ഒന്ന്. പെർക്കഷനാകട്ടെ, താളം എണ്ണിയെടുക്കാനുള്ള സൗകര്യത്തിനു മാത്രവും!
പാട്ടിലെ കോറസ് ആണ് സവിശേഷമായ മറ്റൊരു കാര്യം. അതൊരു സിംഗ്-അലോംഗ് കോറസ് ആണ്. അതായത് മുഖ്യ ഗായിക പാടുന്ന എല്ലാ വരികളും ഗായകസംഘം അതേപടി ആവർത്തിക്കുന്നുണ്ട്. ലതയുടെ സ്വരവും കോറസും ചേർന്ന് അത്രമാത്രം ദൈവികമായ അനുഭവമാണ് നൽകിയത്. പാട്ടിനുവേണ്ടി ജയ്ദേവ് തെരഞ്ഞെടുത്ത സ്വരങ്ങളും അപാരമായിരുന്നു. കേൾക്കുന്നവരെല്ലാം മൂളിനോക്കുന്ന ഒന്നായി അല്ലാ തേരോ നാം മാറി.
എം.എസിനെ കണ്ടുവച്ചു?
ഈ പാട്ടിറങ്ങിയസമയത്ത് സിനിമാവൃത്തങ്ങളിൽ ഒരു ചർച്ചയുണ്ടായിരുന്നു- ഇത് വിഖ്യാത സംഗീതജ്ഞ എം.എസ്. സുബ്ബലക്ഷ്മിയെക്കൊണ്ടു പാടിക്കണം എന്നുദ്ദേശിച്ച് ഒരുക്കിയ ഈണമായിരുന്നു എന്ന്. എം.എസ്. പാടി അനശ്വരമാക്കിയ രഘുപതി രാഘവ രാജാറാം അത്രയും ഹൃദയഹാരിയായിരുന്നല്ലോ. എന്നാൽ എം.എസിന്റെ ഭർത്താവിന് അവർ സിനിമയിൽ പാടുന്നതിനോടു യോജിപ്പില്ലായിരുന്നു. എം.എസിനു സ്വയവും അത്രയ്ക്കു താത്പര്യമില്ലായിരുന്നു.
ദേവ് ആനന്ദ് പറയുന്നു
ഞാൻ അഭിനയിച്ച കഥാപാത്രമായ ക്യാപ്റ്റൻ ആനന്ദിന്റെ ജീവിതവീക്ഷണം ഈ വരികൾ പാടിയപ്പോൾ ജനഹൃദയങ്ങളെ തൊട്ടു:
മേ സിന്ദഗീ കാ സാഥ് നിഭാതാ ചലാ ഗയാ...
സംഗീതസംവിധായകൻ ജയ്ദേവും ഗാനരചയിതാവ് സാഹിറും ഓരോ പാട്ടുകളും മാജിക് പോലെയാണ് നെയ്തെടുത്തത്. റഫിയും ലതയും ആഷയും അവയെ അനശ്വരങ്ങളാക്കി. അല്ലാ തേരോ നാം എന്ന പാട്ട് ദൈവവിശ്വാസം ഹൃദയങ്ങളിൽ ഉള്ളിടത്തോളം ജനങ്ങളുടെ ചുണ്ടുകളിലുണ്ടാകും.. പ്രണയം മരിക്കാത്തിടത്തോളം അഭീ നാ ജാവോ ഛോട്കർ ഏറ്റുപാടപ്പെടും.
(ദേവ് ആനന്ദിന്റെ ആത്മകഥ റൊമാൻസിംഗ് വിത്ത് ലൈഫിൽനിന്ന്)
വാസ്തവമാണത്. ജയ്ദേവ് എന്നും ഓർമിക്കപ്പെടുന്നതും ഈ പാട്ടുകൾകൊണ്ടാണ്.
ജീവിതരേഖ
നെയ്റോബിയിൽ 1918ൽ ജനിച്ച് ലുധിയാനയിൽ വളർന്ന ജയ്ദേവ് വർമ സിനിമാതാരമാകാൻ പതിനഞ്ചാം വയസിൽ ബോംബെയിലേക്ക് ഓടിപ്പോയയാളാണ്. ഏതാനും ചിത്രങ്ങളിൽ ബാലതാരമായി അഭിനയിച്ചു. ചെറുപ്പംമുതൽക്കേ സംഗീതം പഠിച്ചിരുന്നു. അച്ഛന്റെ അസുഖം മൂലം ലുധിയാനയിലേക്കു തിരിച്ചുപോകാൻ സിനിമാരംഗം വിട്ടു. അദ്ദേഹത്തിന്റെ മരണശേഷം ലഖ്നോവിൽ ഉസ്താദ് അലി അക്ബർ ഖാനുകീഴിൽ വീണ്ടും സംഗീതപഠനം. അദ്ദേഹത്തിന്റെയും തുടർന്ന് എസ്.ഡി. ബർമന്റെയും അസിസ്റ്റന്റായി പ്രവർത്തിച്ചു.
ഹം ദോനോയിലെ പാട്ടുകളാണ് ജയ്ദേവിനെ വെള്ളിവെളിച്ചത്തിലേക്കു കൊണ്ടുവന്നത്. മുജെ ജീനേ ദോ, രേഷ്മ ഓർ ഷേര, പ്രേം പർബത്, ഗരോന്ദ എന്നിവയിലെ പാട്ടുകൾ അദ്ദേഹത്തിന്റെ പ്രതിഭ തെളിയിക്കുന്നവയായിരുന്നു. പിന്നീടുവന്ന മിക്ക ചിത്രങ്ങളും പാട്ടുകൾകൊണ്ടു ശ്രദ്ധിക്കപ്പെട്ടെങ്കിലും ബോക്സ് ഓഫീസ് പരാജയങ്ങളായിരുന്നു. പുതുമുഖ ഗായകർക്ക് അവസരം നൽകാൻ മടികാണിക്കാതിരുന്ന ജയ്ദേവ് ലതാ മങ്കേഷ്കറുടെ പ്രിയപ്പെട്ട സംഗീതസംവിധായകരിൽ ഒരാളാണ്. അവിവാഹിതനായിരുന്നു. 1987 ജനുവരി ആറിന് 68-ാം വയസിൽ അന്തരിച്ചു.
ഹരിപ്രസാദ്
ഒരേ ചിത്രത്തിലൂടെ എണ്ണംപറഞ്ഞ റൊമാന്റിക് ഡ്യുവറ്റും ഭജനും ഗസലും സമ്മാനിച്ച് പാട്ടുപ്രേമികളെ വിസ്മയിപ്പിച്ച സംഗീത സംവിധായകൻ... അദ്ദേഹത്തിന് കാലം കാത്തുവച്ചത് വിജയത്തിന്റെ വഴികളായിരുന്നില്ല...
ആലപിക്കപ്പെടാതെപോയൊരു സുന്ദരഗീതം- അതായിരുന്നു സംഗീതസംവിധായകൻ ജയ്ദേവ്. ഇങ്ങനെയല്ലാതെ ഏതുവിധമാണ് അദ്ദേഹത്തെ വിശേഷിപ്പിക്കുക!
ജനുവരി ആറ്:
വിഖ്യാത ഗായിക ഉഷാ തിമോത്തി തന്റെ ഫേസ്ബുക്ക് ചുവരിൽ ഇങ്ങനെ എഴുതി-
സംഗീത സംവിധായകൻ ജയ്ദേവ്ജി എത്രത്തോളം പ്രതിഭാശാലി ആയിരുന്നുവോ അത്രതന്നെ നിർഭാഗ്യവാനുമായിരുന്നു. മുംബൈയിൽ വന്ന് അദ്ദേഹം എസ്.ഡി. ബർമന്റെ സഹായിയായി. അദ്ദേഹത്തിന്റെ കഴിവു കണ്ടാണ് നവ്കേതൻ, അഥവാ ദേവ് ആനന്ദ് സാഹബ് ഹം ദോനോ എന്ന ചിത്രം ഓഫർ ചെയ്തത്.
ആ ചിത്രത്തിലെ ഗാനങ്ങൾ എല്ലാം സൂപ്പർ ഹിറ്റുകളായി. പക്ഷേ അദ്ദേഹത്തിന്റെ ഭാഗ്യം തെളിഞ്ഞില്ല. ബർമൻ ദാ ദേവ് സാഹബിനോടു പറഞ്ഞു- നവ്കേതൻ എന്റെ വീടാണ്, ജയ്ദേവിന് ഇനിയൊരു സിനിമ കൊടുക്കരുത്. ജയ്ദേവ്ജിക്ക് വീടും കുടുംബവും ഉണ്ടായിരുന്നില്ല. ഒരു സുഹൃത്തിന്റെ വീട്ടിൽ പേയിംഗ് ഗസ്റ്റായാണ് അദ്ദേഹം ജീവിച്ചിരുന്നത്. രോഗബാധിതനായി മുംബൈയിലെ ഒരാശുപത്രിയിൽ കിടന്ന് അദ്ദേഹം അന്ത്യശ്വാസം വലിച്ചു.
സംസ്കാരച്ചടങ്ങിനുപോലും സിനിമാരംഗത്തെ ഒരാളും ഉണ്ടായിരുന്നില്ല. ഈ വരികളിൽ ഒരു നിസഹായ ജീവിതം ഒറ്റനോട്ടത്തിൽ കാണാം. ആശുപത്രിയിൽനിന്ന് ജയ്ദേവിന്റെ മൃതദേഹം നേരേ കൊണ്ടുപോയത് ശ്മശാനത്തിലേക്കായിരുന്നു എന്നറിയുന്പോൾ ഉള്ളിലെവിടെയോ ഒരു മുറിവു നീറുന്നില്ലേ? ആറാം തീയതി, ബുധനാഴ്ച അദ്ദേഹത്തിന്റെ ചരമവാർഷിക ദിനമായിരുന്നു.
എണ്ണംപറഞ്ഞ പാട്ടുകൾ
ഹിന്ദി സിനിമയിലെ ഏറ്റവും മികച്ച റൊമാന്റിക് സൂപ്പർഹിറ്റുകളിലൊന്ന്: അഭീ നാ ജാവോ ഛോട്കർ.. (മുഹമ്മദ് റഫി, ആഷാ ഭോസ്ലേ), അതിസുന്ദരമായ ഗസലുകളിലൊന്ന്: കഭീ ഖുദ് പേ കഭി ഹാലാത് പേ.. (മുഹമ്മദ് റഫി), ഹൃദയമുള്ള ഭജനുകളിലൊന്ന്: അല്ലാ തേരോ നാം.. (ലതാ മങ്കേഷ്കറും സംഘവും)- ഇവയെല്ലാം പിറവിയെടുത്തത് ജയ്ദേവിന്റെ ഈണത്തിലാണ്. മികച്ച സംഗീത സംവിധായകനുള്ള ദേശീയ പുരസ്കാരം അദ്ദേഹം മൂന്നുതവണ നേടി. അവാർഡുകൾ വിജയം ഉറപ്പിക്കുന്നില്ല എന്നതിനു തെളിവ്! ആഘോഷിക്കപ്പെടാത്ത മെലഡി മേക്കറായി അദ്ദേഹം ജീവിതം തള്ളിനീക്കി. എന്താവാം കാരണം? തീർച്ചയായും ആ കാരണങ്ങളിലൊന്ന് ഉഷാ തിമോത്തി എഴുതിയതായിരിക്കും.
ജീവിതത്തിന്റെ ആഴം
ഗാനരചയിതാവ് എന്നതിനേക്കാൾ കവിയാകാൻ ജനിച്ചയാളായിരുന്നു സാഹിർ ലുധിയാൻവി. തത്വചിന്തയുടെ പൂർണതയിലെത്താൻ അദ്ദേഹത്തിന് ഒട്ടൊന്നും പ്രയാസപ്പെടേണ്ടിവന്നിട്ടില്ല അല്ലാ തേരോ നാം എന്ന ഭജനിൽ. ജയ്ദേവ് അതിനു കൊടുത്ത ഈണമോ! എന്തൊരാഴമാണ് അതിന്! ഗൗഡ് സാരംഗ് രാഗത്തിൽ അധിഷ്ഠിതമായാണ് അദ്ദേഹമത് ഒരുക്കിയതെന്ന് സംഗീതരംഗത്തുള്ളവർ പറയുന്നു. എന്നാൽ അന്യസ്വരമായ തീവ്രമധ്യമം ഇടയ്ക്കിടെ സമർഥമായി ഉപയോഗിച്ചിട്ടുണ്ട് ജയ്ദേവ്. താളത്തിൽ ഒരു ബർമൻ സ്കൂളിന്റെ ഛായ കാണാമെന്നും വിദഗ്ധർ പറയുന്നു.
വളരെ കുറച്ചു സംഗീതോപകരണങ്ങൾ മാത്രമേ പാട്ടിൽ ഉപയോഗിച്ചിട്ടുള്ളൂ. അതത്ര അദ്ഭുതപ്പെടുത്തുന്നുമില്ല. ഇന്ത്യൻ ഫ്ളൂട്ട് മാത്രമാണ് എടുത്തുപറയേണ്ട ഒന്ന്. പെർക്കഷനാകട്ടെ, താളം എണ്ണിയെടുക്കാനുള്ള സൗകര്യത്തിനു മാത്രവും!
പാട്ടിലെ കോറസ് ആണ് സവിശേഷമായ മറ്റൊരു കാര്യം. അതൊരു സിംഗ്-അലോംഗ് കോറസ് ആണ്. അതായത് മുഖ്യ ഗായിക പാടുന്ന എല്ലാ വരികളും ഗായകസംഘം അതേപടി ആവർത്തിക്കുന്നുണ്ട്. ലതയുടെ സ്വരവും കോറസും ചേർന്ന് അത്രമാത്രം ദൈവികമായ അനുഭവമാണ് നൽകിയത്. പാട്ടിനുവേണ്ടി ജയ്ദേവ് തെരഞ്ഞെടുത്ത സ്വരങ്ങളും അപാരമായിരുന്നു. കേൾക്കുന്നവരെല്ലാം മൂളിനോക്കുന്ന ഒന്നായി അല്ലാ തേരോ നാം മാറി.
എം.എസിനെ കണ്ടുവച്ചു?
ഈ പാട്ടിറങ്ങിയസമയത്ത് സിനിമാവൃത്തങ്ങളിൽ ഒരു ചർച്ചയുണ്ടായിരുന്നു- ഇത് വിഖ്യാത സംഗീതജ്ഞ എം.എസ്. സുബ്ബലക്ഷ്മിയെക്കൊണ്ടു പാടിക്കണം എന്നുദ്ദേശിച്ച് ഒരുക്കിയ ഈണമായിരുന്നു എന്ന്. എം.എസ്. പാടി അനശ്വരമാക്കിയ രഘുപതി രാഘവ രാജാറാം അത്രയും ഹൃദയഹാരിയായിരുന്നല്ലോ. എന്നാൽ എം.എസിന്റെ ഭർത്താവിന് അവർ സിനിമയിൽ പാടുന്നതിനോടു യോജിപ്പില്ലായിരുന്നു. എം.എസിനു സ്വയവും അത്രയ്ക്കു താത്പര്യമില്ലായിരുന്നു.
ദേവ് ആനന്ദ് പറയുന്നു
ഞാൻ അഭിനയിച്ച കഥാപാത്രമായ ക്യാപ്റ്റൻ ആനന്ദിന്റെ ജീവിതവീക്ഷണം ഈ വരികൾ പാടിയപ്പോൾ ജനഹൃദയങ്ങളെ തൊട്ടു:
മേ സിന്ദഗീ കാ സാഥ് നിഭാതാ ചലാ ഗയാ...
സംഗീതസംവിധായകൻ ജയ്ദേവും ഗാനരചയിതാവ് സാഹിറും ഓരോ പാട്ടുകളും മാജിക് പോലെയാണ് നെയ്തെടുത്തത്. റഫിയും ലതയും ആഷയും അവയെ അനശ്വരങ്ങളാക്കി. അല്ലാ തേരോ നാം എന്ന പാട്ട് ദൈവവിശ്വാസം ഹൃദയങ്ങളിൽ ഉള്ളിടത്തോളം ജനങ്ങളുടെ ചുണ്ടുകളിലുണ്ടാകും.. പ്രണയം മരിക്കാത്തിടത്തോളം അഭീ നാ ജാവോ ഛോട്കർ ഏറ്റുപാടപ്പെടും.
(ദേവ് ആനന്ദിന്റെ ആത്മകഥ റൊമാൻസിംഗ് വിത്ത് ലൈഫിൽനിന്ന്)
വാസ്തവമാണത്. ജയ്ദേവ് എന്നും ഓർമിക്കപ്പെടുന്നതും ഈ പാട്ടുകൾകൊണ്ടാണ്.
ജീവിതരേഖ
നെയ്റോബിയിൽ 1918ൽ ജനിച്ച് ലുധിയാനയിൽ വളർന്ന ജയ്ദേവ് വർമ സിനിമാതാരമാകാൻ പതിനഞ്ചാം വയസിൽ ബോംബെയിലേക്ക് ഓടിപ്പോയയാളാണ്. ഏതാനും ചിത്രങ്ങളിൽ ബാലതാരമായി അഭിനയിച്ചു. ചെറുപ്പംമുതൽക്കേ സംഗീതം പഠിച്ചിരുന്നു. അച്ഛന്റെ അസുഖം മൂലം ലുധിയാനയിലേക്കു തിരിച്ചുപോകാൻ സിനിമാരംഗം വിട്ടു. അദ്ദേഹത്തിന്റെ മരണശേഷം ലഖ്നോവിൽ ഉസ്താദ് അലി അക്ബർ ഖാനുകീഴിൽ വീണ്ടും സംഗീതപഠനം. അദ്ദേഹത്തിന്റെയും തുടർന്ന് എസ്.ഡി. ബർമന്റെയും അസിസ്റ്റന്റായി പ്രവർത്തിച്ചു.
ഹം ദോനോയിലെ പാട്ടുകളാണ് ജയ്ദേവിനെ വെള്ളിവെളിച്ചത്തിലേക്കു കൊണ്ടുവന്നത്. മുജെ ജീനേ ദോ, രേഷ്മ ഓർ ഷേര, പ്രേം പർബത്, ഗരോന്ദ എന്നിവയിലെ പാട്ടുകൾ അദ്ദേഹത്തിന്റെ പ്രതിഭ തെളിയിക്കുന്നവയായിരുന്നു. പിന്നീടുവന്ന മിക്ക ചിത്രങ്ങളും പാട്ടുകൾകൊണ്ടു ശ്രദ്ധിക്കപ്പെട്ടെങ്കിലും ബോക്സ് ഓഫീസ് പരാജയങ്ങളായിരുന്നു. പുതുമുഖ ഗായകർക്ക് അവസരം നൽകാൻ മടികാണിക്കാതിരുന്ന ജയ്ദേവ് ലതാ മങ്കേഷ്കറുടെ പ്രിയപ്പെട്ട സംഗീതസംവിധായകരിൽ ഒരാളാണ്. അവിവാഹിതനായിരുന്നു. 1987 ജനുവരി ആറിന് 68-ാം വയസിൽ അന്തരിച്ചു.
ഹരിപ്രസാദ്