ഏതാണ്ട് ആറു പതിറ്റാണ്ടുകാലം മുന്പ് കേരളത്തിൽ ജീവിച്ചിരുന്ന കുറേ സാധാരണ മനുഷ്യർ. പൂജരാജാക്കന്മാരെ എന്നപോലെ അവരെ ആകാംക്ഷയോടെ കാത്തിരുന്ന കുട്ടികളും മുതിർന്നവരും... ക്രിസ്മസും നോന്പും പോലെ രുചികളും ആഘോഷങ്ങളും ജീവിതമൊട്ടാകെയും അവരാൽ എത്രമാത്രം സ്വാധീനിക്കപ്പെട്ടിരുന്നു എന്നു തിരിഞ്ഞുനോക്കുകയാണ് ലേഖകൻ...
യേശുക്രിസ്തുവിന്റെ ജനനമുഹൂർത്തത്തിൽ കിഴക്കുദിച്ച ഒരു വാൽനക്ഷത്രം ഒരു രാജകുമാരന്റെ ജന്മസൂചനയാണെന്ന് ഗണിച്ച് കിഴക്കൻ നാടുകളിൽനിന്ന് മൂന്നു രാജാക്കൻമാർ ബെത്ലഹേം ലക്ഷ്യമാക്കി യാത്ര തുടങ്ങി. നക്ഷത്രം അവരെ കാലിത്തൊഴുത്തിൽ ഉണ്ണിയുടെ ദിവ്യസവിധത്തിലേക്ക് നയിക്കുകയും അവർ കൊണ്ടുവന്ന പൊന്ന്, മിറ, കുന്തിരിക്കം എന്നിവ ഉണ്ണിയേശുവിനു സമർപ്പിക്കുകയും ചെയ്തു (മത്തായി എഴുതിയ സുവിശേഷം രണ്ടാം അധ്യായം). ഇന്ത്യ, പാക്കിസ്ഥാൻ, ചൈന, പേർഷ്യ, എത്യോപിയ എന്നീ രാജ്യങ്ങളിൽ ഒന്നിൽനിന്നാണ് ഇവരുടെ ആഗമനമെന്ന് കരുതപ്പെടുന്നു.
എന്നാൽ ഇവിടെ പരാമർശിക്കുന്ന "പൂജരാജാക്കന്മാർ' ഏതാണ്ട് അറുപതു വർഷങ്ങൾക്ക് മുമ്പ് കേരളത്തിലെ ഗ്രാമങ്ങളിൽ ജീവിച്ചിരുന്ന സാധാരണമനുഷ്യരാണ്. മുതിർന്നവരോടൊപ്പം കുട്ടികൾ ഓരോ വർഷവും ഈ പൂജരാജാക്കന്മാരെ ആകാംക്ഷയോടെ കാത്തിരിക്കും. ക്രിസ്മസ് പരീക്ഷ കഴിഞ്ഞാൽ കുട്ടികൾ ഇവർക്കായുള്ള കാത്തിരിപ്പ് തുടങ്ങും.
അവരുടെ വരവ്
ജന്മികുടിയാൻ വ്യവസ്ഥ നിലനിന്നിരുന്ന കാലം. ക്രിസ്മസ് (ഇരുപത്തിയഞ്ച് നോമ്പ്) ആരംഭിക്കുന്നതു തന്നെ തൂമ്പയുമായി വന്നു വീടും പരിസരവും പുല്ലുചെത്തി വൃത്തിയാക്കുന്ന, ക്ലേശകരമായ പണികൾ ചെയ്യാൻ ശക്തിയില്ലാത്ത പണിക്കാരുടെ വരവോടെയാണ്. തങ്ങൾ എത്തിയെന്നു വീട്ടുകാരെ അറിയിക്കാൻ വീടിനു സമീപമെത്തി മൂന്നുനാലു തവണ ചുമച്ച് ശബ്ദമുണ്ടാക്കും. ഉടനെത്തന്നെ തൂമ്പ മണ്ണിലമരുന്ന ശബ്ദം കേൾക്കാം. രണ്ടു മൂന്നു മണിക്കൂർകൊണ്ട് പണി കഴിച്ച്, ചെത്തിയ പുല്ല് വാരിമാറ്റി വീണ്ടും ചുമയ്ക്കുമ്പോഴേക്കും മാപ്ലാര് (വീട്ടുടമ) പൂമുഖത്ത് പ്രത്യക്ഷപ്പെടും. കുശലാന്വേഷണം കഴിയുമ്പോഴേക്കും നാണയവും, പറക്കൊട്ടയിൽ നെല്ലും റെഡി. "കാണാം' എന്ന് ജന്മി പറയുമ്പോഴേക്കും വലിയ ഭവ്യതയോടെ തൊഴുത് പൂജരാജാവ് യാത്രയാകും.
ക്രിസ്മസിനും വലിയപെരുന്നാളുകൾക്കുമൊക്കെ വലിയ വായ്വട്ടമുള്ള അല്പം പരന്ന മൺചട്ടിയിലാണ് മീൻകൂട്ടാൻ തയാറാക്കുക. പെട്ടെന്നാർക്കും മനസിലാകാത്ത ഒരു ഭാഷയിൽ അതിവേഗം സംസാരിക്കുന്ന പണിക്കാരികളാണ് വലിയ കുട്ടകളിൽ പല ആകൃതിയിലും വലിപ്പത്തിലുമുള്ള മൺപാത്രങ്ങളുമായി താളത്തിൽ ചുവടുവച്ച് വന്നിരുന്നത്. ഈ വലിയ കുട്ട താഴെയിറക്കാൻ വീട്ടിലെ സ്ത്രീകളുടെ സഹായം വേണം.
മീൻകൂട്ടാന് പരന്ന ചട്ടി, വട്ടേപ്പക്കൂട്ട് വെയിലത്തുവച്ച് പതപ്പിച്ചെടുക്കാൻ വായ്വട്ടം കുറഞ്ഞ് അൽപ്പം വലിപ്പമുള്ള മൺകലം, വേവിച്ച ചോറ് വാങ്ങിവെക്കാൻ സുഷിരങ്ങളുള്ള കലം, വെള്ളേപ്പച്ചട്ടി എന്നിവ വീട്ടമ്മമാർ തെരഞ്ഞെടുക്കുന്നത് കുട്ടികൾ കൗതുകത്തോടെ നോക്കിനിൽക്കും. ദൃശ്യമാകാത്ത വിള്ളൽ ഉണ്ടോ എന്ന് നോക്കാൻ വീട്ടമ്മമാരുടെ കഴിവ് അപാരം. മൺപാത്രം കയ്യിലെടുത്ത് പല ഭാഗങ്ങളിൽ കൈവിരൽ മടക്കി തട്ടിനോക്കും. വിള്ളലുണ്ടെങ്കിൽ ശബ്ദത്തിന് മുഴക്കവ്യത്യാസം ഉണ്ടാകുന്നത് മനസിലാക്കി മാറ്റിയെടുക്കും. ഈ വിദ്യ പിന്നെ ഞാൻ കണ്ടത് മെഡിക്കൽ കോളജ് പഠനകാലത്ത് ശരീരത്തിന്റെ ചില ഭാഗങ്ങളിൽ ഒരു വിരൽ വച്ച് മറ്റേ കൈയിലെ വിരലുകൊണ്ട് മുട്ടിനോക്കുമ്പോഴായിരിക്കുന്നു. അതിനെ "പെർകഷൻ’ എന്നാണു പറയുക.
മൺപാത്രങ്ങളിൽ പെർകഷൻ നടത്തിയശേഷം വിലപേശലിന്റെ കലപിലയായി. അതിന്റെ പാരമ്യത്തിൽ മൂന്നുനാല് ഭാഷകളുടെ "കൂട്ടപ്പൊരിച്ചിലും' മുറുക്കാൻ നീട്ടിത്തുപ്പിയുള്ള പ്രതിഷേധവും, ഒടുവിൽ ഒത്തുതീർപ്പോടെ കാശ് കൈമാറി വലിയ സ്നേഹത്തോടെ കുട്ട തലയിലെ ചുമ്മാടിലേക്ക് കയറ്റി വയ്ക്കുന്നതോടെ എല്ലാം ശുഭം. അന്നനടയോടെ "പൂജരാജ്ഞി' വേലിയിലെ കഴയിലൂടെ അടുത്ത വീട്ടിലേക്ക്....
കൊച്ചിപ്പലഹാരത്തിന്റെ ഗന്ധം
"സായ്പ്’ എന്ന് കുട്ടികൾ വിളിക്കുന്ന പോക്കർ സാഹിബിന്റെ വരവല്ലേ രാജകീയം! ആറടി പൊക്കവും ഒത്ത തടിയും, വടിച്ച തലയും, നീട്ടിയ താടിയും, കള്ളിമുണ്ടും സാന്റോ ബനിയനുമാണ് സ്ഥിരം വേഷം. ചുമലിലെ കാവിൽ പത്തു വയസുകാരന് ഇരിക്കാവുന്നത്ര വലിപ്പമുള്ള രണ്ടു ചൂരൽക്കുട്ടകൾ. അടുത്തെത്തുമ്പോഴേക്കും കൊച്ചിപ്പലഹാരത്തിന്റെ എസെൻസ് ഗന്ധം. പണ്ടു ബേക്കറികൾ എല്ലാ ഗ്രാമങ്ങളിലുമൊന്നും ഇല്ലായിരുന്നു. ചില സ്ഥലങ്ങളിലുള്ള ബോർമകളിൽ തയാറാക്കുന്ന ബിസ്കറ്റ്, കൊട്ടക്കേക്ക്, സ്പോഞ്ച്കേക്ക്, ചില്ലു കടലാസിൽ (ബട്ടർ പേപ്പർ) പൊതിഞ്ഞ പ്ലം കേക്ക് എന്നിവയാണു് സായ്പിന്റെ ചൂരൽക്കൊട്ടയിലെ സ്റ്റോക്ക്.
എന്തോ ഈ പൂജരാജാവിനോട് വീട്ടുകാർ വിലപേശുന്നത് കാണാറില്ല. പറഞ്ഞവില കൊടുത്തു വാങ്ങും. പിണങ്ങിപ്പോയാൽ ക്രിസ്മസിന്റെ ശോഭ മങ്ങില്ലേ. കാവ് ചുമലിലേറ്റുംമുമ്പ് മടിശീലയിൽ സൂക്ഷിച്ച ചെറിയ കുപ്പിയിൽനിന്ന് മുല്ലപ്പൂ അത്തർ കയ്യിൽ പുരട്ടിത്തരും. പക്ഷെ കൊച്ചിപ്പലഹാരത്തിന്റെ മനംമയക്കുന്ന ഗന്ധത്തെ തോൽപ്പിക്കാൻ അത്തറ് പോര. (അച്ചപ്പം, കുഴലപ്പം, ഉണ്ട തുടങ്ങിയ പലഹാരക്കൂട്ടിനെ നാടൻ പലഹാരം, പച്ചപ്പലഹാരം എന്നിങ്ങനെയാണ് വിളിച്ചിരുന്നത്). ബേക്കറി സുഗന്ധം വായുവിൽ അലിഞ്ഞുതീരുന്നതുവരെ കുട്ടികൾ പൂജരാജാവിന്റെ പോക്ക് നോക്കിനിൽക്കും. പലഹാരം വായുകടക്കാത്ത വലിയ ബിസ്കറ്റ് ചെപ്പുകളിൽ കുട്ടികൾ അടിച്ചുമാറ്റാത്ത പൂട്ടുള്ള അറയിലേക്ക് നീക്കും.
വട്ടയപ്പം (വട്ടേപ്പം) വെന്തു കഴിഞ്ഞാൽ ചൂടാറുംവരെ സൂക്ഷിക്കാൻ പുത്തൻ മുറങ്ങൾ വേണമെന്ന കാര്യം വീട്ടുകാരേക്കാൾ മനസിൽ സൂക്ഷിക്കുന്ന പൂജരാജാവ് വർഷത്തിലൊരിക്കൽ വീട്ടുമുറ്റത്തെത്തും. കാവിന്റെ ഒരറ്റത്ത് നല്ല പച്ചമുളച്ചീളുകൾകൊണ്ട് കലാവിരുതോടെ നിർമിച്ച ഒരുകൂട്ടം മുറങ്ങൾ, പരന്നമുറം, കൊമ്പോറം തുടങ്ങിയവ, മറുവശത്ത് പലവലുപ്പത്തിലുള്ള കുട്ടകളും വടികളും, ചോറ് ഊറ്റിയെടുക്കാനുള്ള നീണ്ടപിടിയുള്ള കയിൽക്കൊട്ട, ചിരട്ടക്കയിലുകൾ. ചുരുക്കത്തിൽ ഒരു മിനി കാവടിതന്നെ. ഈ മുളയുൽപ്പന്നങ്ങൾ കൊണ്ടുവരുന്നത് പുരുഷന്മാരാണ്. വിലപേശൽ കടുക്കുമ്പോൾ ഭർത്താവ് ഭാര്യയുടെ നിലപാടിനെ താങ്ങാൻ കടുപ്പിച്ച ശബ്ദവുമായി എത്തും. അവസാനം മംഗളഗാനം പാടിപ്പിരിയും. ഈ മുളമുറത്തിന് പകരം പ്ലാസ്റ്റിക് മുറങ്ങൾ കാണുമ്പോൾ വലിയ നിരാശ! റെഡിമെയ്ഡിന്റെ കാലമല്ലേ. ഭൂമിയുടെ മലിനഭാരം വർധിപ്പിക്കാൻ മാത്രമല്ലേ ഇതുകൊണ്ടാകൂ.
നീലവും വെണ്ണിലാവും
ദാ വരുന്നു, തലയിൽ ഭാണ്ഡക്കെട്ടുമായി മറ്റൊരു പൂജരാജ്ഞി ചോമ. ആധുനികർക്ക് ഈ പദം ഒട്ടും മനസിലാകില്ല. ഇതു പരന്ത്രീസൊന്നുമല്ല, അക്കാലത്ത് അലക്കുകാരി ഇങ്ങനെയാണ് അറിയപ്പെട്ടിരുന്നത്. പ്രാദേശികമായി വെളുത്തേടത്തിയുടെ പേര് വ്യത്യസ്തമായിരിക്കാം. ചോമ വസ്ത്രങ്ങൾ അലക്കി വെളുപ്പിച്ചുകൊണ്ടുവരും. കാരവും സോപ്പും ചേർത്ത് പുഴുങ്ങിയെടുത്താണത്രെ അവർ വസ്ത്രം അലക്കിയെടുക്കുക. റോബിൻ നീലവും ചേർത്താൽ വസ്ത്രങ്ങൾക്ക് വെൺനിലാവിന്റെ നിറം. ഏതായാലും ക്രിസ്മസിന് രണ്ടുദിവസം മുമ്പ് വീടിന്റെ പിന്നാമ്പുറത്ത് ചോമയുടെ സാന്നിധ്യം ഉറപ്പ്.
ക്രിസ്മസസിന് ഏറ്റവും അടുത്ത ദിവസങ്ങളിലായി രണ്ടു പൂജരാജാക്കന്മാർ കൂടി എത്തിച്ചേരും. വായ്വട്ടമില്ലാത്ത കോണിക്കൽ ആകൃതിയുള്ള മീൻകുട്ട കാവിന്റെ ഒരറ്റത്തും, മടക്കിത്തൂക്കിയിട്ട വല മറുഭാഗത്തുമായി വരുന്ന പെരുന്നാൾ മീൻ സ്പെഷലിസ്റ്റ്. ഐസിലിട്ട് സൂക്ഷിക്കുന്ന രീതിയൊന്നും അന്നില്ലാത്തതിനാൽ പിടയ്ക്കുന്ന മീനുമായാണ് വരവ്. നോയമ്പുവീടലിന് മീനുകൾ നിർബന്ധമാണ്- ബ്രാൽ (വരാൽ), വാള. രണ്ടും പുഴമൽസ്യങ്ങൾ. ഇതില്ലെങ്കിൽ നോമ്പ് പൂർണമാകില്ലെന്ന് ശപഥമെടുത്തവരുടെ "വീക്ക്നെസ്' അറിയുന്ന മീൻപിടിത്തക്കാർ നോമ്പിന്റെ ഏറ്റവും അടുത്തദിവസം മാത്രമേ തുറുപ്പ് പുറത്തെടുക്കു. പൂജരാജാവ് വിജയശ്രീലാളിതനായിട്ടേ മടങ്ങിപ്പോകൂ.
പണം കിട്ടുമെന്നുള്ള ചിന്തയിലല്ല, ചില കുടിയാന്മാർ അവർ വളർത്തുന്ന രണ്ടു പൂവൻകോഴികളുമായി എത്തുന്നത്. അതൊരു ക്രിസ്മസ് ഗിഫ്റ്റാണ്. സ്നേഹബന്ധത്തിന്റെ ഓർമ പുതുക്കൽ. തലമുറകളായുള്ള ബന്ധമാണല്ലോ. ഈ പൂജരാജാക്കന്മാരോട് കേരളം കടപ്പെട്ടിട്ടിരിക്കുന്നു. അവർ തലമുറകൾക്ക് അനുഗ്രഹമായിരുന്നു.
ബൈബിളിലെ പൂജരാജാക്കന്മാരുടേത് എന്ന് പറയപ്പെടുന്ന അവശിഷ്ടങ്ങൾ ജർമനിയിലെ കൊളോൺ ദേവാലയത്തിന്റെ സുവർണപേടകത്തിലാണ് സൂക്ഷിച്ചിരിക്കുന്നത്. നാട്ടിലെ പൂജരാജാക്കന്മാർ അനാർഭാടമായി ഈ മണ്ണിൽത്തന്നെ അലിഞ്ഞുചേർന്നു. ആ പൂജരാജാക്കന്മാരുടെ സ്മരണയ്ക്ക് മുമ്പിൽ ഒരു മൺചിരാത് തെളിയിക്കട്ടെ.
ഫാ. ഡോ. ഫ്രാൻസിസ് ആലപ്പാട്ട്
യേശുക്രിസ്തുവിന്റെ ജനനമുഹൂർത്തത്തിൽ കിഴക്കുദിച്ച ഒരു വാൽനക്ഷത്രം ഒരു രാജകുമാരന്റെ ജന്മസൂചനയാണെന്ന് ഗണിച്ച് കിഴക്കൻ നാടുകളിൽനിന്ന് മൂന്നു രാജാക്കൻമാർ ബെത്ലഹേം ലക്ഷ്യമാക്കി യാത്ര തുടങ്ങി. നക്ഷത്രം അവരെ കാലിത്തൊഴുത്തിൽ ഉണ്ണിയുടെ ദിവ്യസവിധത്തിലേക്ക് നയിക്കുകയും അവർ കൊണ്ടുവന്ന പൊന്ന്, മിറ, കുന്തിരിക്കം എന്നിവ ഉണ്ണിയേശുവിനു സമർപ്പിക്കുകയും ചെയ്തു (മത്തായി എഴുതിയ സുവിശേഷം രണ്ടാം അധ്യായം). ഇന്ത്യ, പാക്കിസ്ഥാൻ, ചൈന, പേർഷ്യ, എത്യോപിയ എന്നീ രാജ്യങ്ങളിൽ ഒന്നിൽനിന്നാണ് ഇവരുടെ ആഗമനമെന്ന് കരുതപ്പെടുന്നു.
എന്നാൽ ഇവിടെ പരാമർശിക്കുന്ന "പൂജരാജാക്കന്മാർ' ഏതാണ്ട് അറുപതു വർഷങ്ങൾക്ക് മുമ്പ് കേരളത്തിലെ ഗ്രാമങ്ങളിൽ ജീവിച്ചിരുന്ന സാധാരണമനുഷ്യരാണ്. മുതിർന്നവരോടൊപ്പം കുട്ടികൾ ഓരോ വർഷവും ഈ പൂജരാജാക്കന്മാരെ ആകാംക്ഷയോടെ കാത്തിരിക്കും. ക്രിസ്മസ് പരീക്ഷ കഴിഞ്ഞാൽ കുട്ടികൾ ഇവർക്കായുള്ള കാത്തിരിപ്പ് തുടങ്ങും.
അവരുടെ വരവ്
ജന്മികുടിയാൻ വ്യവസ്ഥ നിലനിന്നിരുന്ന കാലം. ക്രിസ്മസ് (ഇരുപത്തിയഞ്ച് നോമ്പ്) ആരംഭിക്കുന്നതു തന്നെ തൂമ്പയുമായി വന്നു വീടും പരിസരവും പുല്ലുചെത്തി വൃത്തിയാക്കുന്ന, ക്ലേശകരമായ പണികൾ ചെയ്യാൻ ശക്തിയില്ലാത്ത പണിക്കാരുടെ വരവോടെയാണ്. തങ്ങൾ എത്തിയെന്നു വീട്ടുകാരെ അറിയിക്കാൻ വീടിനു സമീപമെത്തി മൂന്നുനാലു തവണ ചുമച്ച് ശബ്ദമുണ്ടാക്കും. ഉടനെത്തന്നെ തൂമ്പ മണ്ണിലമരുന്ന ശബ്ദം കേൾക്കാം. രണ്ടു മൂന്നു മണിക്കൂർകൊണ്ട് പണി കഴിച്ച്, ചെത്തിയ പുല്ല് വാരിമാറ്റി വീണ്ടും ചുമയ്ക്കുമ്പോഴേക്കും മാപ്ലാര് (വീട്ടുടമ) പൂമുഖത്ത് പ്രത്യക്ഷപ്പെടും. കുശലാന്വേഷണം കഴിയുമ്പോഴേക്കും നാണയവും, പറക്കൊട്ടയിൽ നെല്ലും റെഡി. "കാണാം' എന്ന് ജന്മി പറയുമ്പോഴേക്കും വലിയ ഭവ്യതയോടെ തൊഴുത് പൂജരാജാവ് യാത്രയാകും.
ക്രിസ്മസിനും വലിയപെരുന്നാളുകൾക്കുമൊക്കെ വലിയ വായ്വട്ടമുള്ള അല്പം പരന്ന മൺചട്ടിയിലാണ് മീൻകൂട്ടാൻ തയാറാക്കുക. പെട്ടെന്നാർക്കും മനസിലാകാത്ത ഒരു ഭാഷയിൽ അതിവേഗം സംസാരിക്കുന്ന പണിക്കാരികളാണ് വലിയ കുട്ടകളിൽ പല ആകൃതിയിലും വലിപ്പത്തിലുമുള്ള മൺപാത്രങ്ങളുമായി താളത്തിൽ ചുവടുവച്ച് വന്നിരുന്നത്. ഈ വലിയ കുട്ട താഴെയിറക്കാൻ വീട്ടിലെ സ്ത്രീകളുടെ സഹായം വേണം.
മീൻകൂട്ടാന് പരന്ന ചട്ടി, വട്ടേപ്പക്കൂട്ട് വെയിലത്തുവച്ച് പതപ്പിച്ചെടുക്കാൻ വായ്വട്ടം കുറഞ്ഞ് അൽപ്പം വലിപ്പമുള്ള മൺകലം, വേവിച്ച ചോറ് വാങ്ങിവെക്കാൻ സുഷിരങ്ങളുള്ള കലം, വെള്ളേപ്പച്ചട്ടി എന്നിവ വീട്ടമ്മമാർ തെരഞ്ഞെടുക്കുന്നത് കുട്ടികൾ കൗതുകത്തോടെ നോക്കിനിൽക്കും. ദൃശ്യമാകാത്ത വിള്ളൽ ഉണ്ടോ എന്ന് നോക്കാൻ വീട്ടമ്മമാരുടെ കഴിവ് അപാരം. മൺപാത്രം കയ്യിലെടുത്ത് പല ഭാഗങ്ങളിൽ കൈവിരൽ മടക്കി തട്ടിനോക്കും. വിള്ളലുണ്ടെങ്കിൽ ശബ്ദത്തിന് മുഴക്കവ്യത്യാസം ഉണ്ടാകുന്നത് മനസിലാക്കി മാറ്റിയെടുക്കും. ഈ വിദ്യ പിന്നെ ഞാൻ കണ്ടത് മെഡിക്കൽ കോളജ് പഠനകാലത്ത് ശരീരത്തിന്റെ ചില ഭാഗങ്ങളിൽ ഒരു വിരൽ വച്ച് മറ്റേ കൈയിലെ വിരലുകൊണ്ട് മുട്ടിനോക്കുമ്പോഴായിരിക്കുന്നു. അതിനെ "പെർകഷൻ’ എന്നാണു പറയുക.
മൺപാത്രങ്ങളിൽ പെർകഷൻ നടത്തിയശേഷം വിലപേശലിന്റെ കലപിലയായി. അതിന്റെ പാരമ്യത്തിൽ മൂന്നുനാല് ഭാഷകളുടെ "കൂട്ടപ്പൊരിച്ചിലും' മുറുക്കാൻ നീട്ടിത്തുപ്പിയുള്ള പ്രതിഷേധവും, ഒടുവിൽ ഒത്തുതീർപ്പോടെ കാശ് കൈമാറി വലിയ സ്നേഹത്തോടെ കുട്ട തലയിലെ ചുമ്മാടിലേക്ക് കയറ്റി വയ്ക്കുന്നതോടെ എല്ലാം ശുഭം. അന്നനടയോടെ "പൂജരാജ്ഞി' വേലിയിലെ കഴയിലൂടെ അടുത്ത വീട്ടിലേക്ക്....
കൊച്ചിപ്പലഹാരത്തിന്റെ ഗന്ധം
"സായ്പ്’ എന്ന് കുട്ടികൾ വിളിക്കുന്ന പോക്കർ സാഹിബിന്റെ വരവല്ലേ രാജകീയം! ആറടി പൊക്കവും ഒത്ത തടിയും, വടിച്ച തലയും, നീട്ടിയ താടിയും, കള്ളിമുണ്ടും സാന്റോ ബനിയനുമാണ് സ്ഥിരം വേഷം. ചുമലിലെ കാവിൽ പത്തു വയസുകാരന് ഇരിക്കാവുന്നത്ര വലിപ്പമുള്ള രണ്ടു ചൂരൽക്കുട്ടകൾ. അടുത്തെത്തുമ്പോഴേക്കും കൊച്ചിപ്പലഹാരത്തിന്റെ എസെൻസ് ഗന്ധം. പണ്ടു ബേക്കറികൾ എല്ലാ ഗ്രാമങ്ങളിലുമൊന്നും ഇല്ലായിരുന്നു. ചില സ്ഥലങ്ങളിലുള്ള ബോർമകളിൽ തയാറാക്കുന്ന ബിസ്കറ്റ്, കൊട്ടക്കേക്ക്, സ്പോഞ്ച്കേക്ക്, ചില്ലു കടലാസിൽ (ബട്ടർ പേപ്പർ) പൊതിഞ്ഞ പ്ലം കേക്ക് എന്നിവയാണു് സായ്പിന്റെ ചൂരൽക്കൊട്ടയിലെ സ്റ്റോക്ക്.
എന്തോ ഈ പൂജരാജാവിനോട് വീട്ടുകാർ വിലപേശുന്നത് കാണാറില്ല. പറഞ്ഞവില കൊടുത്തു വാങ്ങും. പിണങ്ങിപ്പോയാൽ ക്രിസ്മസിന്റെ ശോഭ മങ്ങില്ലേ. കാവ് ചുമലിലേറ്റുംമുമ്പ് മടിശീലയിൽ സൂക്ഷിച്ച ചെറിയ കുപ്പിയിൽനിന്ന് മുല്ലപ്പൂ അത്തർ കയ്യിൽ പുരട്ടിത്തരും. പക്ഷെ കൊച്ചിപ്പലഹാരത്തിന്റെ മനംമയക്കുന്ന ഗന്ധത്തെ തോൽപ്പിക്കാൻ അത്തറ് പോര. (അച്ചപ്പം, കുഴലപ്പം, ഉണ്ട തുടങ്ങിയ പലഹാരക്കൂട്ടിനെ നാടൻ പലഹാരം, പച്ചപ്പലഹാരം എന്നിങ്ങനെയാണ് വിളിച്ചിരുന്നത്). ബേക്കറി സുഗന്ധം വായുവിൽ അലിഞ്ഞുതീരുന്നതുവരെ കുട്ടികൾ പൂജരാജാവിന്റെ പോക്ക് നോക്കിനിൽക്കും. പലഹാരം വായുകടക്കാത്ത വലിയ ബിസ്കറ്റ് ചെപ്പുകളിൽ കുട്ടികൾ അടിച്ചുമാറ്റാത്ത പൂട്ടുള്ള അറയിലേക്ക് നീക്കും.
വട്ടയപ്പം (വട്ടേപ്പം) വെന്തു കഴിഞ്ഞാൽ ചൂടാറുംവരെ സൂക്ഷിക്കാൻ പുത്തൻ മുറങ്ങൾ വേണമെന്ന കാര്യം വീട്ടുകാരേക്കാൾ മനസിൽ സൂക്ഷിക്കുന്ന പൂജരാജാവ് വർഷത്തിലൊരിക്കൽ വീട്ടുമുറ്റത്തെത്തും. കാവിന്റെ ഒരറ്റത്ത് നല്ല പച്ചമുളച്ചീളുകൾകൊണ്ട് കലാവിരുതോടെ നിർമിച്ച ഒരുകൂട്ടം മുറങ്ങൾ, പരന്നമുറം, കൊമ്പോറം തുടങ്ങിയവ, മറുവശത്ത് പലവലുപ്പത്തിലുള്ള കുട്ടകളും വടികളും, ചോറ് ഊറ്റിയെടുക്കാനുള്ള നീണ്ടപിടിയുള്ള കയിൽക്കൊട്ട, ചിരട്ടക്കയിലുകൾ. ചുരുക്കത്തിൽ ഒരു മിനി കാവടിതന്നെ. ഈ മുളയുൽപ്പന്നങ്ങൾ കൊണ്ടുവരുന്നത് പുരുഷന്മാരാണ്. വിലപേശൽ കടുക്കുമ്പോൾ ഭർത്താവ് ഭാര്യയുടെ നിലപാടിനെ താങ്ങാൻ കടുപ്പിച്ച ശബ്ദവുമായി എത്തും. അവസാനം മംഗളഗാനം പാടിപ്പിരിയും. ഈ മുളമുറത്തിന് പകരം പ്ലാസ്റ്റിക് മുറങ്ങൾ കാണുമ്പോൾ വലിയ നിരാശ! റെഡിമെയ്ഡിന്റെ കാലമല്ലേ. ഭൂമിയുടെ മലിനഭാരം വർധിപ്പിക്കാൻ മാത്രമല്ലേ ഇതുകൊണ്ടാകൂ.
നീലവും വെണ്ണിലാവും
ദാ വരുന്നു, തലയിൽ ഭാണ്ഡക്കെട്ടുമായി മറ്റൊരു പൂജരാജ്ഞി ചോമ. ആധുനികർക്ക് ഈ പദം ഒട്ടും മനസിലാകില്ല. ഇതു പരന്ത്രീസൊന്നുമല്ല, അക്കാലത്ത് അലക്കുകാരി ഇങ്ങനെയാണ് അറിയപ്പെട്ടിരുന്നത്. പ്രാദേശികമായി വെളുത്തേടത്തിയുടെ പേര് വ്യത്യസ്തമായിരിക്കാം. ചോമ വസ്ത്രങ്ങൾ അലക്കി വെളുപ്പിച്ചുകൊണ്ടുവരും. കാരവും സോപ്പും ചേർത്ത് പുഴുങ്ങിയെടുത്താണത്രെ അവർ വസ്ത്രം അലക്കിയെടുക്കുക. റോബിൻ നീലവും ചേർത്താൽ വസ്ത്രങ്ങൾക്ക് വെൺനിലാവിന്റെ നിറം. ഏതായാലും ക്രിസ്മസിന് രണ്ടുദിവസം മുമ്പ് വീടിന്റെ പിന്നാമ്പുറത്ത് ചോമയുടെ സാന്നിധ്യം ഉറപ്പ്.
ക്രിസ്മസസിന് ഏറ്റവും അടുത്ത ദിവസങ്ങളിലായി രണ്ടു പൂജരാജാക്കന്മാർ കൂടി എത്തിച്ചേരും. വായ്വട്ടമില്ലാത്ത കോണിക്കൽ ആകൃതിയുള്ള മീൻകുട്ട കാവിന്റെ ഒരറ്റത്തും, മടക്കിത്തൂക്കിയിട്ട വല മറുഭാഗത്തുമായി വരുന്ന പെരുന്നാൾ മീൻ സ്പെഷലിസ്റ്റ്. ഐസിലിട്ട് സൂക്ഷിക്കുന്ന രീതിയൊന്നും അന്നില്ലാത്തതിനാൽ പിടയ്ക്കുന്ന മീനുമായാണ് വരവ്. നോയമ്പുവീടലിന് മീനുകൾ നിർബന്ധമാണ്- ബ്രാൽ (വരാൽ), വാള. രണ്ടും പുഴമൽസ്യങ്ങൾ. ഇതില്ലെങ്കിൽ നോമ്പ് പൂർണമാകില്ലെന്ന് ശപഥമെടുത്തവരുടെ "വീക്ക്നെസ്' അറിയുന്ന മീൻപിടിത്തക്കാർ നോമ്പിന്റെ ഏറ്റവും അടുത്തദിവസം മാത്രമേ തുറുപ്പ് പുറത്തെടുക്കു. പൂജരാജാവ് വിജയശ്രീലാളിതനായിട്ടേ മടങ്ങിപ്പോകൂ.
പണം കിട്ടുമെന്നുള്ള ചിന്തയിലല്ല, ചില കുടിയാന്മാർ അവർ വളർത്തുന്ന രണ്ടു പൂവൻകോഴികളുമായി എത്തുന്നത്. അതൊരു ക്രിസ്മസ് ഗിഫ്റ്റാണ്. സ്നേഹബന്ധത്തിന്റെ ഓർമ പുതുക്കൽ. തലമുറകളായുള്ള ബന്ധമാണല്ലോ. ഈ പൂജരാജാക്കന്മാരോട് കേരളം കടപ്പെട്ടിട്ടിരിക്കുന്നു. അവർ തലമുറകൾക്ക് അനുഗ്രഹമായിരുന്നു.
ബൈബിളിലെ പൂജരാജാക്കന്മാരുടേത് എന്ന് പറയപ്പെടുന്ന അവശിഷ്ടങ്ങൾ ജർമനിയിലെ കൊളോൺ ദേവാലയത്തിന്റെ സുവർണപേടകത്തിലാണ് സൂക്ഷിച്ചിരിക്കുന്നത്. നാട്ടിലെ പൂജരാജാക്കന്മാർ അനാർഭാടമായി ഈ മണ്ണിൽത്തന്നെ അലിഞ്ഞുചേർന്നു. ആ പൂജരാജാക്കന്മാരുടെ സ്മരണയ്ക്ക് മുമ്പിൽ ഒരു മൺചിരാത് തെളിയിക്കട്ടെ.
ഫാ. ഡോ. ഫ്രാൻസിസ് ആലപ്പാട്ട്