വലിപ്പക്കൂടുതലുള്ള സ്വന്തം വീട്ടിൽ തനിച്ചു താമസിക്കുന്നത് അസൗകര്യമെന്നു മുതിർന്ന പൗരർക്കു തോന്നിയാൽ അവർക്ക് ഗ്രാനി ഫ്ളാറ്റ് എന്ന പേരിൽ മക്കൾ നിർമിച്ചു നൽകുന്ന ചെറുതും സൗകര്യപ്രദവുമായ കൊച്ചു കെട്ടിടത്തിലേക്കു മാറാം. സാധാരണയായി മക്കളുടെ വീടിനു സമീപത്തുതന്നെയാകും അത്. എവിടെയായാലും ശരി, സർക്കാർ സംവിധാനങ്ങൾ സഹായത്തിനുണ്ടാകും.
പാചകം ചെയ്യാൻ ബുദ്ധിമുട്ടുള്ളവർക്ക് ഭക്ഷണം ഭംഗിയായി പായ്ക്ക്ചെയ്ത് വീട്ടിലെത്തിച്ചുകൊടുക്കും. മീൽസ് ഓണ്‍ വീൽസ് എന്ന ഈ സജ്ജീകരണത്തിൽ വിതരണത്തിനെത്തുന്നവർ സൗഹൃദഭാവവും മാന്യതയും പുലർത്തുന്നവരാണ്. അവരുടെ കൈയിൽ വിഭവങ്ങളുടെ ലിസ്റ്റ് ഉണ്ടാകും. തങ്ങൾക്കു വേണ്ടത് അടയാളപ്പെടുത്തിക്കൊടുത്താൽ അടുത്ത വിതരണദിവസം അവ വീട്ടിലെത്തിക്കും. ആഴ്ചയിൽ മൂന്നുതവണയായി എത്തുന്ന ഈ ഭക്ഷണപ്പൊതികൾ ഫ്രിഡ്ജിൽ സൂക്ഷിച്ച്, മൈക്രോവേവിൽ ചൂടാക്കി ഇഷ്ടാനുസരണം കഴിക്കാം. (ഇത്തരം സംവിധാനത്തിൽ വരുമാനമനുസരിച്ച് ചെറിയതോതിൽ പണം നൽകണം).
പ്രായമായവർ പെട്ടെന്നു കാലിടറുകയോ വീഴുകയോ ചെയ്താൽ കഴുത്തിൽ കെട്ടിയിരിക്കുന്ന അലാറത്തിൽ തൊട്ടാൽ മതി, ചുമതലപ്പെട്ടവർ ഉടൻ സ്ഥലത്തെത്തും. കുടുംബബന്ധങ്ങളുടെ കുളിരും തണലും ഇക്കൂട്ടർ ആസ്വദിക്കുന്നില്ലല്ലോ എന്നു നമുക്കു തോന്നാം. ഈ സംവിധാനം സർവാത്മനാ അംഗീകരിച്ചവരാണ് ഇവിടത്തെ ജനത. നീരസമില്ല, ആവലാതിയില്ല. ഇടയ്ക്കിടെ ആശംസകളും കാർഡുകളും പൂക്കളും സമ്മാനങ്ങളുമായി എത്തുന്ന കുടുംബാംഗങ്ങളെ വയോധികർ സഹർഷം സ്വീകരിക്കും.
മക്കളുടെ കൂടെത്തന്നെ താമസിക്കുന്നവരുണ്ട്, വളരെ വിരളമെന്നു മാത്രം. തള്ളണോ കൈക്കൊള്ളണോ ഈ സംസ്കാരം? തീരുമാനിക്കൂ.
സിസിലിയാമ്മ പെരുമ്പനാനി
cjperu5@gmail.com
വയോധികർക്കു നൽകുന്ന ശ്രദ്ധ
02:39 AM Jan 10, 2021 | Deepika.com