അന്വേഷണം ഒരു തപസ്യയാണ്. കുറ്റകൃത്യത്തിന്റെ നിഴൽപ്പാടുകൾ തേടിയുള്ള യാത്ര അതീവ സങ്കീർണവും ഏറെ സൂക്ഷ്മത ആവശ്യമുള്ളതുമായ കാര്യമാണ്. ഓരോ സംഭവത്തെയും ശാസ്ത്രീയമായി അപഗ്രഥിച്ച് തലനാരിഴ കീറി പരിശോധിച്ച് കൃത്യമായ നിഗമനങ്ങളിൽ എത്തണം. നിഗമനങ്ങളിൽ എത്തിയാൽ അതിനാവശ്യമായ തെളിവുകളും സമാഹരിക്കണം.ഇതിന് കണ്ണുംകാതും കൂർപ്പിച്ച് മനസിനെ ഏകാഗ്രമാക്കി ഒരു യാത്ര കൂടിയേതീരൂ. അതിലാണ് മുൻ എസ്പി കെ.ജി. സൈമണ് എന്ന പോലീസ് ഓഫീസറുടെ അനന്യത കുടികൊള്ളുന്നത്.
പ്രമാദമായ ഒട്ടേറെ കേസുകൾ തെളിയിച്ചിട്ടുണ്ടെങ്കിലും രാജ്യാന്തര തലത്തിൽതന്നെ ശ്രദ്ധിക്കപ്പെട്ട കൂടത്തായി കൊലക്കേസ് തെളിയിച്ചതിലൂടെയാണ് ഇദ്ദേഹം പൊതുസമൂഹത്തിന്റെ മനസിൽ ഇടം നേടുന്നത്. അതുകൊണ്ടാണ് ഡിജിപിയടക്കം അദേഹത്തെ കൂടത്തായി സൈമൺ എന്ന് സ്നേഹത്തോടെ വിളിക്കുന്നത്. അബ്കാരി മിഥില മോഹൻ കൊലക്കേസ്, തലയോലപറന്പിലെ ഫൈനാൻസ് ഉടമ മാത്യുവിന്റെ കൊലപാതകം എന്നിവ ഉൾപ്പെടെ സംസ്ഥാനത്ത് കോളിളക്കം സൃഷ്ടിച്ച നിരവധി കേസുകളുടെ ചുരുളഴിച്ച ഇദ്ദേഹം തെളിയിക്കപ്പെടാതെ പോയ പല കേസുകളിലും തുന്പുണ്ടാക്കി ശ്രദ്ധേയനായി. മികച്ച കുറ്റാന്വേഷകനപ്പുറം നല്ലൊരു സംഗീതജ്ഞൻ കൂടിയാണ് ഇദ്ദേഹം. കേസന്വേഷണം സംഗീതത്തെ സ്നേഹിക്കുന്ന ഒരാളുടെ കണ്ണിലൂടെയാകുന്പോൾ അത് അടുക്കും ചിട്ടയും കൈവരിക്കുന്നതു സ്വാഭാവികം. വീണയിലെ തന്ത്രികൾ ഓരോന്നും കൃത്യമായി സമന്വയിപ്പിച്ച് ശ്രുതി മധുരമായി മീട്ടുംപോലെ എല്ലാ സാഹചര്യങ്ങളെയും അപഗ്രഥിച്ചും കോർത്തിണക്കിയും ശരിയായ നിഗമനങ്ങളിൽ എത്തിച്ചേരുന്ന മികവ്.
കുറ്റാന്വേഷണം തപസ്യയാക്കി
സംസ്ഥാന പോലീസിലെ പ്രഗൽഭനായ കുറ്റാന്വേഷകനെന്ന പേര് സ്വന്തമാക്കിയാണ് കെ.ജി. സൈമണ് എന്ന പോലീസ് ഓഫീസർ ഡിസംബർ 31നു സർവീസിൽ നിന്നു പടിയിറങ്ങിയത്. കൂടത്തായി കൊലപാതകക്കേസ് തെളിയിച്ചതോടെയാണ് രാജ്യാന്തര തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെടുന്ന കുറ്റാന്വേഷകനായി ഇദ്ദേഹം മാറിയത്. ക്രൈംബ്രാഞ്ച് എസ്പിയായിരുന്ന മൂന്നു വർഷത്തിനിടെ 19 കേസുകളാണ് തെളിയിച്ചത്. ഇതു സംസ്ഥാനത്തിന്റെ കുറ്റാന്വേഷണ ചരിത്രത്തിൽ റിക്കാർഡാണ്. ഇതിൽ 19 വർഷമായ രണ്ടു കൊലക്കേസുകളും ഉൾപ്പെടും.
ഹൈക്കോടതി നിർദേശത്തെ തുടർന്ന് അന്വേഷണം ഏറ്റെടുത്ത ചങ്ങനാശേരിയിലെ മഹാദേവൻ എന്ന 13 വയസുകാരന്റെ കൊലപാതകത്തിന്റെ ചുരുളഴിച്ചത് ഇദ്ദേഹം നടത്തിയ അന്വേഷണത്തിലാണ്. ഈ കേസിന്റെ അന്വേഷണത്തിലൂടെ മറ്റൊരു കൊലപാതകത്തിന്റെ നിഗൂഢതയും പുറംലോകമറിഞ്ഞു. സൈക്കിൾ വർക്ക് ഷോപ്പുകാരനാണ് മഹാദേവനെ കൊലപ്പെടുത്തിയതെന്നും ഇതിനു കൂട്ടുനിന്നയാൾ പണം ചോദിച്ചതോടെ സയനൈഡ് നൽകി അയാളെയും കൊലപ്പെടുത്തി കുളത്തിൽ താഴ്ത്തുകയായിരുന്നുവെന്നും കണ്ടെത്തി. ഈ കേസിൽ 18 ദിവസം തുടർച്ചയായി കുളത്തിലെ ചെളി കോരിയാണ് തലയോട്ടി കണ്ടെത്തിയത്.
ഇടുക്കി വണ്ടിപ്പെരിയാറിൽ അമ്മയെയും മകളെയും കൊലപ്പെടുത്തിയ കേസ്, വയനാട് ചീമേനിയിലെ ജാനകികൊലക്കേസ്, ചങ്ങനാശേരിയിലെ സലിം വധം, മൂന്നാറിൽ സിഐയായി സേവനമനുഷ്ടിച്ച കാലയളവിൽ അന്വേഷിച്ച ഏഴു കൊലപാതകങ്ങൾ, കാസർഗോഡ് ജില്ലയിൽ നടന്ന പത്തു കൊലക്കേസ് തുടങ്ങി തുന്പില്ലാതിരുന്ന ഒട്ടേറെ കേസുകളിലാണ് ഇദ്ദേഹം മറഞ്ഞിരുന്ന കൊലയാളികളെ പിടികൂടി വെളിച്ചത്ത് കൊണ്ടുവന്നത്. ഓരോ കേസ് അന്വേഷിക്കുന്പോഴും കൃത്യമായ നിഗമനങ്ങളിൽ എത്തിയ ശേഷമാണ് തെളിവുകൾ ശേഖരിച്ചിരുന്നത്. അതിനാൽ ഉദ്യമം ഒരിക്കലും പരാജയപ്പെട്ടിരുന്നില്ല- അതായിരുന്നു കെ.ജി. സൈമണിന്റെ അന്വേഷണ ശൈലി.
കൂടത്തായി കേസ്
കൂടത്തായി കേസിന്റെ തുടക്കം വസ്തുതർക്കവുമായി ബന്ധപ്പെട്ട ഒരു പരാതിയായിരുന്നു. ഇതു സംബന്ധിച്ച് അന്വേഷിക്കാൻ ഡിവൈഎസ്പിയെ ചുമതലപ്പെടുത്തി. ഇദ്ദേഹത്തിന്റെ അന്വേഷണത്തിൽ സംശയാസ്പദമായി ഒന്നും കണ്ടെത്തിയിരുന്നില്ല. ഇതു സംബന്ധിച്ചുള്ള റിപ്പോർട്ട് മുന്നിലെത്തിയപ്പോൾ കേസ് ഡയറി വിളിപ്പിച്ചു. ഇതിൽ റോയിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ സയനൈഡിന്റെ അംശം ഉള്ളതായി രേഖപ്പെടുത്തിയിരുന്നു. ഇതേക്കുറിച്ച് കൂടുതൽ പരിശോധിച്ചപ്പോഴാണ് വീട്ടിൽ നടന്ന എല്ലാ മരണങ്ങൾക്കും ദൃക്സാക്ഷിയായി പ്രതി ജോളിയുടെ സാന്നിധ്യം കെ.ജി. സൈമണ് എന്ന പോലീസ് ഓഫീസറുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്നു പ്രത്യേക ടീം രൂപീകരിച്ച് രണ്ടുമാസത്തോളം രഹസ്യമായി അന്വേഷിച്ചു.
ആദ്യം അന്വേഷിച്ചത് പ്രതിയുടെ അധ്യാപക ജോലിയെക്കുറിച്ചായിരുന്നു. ഇവർ പ്രഫസറല്ലെന്നും നിലവിൽ ഒരിടത്തും ജോലി ചെയ്യുന്നില്ലെന്നും വ്യക്തമായതോടെ പോലീസിന്റെ സംശയം ബലപ്പെട്ടു. ഇവർ എവിടെ പോയാലും പോലീസിന്റെ നിഴൽ ഇവരെ പിന്തുടരുന്നുണ്ടായിരുന്നു. ഒടുവിൽ കല്ലറ തുറന്നു പരിശോധിക്കാൻ തീരുമാനിച്ചു. ഇതോടെയാണ് നീണ്ട നാളുകൾ രഹസ്യമായി നടത്തിവന്ന അന്വേഷണം പുറംലോകം അറിയുന്നത്.
അന്വേഷണത്തിന് മേലുദ്യോഗസ്ഥരുടെ പൂർണപിന്തുണകൂടി ലഭിച്ചതോടെ പ്രതിയെ നിയമത്തിനുമുന്നിൽ എത്തിക്കാനായി. കേസിൽ ആദ്യകൊലപാതകം നടന്ന് 17 വർഷത്തിനുശേഷമാണ് പ്രതിയെ പിടികൂടുന്നത്. ആറുപേരുടെ മൃതദേഹം ഒരുമിച്ച് പുറത്തെടുത്ത് പരിശോധന നടത്തുന്നതും കേസന്വേഷണത്തിൽ സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ആദ്യസംഭവമായിരുന്നു.
37 വർഷം, 52 കേസുകൾ
സർവീസിൽ 37 വർഷത്തെ സേവനത്തിനിടെ കോളിളക്കം സൃഷ്ടിച്ച കൊലക്കേസുകളുടെ ചുരുളഴിച്ച് കുറ്റക്കാരെ നിയമത്തിനു മുന്നിലെത്തിക്കാൻ കെ.ജി. സൈമണ് എന്ന പോലീസ് ഓഫീസർക്ക് സാധിച്ചിട്ടുണ്ടെങ്കിൽ അതു ദൈവാനുഗ്രഹം കൊണ്ടുമാത്രമാണെന്ന് അദ്ദേഹം അടിവരയിടുന്നു. ഓരോ കേസ് തെളിയിക്കുന്പോഴും ആത്മവിശ്വാസം ഇരട്ടിച്ചു. ഇതു പിന്നീട് തെളിയിക്കപ്പെടാതിരുന്ന ഒരുപിടി കേസുകൾ ഏറ്റെടുത്ത് അന്വേഷിക്കാനും അതിൽ തുന്പുണ്ടാക്കാനും പ്രചോദനമായി. മേലുദ്യോഗസ്ഥരുടെയും സഹപ്രവർത്തകരുടെയും പൂർണപിന്തുണ എപ്പോഴും ലഭിച്ചിരുന്നു. കേസന്വേഷണത്തിൽ സമ്മർദങ്ങളുണ്ടായിട്ടില്ല. തന്നോടൊപ്പമുള്ള ഒരു ഉദ്യോഗസ്ഥനെയും ബലിയാടാക്കാൻ ഒരിക്കലും അനുവദിച്ചിരുന്നില്ല. ഏറ്റെടുത്ത ഉത്തരവാദിത്വം അതിന്റെ പൂർണതയിൽ പൂർത്തിയാക്കുകയായിരുന്നു ലക്ഷ്യം. ജീവനക്കാരുടെ കുറവുമൂലം ഒരു കേസുപോലും അന്വേഷിക്കാതിരുന്നിട്ടില്ല.
കൊലപാതക കേസുകൾ സ്വയം ഏറ്റെടുത്ത് അന്വേഷിക്കാൻ യാതൊരു മടിയുമില്ലായിരുന്നു. അന്വേഷണത്തിൽ ആരെങ്കിലും ഇടപെട്ടാൽ അവരോട് കൃത്യമായി കാര്യങ്ങൾ പറയും. നിരപരാധികൾ ഒരിക്കലും പ്രതിപ്പട്ടികയിൽ ഉണ്ടാവരുതെന്ന നിർബന്ധ ബുദ്ധിയുണ്ടായിരുന്നു. പോലീസ് ഉദ്യോഗസ്ഥനെന്ന നിലയിൽ നിസഹായരായവരെയടക്കം നിരവധിപ്പേരെ സഹായിക്കാനുള്ള അവസരമാണ് ലഭിച്ചത്. പല കേസുകളിലും കുറ്റവാളികളെ കണ്ടെത്താനുള്ള ഉറ്റവരുടെ വർഷങ്ങളായുള്ള കാത്തിരിപ്പിന് പരിഹാരം കാണാനായതിൽ ലഭിക്കുന്ന ആത്മസംതൃപ്തി വാക്കുകൾക്കതീതമാണ്. ഒരു കേസിന്റെ അന്വേഷണത്തിൽ പോലും ഡിപ്പാർട്ട്മെന്റിൽ നിന്നും പ്രത്യേകമായി ആരെയും ആവശ്യപ്പെട്ടിരുന്നില്ല. ലഭിക്കുന്നവരെ വിശ്വാസത്തിലെടുത്ത് കൂട്ടായ പരിശ്രമത്തിലൂടെയാണ് കേസ് തെളിയിച്ചത്.
സാഹസികമായ ഈ ഉദ്യമത്തിൽ സമർഥരായവരെ ഉൾപ്പെടുത്തുകയാണ് നല്ലതെന്നു പറഞ്ഞ് ഒഴിഞ്ഞുമാറാൻ ശ്രമിച്ച അതേ ഉദ്യോഗസ്ഥരെ നിയോഗിച്ചും നിരവധികേസുകൾ തെളിയിക്കാനായി. കേരള പോലീസിലെ എല്ലാവരും കഴിവുള്ളവരാണെന്നും അവർക്ക് പ്രോൽസാഹനം നൽകിയാൽ ഏതു കേസ് തെളിയിക്കാനും അവർക്കാകുമെന്നുമാണ് ഇദ്ദേഹത്തിന്റെ അഭിപ്രായം.
അന്വേഷണം പോലെ സംഗീതവും തപസ്യ
ലണ്ടനിലെ റോയൽ സ്കൂൾ ഓഫ് മ്യൂസിക്കിൽ നിന്നു പിയാനോയിൽ ഫോർത്ത് ഗ്രേഡ് നേടിയ കെ.ജി. സൈമണ് മാതൃഇടവകയായ എള്ളുന്പുറം സെന്റ് മത്തിയാസ് പള്ളിയിലെ 60 അംഗ ഗായകസംഘത്തിന്റെ ക്വയർ മാസ്റ്റർകൂടിയാണ്. വിശേഷ അവസരങ്ങളിലൊക്കെ പള്ളിയിലെ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകാൻ എത്ര തിരക്കാണെങ്കിലും ഓടിയെത്താൻ അദ്ദേഹം മറന്നില്ല. ഇക്കഴിഞ്ഞ ക്രിസ്മസ് ദിനത്തിലും ഇദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു ഗാനശുശ്രൂഷ. നന്നേ ചെറുപ്പത്തിൽ ഹൃദയത്തിൽ മുളപൊട്ടിയതാണ് സംഗീതത്തോടുള്ള അഭിനിവേശം. നേരത്തെ വിവിധ മൽസരങ്ങളിൽ പങ്കെടുത്തും ടിവിചാനലുകളിൽ സംഗീതപരിപാടികൾ അവതരിപ്പിച്ചും പ്രശംസ നേടിയിട്ടുണ്ട്. ഒഴിവുവേളകളിൽ വീട്ടിലിരുന്ന് പിയാനോ വായിക്കാനും ഇദ്ദേഹം സമയം കണ്ടെത്തിയിരുന്നു.
200-ൽപരം അവാർഡുകൾ
37 വർഷത്തെ സർവീസിനിടെ ഇദ്ദേഹത്തെ തേടിയെത്താത്ത അംഗീകാരങ്ങളില്ല. 2012-ൽ രാഷ്ട്രപതിയുടെ സ്തുത്യർഹ സേവാമെഡൽ, 2019-ൽ വിശിഷ്ട സേവാമെഡൽ, ഇതേ വർഷം തന്നെ പ്രാഗൽഭ്യംതെളിയിച്ച മികച്ച കുറ്റാന്വേഷകനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അവാർഡ്, മെറിറ്റോറിയൽ സർവീസ് അവാർഡ്, മികച്ച പോലീസ് ഓഫീസർക്കുള്ള മുഖ്യമന്ത്രിയുടെ സർട്ടിഫിക്കറ്റ്, ഗുഡ് സർവീസ് എൻട്രി, രണ്ടുതവണ പോലീസിന്റെ ബാഡ്ജ് ഓഫ് ഓണർ, മികച്ച ഡിവൈഎസ്പിക്കും മികച്ച എസ്എച്ച്ഒയ്ക്കുമുള്ള കമന്റേഷൻ അവാർഡ്, ഡിജിസ് കമന്റേഷൻ അവാർഡ്, തൃശൂരിലെ നിസാം കേസിൽ മികച്ച രീതിയിൽ പ്രോസിക്യൂഷൻ നടത്തിയതിനുള്ള കമന്റേഷൻ അവാർഡ്, 150-ഓളം ഗുഡ്സർവീസ് എൻട്രി, 25-ഓളം അംഗീകാരമുദ്രകൾ, നിരവധി കാഷ് അവാർഡുകൾ എന്നിങ്ങനെ ലഭിച്ച 200-ൽപരം അവാർഡുകൾ ഇദ്ദേഹത്തിന്റെ സർവീസ് കാലഘട്ടത്തിലെ പൊൻതൂവലുകളാണ്.
വിദ്യാഭ്യാസം
നെടുങ്കുന്നം സെന്റ് ജോണ് ബാപ്റ്റിസ്റ്റ് സ്കൂളിലായിരുന്നു സ്കൂൾ വിദ്യാഭ്യാസം. ഇരുമാപ്രമറ്റം എംഡിസിഎംഎസ് എച്ച്എസിൽ നിന്നു എസ്എസ്എൽസിയും എറണാകുളം മഹാരാജാസ് കോളജിൽ നിന്നു പിഡിസിയും ഡിഗ്രിയും പൂർത്തിയാക്കി. അവിടെ ബിരുദാനന്തര ബിരുദ പഠനം നടത്തുന്നതിനിടെയാണ് എസ്ഐ സെലക്ഷൻ ലഭിക്കുന്നത്.
തുന്പയിലായിരുന്നു ആദ്യ നിയമനം. പിന്നീട് നെടുങ്കണ്ടം, ശാന്തന്പാറ, വെള്ളത്തൂവൽ എന്നിവിടങ്ങളിൽ എസ്ഐയായും ഇടുക്കി, മൂന്നാർ, ദേവികുളം എന്നിവിടങ്ങളിൽ സിഐയായും വയനാട്, തൊടുപുഴ, കട്ടപ്പന, ആലുവ എന്നിവിടങ്ങളിൽ ഡിവൈഎസ്പിയായും പ്രവർത്തിച്ചു. 2012-ൽ എസ്പിയായി നിയമിതനായി. എറണാകുളം, കോട്ടയം എന്നിവിടങ്ങളിൽ ക്രൈംബ്രാഞ്ച് എസ്പിയായും തൃശൂരിൽ കമ്മീഷണറായും കോട്ടയം, കാസർഗോഡ്, പത്തനംതിട്ട എന്നിവിടങ്ങളിൽ എസ്പിയായും കോഴിക്കോട്, കൊല്ലം എന്നിവിടങ്ങളിൽ റൂറൽ എസ്പിയായും പ്രവർത്തിച്ചു.
തന്റെ ജീവിതത്തിൽ ഒരു ഘട്ടത്തിലും മനുഷ്യനെയോ മനുഷ്യത്വത്തെയോ മാറ്റിനിർത്തിയിട്ടില്ല. അതാണ് തന്റെ വിജയരഹസ്യം. അന്വേഷണം ഒരു കലകൂടിയാണ്. അത് ബൗദ്ധികമായ വ്യാപാരമായി (മെന്റൽ ഗെയിം) കാണണം. എങ്കിലേ വിജയപഥത്തിൽ എത്താനാകൂ എന്നും ഈ ഉദ്യോഗസ്ഥൻ പറയുന്നു. തിരക്കേറിയ ജീവിതത്തിനിടയിലും പ്രാർഥനയ്ക്കും സംഗീതത്തിനും പിയാനോ വായനയ്ക്കുമൊക്കെ സമയം ലഭിക്കുന്നതെങ്ങനെയെന്നു ചോദിച്ചാൽ മറുപടി ഒട്ടും വൈകില്ല. ഓരോ ദിവസവും എങ്ങനെയായിരിക്കണമെന്നു കൃത്യമായി പ്ലാൻ ചെയ്യുകയെന്നതാണ് ഇതിൽ പ്രധാനം. ടൈംമാനേജ്മെന്റിലൂടെ ഉത്തരവാദിത്വങ്ങൾ കൃത്യമായി നിർവഹിക്കാനാകുമെന്ന സന്ദേശമാണ് ഇദ്ദേഹം പങ്കുവയ്ക്കുന്നത്.
തൊടുപുഴ കയ്യാലയ്ക്കകത്ത് പരേതരായ കെ.എ. ജോർജ്-സാറാമ്മ ദന്പതികളുടെ ആറുമക്കളിൽ അഞ്ചാമനും സിഎസ് ഐ ഈസ്റ്റ് കേരള മഹായിടവക മുൻ ബിഷപ് കെ.ജി. ദാനിയേലിന്റെ സഹോദരനുമാണ്. ഭാര്യ അനില പൊതുവിദ്യാഭ്യാസ വകുപ്പ് മുൻ അഡീഷണൽ ഡയറക്ടറാണ്. മക്കൾ:അവിനാശ് (കാലടി സംസ്കൃത സർവകലാശാല ചരിത്രഗവേഷണ വിദ്യാർഥി), സൂരജ് (ഐഐടി റിസർച്ച് വിദ്യാർഥി). മരുമകൾ: അനീഷ (എംഡിഎസ് വിദ്യാർഥിനി).
ജെയ്സ് വാട്ടപ്പള്ളിൽ