ആരോ ഒരാൾ ഷൂ അഴിച്ചുമാറ്റാൻ ഉദ്യമിച്ചു. ""അതു പാടില്ല. പിന്നെ നിനക്കു നടക്കാൻ പറ്റാതാകും,’’ ഗ്രൂപ്പിന്റെ തലവൻ പറഞ്ഞു. അതു ശരിയാണ്. അനുഭവത്തിൽനിന്നു ഞാൻ പഠിച്ച കാര്യം.ഉച്ചഭക്ഷണം കഴിഞ്ഞപ്പോൾ മണൽക്കൂനയിൽനിന്ന് ഒരു ലോഡ് മണൽ പഴയ പ്രേട്സിഫിക്സ് ഫാക്ടറിയിൽ എത്തിക്കണമെന്ന് ഞങ്ങളോടു ടെലിഫോണിൽ ആവശ്യപ്പെട്ടു.
ദീർഘദൂരം യാത്ര ചെയ്ത് ഞങ്ങൾ അവിടെയെത്തി മണൽ കോരി നിറയ്ക്കാൻ തുടങ്ങി. ഒരു മണൽക്കുഴിയാണത് ബുദ്ധിമുട്ടേറിയ ജോലി. ഒരാൾ ഉച്ചത്തിൽ കരയാൻ തുടങ്ങി. കുഴിയിൽനിന്ന് മണൽ കോരി ട്രെയിലറിലേറിക്ക് എറിയണം. ആരും പെട്ടെന്നു ക്ഷീണിച്ചുപോകും. ""ഇതസാധ്യമാണ്. നമ്മൾ തീർന്നു...’’ അയാളുടെ നിലവിളി മുഴങ്ങി. അതു സമ്മതിക്കാൻ തയാറല്ലാതെ ഞാൻ കൂടുതൽ വേഗത്തിൽ മണൽ കോരിയെറിയാൻ തുടങ്ങി.
ഒടുവിൽ പഴയ പ്രേട്സിഫിക്സ് ഫാക്ടറിയിൽ ഞങ്ങൾ മണൽ എത്തിച്ചു. എന്തൊക്കെയോ കഠിനജോലികൾ ചെയ്തു. അഞ്ചുമണിയോടെയാണ് സ്വന്തം ബാരക്കിൽ എത്തിയത്.മറ്റു ഗ്രൂപ്പുകളുടെ കാലിയായ ഭക്ഷണപ്പാത്രങ്ങൾ എടുത്തു മാറ്റി ഞങ്ങൾ തലയെണ്ണലിനായി മുറ്റത്തെത്തുന്പോൾ മറ്റു ഗ്രൂപ്പുകൾ വളരെ നേരത്തെതന്നെ അവിടെ നിരയൊപ്പിച്ചു നില്ക്കുന്നുണ്ടായിരുന്നു.
ചികിത്സാ മുറി. ഞങ്ങളുടെ തലവൻ അവിടത്തെ പ്രധാന അറ്റൻഡറുടെ പരിചയക്കാരനാണ്. ഞങ്ങളുടെ പാദങ്ങൾ ബാൻഡേജ് ചെയ്യാൻ തയാറായി.ഞങ്ങളുടെ പാദങ്ങൾ ഭയാനകമായ കാഴ്ചയാണ്. അഴുക്കും ചോരയും ചേർന്നു മുറിവുകളിൽ ഒട്ടിയ സോക്സുകൾ. ദുസഹമായ നീറ്റലും.""നിങ്ങൾ ഇതിനോടു പരിചയപ്പെട്ടേ മതിയാവൂ.’’ തലവൻ പറയുകയാണ്.""എനിക്കു നല്ല ഓട്ടക്കാരെ മതി. ദിവസേന 18 കിലോമീറ്ററെങ്കിലും ഓടാൻ കഴിയുന്നവർ...’’
തലവന്റെ ഇടപെടൽകൊണ്ട് പാദങ്ങൾ നന്നായിത്തന്നെ ബാൻഡേജ് ചെയ്തു. സോക്സ് ബലമായി വലിച്ചൂരിയപ്പോൾ വേദനകൊണ്ടു പുളഞ്ഞ് മുഖം വെട്ടിത്തിരിച്ച ഒരാൾക്കുമാത്രമേ മുഖമടച്ചുള്ള അടി കിട്ടിയുള്ളൂ.അന്നു രാത്രി എന്റെ കച്ചിക്കിടക്കയിലേക്കു വീണപ്പോൾ എനിക്കു തോന്നി, അതിൽനിന്ന് ഞാനൊരിക്കലും ഉണരുകയില്ലെന്ന്.
അങ്ങനെ ഞങ്ങളുടെ ""ട്രാൻസ്പോർട്ട് കമാൻഡോ പ്രേട്സിഫിക്സ്’ ദിവസങ്ങൾ കടത്തിവിട്ടു. ഷൂവും ഓട്ടവും ഞങ്ങൾ പരിചയിച്ചു. ഞങ്ങൾ 18 പേർ നല്ല സുഹൃത്തുക്കളായി. തലവൻ ഒരു മാന്യനുമായിരുന്നു; മറ്റുള്ളവരെ അപേക്ഷിച്ച്.
തളർന്നു വീഴുന്നവരെ ഞങ്ങൾ ട്രെയിലറിൽ കിടത്തി. ട്രെയിലറിന്റെ പിന്നിലെ നാലു തള്ളൽക്കാരായി ഏറ്റവും ക്ഷീണിതരെ നിയോഗിച്ചു; അല്ലെങ്കിൽ രോഗികളെ. മറ്റുള്ളവരുടെ ശ്രദ്ധയാകർഷിക്കാതെ അവർ തള്ളുന്നതായി നടിച്ചാൽ മതിയായിരുന്നു.
നാലാം ദിവസമാണെന്നു തോന്നുന്നു, ഞങ്ങൾ ഫാക്ടറിയിൽ എത്തിയപ്പോൾ ചീഫ് എൻജിനിയർ കുരച്ചുകൊണ്ടു ചാടുകയാണ്.""ആരാണ് കൽക്കരിച്ചൂളയുടെ ചാർജുള്ളവൻ. എന്റെ മുറിയിലെ ചൂടാക്കൽ സംവിധാനം രണ്ടു തവണയാണ് ഓഫായിപ്പോയത്!!’’ (ഒരു തെറിയാണ് അയാൾ പറഞ്ഞത്).ചെവിക്ക് ഇടികിട്ടുമെന്നു കരുതി സ്റ്റാനി സുസ്കെ കണ്ണട എടുത്തു മാറ്റി. പക്ഷേ ഇടി കിട്ടിയില്ല. പകരം ആ ജോലിയിൽനിന്നു മാറ്റി.
""ആർക്ക് അതു നന്നായി ചെയ്യാൻ കഴിയും?’’ആരും മുന്പോട്ടു വന്നില്ല. അവസാനം ഞാൻ തയാറായി. ചീഫ് എൻജിനിയറെ പിണക്കുന്നതു ശരിയല്ല. മാത്രമല്ല ഫാക്ടറിയിലെ ഈ ജോലി നഷ്ടപ്പെടുവാനും പാടില്ല.പുതിയ ജോലി എന്നെ കാണിക്കുവാൻ കൊണ്ടുപോയി.
അതൊരു ചെറിയ പറുദീസ തന്നെ.ഓരോ ദിവസവും പ്രഭാതത്തിൽ ഫാക്ടറിയിൽ റിപ്പോർട്ടു ചെയ്താലുടനെ ഞാൻ വില്ലായുടെ (ചീഫ് എൻജിനിയറുടെ സ്വകാര്യവസതി) കോളിംഗ് ബെൽ അമർത്തണം. വാതിൽ തുറക്കുന്നു. ഞാൻ അകത്തു കയറുന്നു.ഒരു ഉന്നതോദ്യോഗസ്ഥന്റെ സ്വകാര്യവസതിയിൽ തടവുകാരനായ ഞാൻ തനിയെ നില്ക്കുന്നു എന്നത് ഒരു വിചിത്രമായ സംഗതിയാണ്.
"ചൂളക്കാരൻ,’ രണ്ടാം നിലയിലേക്കു ഞാൻ വിളിച്ചുപറയണം. എവിടെയോ ഒരു വാതിൽ അടയുന്നു. എന്നെ ആരും ശ്രദ്ധിക്കുന്നതേ ഇല്ല.വലത്തേക്കു തിരിഞ്ഞ് പടികളിറങ്ങി ഞാൻ നിലവറയിലേക്കു പോകുന്നു. എന്റെ പിന്നിൽ ഞാൻ വാതിൽ ശ്രദ്ധിച്ച് അടയ്ക്കും. വാതിൽ അല്പം ഉയർത്തിവയ്ക്കാൻ ഞാൻ കതകിനടിയിൽ ഒരു കഷണം കൽക്കരി വയ്ക്കും. ആരെങ്കിലും നടകൾ ഇറങ്ങി വരുന്നുണ്ടെങ്കിൽ ശബ്ദം കേൾക്കണം.
ഞാൻ തനിച്ചായി. ഏറ്റവും സ്വകാര്യമായ ശാരീരികകൃത്യങ്ങൾപോലും മറ്റുള്ളവരുടെ നിരീക്ഷണത്തിൽ ചെയ്യാൻ ഇടവന്നിട്ടുള്ളവർക്കേ അതിന്റെ അർഥം മനസിലാകൂ...എനിക്കു ചുറ്റും നാലു ഭിത്തികൾ. നടുക്ക് ഭീമാകാരമായ കൽക്കരിച്ചൂള. ഒരു കൂന കൽക്കരി. വിറകുകെട്ടുകൾ. ഏറ്റവും സുഖകരമായ ചാരുകസേര. നന്നായി ഇരിക്കാവുന്ന മരക്കഷണങ്ങൾ. അതീവഹൃദ്യമായ ഇളംചൂട്. എന്റെ ഹൃദയം സന്തോഷംകൊണ്ടു തുള്ളിച്ചാടി.
താഴെ എന്തെങ്കിലും നടക്കുന്നുണ്ട് എന്നറിയിക്കാൻ ഞാൻ ചൂളയിൽ ഒരു ഇരുന്പുകന്പികൊണ്ട് തട്ടുകയും മുട്ടുകയും ചെയ്തു. ചൂളയിലെ ചാരം ഞാൻ ഉടനെ പുറത്തുകൊണ്ടുപോയി കളഞ്ഞില്ല. പക്ഷേ താമസിയാതെ അതു ചെയ്തില്ലെങ്കിൽ സംശയിക്കും.
ഉരുളക്കിഴങ്ങുശേഖരത്തിൽനിന്ന് ഞാൻ ഏതാനും എണ്ണം തെരഞ്ഞെടുത്തു. കല്ക്കരിയുടെ ചൂടുചാരത്തിൽ ഞാനവ പൂഴ്ത്തിവച്ചു. എന്റെ ജീവൻതന്നെ അപകടത്തിലായേക്കാവുന്ന ഒരു കളിയാണു ഞാൻ കളിക്കുന്നത്. ഒരാൾ എന്നെ ചീത്തവിളിക്കുന്നത് മനസിൽ ഞാൻ കേൾക്കുന്നുണ്ട്. ""നിങ്ങളെല്ലാം ഒരുപോലെയാണ് വൃത്തികെട്ട കത്തനാരന്മാർ. കള്ളന്മാരും കപടനാട്യക്കാരും. നിങ്ങൾ മറ്റുള്ളവരോടു പ്രസംഗിക്കാൻ മിടുക്കരാണ്. സ്വന്തം കാര്യത്തിലോ...!’’
വിശപ്പിനെപ്പോലെ ഒരു മോശം ഉപദേശകൻ ഇല്ല. പല പ്രാവശ്യം ഞാൻ പുറത്തിറങ്ങുകയും അകത്തു കയറുകയും ചെയ്തു. ഉരുളക്കിഴങ്ങു ചുടുന്നതിന്റെ മണം വരുന്നുണ്ടോ എന്നറിയണമല്ലോ.അതെ, ആ നിമിഷം വന്നെത്തി. ഇത്രയും രുചികരമായതൊന്നും ഇതുവരെ ഞാൻ കഴിച്ചിട്ടില്ല.
(തുടരും)
ഏറ്റവും രുചികരമായ ഭക്ഷണം
11:20 PM Jan 02, 2021 | Deepika.com