രണ്ടായിരമാണ്ട്,
വെണ്ടുരുത്തി പാലം
(പശ്ചിമകൊച്ചിയെയും എറണാകുളത്തെയും ബന്ധിപ്പിക്കുന്നത്)
ഡൈവിംഗ് പരിശീലനത്തിനെത്തിയ യുവാക്കളോട് നേവി ഉദ്യോഗസ്ഥർ കായലിലേക്കു ചാടാൻ ആവശ്യപ്പെട്ടു. ചിലരപ്പോഴേ പിന്മാറി, കുറച്ചുപേർ എടുത്തു ചാടി. യാതൊരു കൂസലുമില്ലാതെ ഉയരത്തിൽനിന്നു കായലിലേക്കു ചാടിയവരിൽ ഒരാൾ പി.ജി. രാംനാഥായിരുന്നു. അവിടെനിന്ന് ഉൗളിയിട്ടുയർന്നത് സാച്വറേഷൻ ഡൈവിംഗിന്റെ ഉന്നതിയിലേക്കും.
സാച്വറേഷൻ ഡൈവിംഗിലെ ഏറ്റവും ഉയർന്ന സൂപ്രണ്ട് പദവിയിലെത്തുന്ന പ്രായംകുറഞ്ഞ ആദ്യ മലയാളി. ചെറുപ്രായത്തിൽ എയർ ഡൈവിംഗ് സൂപ്പർവൈസർ, സൂപ്രണ്ട് പദവിയിലെത്തിയ ആദ്യത്തെ മലയാളിയും ഇന്ത്യക്കാരനും.
പ്രവൃത്തിസമയങ്ങളിൽ കപ്പലിലെ ക്യാപ്റ്റനുപോലും നിർദേശങ്ങൾ നല്കാവുന്ന പദവി. അതീവ ജാഗ്രതയോടെ തീരുമാനമെടുക്കേണ്ടയാൾ. മണിക്കൂറുകൾക്കു ലക്ഷങ്ങൾ വരുമാനമുള്ള ജോലി. ചങ്കുറപ്പും ആത്മവിശ്വാസവും കൈമുതലായുള്ള അതിസാഹസികർക്കു മാത്രം സാധ്യമാകുന്ന പ്രവൃത്തികൾ.
28-ാം വയസിൽ സൂപ്പർവൈസർ
ഡൈവിംഗ് മേഖലയിൽ പിജി എന്നറിയപ്പെടുന്ന പി.ജി. രാംനാഥ് 2008ൽ എയർ ഡൈവിംഗ് സൂപ്പർവൈസറായി. വയസ് 28. അന്ന് ഏറ്റവും പ്രായംകുറഞ്ഞ സൂപ്പർവൈസറായിരുന്നു. 2010ൽ സൂപ്രണ്ടായി. മികച്ച ശന്പളം.
അങ്ങനെ ദുബായിലെ ദുലാം ഇന്റർനാഷണലിൽ തുടരുന്നതിനിടെയാണ് സാച്വറേഷൻ ഡൈവിംഗ് പഠിക്കാനായി ഫ്രാൻസിൽ പോകുന്നത്. 36-ാം വയസിൽ സാച്വറേഷൻ ഡൈവിംഗിൽ സൂപ്പർവൈസറായി. 2018ൽ ഏറ്റവും പ്രായംകുറഞ്ഞ സാച്വറേഷൻ സൂപ്രണ്ടായി ദുലാം ഇന്റർനാഷണലിൽ ജോലിയിൽ തുടർന്നു.
ജോലിയിൽ ഓരോ പടവുകൾ കയറുന്തോറും കടലിന്റെ ആഴങ്ങളിലേക്കു കൂടുതൽ താഴുകയായിരുന്നു രാംനാഥ്, ജീവിതത്തിന്റെ പടവുകൾ കയറാൻ. സഹപ്രവർത്തകരുടെ സഹകരണവും ടി.കെ. ഉണ്ണിയെന്ന വഴികാട്ടിയുടെ നിർദേശങ്ങളുമാണ് ഇന്നത്തെ നിലയിലെത്താൻ സഹായിച്ചതെന്ന് രാംനാഥ് ഓർക്കുന്നു.
സൂപ്രണ്ട് പദവിയിലെത്താൻ ലക്ഷങ്ങൾ ചെലവുള്ള 13 കോഴ്സുകൾ രാംനാഥ് പൂർത്തിയാക്കി. എല്ലാം വിദേശരാജ്യങ്ങളിൽ. ഇതുവരെ 20ഓളം രാജ്യങ്ങളിൽ ഡൈവറായി പ്രവർത്തിച്ചു.
നേവിയിലെ പരിശീലനം
അമ്മയാണു പത്രത്തിൽ കണ്ട് ഇന്ത്യൻ നേവി നടത്തുന്ന ഡൈവിംഗ് പരിശീലനത്തെക്കുറിച്ച് പറഞ്ഞത്. ഒരാഴ്ചയിലെ പരിശീലന തെരഞ്ഞെടുപ്പിന് എത്തിയത് 77 പേരായിരുന്നു. ഇതിൽനിന്ന് 11 ആഴ്ച ദൈർഘ്യമുള്ള ഡൈവിംഗ് കോഴ്സിനു തെരഞ്ഞെടുക്കപ്പെട്ടത് അഞ്ചുപേർ മാത്രം. അതിൽ ആകെയുണ്ടായിരുന്ന മലയാളി രാംനാഥ്. അന്നു വയസ് 20.
നേവിയുടെ നിരീക്ഷക് ഡൈവിംഗ് വെസലിൽ അറബിക്കടലിലായിരുന്നു പട്ടാളച്ചിട്ടയിലുള്ള പരിശീലനം. കിലോമീറ്ററുകളോളം നീന്തുക, വെള്ളത്തിനടിയിൽ ദീർഘനേരം ശ്വാസംപിടിച്ചു നിൽക്കുക. കൈകാൽ കുഴഞ്ഞാലും നിർത്താൻ അനുവദിക്കാതെ നീന്തിക്കുക. ഓക്സിജൻ സിലിണ്ടറണിഞ്ഞ് വെള്ളച്ചുവിട്ടിൽ നിൽക്കുക. ഗ്യാസ് ചേന്പറിലടച്ച് പ്രഷറൈസ് ചെയ്യുക തുടങ്ങിയവ. ഇതെല്ലാം പിന്നീടുള്ള ജോലിയിലും ജീവിതത്തിലും ഗുണം ചെയ്തു.
തുടക്കം തൃശൂരിൽ നിന്ന്
തൃശൂരിൽതന്നെ ഡൈവിംഗ് ട്രെയിനറായാണ് രാംനാഥ് ജോലി ആരംഭിച്ചത്. പിന്നീട് മംഗലാപുരത്ത് ആറുമാസത്തേക്ക് 50 രൂപ ദിവസക്കൂലിയിൽ. അതിൽതന്നെ ആദ്യത്തെ മൂന്നുമാസത്തേക്കു ശന്പളമില്ല, താമസവും ഭക്ഷണവും മാത്രം.
തുച്ഛമായ വരുമാനത്തിൽ കഠിനമായ ജോലിചെയ്തു മടുത്താണ് എയർ, സാച്വറേഷൻ ഡൈവിംഗ് പരിശീലിക്കാൻ തീരുമാനിച്ചത്. യുകെയിൽ നടത്തുന്ന കോഴ്സിന് ലക്ഷങ്ങൾ ആവശ്യമായിരുന്നു. പിതാവ് ജോലിചെയ്യുന്ന സ്ഥാപനത്തിൽനിന്ന് വിരമിച്ച ചിലരിൽനിന്ന് ഉയർന്ന പലിശയ്ക്കു പണം കടം വാങ്ങിയാണ് കോഴ്സിനു ചേർന്നത്. ആറുമാസത്തെ പരിശീലനത്തിനുശേഷം ദുബായിലെ ദുലാം ഇന്റർനാഷണൽ എന്ന ഡൈവിംഗ് കന്പനിയിൽ എയർ ഡൈവറായി ജോലിയിൽ പ്രവേശിച്ചു. പിന്നീടാണ് സാച്വറേഷൻ ഡൈവിംഗിലേക്കു കടന്നത്.
വേദനയായി കാസ്പിയൻ കടൽ
അന്ന് ഇറാന്റെ അധീനതയിലുള്ള കാസ്പിയൻ കടലിൽ എയർ ഡൈവിംഗ് സൂപ്പർവൈസർ. മറ്റൊരു ഡൈവിംഗ് വെസൽ മുങ്ങിയെന്നായിരുന്നു നടുക്കുന്ന വാർത്ത. സഹായത്തിനായി ഞങ്ങളും അവിടെയെത്തി. തകർന്നുകിടക്കുന്ന കപ്പൽ കണ്ടെത്താൻതന്നെ രണ്ടു ദിവസമെടുത്തു.
ജീവനക്കാരെല്ലാം രക്ഷപ്പെട്ടിരുന്നു, രണ്ടുമൂന്നുപേരൊഴിച്ച്. അവർ മറ്റുള്ളവരെ സഹായിക്കാൻ ചെന്നു മരണത്തിനു കീഴടങ്ങിയതാണ്. എന്നാൽ ബെല്ലിനകത്തുണ്ടായിരുന്നവരെല്ലാം മരിച്ചു. ഞങ്ങളുടെ സഹപ്രവർത്തകരും അവരുടെ ബന്ധുക്കളുമായിരുന്നു അവർ. മനസിനെ വല്ലാതുലച്ച അപകടമാണത്.
പിന്നീടറിഞ്ഞു, അവരുടെ സൂപ്രണ്ടിന്റെ തെറ്റായ തീരുമാനമാണ് (സുരക്ഷാ ക്രമീകരണങ്ങളിൽ അയവുവരുത്തിയത്) ആളപായമുണ്ടാക്കിയതെന്ന്. ആ സംഭവത്തിനുശേഷമാണ് സൂപ്രണ്ടായി ഉയരണമെന്ന് ആഗ്രഹമുണ്ടായത്. ഉടൻ കപ്പലിൽനിന്നിറങ്ങി പ്പോയത് അതിനായുള്ള കോഴ്സുകൾ പഠിക്കാനായിരുന്നു.
മലയാളികൾ കുറവ്
ഈ മേഖലയിൽ മലയാളി സാന്നിധ്യം കുറവാണ്. സാഹസികരായ ചെറുപ്പക്കാർ അവസരങ്ങൾ ഉപയോഗപ്പെടുത്തണമെന്നാണ് ആഗ്രഹം. അവർക്കുവേണ്ട നിർദേശങ്ങൾ നല്കാൻ രാംനാഥ് തയാറാണ്. ഏതെങ്കിലും സ്ഥാപനങ്ങൾ സമീപിക്കുകയാണെങ്കിൽ പരിശീലകനാകാനും.
തൃശൂർ നഗരത്തിനടുത്ത് കാനാട്ടുകരയിൽ റിട്ട. ബാങ്ക് ജീവനക്കാരനായ കൊളാടി ഗോപാലൻകുട്ടിയുടെയും പൂത്തൊടി നളിനിയുടെയും ഇരട്ടമക്കളിൽ ഒരാളാണ് രാംനാഥ്. കുടുംബത്തോടൊപ്പം വിയ്യൂർ വൈറ്റ് ഫീൽഡിലാണ് താമസം. ധന്യയാണ് ഭാര്യ. മക്കൾ ധ്രുവ്നാഥ് മേനോൻ, ഗൗരി മേനോൻ.
ലിവിംഗ് ചേംബറിൽ 27 ദിവസം
കടലിലൂടെ ഡൈവിംഗ് വെസലിൽ അഞ്ചോ ആറോ ദിവസങ്ങൾവരെ യാത്രചെയ്തെത്തുന്നിടമാണ് മിക്കവാറും സാച്വറേഷൻ ഡൈവർമാരുടെ പ്രവർത്തനമേഖല. കരയിൽനിന്ന് മുന്നൂറു നോട്ടിക്കൽ മൈലിനുമപ്പുറം (രണ്ടര കിലോമീറ്ററാണ് ഒരു നോട്ടിക്കൽ മൈൽ). അവിടെ അന്പതുമീറ്ററോ അതിലും ആഴങ്ങളിലോ ഡൈവർമാർ ജോലികളിലേർപ്പെടും. അന്പതു മീറ്റർവരെയാണ് എയർ ഡൈവിംഗ് സാധ്യമാകുക. അതിനു താഴെയുള്ളതാണ് സാച്വറേഷൻ ഡൈവിംഗ്. സഹനശക്തിയും ക്ഷമാശീലവും സഹജീവിസഹകരണവും അതിലുപരി കായികശക്തിയും ധാരാളമായി വേണ്ട ജോലി.
ഡൈവിംഗ് നടത്തുന്നവർ അവർ പ്രവർത്തിക്കേണ്ടിവരുന്ന ആഴത്തിൽ ലഭ്യമായ വായുവാണ് കൃത്രിമമായി ശ്വസിക്കുന്നത്. എയർ ഡൈവിംഗ് നടത്തുന്നവർ നൈട്രജൻ കൂടുതലുള്ള വാതകവും സാച്വറേഷൻ ഡൈവിംഗിൽ ഹീലിയോക്സുമാണ് (ഹീലിയം കൂടുതലും ഓക്സിജൻ കുറവുമുള്ള മിശ്രിതവായു) ശ്വസിക്കുക. വായിലൂടെയാണ് ശ്വസനപ്രക്രിയ.
എയർ ഡൈവർമാർ ഡൈവിംഗ് ബാസ്കറ്റുകളിലാണ് അടിത്തട്ടിലേക്കു പോയി പ്രവൃത്തികളിലേർപ്പെടുന്നത്. സാച്വറേഷൻ ഡൈവർമാർ ബെല്ലിലും. ഹീലിയോക്സ് നിറച്ച ചേംബറാണ് ബെൽ. ഒരേസമയം മൂന്നോ രണ്ടുപേരോ അടങ്ങുന്ന ടീമാണ് ബെല്ലിലുണ്ടാകുക. ബെല്ലിന്റെ അടിവശത്തുള്ള വാതിൽ തുറന്ന് ഡൈവർമാർ കടലിലിറങ്ങും. വായുസമ്മർദം കൂടുതലായതിനാൽ ബെല്ലിനകത്തേക്കു കടൽവെള്ളം കയറില്ല. ആറുമണിക്കൂറോളം പണികൾ ചെയ്യും. ഇവർ തിരിച്ചുകയറിയാൽ മറ്റൊരു സംഘം ജോലി തുടരും.
ജോലിക്കുശേഷം വെസലിലുള്ള ലിവിംഗ് ചേംബറിൽ (ഹീലിയോക്സ് നിറച്ച ടാങ്കർ) ബെൽ ഘടിപ്പിക്കും. 27 ദിവസംവരെ ലിവിംഗ് ചേംബറിലാണു സാച്വറേഷൻ ഡൈവർമാരുടെ താമസം. ഡൈവർമാർക്കുള്ള ഭക്ഷണവും വിശ്രമത്തിനും പ്രാഥമിക സൗകര്യങ്ങളും ലിവിംഗ് ചേന്പറിലുണ്ട്.
വെസലിനു സമീപം ഒരേസമയം എയർ ഡൈവർമാരും സാച്വറേഷൻ ഡൈവർമാരും പ്രവർത്തനനിരതരായിരിക്കും. സുരക്ഷാ ക്രമീകരണങ്ങൾക്കും പ്രവൃത്തിക്കും മണിക്കൂറുകണക്കിനു ചെലവ് കണക്കാക്കുന്നതിനാൽ കൃത്യമായ സമയക്രമീകരണം ഉണ്ടാകും.
ബെല്ലിനു സമീപം നിശ്ചിത ദൂരപരിധിയിൽ മാത്രമാണ് പ്രവർത്തിക്കാനാകുക. കടലിന്റെ അടിത്തട്ടിൽ തണുപ്പ് മൈനസ് ഡിഗ്രിയിലായതിനാൽ ഡൈവർമാരണിഞ്ഞ വസ്ത്രത്തിനുള്ളിലേക്ക് പ്രത്യേക കുഴൽവഴി ചൂടുവെള്ളം കടത്തിവിട്ടുകൊണ്ടിരിക്കും. ഇതു ചിലസമയം നിലയ്ക്കുന്പോൾ ഉടനെ ബെല്ലിനകത്തേക്കു കയറണം. അല്ലെങ്കിൽ തണുത്തുറഞ്ഞ് മരണം സംഭവിക്കും.
ഭാരക്കൂടുതലുള്ള വലിയ ഉപകരണങ്ങളും പൈപ്പുകളും കൈകാര്യം ചെയ്യേണ്ടിവരുന്നതിനാൽ അപകടസാധ്യത കൂടുതലാണ്. ശ്രദ്ധയോടെ സുരക്ഷയൊരുക്കിയാണ് ജോലികളെങ്കിലും ചതവുകളും അംഗഭംഗമുണ്ടാക്കുന്ന അപകടങ്ങളും ഉണ്ടാകാറുണ്ട്. ഇത്തരക്കാരെ പുറത്തെത്തിച്ചുവേണം ചികിത്സ നല്കാൻ. വായു ഹീലിയമായതിനാൽ വേദനയുണ്ടാകില്ലെന്നതാണ് ആശ്വാസം.
ബെല്ലിലുള്ളവരെ നിശ്ചിത ഉയരത്തിലേക്കു പെട്ടെന്നു കൊണ്ടുവരുന്നതു മരണത്തിലേക്കു നയിക്കും. ലിവിംഗ് ചേംബറിലേക്ക് ഇവരെ മാറ്റി ഹീലിയത്തിന്റെ അളവു കുറച്ച് ഓക്സിജൻ കൂട്ടിയുള്ള സാവധാന പ്രക്രിയയ്ക്കുശേഷം അന്തരീക്ഷവായുവിനൊപ്പമെത്തിച്ചാണ് അതു സാധ്യമാകുക.
ബെല്ലിനകത്തു ഹീലിയം കൂടുതലുള്ള വായുവായതിനാൽ ശബ്ദതരംഗങ്ങൾ വേഗത്തിൽ സഞ്ചരിക്കും. സംസാരിക്കുന്പോൾ കാർട്ടൂണ് കഥാപാത്രം ഡൊണാൾഡ് ഡക്കിന്റെ സ്വരമാണ് കേൾക്കാനാകുക. നഖംകൊണ്ടുള്ള ചെറിയ പോറലുകൾപോലും ഉണങ്ങില്ല. ചെവിയിൽ അണുബാധ ഉണ്ടാകാതിരിക്കാനും കരുതൽ വേണം.
ടി.എ. കൃഷ്ണപ്രസാദ്
സമുദ്രമനുഷ്യൻ
10:19 PM Jan 02, 2021 | Deepika.com