കൊച്ചി: അടച്ച തട്ടുകട തുറന്നു ഭക്ഷണം കൊടുത്തില്ലെന്ന കാരണത്താല്‍ തട്ടുകടക്കാരനായ യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച മൂന്നു യുവാക്കളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
മുളവുകാട് പള്ളത്തുപറമ്പില്‍ അജീഷ്(26), പൊന്നാരിമംഗലം കാലടി വീട്ടില്‍ ജെറി ആന്റണി(39), മരട് വെളിയില്‍പറമ്പില്‍ വീട്ടില്‍ അരുണ്‍(32) എന്നിവരെയാണ് കഴിഞ്ഞ ദിവസം എറണാകുളം സെന്‍ട്രല്‍ പോലീസ് അറസ്റ്റ് ചെയ്തത്.
സെന്റ് ആല്‍ബര്‍ട്സ് കോളജിനു സമീപം തട്ടുകട നടത്തുന്ന പശ്ചിമബംഗാള്‍ സ്വദേശി നൂറുല്‍ ആല(23)മിനെയാണ് ഇവര്‍ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചത്. ഞായറാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. തലേന്ന് ആലമിന്റെ തട്ടുകടയില്‍ ഭക്ഷണം കഴിക്കാനായി മൂന്നംഗ സംഘം എത്തിയെങ്കിലും കട അടച്ചതിനെത്തുടര്‍ന്നു ഭക്ഷണമില്ലെന്ന് ആലം പറഞ്ഞു.
ഇതില്‍ പ്രകോപിതരായ സംഘം പിറ്റേന്നു സ്ഥലത്തെത്തി ഇയാളെ തട്ടിക്കൊണ്ടുപോയി ചാത്യാത്ത് എത്തിച്ചു മര്‍ദിക്കുകയായിരുന്നു. തുടര്‍ന്ന് ഇയാളെ വഴിയില്‍ തളളി. സെന്‍ട്രല്‍ എസ്ഐ പ്രേംകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
തട്ടുകട തുറന്നു ഭക്ഷണം കൊടുത്തില്ല, യുവാവിനെ മർദിച്ചു; പ്രതികൾ റിമാൻഡിൽ
12:08 PM Dec 28, 2021 | Deepika.com