പാലന്പ്ര തുരുത്തിലെ ഗദ്സെമനി ദേവാലയത്തെയും ആ കുന്നിന്റെ ചോട്ടിലുള്ള കൊച്ചു വീടിനെയും ചുറ്റിപ്പറ്റിയാണു ബാല്യത്തിലെ എന്റെ ഓർമകൾ ചെന്നെത്തിനിൽക്കുന്നത്. രാത്രിയിൽ നിലാവിനൊപ്പം പള്ളിയിലേക്കു കുന്നുകയറിപ്പോകുന്ന ഞങ്ങൾ, ഓടിയാൽ തണുക്കത്തില്ലെന്നു പറഞ്ഞോണ്ട് ഒറ്റഓട്ടത്തിൽ ഞങ്ങൾ കുന്നു കയറും. പാതിരാക്കുർബാന കഴിഞ്ഞ് നിലാവിന്റെ കൈപിടിച്ച് കുന്നിറങ്ങിയോടിവരുന്നതും കുളിരിനെ തോൽപ്പിക്കാനാണ്.
അപ്പോൾ റബർമരങ്ങളുടെ തുഞ്ചത്ത് ഒന്നോ രണ്ടോ നക്ഷത്രവിളക്കുകൾ കാണും; ചെറുകാട്ടിലങ്ങനെ ആടിയും തിരിഞ്ഞുമൊക്കെ. ഈറ്റപ്പൊളിയും വർണക്കടലാസുംകൊണ്ട് ഒരുപാട് സമയമെടുത്തായിരുന്നു ഈ നക്ഷത്രങ്ങൾക്കുള്ളിൽ ചെറിയ ചിരട്ടയിൽ കത്തിച്ചുവച്ച മെഴുകുതിരിയുണ്ടാക്കും.
ക്രിസ്തുമസ് എത്തുന്നത് ഓർമിപ്പിച്ചിരുന്നതു ഞങ്ങളുടെ അസംപ്ഷൻ പ്രൈമറി സ്കൂളിന്റെ ഭിത്തിയിൽ പതിപ്പിച്ചുവച്ചിരിക്കുന്ന ഒരു നീണ്ട ലിസ്റ്റാണ്. ഡിസംബർ ഒന്നു മുതൽ ചെയ്യേണ്ടുന്ന സത്കൃത്യങ്ങൾ അതിൽ എഴുതിവച്ചിരിക്കും. അർദസനിയാമ്മ സിസ്റ്റർ അതെല്ലാം വിശദീകരിക്കും. മനോഗുണ പ്രവൃത്തികൾകൊണ്ടു മനസിൽ പുൽക്കൂടുകെട്ടി ഉണ്ണിമിശിഹാ മനസിൽ പിറക്കാൻ കാത്തിരുന്ന ഞാനെന്ന പുഴുപ്പല്ലി പെൺകുട്ടിയെ മറന്നിട്ടില്ല. സത്യം പറഞ്ഞു പുൽക്കൂടിന്റെ കാലുനാട്ടി, ആശയടക്കം കൊണ്ടു മേൽക്കൂരയിട്ട് പരോപകാരപ്രവൃത്തിക്കൊണ്ട് വിതാനിച്ച ആ പുൽക്കൂട് ഒരുപാട് മൂല്യത്തിന്റെ അടിത്തറയായിരുന്നു.
പിന്നെ, കാഞ്ഞിരപ്പള്ളി സെന്റ്മേരീസ് സ്കൂളിൽ പഠിക്കുന്പോൾ അനിയനുമൊത്ത് സെന്റ് ജോസഫ്സ് ഗ്ലാസ്ഹൗസിലെ രൂപങ്ങൾ വാങ്ങിക്കാൻ ആഗ്രഹംമുഴുത്ത് പോക്കറ്റുമണിയായുള്ള ഇത്തിരിച്ചില്ലറയുമായി ആ കടയുടമയുടെ ക്ഷമപരീക്ഷിച്ച കാലം. ഏറ്റവും വലിയ ഉണ്ണീശോയുടെയും മാതാവിന്റെയും പ്രതിമകളുടെ വില ചോദിച്ചു ചോദിച്ച് അവസാനം രണ്ടു കുഞ്ഞാടിന്റെ പ്രതിമ വാങ്ങി ഖിന്നരായി വീട്ടിലേക്കു പോകുന്ന ആ കുട്ടികൾ അടുത്തകൊല്ലം വാങ്ങിക്കുമെന്നു പ്രതിജ്ഞചെയ്യും. പക്ഷേ, ബബിൾഗവും കടലമിഠായുമൊക്കെ പ്രലോഭനങ്ങളായി വന്ന് അവരെ വീഴ്ത്തുമെന്ന് ഉണ്ണീശോയ്ക്കറിയാമായിരുന്നു.
അരിപൊടിപ്പിക്കാൻ മില്ലുകൾ ഇല്ലാത്ത കാലം. ക്രിസ്മസ് തലേന്ന് അരി ഇടിച്ചുപൊടിക്കുന്ന ചേടത്തിക്കോ ആന്റിക്കോ ഒപ്പം അടുക്കളത്തറയിൽ പടഞ്ഞിരുന്നു കുഴി ഉരലിൽനിന്ന് അരിപ്പൊടി ചിതറിപ്പോകാതെ തള്ളിക്കൊടുക്കുന്ന കൗമാരക്കാരി അരിപ്പൊടി തൂകിയ ഉടുപ്പും മുടിയുമൊക്കെയായി അടുക്കളപ്പടിയിൽ ഇരിക്കുന്നു. അടുപ്പിൽനിന്നു വറുത്തുവാങ്ങിയ പൊടിയിൽ കള്ള് ചേർത്തിളക്കുന്പോൾ ഇച്ചിരിനുള്ള് രുചിനോക്കാൻ തരുന്ന ചേടത്തി, ഉണ്ണീശോ പുല്ലുപറിച്ചാലേ ക്രിസ്മസ് കൂട് പണിയാനാകൂ. ആ പുല്ലുതേടി പാറപ്പറ്റിലോ കയ്യാലയിലോ അനിയൻമാർക്കും അനിയത്തിമാർക്കുമൊപ്പം പോകുന്ന ഓർമകൾ ഓരോന്നായി കടന്നുവരുന്നു.
പാതിരാക്കുർബാന കഴിഞ്ഞൊന്നുറങ്ങിയെണീറ്റാൽപ്പിന്നെ അപ്പം ചുടൽ പെരളിയാണ്. അല്പം മുതിർന്നപ്പോൾ മുതൽ അപ്പം ചുടാനും കൂടും. പാലപ്പമോ വെള്ളേപ്പമോ ആയിരിക്കും കുറച്ചു വട്ടേപ്പോം ഉണ്ടാക്കും. കാഞ്ഞിരപ്പള്ളിയിലെ കുഞ്ചൂന്റെ ബേക്കറീന്നോ മറ്റോ വാങ്ങിയ ക്രിസ്മസ് കേക്ക് ഉണ്ടാകും. അതിന്റെ പേര് പ്ലംകേക്ക് ആണെന്നൊന്നും അന്നറിയത്തില്ലായിരുന്നു. അപ്പോം ആട്ടിറച്ചി മപ്പാസും ബീഫ് ഒലർത്തിയതും കോഴിയിറച്ചി പെരളനും കേക്കും അലുവായും ക്രിസ്മസ് രാവിലത്തെ ഭക്ഷണം പൊടിപൊടിക്കും. അവിടവിടെ അല്പം മദ്യവും മണക്കും. ഉറക്കമിളച്ച് കണ്ണുപുളിച്ചിരിക്കുമെങ്കിലും അതൊരു രസമായിരുന്നു.
പാതിരാക്കുർബാന കഴിഞ്ഞ് ഓടിയെത്തുന്നതു പുൽക്കൂടിന്റെ മുന്നിലേക്കായിരിക്കും. അവിടെ ഉണ്ണീശോയുടെ അരികിൽ ചെറിയ ചെറിയ വർണക്കടലാസുകൊണ്ടു പൊതിഞ്ഞ പൊതികൾ ഉണ്ടായിരിക്കും. സാന്റാക്ലോസ് വച്ചിട്ടുപോയതാണെന്നു മമ്മി പറയും. ആയിടെ ആഗ്രഹിച്ച എന്തെങ്കിലും ആയിരിക്കും ആ പൊതിക്കുള്ളിൽ. കൊച്ചുകൊച്ചു സ്വപ്നങ്ങളെ ആ പൊതിക്കുള്ളിലാക്കിവച്ചിരിക്കുന്ന ഞങ്ങളുടെ സാന്റാ മമ്മിയാണെന്നറിയാൻ ഒരു പത്തുവയസൊക്കെ ആകേണ്ടിവന്നു. തന്റെ ആഗ്രഹങ്ങളെ അടക്കി സന്പാദിച്ച പൈസകൊണ്ടു സമ്മാനം വാങ്ങിത്തന്നിരുന്ന ഞങ്ങളുടെ പാവം സാന്റാക്ക് സമ്മാനംകൊടുക്കാൻ പിന്നീടൊരുപാട് ക്രിസ്മസുകൾ കടന്നുപോകേണ്ടിവന്നു.
മ്യൂസ് മേരി
ഓർമകളുടെ കാലിഡോസ്കോപ്
07:56 AM Dec 20, 2020 | Deepika.com