കാലവും കാലാവസ്ഥയും വല്ലാതെ മാറിപ്പോയിരിക്കുന്നു. ജീവിതപരിസ്ഥിതിയിൽ വന്ന പരിവർത്തനങ്ങൾ പറഞ്ഞാൽ കേൾക്കുന്നവർ മാത്രമല്ല പറയുന്നവരും പതറിപ്പോവും! സൂര്യനും ഭൂമിയും വായുവും വെള്ളവും മാത്രമല്ല, നമ്മുടെയെല്ലാം ജീവിതവും കാഴ്ചപ്പാടുകളും ശീലങ്ങളും രുചിഭേദങ്ങൾപോലും പാടേ വ്യത്യസ്തമായിക്കഴിഞ്ഞിരിക്കുന്നു. പഴയകാല ക്രിസ്മസിലെ പാട്ടും ഈണവും താളവും ലയവുമൊക്കെ മാറി.
പുൽക്കൂടിന്റെയും നക്ഷത്രങ്ങളുടെയുംപോലും രൂപഭാവങ്ങൾ മാറി. മാതാവിന്റെയും യൗസേപ്പുപിതാവിന്റെയുംപോലും "ഗ്രാമ്യഭംഗി’ പുതിയ കാലത്തിന്റെ "ട്രെൻഡി’ന് വഴങ്ങിയെന്നതാണു വാസ്തവം. നക്ഷത്രങ്ങളിലും ക്രിസ്മസ് ട്രീകളിലുംപോലും ’ചൈനീസ്’ കടന്നുകയറ്റമാണു കാണുന്നത്. ഈറ്റയിലും വർണക്കടലാസുകളിലും തീർത്തിരുന്ന നക്ഷത്രങ്ങളുടെ സ്ഥാനത്ത് ഇന്ന് ’ഭീമൻ കോർപറേറ്റ്’ നക്ഷത്രങ്ങളായി. വീടുകളിൽ മാത്രമല്ല ഈ മാറ്റങ്ങൾ. പള്ളികളിലും പുതിയ ’ട്രെൻഡാ’യിരിക്കുന്നു
ആത്മീയമായും തയാറെടുപ്പ്
അറുപത്- എഴുപതു വർഷം മുൻപത്തേ കാര്യം പറഞ്ഞാൽ അന്നൊക്കെ ഒരു മാസം മുൻപേ ക്രിസ്മസിനെ വരവേൽക്കാനുള്ള ശ്രമങ്ങൾ തുടങ്ങിക്കഴിയും. ഭൗതികമായി മാത്രമല്ല ആത്മീയമായും നല്ല തയാറെടുപ്പുകൾ ഉണ്ടായിരുന്നുവെന്നതാണ് ശ്രദ്ധേയം. പ്രാർഥനയും നോയന്പും ഉപവാസവുമൊക്കെ അന്നു വെറും അനുഷ്ഠാനങ്ങൾ ആയിരുന്നില്ല. ആത്മാവിൽ തട്ടിയിരുന്ന അനുഭവങ്ങളായിരുന്നു. ആരും ഒന്നും ചടങ്ങിനു മാത്രമായി ചെയ്തിരുന്നില്ലെന്നു സാരം. ഇന്നിപ്പോൾ നമ്മുടെ ആത്മീയാനുഷ്ഠാനങ്ങൾക്കുപോലും അതിന്റെ ആത്മാവ് നഷ്ടപ്പെട്ടതുപോലെയായിട്ടുണ്ടോ എന്നു സംശയമായിരിക്കുന്നു.
എങ്കിലും ക്രിസ്മസ് എന്നും ക്രിസ്മസ് തന്നെ. അനന്യമായ ആഹ്ലാദം നൽകുന്ന അനുഭവം. പ്രായഭേദമോ സാന്പത്തികസ്ഥിതി വ്യത്യാസങ്ങളോ ഒന്നുമില്ലാതെ ലോകമെങ്ങളും സർവരും ആഘോഷിക്കുന്ന പുണ്യോത്സവമാണ് ക്രിസ്മസ് എന്നു പറയാം. യുദ്ധങ്ങളിൽപ്പോലും ക്രിസ്മസ് വരുന്പോൾ ഇരുപക്ഷങ്ങളും പരസ്പരധാരണയോടെ വെടിനിർത്തുന്നതാണല്ലോ പതിവ്. ദൈവം മനുഷ്യനായതിന്റെ ഐതിഹാസികമായ അപൂർവതയെ മനുഷ്യരാശിയാകെ ലോകമെങ്ങും ഓർത്തെടുക്കുന്ന നാളുകളാണത്. രാവുകൾപോലും പകൽവെളിച്ചത്തിലെന്നപോലെ പ്രഭ ചൊരിയുന്ന ദിവസങ്ങളാണവ. പണ്ടും ക്രിസ്മസിനു പടക്കംപൊട്ടിക്കലുണ്ട്. ഓലപ്പടക്കങ്ങൾക്കായിരുന്നു ഡിമാൻഡ്. സാധാരണക്കാർക്കു പ്രാപ്യമായ ആഢംബരവും അതായിരുന്നു. മാലപ്പടക്കങ്ങളെ ഒരു ലക്ഷ്വറിയായി കണ്ടിരുന്ന കാലം. സ്വന്തം പറന്പിലെ മരങ്ങളിൽനിന്നുള്ള മരക്കന്പുകൾ വെട്ടിയാണ് വീട്ടിൽത്തന്നെ ഉണ്ടാക്കുന്ന ചെറുമെഴുതിരി വിളക്കുകളും വർണക്കടലാസ് നക്ഷത്രങ്ങളും ചേർത്ത് ക്രിസ്മസ് ട്രീ ഉണ്ടാക്കിയിരുന്നത്. അതു കുട്ടികളുടെ ശ്രമദാനത്തിൽ ആയിരുന്നു നടന്നിരുന്നത്. ഉണക്കപ്പുല്ലു മേഞ്ഞ ചെറു പുൽക്കൂടുകൾ. അവയ്ക്കു മുന്നിൽ നാട്ടിലന്നു സുലഭമായിരുന്ന പച്ച ഈന്തപ്പനയോലകൾ വിരിച്ചു ഭംഗിയാക്കും. പുൽക്കൂട്ടിനു മുകളിൽ പറന്നിറങ്ങിനിന്നിരുന്ന മാലാഖമാരുടെ ചെറുപ്രതിമകളും കടലാസ് രൂപങ്ങളും. ഉള്ളിൽ യൗസേഫ് പിതാവിന്റെയും മാതാവിന്റെയും ഉണ്ണിയേശുവിന്റെയും മനോഹര കൊത്തുരൂപങ്ങൾ.
അവർക്ക് അകന്പടിയെന്നോണം ആടുകളും ആട്ടിടയാരും. അതും മണ്പ്രതിമകൾതന്നെ. ചിലരൊക്കെ പൊന്നും മീറയും കുന്തിരിക്കവും കാഴ്ചകൊണ്ടുവരുന്ന മൂന്നു രാജാക്കളുടെ പ്രതിമകളുംവച്ചിരുന്നു. വീടുകളിലെ പുൽക്കൂടുകൾക്ക് അന്നത്തെ ’ന്യൂജെൻ’ അവരുടെ ഭാവനയ്ക്കൊത്ത ഭംഗി വ്യത്യാസങ്ങൾ വരുത്തിയിരുന്നുവെന്നതും ഓർമയിലുണ്ട്. അയൽകുട്ടികൾ തമ്മിലുള്ള ഒരു അപ്രഖ്യാപിത മത്സരത്തിന്റെ വ്യംഗമായ വാശി അന്നത്തെ പുൽക്കൂടുകളിൽ പ്രതിഫലിച്ചിരുന്നുവെന്നതും മറക്കുന്നില്ല. ’നക്ഷത്രമത്സര’ത്തിലും പുതുപരീക്ഷണങ്ങൾ ഓരോ വർഷവും കാണാമായിരുന്നു. ആരുടെ ’വീട്ടുനക്ഷത്ര’മാണ് ഏറ്റവും ഉയരെ എന്നതും അക്കാലത്ത് ഒരു മത്സരവിഷയമായിരുന്നു.
നോന്പുവീടൽ
ഇതൊക്കെയുണ്ടെങ്കിലും എല്ലാവരും അന്നു കാത്തിരുന്നതു ക്രിസ്മസ് രാത്രിതന്നെ. രണ്ടും മൂന്നും ദിവസങ്ങൾക്കുമുൻപേ ഒരുക്കങ്ങൾ തുടങ്ങിയിരിക്കും. മിക്ക വീടുകളിലും അടുക്കളയിലും അതിനോടനുബന്ധമായി ഉണ്ടായിരുന്ന ചായിപ്പുമുറികളിലു (ഇന്ന് നാം അതിനെ വർക്ക് ഏരിയ എന്നാണല്ലോ പറയുക)മായിട്ടായിരുന്നു ’നോയന്പു വീടലിന്റെ’ മുന്നൊരുക്കങ്ങൾ. അരിപൊടിക്കലും വറക്കലുമൊക്കെ ഒരു വശത്ത്. മുറ്റവും പരിസരവുമൊക്കെ അടിച്ചു വൃത്തിയാക്കലും കരിയിലകൂട്ടി തീയിടലുമൊക്കെ മറുവശത്ത്. നമ്മുടെ പൂർവികരും ഒരർത്ഥത്തിൽ അന്നും ഒന്നാംതരം ’പരിസ്ഥിതി വാദികൾ’ തന്നെയായിരുന്നു. മിക്ക വീടുകളിലും ഇതരജാതികളിൽപ്പെട്ട സ്ത്രീകളായിരുന്നു അടുക്കളയിലും പുറംപണിക്കും അമ്മമാരെ സഹായിച്ചിരുന്നത്. അവരിലാരോടും ഒരു തിരിച്ചുവ്യത്യാസവും അമ്മമാർ കാണിച്ചിരുന്നതുമില്ല.
’നോയന്പുവീടൽ’ അക്ഷരാർഥത്തിൽത്തന്നെ ഒരു ’സംഭവ’മായിരുന്നുവെന്നതാണ് സത്യം. കള്ളപ്പവും കോഴിക്കറിയുംതന്നെയായിരുന്നു മിക്ക വീടുകളിലും രാവിലെയുള്ള കാപ്പി വിഭവങ്ങൾ. ഇരുപത്തിയഞ്ചു ദിവസത്തെ നോയന്പിൽനിന്നുള്ള ’സ്വാതന്ത്ര്യ പ്രഖ്യാപന’ മായിരുന്നു അത്. പക്ഷേ, പാതിരാക്കുർബാനയ്ക്കു പള്ളിയിൽപ്പോയി മടങ്ങിവന്നശേഷമല്ലാതെ ആ ഭാഗത്തേക്കു നോക്കാൻപോലും അമ്മ ആരെയും അനുവദിച്ചിരുന്നില്ല. എന്നാൽ, പാതിരാക്കുർബാനയ്ക്കു പോകുംമുൻപുതന്നെ കള്ളപ്പം ചുട്ട് മുറത്തിൽ നിരത്തി പത്രക്കടലാസിട്ടു മൂടിവച്ചിരിക്കുമെന്നുള്ളതുകൊണ്ട് ഒരു പ്രത്യേക സൗജന്യമെന്ന നിലയിൽ ഒന്നോ രണ്ടോ അപ്പം ’രുചി നോക്കാൻ’ അമ്മ ഞങ്ങളെ അനുവദിച്ചിരുന്നതും മധുരമായ ഓർമതന്നെ.
പാതിരാക്കുർബാന
ഇടവകപ്പള്ളിയായ ളാലം സെന്റ് ജോർജ് പുത്തൻപള്ളിയിലേക്കു ദൂരം കുറവായിരുന്നെങ്കിലും മൂന്നു ചെറിയ കുന്നുകൾ കയറി നടക്കേണ്ടിയിരുന്നു. കോട്ടക്കുന്നുവഴി എന്നു പറഞ്ഞിരുന്ന ഇന്നത്തെ ബൈപാസ് റോഡ്. രാത്രിയിലും പള്ളിയിലേക്കു പോകുന്ന വഴിയിൽ പാതിരാക്കുർബാനയ്ക്കു പോകുന്നവർ വേറെയുമുണ്ടാകുമെന്നതുകൊണ്ട് ആർക്കും പേടിയൊന്നുമുണ്ടായിരുന്നില്ല. എങ്കിലും അമ്മ ടോർച്ചുകരുതാൻ നിഷ്കർഷിച്ചിരുന്നു. വഴിയിൽ വർത്തമാനം പറയാനൊന്നും അനുവദിച്ചിരുന്നില്ല. മാത്രവുമല്ല, കൊന്ത ചൊല്ലിക്കൊണ്ടു നടക്കണമെന്നായിരുന്നു അമ്മയുടെ നിയമം.
ജപമാല ഭക്തയായിരുന്നു അമ്മ. എനിക്കും ഈ പ്രായത്തിലും എത്ര കൊന്തകിട്ടിയാലും സന്തോഷംതന്നെ. അതറിയാവുന്ന പിതാക്കന്മാരും അച്ചന്മാരും ഇപ്പോഴും ഗിഫ്റ്റ് തരുന്നതും കൊന്തതന്നെ. ജോണ് പോൾ രണ്ടാമനും ബനഡിക്ട് പതിനാറാമാനും ഫ്രാൻസിസ് പാപ്പായും ആശീർവദിച്ച കൊന്തകളും ജറുസലേം ജപമാലകളും എന്റെ കൊന്തശേഖരത്തിലുണ്ട്. കാണാൻ വരുന്ന ശിഷ്യരിലെ നവ വധൂവരന്മാർക്ക് ഞാൻ ഗിഫ്റ്റ് കൊടുക്കുന്നതും അതുതന്നെ.
സുറിയാനി പാട്ടുകുർബാനകൾ
തിരുപ്പിറവിയും ഉണ്ണിയേശുവിനെ തീ കായിക്കലും ഒക്കെ കഴിഞ്ഞശേഷമായിരുന്നു പാതിരാക്കുർബാന. അക്കാലത്തെ വികാരിയച്ചന്മാർ നല്ല ശബ്ദത്തിലും ഈണത്തിലും ചൊല്ലിയിരുന്ന സുറിയാനി പാട്ടുകുർബാനകളായിരുന്നു അന്നത്തെ ഒരു ആകർഷണം. പിന്നെ പ്രസംഗവും. പ്രസംഗസമയത്ത് ഉറങ്ങുന്ന പതിവ് പലർക്കും അന്നുമുണ്ടായിരുന്നു. പാതിരാ സമയത്താണല്ലോ സുഖനിദ്രാച്ചായ്വ് കൂടുതൽ. ഇപ്പോൾ കോവിഡ് കാലത്തെ ഓണ്ലൈൻ ആകർഷണം കല്ലറങ്ങാട്ട് പിതാവിന്റെ മനോഹരമായ സുറിയാനി പാട്ടുകുർബാനയും പ്രൗഢോജ്വലമായ പാതിരാപ്രസംഗവുമാണ്.
അന്ന് പാതിരാക്കുർബാന കഴിഞ്ഞാൽപ്പിന്നെ മിക്കവർക്കും വീടെത്താൻ തിടുക്കമാവും. മനസ് "നോയന്പ് വീടലിൽ’ ആയിരുന്നല്ലോ. ആദ്യ റൗണ്ട് അപ്പവും കോഴിയും കഴിച്ചിട്ടാവും എല്ലാവരുംതന്നെ വീണ്ടും ഉറങ്ങാൻ പോവുക. താമസിച്ചുണർന്നാൽ മതിയെന്ന ആശ്വാസത്തിലാവും വീട്ടിലെ സ്ത്രീകളും.
ക്രിസ്മസ് പ്രഭാതത്തിൽ വീടുകളിൽ ഭക്ഷണം ചോദിച്ചുവരുന്ന ആരെയും ഒരിക്കലും നമ്മുടെ അമ്മമാർ വെറും വയറോടെ തിരിച്ചയച്ചിരുന്നുമില്ല. ക്രിസ്മസ് കാലത്ത് ഏതു സമയത്ത് ആര് ഭക്ഷണം ചോദിച്ചെത്തിയാലും അമ്മമാരൊക്കെ പ്രസന്നമായ ചിരിയോടെ അവർക്കു നിറയെ വിളന്പിയിരുന്നു. ക്രിസ്മസിന്റെ യഥാർഥ സന്ദേശവും അന്നും ഇന്നും അതുതന്നെയാണല്ലോ. ക്രിസ്മസ് നമുക്കു നൽകുന്ന "പുതിയ നിയമവും’ അതല്ലേ?
ഡോ. സിറിയക് തോമസ്
മഞ്ഞിൽ കുതിർന്ന ക്രിസ്മസ് രാവുകൾ
07:50 AM Dec 20, 2020 | Deepika.com