മഞ്ഞുകാലത്തിന്റെ വരവറിയിച്ച് മലയോരത്തു പൊൻതകരകൾ എന്നറിയപ്പെടുന്ന കാൻഡിൽ ട്രീ പൂത്തു. മഞ്ഞപൂങ്കുലകൾ നീട്ടി വഴിയോരങ്ങളിൽ പൂത്തുനിൽക്കുന്ന തകരച്ചെടികൾ മനോഹര കാഴ്ചയണ് ഒരുക്കുന്നത്.
സെന്ന അലാറ്റ എന്നശാസ്ത്രീയ നാമമുള്ള പൊൻതകര ചെടികൾ നാട്ടിൻപുറങ്ങളിൽ വ്യത്യസ്ത പേരുകളിലാണ് അറിയപ്പെടുന്നത്.
മലന്തകര, ആനത്തകര, വട്ടത്തകര, ശീമ അഗത്തി തുടങ്ങിയവയാണ് ഇതിന്റെ പേരുകൾ. ഇവയുടെ നീളമുള്ള പൂക്കൾക്ക് മെഴുകുതിരിയുടെ ആകൃതിയുള്ളതിനാൽ ഇംഗ്ലീഷിൽ ഇവയെ കാൻഡിൽ ട്രീ, ക്രിസ്മസ് കാൻഡിൽ എന്നും വിളിക്കുന്നു. മെക്സിക്കോ ജന്മനാടായിട്ടുള്ള ഈ കുറ്റിച്ചെടി കേരളത്തിലെ വെളിന്പറന്പുകളിലും പുഴയോരങ്ങളിലും വ്യാപകമായി കാണപ്പെടുന്നുവയാണ്.
നാലുമീറ്റർ വരെ ഉയരത്തിൽ പൊൻതകരകൾ വളരും. മൂന്നുവർഷം പ്രായമാകുന്പോഴാണ് പൂക്കാൻ തുടങ്ങുന്നത്. സാധാരണയായി മഞ്ഞുകാലത്തിന്റെ തുടക്കത്തിലാണു പൂക്കുന്നത്.
പൊൻതകരയുടെ പൂക്കൾ ആദിവാസികളടക്കമുള്ള മുൻ തലമുറക്കാർ അലങ്കാരത്തിനായി ഉപയോഗിച്ചിരുന്നു. ഇവയുടെ ഇലകൾ ത്വക്ക് രോഗങ്ങളുടെ ചികിൽസയ്ക്കും പച്ചിലവളമായും ഉപയോഗിച്ചിരുന്നു.
ഏറെ ഒൗഷധ ഗുണങ്ങളുള്ള ഈയിനം ചെടികൾ നിർമാണപ്രവർത്തനങ്ങളുടെ ഭാഗമായി പരക്കെ വെട്ടിനശിപ്പിക്കപ്പെടുകയാണെന്ന് ഒൗഷധ സസ്യങ്ങളേയും നാട്ടുപൂക്കളേയും കുറിച്ച് വിവരശേഖരണം നടത്തുന്ന റിട്ട. പ്രധാനധ്യാപകൻ കടന്പോട് സ്വദേശി പി.എസ്. സുരേന്ദ്രൻ പറയുന്നു.
പുഴുക്കടി, വട്ടച്ചൊറി, ചിരങ്ങ്, ചുണങ്ങ് എന്നിവയുടെ ചികിത്സയ്ക്കു ഫലപ്രദമായി ഉപയോഗിക്കുന്നതാണ് മലന്തകരയുടെ ഇലകൾ. ഇവയുടെ ഇലകൾ പറിച്ചെടുത്ത് പച്ചമഞ്ഞൾ ചേർത്ത് അരച്ചുപുരട്ടിയാൽ ത്വക് രോഗങ്ങൾക്ക് ശമനമുണ്ടാകുമെന്ന് നാട്ടുവൈദ്യത്തിൽ പറയുന്നു.
ഫംഗസ് ബാധയെത്തുടർന്ന് ശരീരത്തിലുണ്ടാകുന്ന കറുപ്പ് നിറം മാറിക്കിട്ടാനും നാട്ടുവൈദ്യന്മാർ നിർദേശിച്ചിരുന്നത് പൊൻതകരയുടെ ഇല കൊണ്ടുള്ള ഒൗഷധക്കൂട്ടാണ്.
വെളിന്പറുകളിലും തോട്ടിറന്പിലും ആറ്റുവക്കത്തും കാണപ്പെടുന്ന പൊൻതകര പോലുള്ള ഒൗഷധ ചെടികളുടെ പ്രാധാന്യം മനസിലാക്കി അവയെ സംരക്ഷിക്കാനുള്ള പദ്ധതികൾ ഉണ്ടാകണമെന്നാണ് ആവശ്യമുയരുന്നത്.
ഒരു കാൻഡിൽ ട്രീ വസന്തം
01:55 PM Dec 03, 2021 | Deepika.com