കോവിഡിന്റെ പശ്ചാത്തലത്തിൽ 2020ലെ ക്രിസ്മസ് ആഘോഷം പരിമിതികളുടെ മധ്യത്തിലാണ്. പരിമിതികള്‍ സ്വയം സ്വീകരിച്ചു കൊണ്ട് അതിനുള്ളിലേക്കു കടന്നുവന്ന അപരിമേയനായ യേശുക്രിസ്തുവിന്റെ തിരുജനനമാണ് ലോകം ആഘോഷിക്കുന്നത്. തിരുഅവതാരത്തിന്റെ സന്ദേശവും അതിലൂടെ തിരുക്കുടുംബം നല്കിയ മാതൃകയും ഈ പരിമിതികളുടെ മധ്യത്തിലുള്ളതാണ്.
പരിമിതികള്‍ മനുഷ്യ ജീവിതത്തെ തളര്‍ത്തുകയല്ല വേണ്ടത്, അതിനെ ദൈവം നല്കിയ സാധ്യതകളായി കാണുന്നതിനും ദൈവിക പദ്ധതികളെ നിരീക്ഷിക്കുന്നതിനു സഹായമായിട്ടു ഭവിക്കുകയുമാണ് ചെയ്യേണ്ടത്.
കാലസമ്പൂര്ണതയില് യേശുവിന്റെ ജനനത്തിനു കാരണമായ സാഹചര്യം ഏറെ പ്രസക്തമായ കാലഘട്ടമാണിത്. പരിമിതികളില്‍ ദൈവം നല്കിയ സാധ്യതകളെ തിരുകുടുംബം ദൈവികപദ്ധതിയായി കണ്ടു.
മറിയം തനിക്കു വിവാഹം നിശ്ചയിച്ചിരുന്നയാളായിരുന്നെങ്കിലും വിവാഹജീവിതത്തിലേക്ക് അവര്‍ പ്രവേശിച്ചിരുന്നില്ല.
തച്ചനായ ജോസഫ് ദൈവേഷ്ടം എന്തെന്നു മനസിലാക്കിയപ്പോള്‍ സ്വയം വിധേയപ്പെടുകയും മറിയത്തെ തനിക്കൊപ്പം ചേര്‍ത്തുകൊള്ളാന്‍ തയാറാകുകയും ചെയ്യുന്നു. തനിക്കു മുമ്പിലുള്ള പരിമിതികളും പ്രശ്നങ്ങളും അദ്ദേഹം ഗൗനിച്ചതേയില്ല.
കാലാകാലങ്ങളില്‍ ദൈവം തന്റെ ഇഷ്ടം വെളിവാക്കിത്തരുന്നുണ്ട്. ഇതു പൂര്‍ണമായി ഗ്രഹിക്കാനുള്ള താത്പര്യം മനുഷ്യനില്‍ ഉണ്ടാകുകയാണ് വേണ്ടത്. പരിമിതമായ സാഹചര്യത്തില്‍ ജീവിക്കുന്ന മനുഷ്യന്റെ ബുദ്ധിക്ക് ദൈവിക ഇഷ്ടം പൂര്‍ണമായി മനസിലാക്കാനാകില്ലെന്ന യാഥാര്‍ഥ്യത്തെ അംഗീകരിക്കണം. നസ്രേത്തില്‍ നിന്നും ബേത്ലഹേമിലേക്കുള്ള നീണ്ട യാത്രയില്‍ മറിയത്തെ ജോസഫ് സംരക്ഷിച്ചുവെന്നു മാത്രമല്ല, യേശു ഒരു പൈതലായി ജനിക്കുന്ന കാലഘട്ടത്തില്‍ അമ്മയ്ക്കും കുഞ്ഞിനും വേണ്ട സംരക്ഷണം നല്‍കുന്നതിലും ബദ്ധശ്രദ്ധാലുവായിരുന്നു.
ദൈവ ഇഷ്ടം തന്നില്‍ നിറവേറുന്നതിനു പൂര്‍ണമായി സമര്‍പ്പിച്ചയാളാണ് വിശുദ്ധ മറിയം. എലിസബത്തിന്റെ അടുക്കല്‍ നിന്നും തിരികെ എത്തുന്ന മറിയത്തെ കല്ലെറിഞ്ഞു കൊല്ലാനുള്ള എല്ലാ സാധ്യതയും ഉണ്ടായപ്പോള്‍ ജോസഫ് മുന്നോട്ടുവന്ന് അവളെ തന്റെ ഭാര്യയായി ചേര്‍ത്തുകൊള്ളാന്‍ മടിക്കുന്നില്ല.
പരിമിതികളെ ദൈവത്തോടു ചേര്‍ന്നുള്ള ആഹ്ലാദവും ആഘോഷവുമാക്കി മുന്നോട്ടുപോകാന്‍ ഇതിലൂടെ ഇവര്‍ക്കു കഴിയുന്നുണ്ട്. പുതിയ തലമുറയില്‍ വിവാഹജീവിതത്തില്‍ പ്രവേശിക്കുന്നവര്‍ അവരുടെ അസൗകര്യങ്ങളും അപ്രതീക്ഷിതമായ സന്ദര്‍ഭങ്ങളും നിരാശപ്പെടുത്തു്മ്പോള് മറിയത്തിന്റെ യും ജോസഫിന്റെയും ജീവിതയാത്ര ചിന്തയിലെത്തണം.
പ്രതിസന്ധികളെ തരണം ചെയ്യാന്‍ ദൈവത്തില്‍ ആശ്രയിച്ചു മുന്നേറുമ്പോള്‍ തിരുക്കുടുംബത്തിന് ബുദ്ധിമുട്ടുകളുണ്ടാകുന്നില്ല. ദൈവത്തിന്റെ വഴികള്‍ അറിഞ്ഞുകൊണ്ട് മുന്നോട്ടുപോകാന്‍ ഈ കാലഘട്ടത്തിലും കഴിയണം. കോവിഡ് കാലഘട്ടത്തില്‍ ഏറെ ചോദ്യങ്ങള്‍ മനുഷ്യഹൃദയത്തില്‍ ഉണ്ടാകും. എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം പറയാന്‍ കഴിയാതെ വരുമ്പോള്‍ ചരിത്രത്തെ നിയന്ത്രിക്കുന്ന ദൈവം എല്ലാറ്റിനും വഴികാട്ടുമെന്നതിന്റെ സൂചനയാണ് യേശുക്കുഞ്ഞുമായി ഈജിപ്തിലേക്ക് ആ കുടുംബത്തെ കൂട്ടിവരുത്തിയത്. സര്‍വസൃഷ്ടിയുടെയും വീണ്ടെടുപ്പിനാണ് ദൈവം ആഗ്രഹിച്ചത്. ഈ കാലഘട്ടത്തിലും ലോകത്തിന്റെ ഉദ്ധാരണത്തിനു വേണ്ടി സമര്പ്പിതരാകുകയും ബദ്ധശ്രദ്ധാലുക്കളാകുകയും ചെയ്യേണ്ട കടമ നമുക്കുണ്ട്. "ഞാന്‍ ലോകത്തെ സ്നേഹിച്ചതു പോലെ നിങ്ങളും ലോകത്തെ സ്നേഹിക്കുക' എന്ന സന്ദേശം യേശു തന്റെ ശിഷ്യഗണത്തിലൂടെ നല്കി. നിന്റെ രാജ്യം വരണമേ, നിന്റെ ഇഷ്ടം സ്വര്‍ഗത്തിലെപ്പോലെ ഭൂമിയിലുമാകണമെന്ന പ്രാര്‍ഥന പ്രാവര്‍ത്തികമാക്കണം. ദൈവം ലോകത്തെ സ്നേഹിച്ചതുപോലെ സര്‍വസൃഷ്ടിയെയും സ്നേഹിക്കണമെന്നും ദൈവത്തോടു ചേര്‍ന്നു ജീവിക്കണമെന്നുമാണ് ക്രിസ്മസ് നല്കുന്ന സന്ദേശം. സര്വസൃഷ്ടിക്കുമുള്ള സന്തോഷവാര്‍ത്തയാണിത്. ദൈവ സ്നേഹത്തെ അനുഭവിച്ചറിഞ്ഞ് എല്ലാവരിലും സന്തോഷവും സമാധാനവും പകരുന്ന ആഘോഷമായി ക്രിസ്മസ് മാറണം. ക്രിസ്മസിന്റെയും പുതുവര്‍ഷത്തിന്റെയും എല്ലാ അനുഗ്രഹങ്ങളും നേരുന്നു.
ഡോ.തിയഡോഷ്യസ്
മാര്‍ത്തോമ്മ മെത്രാപ്പോലീത്ത
ദൈവത്തോടൊപ്പം സകല സൃഷ്ടികളെയും സ്നേഹിക്കുക
07:36 AM Dec 20, 2020 | Deepika.com