കോട്ടയം: ക്ഷേത്രത്തിലെ ഏഴു കാണിക്ക വഞ്ചികൾ കുത്തിത്തുറന്ന് മോഷണം. ഒളശ ശ്രീ ശങ്കരനാരായണപുരം ക്ഷേത്രത്തിലെ കാണിക്ക വഞ്ചികൾ കുത്തി തുറന്നാണ് മോഷണം നടന്നിരിക്കുന്നത്. ഇന്നു പുലർച്ചെ ഒന്നിനു ശേഷമാണ് മോഷണം നടന്നിരിക്കുന്നത്.
ഏതാണ്ട് 20,000 രൂപയോളം മോഷണം പോയിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം. ഇന്നു രാവിലെ ക്ഷേത്രത്തിൽ എത്തിയവരാണ് മോഷണം നടന്നത് ആദ്യം അറിഞ്ഞത്. തുടർന്നു പോലീസിൽ അറിയിക്കുകയായിരുന്നു.
ഏതാണ്ട് ഒന്നര മാസം മുന്പാണ് കാണിക്ക വഞ്ചി തുറന്നു അധികൃതർ പണമെടുത്തത്. കോട്ടയം വെസ്റ്റ് എസ്എച്ച്ഒ അനൂപ് കൃഷ്ണ, എസ്ഐ ടി. ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഫോറൻസിക് സംഘവും സ്ഥലത്തെത്തി പരിശോധനകൾ നടത്തും.
കോട്ടയത്ത് ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ചുള്ള മോഷണങ്ങ ൾ വർധിക്കുകയാണ്. കഴിഞ്ഞ ഞായറാഴ്ച ഇറഞ്ഞാൽ ദേവീക്ഷേത്രത്തിലെ എട്ടു കാണിക്ക വഞ്ചികൾ കുത്തി തുറന്നു മോഷണം നടന്നിരുന്നു.
ഇതിന്റെ അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് ഇന്നലെ ഒളശ ശ്രീ ശങ്കരനാരായണപുരം ക്ഷേത്രത്തിലെ ഏഴു കാണിക്ക വഞ്ചികൾ കുത്തിത്തുറന്നു മോഷണം നടത്തിയത്. ഇറഞ്ഞാലിൽ നാലംഗ സംഘമായിരുന്നു മോഷണത്തിന് എത്തിയത്.
ഇവരുടെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിയുകയും ചെയ്തിരുന്നു. ഇതേസംഘം തന്നെയാണ് ഇന്നലെയും മോഷണം നടത്തിയതെന്ന നിഗമനത്തിലാണ് പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.
ഇറഞ്ഞാലിനു പിന്നാലെ ഒളശ ക്ഷേത്രത്തിലും കവർച്ച; പൊളിച്ചത് ഏഴു കാണിക്കവഞ്ചികൾ
03:04 PM Dec 23, 2021 | Deepika.com